മാസങ്ങൾക്കുള്ളിൽ സന്പുഷ്ടീകരണം തുടങ്ങാൻ ഇറാനു കഴിയും: ഗ്രോസി
Monday, June 30, 2025 1:21 AM IST
വിയന്ന: ആണവ ഇന്ധനമായ യുറേനിയം സന്പുഷ്ടീകരിക്കാനുള്ള ശേഷി ഇറാനു നഷ്ടമായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി തലവൻ റാഫേൽ ഗ്രോസി. അണുബോംബ് നിർമിക്കാനാവശ്യമായ തോതിൽ യുറേനിയം സന്പുഷ്ടീകരണം തുടങ്ങാൻ മാസങ്ങൾക്കുള്ളിൽ ഇറാനു കഴിയും.
ഇറാന്റെ ആണവപദ്ധതികൾ തുടച്ചുനീക്കിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെടുന്ന പശ്ചാത്തലത്തിലാണ് ഗ്രോസി വാർത്താ ചാനലായ സിബിഎസ് ന്യൂസിനോട് ഇക്കാര്യം പറഞ്ഞത്.
എല്ലാം അപ്രത്യക്ഷമായി എന്നും ഇനിയൊന്നും അവശേഷിക്കുന്നില്ലെന്നും ആർക്കും അവകാശപ്പെടാനാവില്ല. യുറേനിയം സന്പുഷ്ടീകരണം മാസങ്ങൾക്കുള്ളിൽ പുനരാരംഭിക്കാൻ ഇറാനു കഴിയും.
ആണവ മേഖലയിൽ ഇറാൻ നേടിയെടുത്ത അറിവുകൾ ഇല്ലാതാക്കാൻ അമേരിക്കൻ-ഇസ്രേലി ആക്രമണത്തിനു കഴിയില്ലെന്നും ഗ്രോസി ചൂണ്ടിക്കാട്ടി. ആണവപദ്ധതിയുമായി ബന്ധപ്പെട്ട വ്യവസായ-സാങ്കേതിക മേഖലകളിലെ ശേഷി ഇറാനു നഷ്ടമായിട്ടില്ല. ആഗ്രഹിക്കുന്ന പക്ഷം കാര്യങ്ങൾ വീണ്ടും തുടങ്ങാൻ അവർക്കാകുമെന്ന് ഗ്രോസി കൂട്ടിച്ചേർത്തു.
ഇറാനിലെ ഫോർഡോ അടക്കം മൂന്ന് ആണവ പ്ലാന്റുകളിലാണ് അമേരിക്കൻ സേന ബോംബിട്ടത്. ഇറാന്റെ ആണവപദ്ധതികൾക്കു തിരിച്ചടി നേരിട്ടെങ്കിലും പൂർണമായി നശിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസയമം യുഎസ് പ്രസിഡന്റ് ട്രംപ് ഇക്കാര്യം അംഗീകരിക്കുന്നില്ല. അമേരിക്കൻ സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തെ ഇകഴ്ത്തിക്കാട്ടാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.