ആകാശമടച്ച് യുദ്ധം; വഴിയാധാരമായി യാത്രക്കാർ
Wednesday, June 25, 2025 2:37 AM IST
ന്യൂയോർക്ക്: ഇസ്രയേൽ-ഇറാൻ യുദ്ധത്തിൽ അമേരിക്കകൂടി പങ്കുചേർന്നതോടെ ലോകത്തിന്റെ ആകാശഹൈവേകൾ വിമാനമൊഴിഞ്ഞ് ഹർത്താലിനു സമാനമായി. പ്രധാനമായും പശ്ചിമേഷ്യക്കു മുകളിലൂടെയുള്ള വിമാന സർവീസുകളാണു നിലച്ചത്.
ഫ്ലൈറ്റ്അവെയറിന്റെ എയർ ട്രാക്കിംഗ് ഡാറ്റ പ്രകാരം ഇന്നലെവരെ ലോകമെമ്പാടും 243 വിമാന സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള സർവീസുകളാണ് ഈ പട്ടികയിൽ മുന്നിലെത്തിയത്. ദുബായി വിമാനത്താവളത്തിൽനിന്നുള്ള 26 സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. എയർ ഇന്ത്യയാവട്ടെ 25 സർവീസുകൾ റദ്ദാക്കി.
യുദ്ധം ഏറ്റവും മോശമായി ബാധിച്ചത് പശ്ചിമേഷ്യയിലെ വിമാനക്കമ്പനികളെയാണ്. ഖത്തർ വ്യോമപാത അടച്ചതോടെ (പിന്നീട് ഖത്തർ വ്യോമപാത തുറന്നു) സർവീസുകൾ റദ്ദാക്കിയതായി ഖത്തർ എയർവേസ് അറിയിച്ചിരുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും വിമാന സർവീസുകൾ സാധാരണ നിലയിലെത്താൻ വൈകിയേക്കും. എമിറേറ്റ്സിന്റെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.
സംഘർഷ മേഖല ഒഴിവാക്കിയാണ് ഇവ പറന്നത്. ഇതോടെ പലവിമാനങ്ങളും വൈകി. എത്തിഹാദ് എയർവേയ്സ് ജൂലൈ 15 വരെ അബുദാബിക്കും ടെൽ അവീവിനും ഇടയിലുള്ള എല്ലാ സർവീസുകളും നിർത്തിവച്ചു. കൂടാതെ അബുദാബിയെ കുവൈറ്റ്, ദോഹ, ദമാം, മസ്കറ്റ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നവ ഉൾപ്പെടെ പ്രാദേശിക സർവീസുകൾ റദ്ദാക്കുമെന്നും പ്രഖ്യാപിച്ചു.
ജൂൺ 27 വരെ ഗൾഫ് എയർ ജോർദാനിലേക്കുള്ള സർവീസുകൾ റദ്ദാക്കി. സിംഗപ്പൂർ എയർലൈൻസ് ഞായറാഴ്ച മുതൽ ഇന്നലെ വരെ ദുബായിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി. ബ്രിട്ടീഷ് എയർവേയ്സും സമാനമായി ഇന്നുവരെ ദോഹയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചു.
ഇന്ത്യയിലെ വിമാന യാത്രക്കാരാണ് കൂടുതൽ വലഞ്ഞത്. യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും ഉൾപ്പെടെയുള്ള ആകാശവഴി യുദ്ധം അടച്ചുകളഞ്ഞു. അറിയിപ്പുണ്ടാകുന്നതുവരെ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും വടക്കേ അമേരിക്ക, യുറോപ്പ് എന്നിവിടങ്ങളുലേക്കുമുള്ള എല്ലാ സർവീസുകളും നിർത്തിവയ്ക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു.