പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടാത്ത ഒരു ദിവസവുമില്ല. മറ്റു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിനിടെ ഇതൊന്നും ശ്രദ്ധിക്കാൻ ഭരണകൂടത്തിനു സമയമില്ല. ഭക്ഷണത്തിന്റെയും മതവിശ്വാസത്തിന്റെയും പേരിലൊക്കെ നടത്തിയ ആൾക്കൂട്ടക്കൊലപാതകങ്ങൾ അടുത്തകാലത്തുണ്ടായ മാനസികവൈകൃതങ്ങളാണ്.
ജനാധിപത്യത്തെക്കുറിച്ചു പറഞ്ഞുപറഞ്ഞ് നമ്മൾ 2024ലെത്തി. ഇനി തെരഞ്ഞെടുപ്പാണ്. രണ്ടു കാര്യങ്ങൾ ഉറപ്പായും നമുക്കു മുന്നിലുണ്ട്. ഒന്ന്, പോളിംഗ് ബൂത്തിലേക്കു നാം പോകുന്നത് എംപിയെ തെരഞ്ഞെടുക്കാൻ മാത്രമല്ല, ഭാവിയെ തെരഞ്ഞെടുക്കാൻകൂടിയാണ്; നമ്മുടെയും രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും.
രണ്ട്, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ മൂല്യനിർണയംകൂടിയാകും. അധികാരികളുടെ മാത്രമല്ല ജനങ്ങളുടെ ജനാധിപത്യബോധവും മാറ്റുരയ്ക്കും. സർക്കാരിന്റെയും പൗരന്മാരുടെയും ഉത്തരവാദിത്വത്തെക്കുറിച്ചാണ് രണ്ടും ഓർമിപ്പിക്കുന്നത്. സത്യസന്ധവും സുതാര്യവുമായ തെരഞ്ഞെടുപ്പു പ്രക്രിയകളും ഉത്തരവാദിത്വബോധത്തോടെയുള്ള സമ്മതിദാനാവകാശ വിനിയോഗവുമാണ് ഇനിയാവശ്യം.
ഏപ്രിൽ 19 മുതൽ ജൂൺ ഒന്നുവരെ ഏഴു ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കും. മറ്റു സംസ്ഥാനങ്ങളിലെ ലോകസഭാ തെരഞ്ഞെടുപ്പുകളും നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും പൂർത്തിയാക്കി ഫലമറിയാൻ ജൂൺ നാലുവരെ കാത്തിരിക്കണം. ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനൊപ്പം നടത്തും.
2018 മുതൽ രാഷ്ട്രപതി ഭരണത്തിലുള്ള ജമ്മു-കാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നുമില്ല. ഓരോ തെരഞ്ഞെടുപ്പും പ്രധാനമായും ഭരണകൂട നയങ്ങളുടെ വിലയിരുത്തൽകൂടിയാണ്. ജനാധിപത്യത്തെയും ഐക്യത്തെയും പുരോഗതിയെയും ഊട്ടിയുറപ്പിക്കുന്ന വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെടേണ്ടത്. പക്ഷേ, തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോൾ ചർച്ചകൾ വഴിമാറിപ്പോകുകയാണ്. ഏതാണ്ട് എല്ലാ ചർച്ചകളും മതത്തിലേക്കു ചുരുക്കപ്പെടുകയും തർക്കങ്ങളായി മാറുകയും ചെയ്യുന്നു.
തൊഴിലില്ലായ്മ, പട്ടിണി, അഭിപ്രായ-മാധ്യമ സ്വാതന്ത്ര്യ നിയന്ത്രണങ്ങൾ, വർധിക്കുന്ന വർഗീയത, വാർത്തയല്ലാതാകുന്ന വിദ്വേഷപ്രസംഗങ്ങൾ, മണിപ്പുരിനെ നരകമാക്കിയ ഭരണപരാജയം, ന്യൂനപക്ഷ ആക്രമണങ്ങൾ, ചങ്ങാത്ത മുതലാളിത്തം, ശത്രുക്കളെ മാത്രം ലക്ഷ്യമിടുന്ന അഴിമതി വിരുദ്ധത തുടങ്ങിയവയൊക്കെ ഉന്നയിക്കുന്പോൾ ആരാധനാലയങ്ങളും ഏക സിവിൽകോഡും നിർബന്ധിത മതപരിവർത്തന നിരോധനനിയമവും പൗരത്വനിയമവും മുത്തലാക്കും ജമ്മു-കാഷ്മീരുമൊക്കെയാണോ മറുപടി?
