‘അങ്കണം ഷംസുദീൻ വിശിഷ്ടസാഹിതീസേവാ പുരസ്കാരം’ പി.കെ. ഗോപിക്ക്
Monday, June 30, 2025 2:37 AM IST
തൃശൂർ: അങ്കണം ഷംസുദീൻ സ്മൃതിയുടെ എട്ടാമത് വിശിഷ്ട സാഹിതീസേവാ പുരസ്കാരം കവിയും ബാലസാഹിത്യകാരനുമായ പി.കെ. ഗോപിക്കു സമ്മാനിക്കും. 20,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്.

മറ്റ് പുരസ്കാരങ്ങൾ: ഡോ.കെ. ശ്രീകുമാർ - ബാലസാഹിത്യം (പെണ്ണായാലെന്താ?), രഘുനാഥൻ പറളി - നിരൂപണം (സ്ഥലം ജലം കാലം), അരുണ്‍ എഴുത്തച്ഛൻ - യാത്രാവിവരണം (മതപ്പാടുകൾ ആചാരങ്ങൾ കുരുക്കിട്ട ഇന്ത്യൻ ജീവിതത്തിലൂടെ). 10,000 രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്കാരങ്ങൾ. കവി തെന്നൂർ രാമചന്ദ്രന്റെ സർഗവേദിയിലെ ചന്ദനമരങ്ങൾ എന്ന നിരൂപണഗ്രന്ഥം ജൂറിയുടെ പ്രത്യേക പരാമർശം നേടി.
തൂലികാശ്രീ പുരസ്കാരത്തിനു കണ്ണൂർ സ്വദേശി പി.കെ. ശ്രീവത്സന്റെ അവൾ ഒരു രൂപകം എന്ന കഥയും തൃശൂർ സ്വദേശി ജയപ്രകാശ് എറവിന്റെ നഷ്ടഫലം എന്ന കവിതയും അർഹമായി. 5,000 രൂപയും ശില്പവുമാണ് അവാർഡ്.
ജൂലൈ 19നു സാഹിത്യ അക്കാദമി ഹാളിൽ ചേരുന്ന അങ്കണം ഷംസുദീൻ അനുസ്മരണ ചടങ്ങിൽ മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അവാർഡുകൾ സമർപ്പിക്കും. കവിഗുരു രാധാകൃഷ്ണൻ കാക്കശേരിയെ ആദരിക്കും.