രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "ഹര്‍ ഘര്‍ തിരംഗ’ കാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിനായി ചണ്ഡീഗഡ് നിവാസികള്‍ അണിനിരന്ന് ദേശീയ പതാക തീര്‍ത്തത് ഗിന്നസ് റിക്കാര്‍ഡ് ബുക്കിലിടം നേടി.

ശനിയാഴ്ച ചണ്ഡീഗഡിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഏറ്റവും വലിയ ദേശീയ പതാകയുടെ രൂപത്തില്‍ ആളുകള്‍ അണിനിന്നത്. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് അധികാരി സ്വപ്നില്‍ ദംഗരികര്‍ പറയുന്നതനുസരിച്ച്, 5885 പേരാണ് ഈ നേട്ടം കൈവരിക്കാന്‍ ഒത്തുകൂടിയത്. മുമ്പ് യുഎഈ തീര്‍ത്ത റിക്കാര്‍ഡാണ് ഇതോടെ പഴങ്കഥയായത്.

എന്‍ഐഡി ഫൗണ്ടേഷനും ചണ്ഡീഗഡ് സര്‍വകലാശാലയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ ചണ്ഡീഗഡ് യുടിയിലെ അഡ്മിനിസ്ട്രേറ്റര്‍ ബന്‍വാരിലാല്‍ പുരോഹിത്, എന്‍ഐഡി ചീഫ് രക്ഷാധികാരിയും ചണ്ഡീഗഡ് സര്‍വകലാശാല ചാന്‍സലറുമായ എസ് സത്നം സിംഗ് സന്ധു, യുടി അഡ്മിനിസ്ട്രേഷനിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.