ഭരിക്കുന്നവരുടെ കഴിവുകൊണ്ടല്ല പ്രതിപക്ഷത്തിന്റെ കഴിവുകേടുകൊണ്ടാണ് എൻഡിഎ അധികാരത്തിലിരിക്കുന്നതെന്നു പറയാതെ വയ്യ. രാജ്യം ഇന്ധന വിലവർധനയിൽ പൊറുതിമുട്ടിയപ്പോൾ പ്രസ്താവനകളല്ലാതെ എന്തു രാഷ്ട്രീയ ഉത്തരവാദിത്വമാണ് പ്രതിപക്ഷം നിർവഹിച്ചത്? ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെട്ടപ്പോൾ അവർ നടത്തിയ പ്രതിരോധം എത്ര ദുർബലമായിരുന്നു? കർഷകരുടെ സമാനതകളില്ലാത്ത ദുരിതകാലത്ത് അവരോടൊപ്പം നിൽക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. നിസഹായാവസ്ഥയിലാണ് കർഷകർ സമരത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടത്.
കഴിഞ്ഞ 10 വർഷത്തിനിടെ ജനങ്ങൾക്കുവേണ്ടി അത്തരമൊരു സമരം നടത്താൻ ഈ രാജ്യത്തെ കാക്കത്തൊള്ളായിരം പ്രതിപക്ഷ പാർട്ടികൾക്കൊന്നും ഒറ്റയ്ക്കോ കൂട്ടായോ കഴിഞ്ഞില്ല. രാജ്യത്ത് തീവ്രവാദം പനപോലെ വളർന്നത് ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്നവരുടെ ഭരണകാലത്തെ കണ്ണടയ്ക്കൽനയം കൊണ്ടുകൂടിയാണ്.
ഇന്ത്യ മുന്നണിയുടെ ഭാഗമായ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അഴിമതിയും അഹന്തയും കൊടികുത്തി വാഴുന്നതിനാലാണ് കേന്ദ്രത്തിനെതിരേയുള്ള ആരോപണങ്ങൾക്കു വിശ്വാസ്യത കിട്ടാതെ പോകുന്നത്. നേതൃത്വമില്ലാതെ വർഷങ്ങളോളം ആൾക്കൂട്ടമായി അലഞ്ഞുനടക്കുകയായിരുന്നു കോൺഗ്രസ്. സഹികെട്ട പല നേതാക്കളും ഇറങ്ങിപ്പോയി. അതേ, ഭരിക്കുന്നവരുടെ അപചയങ്ങളേക്കാൾ പ്രതിപക്ഷത്തിന്റെ അലസതയാണ് കഴിഞ്ഞ 10 വർഷത്തെ രാഷ്ട്രീയത്തെ നിർവചിക്കുന്നത്.
എന്തൊക്കെ ന്യൂനതകളുണ്ടെങ്കിലും ജനാധിപത്യത്തിന്റെ ഏറ്റവും വലിയ തിരുത്തൽ ഉപകരണമാണ് പ്രതിപക്ഷം. പ്രതിപക്ഷമുക്ത രാജ്യമെന്നാൽ ജനാധിപത്യത്തിന്റെ വച്ചുകെട്ടലുകളുണ്ടെങ്കിലും ഏകാധിപത്യോന്മുഖമായ അധികാര കേന്ദ്രീകരണല്ലാതെ മറ്റൊന്നുമല്ല. പ്രതിപക്ഷമുക്തമെന്ന ജനാധിപത്യ ധ്വംസനത്തിനു സർക്കാർ ഉപയോഗിച്ചത് നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട അന്വേഷണ ഏജൻസികളെയാണ്.
അവരുടെ റെയ്ഡുകളൊന്നും ഭരിക്കുന്നവരിലേക്കോ വേണ്ടപ്പെട്ടവരിലേക്കോ പോയില്ല. ഇലക്ടറൽ ബോണ്ടുകളുടെ ഇരുട്ടറ സുപ്രീംകോടതിയുടെ ഇടപെടലിൽ തുറന്നപ്പോൾ രാജ്യം കണ്ടത് ബിജെപി മറച്ചുവയ്ക്കാനാഗ്രഹിച്ച അവിഹിതബന്ധങ്ങളിൽ ചിലതാണ്. അന്വേഷണ ഏജൻസികൾ റെയ്ഡിനെത്തിയതിന്റെ തൊട്ടുപിന്നാലെ ആരോപണവിധേയർ കോടികളുടെ ഫണ്ട് നൽകുന്നു. ഏറ്റവും പുതിയ ദുരൂഹ ഇടപാട്, ആന്ധാപ്രദേശിൽനിന്നുള്ള ബിജെപിയുടെ രാജ്യസഭാ എംപി സി.എം.
