മധുരപ്രതികാരം! പ്രതിസന്ധികൾക്കു മുന്നിൽ തളർന്നുപോകുന്നവർ കണ്ടുപഠിക്കണം, ആനിയുടെ ജീവിതകഥ
Sunday, June 27, 2021 3:03 PM IST
കഴിഞ്ഞ ദിവസം വര്‍ക്കല പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായി ചുമതലയേല്‍ക്കുമ്പോള്‍ എസ്.പി ആനി എന്ന യുവതിയുടെ ജീവിതത്തിലെ ധന്യനിമിഷം ആയിരുന്നു അത്.
പത്ത് വര്‍ഷം മുമ്പ് നാരങ്ങാവെള്ളവും ഐസ്ക്രീമും വിറ്റു നടന്ന സ്ഥലത്ത് സബ് ഇന്‍സ്പെക്ടറായി ചുമതലയേല്‍ക്കാന്‍ കാലം ആനിക്കായി കരുതിവച്ച സമ്മാനമായിരുന്നു അത്. ജീവിതത്തിലെ കൈപ്പേറിയ അനുഭവങ്ങളെ സധൈര്യം നേരിട്ട ആനി പ്രതിസന്ധികള്‍ക്കു മുന്നില്‍ തളര്‍ന്നു പോകുന്നവര്‍ക്കൊരു മാതൃകയാണ്.
വര്‍ക്കലയില്‍ എസ്ഐ ആയി ചുമതലയേറ്റ ആനി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്-'പത്തു വര്‍ഷം മുമ്പ് വര്‍ക്കല ശിവഗിരി തീര്‍ഥാടനത്തിന് ഐസ്ക്രീമും നാരങ്ങാവെള്ളവും വിറ്റു ജീവിച്ച അതേ സ്ഥലത്ത് ഞാന്‍ ഇന്ന് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്... ഇതിലും വലുതായി എനിക്ക് എങ്ങനെയാണ് എന്റെ ഇന്നലെകളോടു റിവഞ്ച് ചെയ്യാനാകുക...' പതിനെട്ടാം വയസില്‍ കൈക്കുഞ്ഞുമായി തെരുവിലേക്ക് ഇറങ്ങേണ്ടിവന്ന ഈ മുപ്പത്തൊന്നുകാരിയുടെ ജീവിതാനുഭവങ്ങള്‍ കൈപ്പേറിയതായിരുന്നു.

കൈക്കുഞ്ഞുമായി തെരുവിലേക്ക്
കാഞ്ഞിരംകുളം കെ.എന്‍.എം ഗവ.കോളേജില്‍ ഒന്നാം വര്‍ഷ ബിരുദത്തിന് പഠിക്കുമ്പോഴാണ് വീട്ടുകാരുടെ ഇഷ്ടത്തെ എതിര്‍ത്ത് ആനി കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങിയത്. ഏറെ വൈകാതെ ഭര്‍ത്താവും സ്വന്തം വീട്ടുകാരും തിരസ്ക്കരിച്ചതോടെ എട്ടുമാസമുളള കൈക്കുഞ്ഞുമായി ആനി തെരുവിലേക്ക് ഇറങ്ങി. അന്ന് അവര്‍ക്ക് 18 വയസുമാത്രമായിരുന്നു പ്രായം. കിടപ്പാടവും ഭക്ഷണവുമില്ലാതെ ഏറെ കഷ്ടപ്പെട്ടു. പിന്നീട് ഒരു അമ്മൂമ്മയുടെ വീട്ടില്‍ അഭയം തേടി. പ്രതിസന്ധികള്‍ക്കിടയിലും അവര്‍ ബിഎ സോഷ്യോളജി പരീക്ഷയെഴുതി വിജയിച്ചു.
