മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന് ജലം പെരിയാറ്റിലേക്കൊഴുക്കി
Monday, June 30, 2025 2:37 AM IST
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് സംബന്ധിച്ചുള്ള റൂൾ കർവ് പ്രകാരം അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി ജലം പെരിയാറ്റിലേക്ക് ഒഴുക്കി.
ഇന്നലെ ഉച്ചക്ക് 12ന് സ്പിൽവേയുടെ ആകെയുള്ള 13 ഷട്ടറുകൾ പത്ത് സെന്റീമീറ്റർ ഉയർത്തി സെക്കൻഡിൽ 250 ഘനയടി വെള്ളമാണ് ഒഴുക്കിയത്. ആദ്യം ഒന്നു മുതൽ ആറു വരെയുള്ള ഷട്ടറുകളും പിന്നീട് പത്തു വരെയുള്ള ഷട്ടറുകളും പിന്നാലെ 11, 12,13 ഷട്ടറുകളും ഉയർത്തി. 11, 12, 13 ഷട്ടറുകളിലൂടെയാണ് ശക്തമായല്ലെങ്കിലും ഒഴുക്കുണ്ടായത്. ബാക്കി പത്ത് വരെയുള്ള ഷട്ടറുകളിലൂടെ നേരിയ ഒഴുക്ക് മാത്രമാണുണ്ടായത്. ഒന്നു മുതൽ 10 വരെയുള്ള ഷട്ടറുകൾ വെർട്ടിക്കൽ ഷട്ടറുകളാണ്. ഇവയ്ക്ക് ലീക്ക് ഉണ്ട്. 11, 12, 13 ഷട്ടറുകൾ ആർച്ച് ആകൃതിയിലുള്ള റേഡിയൽ ഷട്ടറുകളാണ്. ഇവയ്ക്ക് ലീക്കില്ല.
വൈകുന്നേരം നാലോടെ എല്ലാ ഷട്ടറുകളും 30 സെന്റീമീറ്റർ ഉയർത്തി. റൂൾ കർവ് പ്രകാരം ഇന്ന് അർധരാത്രി വരെ ഈ സ്ഥിതി തുടരും.
ജൂലൈ ഒന്നു മുതൽ 10 വരെ ജലനിരപ്പ് 136.3 അടിയായി ക്രമപ്പെടുത്തും. ശനിയാഴ്ച രാത്രി പത്തോടെ ജലനിരപ്പ് 136 അടിയിലെത്തിയിരുന്നു. എങ്കിലും രാത്രിയിൽ ഷട്ടറുകൾ തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് തമിഴ്നാട് ഉച്ചയ്ക്ക് 12ന് ഷട്ടറുകൾ തുറന്നത്.
അപ്പോൾ 136.3 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. സെക്കൻഡിൽ 3720 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ടായിരുന്നു. ഇന്നലെ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് തെളിഞ്ഞ ആകാശമായിരുന്നു.