എരിതീയിൽ എണ്ണ ഒഴിക്കാൻ കേരഫെഡ്
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, June 30, 2025 1:21 AM IST
ഓണ വില്പന ലക്ഷ്യമാക്കി എരിതീയിൽ എണ്ണയൊഴിക്കാൻ കേരഫെഡ് ഒരുങ്ങുന്നു. ഓഫ് സീസണിലെ പച്ചത്തേങ്ങ സംഭരണം പ്രഹസനമാവും. പാം ഓയിൽ ലോബി ഇറക്കുമതി ഇരട്ടിപ്പിക്കാനുള്ള നീക്കത്തിൽ. കനത്ത മഴയിൽ കുരുമുളക് വള്ളികളിൽനിന്നും തിരികൾ അടർന്നു. ഉത്സവകാല ഡിമാൻഡ് മുന്നിൽകണ്ട് ഉത്തരേന്ത്യക്കാർ മുളക് വാങ്ങുന്നു.
റബർ വില ഇരുന്നൂറ് കടന്നിട്ടും ഷീറ്റ് ലഭ്യത നാമമാത്രം, കർഷകർ റിക്കാർഡ് പ്രകടനത്തെ ഉറ്റുനോക്കുന്നു. രാജ്യാന്തര കൊക്കോ വില വർധിച്ചു. ആഭരണ വിപണികളിൽ സ്വർണ വില ആകർഷകമായി.
വേണ്ട സമയത്ത് ഉണർന്നു പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തിയ കേര ഫെഡ് അനവസരത്തിൽ നാളികേര സംഭരണത്തിന് ഒരുങ്ങുന്നു. വിപണി വിലയ്ക്ക് തേങ്ങ സംഭരിക്കുമെന്നു പറയുന്നതിൽനിന്ന് തന്നെ വ്യക്തം, തമിഴ്നാട് ലോബിക്ക് വെളിച്ചെണ്ണ വില വീണ്ടും ഉയർത്തി കൊള്ളലാഭത്തിന് അവസരം ഒരുക്കാനുള്ള അണിയറ നീക്കമെന്ന്.
പ്രതികൂല കാലാവസ്ഥയിൽ ഉത്പാദനം കുറയുമെന്ന് ജനുവരിയിൽതന്നെ വ്യക്തമായപ്പോൾ ഓഫ് സീസണിലെ എണ്ണ ഉത്പാദനത്തിന് ആവശ്യമായ കൊപ്ര സംഭരിക്കാതെ ഒഴിഞ്ഞു മാറിയ ഈ അർധസർക്കാർ സ്ഥാപനം കാലവർഷത്തിൽ വിളവെടുപ്പ് പൂർണമായി സ്തംഭിച്ചപ്പോൾ മാർക്കറ്റ് ഇടപെടലിന് ഒരുങ്ങുന്നതിനെ സംശയദൃഷ്ടിയോടെ വിപണിവൃത്തങ്ങൾ വീക്ഷിക്കുന്നു.
വിളവെടുപ്പ് ഉൗർജിതമായ ജനുവരി അവസാനം 22,500 രൂപയിൽ നിലകൊണ്ട വെളിച്ചെണ്ണ ഇപ്പോൾ 37,700 രൂപയിലാണ്, അന്ന് 15,200 രൂപയ്ക്ക് ലഭിക്കുമായിരുന്ന കൊപ്ര ഇപ്പോൾ അന്നത്തെ എണ്ണ വിലയായ 22,500ന് ശേഖരിക്കേണ്ട ദുരവസ്ഥ. വിപണിയെക്കുറിച്ചും ഉത്പാദന രംഗത്തെ ചലനങ്ങളെക്കുറിച്ചും യാതൊന്നും പഠിക്കാതെ കാട്ടിലെ തടിയും തേവരുടെ ആനയുമായി നടക്കുന്നവർക്ക് മുന്നിലുള്ളത് കൊയ്ത്തുകാലമാണ്. അതേ, ചിങ്ങത്തിന് മുന്നേ അവർ കൊയ്ത്തിന് ഇറങ്ങാനുള്ള അണിയറ ഒരുക്കത്തിലാണ്.
ഡ്രയർ സംവിധാനമുള്ള സഹകരണ സംഘങ്ങളെ ആദ്യം കണ്ടെത്തും, അപ്പോൾ ഇതൊന്നുമുള്ള സംഘങ്ങളെപ്പറ്റി പോലും കേര ഫെഡിന് ഒരു വിവരവും ഇല്ലെന്ന് വ്യക്തം. പല കർഷക സംഘങ്ങളും നേരത്തേ വില്പനയ്ക്ക് എത്തിച്ച ചരക്കിന് മുടന്തൻ ന്യായങ്ങൾ ഉന്നയിച്ച് ഉയർന്ന വില നൽക്കാതെ നിരുത്സാഹപ്പെടുത്തി മടക്കിയ ചരിത്രം തന്നെയാണ് പലരും ഏജൻസിയെ പൂർണമായി തഴയാൻ കാരണം. അക്കൂട്ടരെ എങ്ങനെയെങ്കിലും വീണ്ടും കളത്തിൽ ഇറക്കിയാൽ കലക്കവെളളത്തിൽ മീൻ പിടിക്കുക എളുപ്പമാവും. എന്തായാലും ഓണവിപണിയിൽ ഇക്കുറി കേരഫെഡ് തിളച്ചുമറിയും. എന്നാൽ മാത്രമല്ലേ വെളിച്ചെണ്ണയുമായി പിന്നിലുള്ള ഡസൻ കണക്കിന് ഇതര ബ്രാൻഡുകൾക്ക് ഓണത്തിനിടയ്ക്ക് പൂട്ട് കച്ചവടം നടത്താനാവൂ.
