പത്രോസിന്റെ കാശ് പിരിവിൽ വർധന
Sunday, June 29, 2025 2:12 AM IST
വത്തിക്കാൻ സിറ്റി: എല്ലാ വർഷവും സാർവത്രികസഭയിൽ നടത്തിവരുന്ന പത്രോസിന്റെ കാശ് പിരിവിൽ വർധന. മാർപാപ്പയുടെ മിഷൻ ദൗത്യങ്ങൾക്കായി ലോകമെങ്ങുനിന്നുമായി കഴിഞ്ഞ വർഷം സംഭാവനയായി ലഭിച്ചത് 58 ദശലക്ഷം യൂറോ (ഏകദേശം 580 കോടി രൂപ) യാണ്.
2023ൽ ഇത് 52 ദശലക്ഷം യൂറോയായിരുന്നു. കഴിഞ്ഞ വർഷത്തെ ചെലവ് 75.4 ദശലക്ഷം യൂറോയാണ്.
ഇതിൽ 61.2 ദശലക്ഷം യൂറോയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വത്തിക്കാനിലെ വിവിധ ഡിക്കാസ്റ്ററികൾ വഴി മാർപാപ്പയുടെ അപ്പസ്തോലിക് മിഷനായി ഉപയോഗിച്ച തുകയാണ്. 13.3 ദശലക്ഷം യൂറോ കത്തോലിക്കാസഭയുടെ 239 സഹായപദ്ധതികൾക്കായി ഉപയോഗപ്പെടുത്തി.
സെനഗൽ, പെറു, റുമേനിയ, ബെനിൻ, അങ്കോള തുടങ്ങിയ രാജ്യങ്ങളിലെ ആശ്വാസപദ്ധതികൾക്കും യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുമുള്ള പദ്ധതികൾക്കുമായി വിനിയോഗിച്ചു.
വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനമായ ഇന്നാണ് ഇടവകകളിൽനിന്നു പത്രോസിന്റെ കാശ് പിരിവ് നടത്തുന്നത്.