ഇസ്രേലി ചാരന്മാരെ കണ്ടെത്താൻ ഇറാൻ; 700 പേർ അറസ്റ്റിൽ
Saturday, June 28, 2025 1:18 AM IST
ടെഹ്റാൻ: ഇസ്രേലി ചാരസംഘടനകളുമായി ബന്ധമുള്ളവരെ ഇറേനിയൻ സർക്കാർ അറസ്റ്റ് ചെയ്യുന്നതായി റിപ്പോർട്ട്. ഇസ്രയേലുമായി യുദ്ധം ആരംഭിച്ചശേഷം എഴുനൂറോളം പേർ ഇറാനിൽ അറസ്റ്റിലായി. ഇസ്രേലി ചാരസംഘടനയായ മൊസാദുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ ആറു പേർക്ക് വധശിക്ഷയും നനല്‍കി.
ഇറേനിയൻ ഭരണ-സൈനിക ശൃംഖലയിൽ ഇസ്രേലി ചാരന്മാർ വൻതോതിൽ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് അനുമാനം. ഉന്നത സൈനിക നേതാക്കളെയും ആണവ ശാസ്ത്രജ്ഞരെയും കൃത്യമായ ആക്രമണത്തിലൂടെ വധിക്കാൻ ഇസ്രയേലിനു കഴിഞ്ഞത് ഇതുമൂലമാണത്രേ.
വിദേശ ചാരസംഘടനകളുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടെന്നു സംശയം തോന്നുന്നവരെ അറസ്റ്റ് ചെയ്യുന്ന നിലപാടാണ് ഇറേനിയൻ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇസ്രയേലിലെ മൊസാദ്, അമേരിക്കയിലെ സിഐഎ, ബ്രിട്ടനിലെ എംഐ6 എന്നീ ചാരസംഘടനകളുമായി ഇറാൻ വൻ യുദ്ധത്തിലാണെന്നാണ് അധികൃതർ പറഞ്ഞത്.
ഇസ്രേലി ബന്ധം ആരോപിച്ച് രാജ്യത്തെ വിമതശബ്ദങ്ങളെ അടിച്ചമർത്താനുള്ള നീക്കം ഇറാൻ നടത്തുന്നതായും ആരോപണമുണ്ട്. അറസ്റ്റിലായവരിൽ എഴുത്തുകാർ, മാധ്യമപ്രവർത്തകർ, സന്നദ്ധസംഘടനാ പ്രവർത്തകർ തുടങ്ങിയവരും ഉൾപ്പെടുന്നുണ്ട്. എന്നാൽ ഇവർ ചെയ്ത കുറ്റം വ്യക്തമാക്കിയിട്ടില്ല.