രമേഷിന്റെ കന്പനിയായ ആർപിപിഎൽ വാങ്ങിയ 45 കോടിയുടെ ഇലക്ടറൽ ബോണ്ടിനെക്കുറിച്ചുള്ളതാണ്. ‘ദ ഹിന്ദു’വിന്റെ റിപ്പോർട്ടനുസരിച്ച്, ഹിമാചൽ പ്രദേശിലെ സുന്നി ഹൈഡ്രോ ഇലക്ട്രിക്കൽ പ്രോജക്ടിന്റെ 1098 കോടി രൂപയുടെ എൻജിനിയറിംഗ് പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ (ഇപിസി) കരാർ ലഭിച്ചതിനു തൊട്ടുപിന്നാലെയാണ് ബിജെപി നേതാവിന്റെ കന്പനി ആദ്യം അഞ്ചു കോടിയുടെയും തുടർന്നു 40 കോടിയുടെയും ബോണ്ട് വാങ്ങിയത്. തെലുങ്കുദേശം പാർട്ടിക്കാരനായിരുന്ന രമേഷിന്റെ സ്ഥാപനങ്ങളിലും കടപ്പയിലെ വീട്ടിലും 2018ൽ ഇഡിയും ഐടി ഡിപ്പാർട്മെന്റും റെയ്ഡ് നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. മാസങ്ങൾക്കകം അദ്ദേഹം ബിജെപിയിൽ ചേർന്നു.
തുടർന്ന് ബിജെപിയുടെ രാജ്യസഭാ എംപിയാകുകയും കഴിഞ്ഞവർഷം 1098 കോടിയുടെ കരാർ നേടുകയും ചെയ്തു. ഇതാണോ അഴിമതി വിരുദ്ധത? രണ്ടേരണ്ടു മണ്ഡലങ്ങൾ മാത്രമുള്ള മണിപ്പുരിൽ വോട്ടെടുപ്പ് രണ്ടു ദിവസമായിട്ടാണ്. കൊലയും കൊള്ളിവയ്പും വർഗീയതയും ഭരണപരാജയവും ഛിന്നഭിന്നമാക്കിയ നാട്! പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടാത്ത ഒരു ദിവസവുമില്ല. മറ്റു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിനിടെ ഇതൊന്നും ശ്രദ്ധിക്കാൻ ഭരണകൂടത്തിനു സമയമില്ല. ഭക്ഷണത്തിന്റെയും മതവിശ്വാസത്തിന്റെയും പേരിലൊക്കെ നടത്തിയ ആൾക്കൂട്ടക്കൊലപാതകങ്ങൾ അടുത്തകാലത്തുണ്ടായ മാനസികവൈകൃതങ്ങളാണ്.
രാജ്യം സത്യസന്ധമായൊരു തെരഞ്ഞെടുപ്പു കാത്തിരിക്കുന്നുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ തിരിമറി നടത്താൻ ആകില്ലെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കു പറയേണ്ടിവന്നത് ജനങ്ങൾക്കിടയിൽ അത്തരമൊരു സംശയം നിലനിൽക്കുന്നതിനാലാണ്. അവിടെ പാളിയാൽ പിന്നെ തെരഞ്ഞെടുപ്പൊരു പ്രഹസനമാകും. ജനവിധിയെ അട്ടിമറിക്കുന്ന കുതിരക്കച്ചവടങ്ങൾ തുടങ്ങിയതു ബിജെപിയല്ലെങ്കിലും അതിന്റെ എല്ലാ സാധ്യതകളെയും നിർലജ്ജം ഉപയോഗിച്ചാണ് പല സംസ്ഥാനങ്ങളിലും അധികാരത്തിലെത്തിയത്. ജനങ്ങൾ ഭരിക്കാൻ തെരഞ്ഞെടുത്തവരെ ബിജെപി പ്രതിപക്ഷത്തിരുത്തി. തിരുത്താനേറെയുണ്ട് ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും.
ഇന്ത്യ ഇതുവരെയുണ്ടാക്കിയ നേട്ടങ്ങളെല്ലാം ഈ ഭരണഘടനയുടെ നിലപാടുതറയിൽ കാലുറപ്പിച്ച് ജനാധിപത്യവും മതേതരത്വവും കൈകളിലേന്തി നേടിയതാണ്. അവയൊക്കെ സംരക്ഷിക്കാനാണ് നാം, ഇന്ത്യക്കാരായ ജനങ്ങൾ ഈ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്യാൻ പോകുന്നത്. അധികാരി ആരുമാകട്ടെ, അതാരാകണമെന്നു തീരുമാനിക്കാനുള്ള അധികാരം നമ്മുടേതാണ്. നാം തെരഞ്ഞെടുക്കുന്നത് വ്യക്തിയെയല്ല, ഭാവിയെയാണ്.