ഭൂകമ്പത്തിലും മറ്റ് അപകടങ്ങളിലുംപെട്ട് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങാറുണ്ടല്ലൊ. തക്കസമയത്ത് കണ്ടെത്താനാകാത്തതിനാല്‍ മിക്കവര്‍ക്കും ജീവന്‍ നഷ്ടപ്പെടാറുമുണ്ട്.

എന്നാലീ ദുരവസ്ഥയ്ക്ക് മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് ഡോക്ടര്‍ ഡോണാ കീന്‍ എന്ന സ്കോട്‌ലന്‍ഡ്കാരി. ഭൂമിക്കടിയില്‍ കുടുങ്ങിപ്പോയവരെ കണ്ടെത്താനായി എലികളെ പരിശീലിപ്പിക്കുകയാണവര്‍.

കിഴക്കന്‍ ആഫ്രിക്കയിലുള്ള ടാന്‍സാനിയയിലാണ് ഡോണയുടെ പ്രവര്‍ത്തനം. എപിഒപിഒ എന്നൊരു എന്‍ജിഒയുടെ ഭാഗമായിട്ടാണവര്‍ ഇത്തരമൊരു പരീക്ഷണത്തില്‍ ഏര്‍പ്പെട്ടത്. ആഫ്രിക്കയിലെ പ്രത്യേകം ഇനത്തിലുള്ള എലികളെയാണ് പരിശീലിപ്പിക്കുന്നത്. നിലവില്‍ ഇവയെ ഖനനം നടക്കുന്നയിടങ്ങളിലും ക്ഷയരോഗികളുടെ കഫം ശേഖരിക്കുന്നതിനായും ഉപയോഗിക്കാറുണ്ട്.


ഈ എലികളുടെ ദേഹത്ത് മൈക്രോഫോണും, ലൊക്കേഷന്‍ ട്രാക്കറും, വീഡിയോ ചിത്രീകരണ യന്ത്ര സാമഗ്രികളും ഉണ്ടാകും. ഇവയുടെ സഹായത്തോടെ ആള്‍ എവിടെയാണ് കുടുങ്ങിയതെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് എളുപ്പം കണ്ടെത്താനാകും.

തങ്ങള്‍ നല്‍കുന്ന ശബ്ദ സന്ദേശം തിരിച്ചറിഞ്ഞ് എലികള്‍ തിരികെ എത്താറുണ്ടെന്ന് ഡോക്ടര്‍ ഡോണാ പറയുന്നു. ധാരാളം ഭൂകമ്പങ്ങള്‍ ഉണ്ടാകാറുള്ള തുര്‍ക്കിയില്‍ ഈ എലികളെ പരീക്ഷിക്കാനൊരുങ്ങുകയാണ് അവരിപ്പോള്‍ .