ഭക്ഷ്യയെണ്ണ ഇറക്കുമതി ലോബിയും ആവേശത്തിലാണ്. ദീപാവലി വരെയുള്ള ഉത്സവ കാല ഡിമാൻഡ് മുന്നിൽ കണ്ട് ടണ് കണക്കിന് പാചകയെണ്ണ ഇറക്കുമതിക്ക് അവർ കരാർ ഉറപ്പിച്ചു. ഇന്തോനേഷ്യയും മലേഷ്യയും പാം ഓയിൽ വിളന്പാൻ ഒരുങ്ങുന്നതിനിടയിൽ ബ്രസീലിയൻ കയറ്റുമതിക്കാരും കത്തിക്ക് മൂർച്ച കൂട്ടുന്ന തിരക്കിലാണ്.
മഴ കനത്തതോടെ കുരുമുളക് വള്ളികളിൽനിന്നും വ്യാപകമായി തിരികൾ അടന്നുവീഴുന്നു. പ്രതികൂല കാലാവസ്ഥ തുടർന്നാൽ അടുത്ത സീസണിൽ വിളവെടുപ്പിന് ചരക്കുതന്നെ കാണുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം കർഷകർ. അതേസമയം ഉത്സവകാല ആവശ്യങ്ങൾക്ക് മുളക് സംഭരണത്തിന് അന്തർസംസ്ഥാന വാങ്ങലുകാർ രംഗത്തുണ്ട്. ഇനിയും കാത്തുനിന്നാൽ വില കുതിച്ചു കയറുമോയെന്ന ഭീതിയും അവരിലുണ്ട്. വിലക്കയറ്റം പ്രതീക്ഷിച്ച് കർഷകരും മധ്യവർത്തികളും ചരക്ക് വില്പന കുറച്ചു. കഴിഞ്ഞ സീസണിൽ വിളവ് കുറവായിരുന്നതിനാൽ കരുതൽ ശേഖരം പതിവിലും കുറവാണ്. ശേഷിക്കുന്ന മുളകിന് പൊന്നും വില കിട്ടണമെന്ന നിലപാടിലാണവർ. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 683 രൂപ.
ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിൽ വിളവെടുപ്പ് തുടങ്ങിയെങ്കിലും വിളവ് പ്രതീക്ഷയ്ക്കൊത്ത് ഉയരില്ലെന്നാണ് സൂചന. കഴിഞ്ഞ വർഷം കടുത്ത വേനൽ ഏലത്തോട്ടങ്ങൾക്ക് തിരിച്ചടിയായെങ്കിൽ ഇത്തവണ ശക്തമായ മഴ കൃഷിനാശത്തിന് ഇടയാക്കി. പല ഭാഗങ്ങളിലും ശരങ്ങൾ കടപുഴകി വീണത് സാന്പത്തിക നഷ്ടം വരുത്തും. ഒരു മാസത്തിനിടയിൽ ഏകദേശം 500 ഹെക്ടറിൽ ഏലം കൃഷിക്ക് നാശം സംഭവിച്ചു. പ്രമുഖ ലേല കേന്ദ്രങ്ങളിൽ ശരാശരി ഇനം ഏലക്ക കിലോ 2500 രൂപയിലും മികച്ചയിനങ്ങൾ 3000 രൂപയിലുമാണ്.
സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ കിലോ 200 രൂപക്ക് മുകളിലേയ്ക്ക് സഞ്ചരിച്ചു. കാലവർഷാരംഭം മുതൽ മികച്ച വില കാർഷിക മേഖല ഉറ്റു നോക്കുകയായിരുന്നു. കൂടിയ വിലയ്ക്ക് ഷീറ്റ് സംഭരിക്കാൻ ടയർ നിർമാതാക്കൾ ഉത്സാഹം കാണിച്ചില്ല. ബാങ്കോക്കിൽ ഷീറ്റ് വില 193 രൂപയിൽനിന്നും 197ലേക്ക് കയറിയത് പ്രതീക്ഷ പകരുന്നു. എന്നാൽ ജപ്പാൻ എക്സ്ചേഞ്ചിൽ റബർ കിലോ 314 യെന്നിലാണ്. സാങ്കേതികമായി വീക്ഷിച്ചാൽ 326-337 യെന്നിലേക്ക് സഞ്ചരിക്കാൻ റബർ ശ്രമം നടത്താം. കനത്ത മഴയിൽ തായ്ലൻഡിൽ ടാപ്പിംഗ് സ്തംഭിച്ചത് ബാങ്കോക്കിന് ഉൗർജം പകരാം. കേരളത്തിൽ സ്വർണ വില പവന് 73,880 രൂപയിൽനിന്നും വാരാന്ത്യം 71,440 രൂപയായി.