വീടുകള്‍ തോറും കറിപ്പൗഡര്‍ വില്‍പ്പനയായിരുന്നു ആദ്യ ജോലി. പക്ഷേ അത് അധികകാലം നീണ്ടുനിന്നില്ല. പിന്നെ വര്‍ക്കല സ്വദേശിനിയായ ഒരു സുഹൃത്തിനൊപ്പം വര്‍ക്കല ശിവഗിരി തീര്‍ഥാടനത്തിന് എത്തുന്നവര്‍ക്ക് നാരങ്ങാവെള്ളവും ഐസ്ക്രീമും വിറ്റു.
ആറേഴുമാസം ആ ജോലി ചെയ്തു. അതും പരാജയമായിരുന്നു. പിന്നെ കുറേ ഓണ്‍ലൈന്‍ ബിസിനസുകള്‍ ചെയ്തെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ചിത്രം വരയ്ക്കല്‍ തുടങ്ങിയ ജോലികള്‍ ചെയ്തു വരുമാനമാര്‍ഗം കണ്ടെത്തി.
ആദ്യം സിവില്‍ പോലീസ് ഓഫീസറായി
2014ലാണ് വനിത സബ് ഇന്‍സ്പെക്ടറുടെ വിജ്ഞാപനം വരുന്നത്. ആദ്യമായി വനിതകളെ സബ് ഇന്സ്പെക്ടറുമാരായി വിളിച്ചുകൊണ്ടുളള വിജ്ഞാപനം ആയിരുന്നു അത്. അന്ന് ആനിക്ക് പ്രായം 24. പരീക്ഷ വിജയിച്ചാല്‍ വിരമിക്കുമ്പോള്‍ കണ്‍ഫേംഡ് ഐപിഎസ് ആകാമെന്ന് ഒരു സഹോദരന് പറഞ്ഞതോടെ പരീക്ഷ എഴുതാന്‍ തീരുമാനിച്ചു.
പരീക്ഷയ്ക്ക് ഒന്നരമാസത്തെ ഗ്യാപ് ആണ് ഉണ്ടായിരുന്നത്. വിജയം ഉറപ്പാക്കാന്‍ ആനി കിണഞ്ഞു പരിശ്രമിച്ചു. ദിവസം 20 മണിക്കൂര്‍ വരെയായിരുന്നു പഠനം. മകന് ശിവസൂര്യ സര്‍ക്കാര്‍ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. അതുകൊണ്ട് കുട്ടിക്കുള്ള ഭക്ഷണം സ്കൂളില്‍ നിന്ന് ലഭിക്കുമായിരുന്നു. ആനി പഠനത്തില്‍ മാത്രം ശ്രദ്ധിച്ചു.
എസ്ഐക്കു ശേഷം വനിത പോലീസ് തസ്തികയിലേക്കും ആനി പരീക്ഷ എഴുതി. ഫലം വന്നപ്പോള്‍ ആനിക്ക് 22-ാം റാങ്ക് ഉണ്ടായിരുന്നു. 2016-ല്‍ വനിത പോലീസായി ജോലി ലഭിച്ചു. 2019-ല്‍ എസ്ഐ പരീക്ഷയിലും വിജയം നേടി.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലായിരുന്നു പ്രൊബേഷന്‍. ഇലക്ഷന് ഡ്യൂട്ടിക്കാലത്ത് വൈക്കം പോലീസ് സ്റ്റേഷനിലും ജോലി ചെയ്തു. പരിശീലനത്തിനുശേഷം ജൂണ്‍ 25-നാണ് വര്‍ക്കല പോലീസ് സ്റ്റേഷനില്‍ എസ്ഐ ആയി ആദ്യ നിയമനം ലഭിച്ചത്.
പത്തുവര്‍ഷം മുമ്പ് പരിചിതമായ സ്ഥലത്ത് എസ്ഐ ആയി വന്നപ്പോള്‍ ആത്മാഭിമാനം തോന്നുന്നുവെന്ന് ആനി പറയുന്നു. മകന് ശിവസൂര്യ ഏഴാം ക്ലാസിലാണ് പഠിക്കുന്നത്.
സീമ മോഹന്‍ലാല്‍