തായ്ലൻഡ് പ്രധാനമന്ത്രി രാജിവയ്ക്കണം; തെരുവിൽ പ്രക്ഷോഭവുമായി ജനം
Saturday, June 28, 2025 11:38 PM IST
ബാങ്കോക്ക്: തായ്ലൻഡിൽ വനിതാ പ്രധാനമന്ത്രി പേതോംഗ്താൻ ഷിനവത്രയുടെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം. തലസ്ഥാനമായ ബാങ്കോക്കിൽ ഇന്നലെ നടന്ന റാലിയിൽ നൂറുകണക്കിനു പേർ പങ്കെടുത്തു.
അതിർത്തിതർക്കം പരിഹരിക്കാനായി പേതോംഗ്താൻ ഷിനവത്ര കന്പോഡിയയിലെ മുൻ പ്രധാനമന്ത്രി ഹൺ സെന്നുമായി നടത്തിയ ഫോൺ സംഭാഷണം ചോർന്നതാണ് പ്രക്ഷോഭത്തിനു കാരണം.
കന്പോഡിയൻ പ്രധാനമന്ത്രിയുടെ പിതാവും നിർണായക സ്വാധീനശക്തിയുമായ ഹൺ സെന്നിനെ സന്തോഷിപ്പിക്കാൻ പേതോംഗ്താൻ ശ്രമിച്ചതായി ഫോൺ സംഭാഷണത്തിൽനിന്നു വ്യക്തമായി.
പ്രധാനമന്ത്രി രാജ്യത്തിന്റെ പരമാധികാരം അടിയറവച്ചു എന്നാണ് ആരോപണം. ഇതേത്തുടർന്ന് സഖ്യകക്ഷിയായ ബൂംജതായ് പാർട്ടി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. നാമമാത്ര ഭൂരിപക്ഷമുള്ള പേതോംഗ്താൻ അടുത്ത ദിവസങ്ങളിൽ അവിശ്വാസ പ്രമേയം നേരിടേണ്ട ഗതികേടിലാണ്.
ഷിനവത്ര കുടുംബം അധികാരത്തിലിരുന്നപ്പോഴൊക്കെ പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ള യുണൈറ്റഡ് ഫോഴ്സ് ഓഫ് ദ ലാൻഡ് എന്ന സംഘടനയാണ് ഇക്കുറിയും റാലിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. അതേസമയം, പ്രതിഷേധം അടിച്ചമർത്തില്ലെന്ന് പേതോംഗ്താൻ വ്യക്തമാക്കിയിട്ടുണ്ട്.