കേരളത്തിന്റെ പൊതുജനാരോഗ്യ വളര്‍ച്ചയും ഭക്ഷണ ശീലങ്ങളും
Saturday, May 24, 2025 10:32 AM IST
ആരോഗ്യ സേവന രംഗത്ത് ഇന്ത്യയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന കേരളം രോഗികളുടെ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ചു വേണ്ട നീക്കങ്ങള്‍ നടത്തുന്നതിലും മുന്നിലാണ്. ഇവിടെ നിര്‍ണായകമായ വെല്ലുവിളികളാണ് ആരോഗ്യ രംഗത്തു നേരിട്ടു കൊണ്ടിരിക്കുന്നത്.
പകര്‍ച്ചവ്യാധി ഇതര രോഗങ്ങളുടെ കുതിച്ചു കയറ്റമാണിതില് പ്രധാനപ്പെട്ട ഒന്ന്. ആരോഗ്യ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കുന്നതിനിടയിലും പ്രമേഹം, ഹൈപര്ടെന്ഷന്, അമിത വണ്ണം തുടങ്ങിയവ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ ബാധിക്കുന്ന കാഴ്ചയാണു കാണുന്നത്.
ജനങ്ങളെ പരിശോധനയ്ക്ക് വിധേയരാക്കുകയും പൊതുവായ ചികിത്സാ നടപടികളിലൂടെ മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കുകയുമാണ് ഇതിന്റെ തുടര്‍ച്ചയായി നടത്തേണ്ടത്. പക്ഷേ, സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ ചെലവുകളുടെ 4.5 ശതമാനം മാത്രമാണ് പ്രതിരോധ പരിചരണങ്ങള്‍ക്കായി വകയിരുത്തിയിട്ടുള്ളൂ.
മാരക രോഗങ്ങള്‍ വര്‍ധിച്ചു വരുന്നതു മൂലമുള്ള പ്രശ്നങ്ങള്‍ പരിഗഹിക്കാന് പുതിയൊരു ആരോഗ്യ പരിചരണ രീതി ആവിഷ്ക്കരിക്കേണ്ടിയിരിക്കുന്നു. പോഷകാഹാരങ്ങള്‍ ലഭ്യമാക്കല്‍, ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തല്‍ തുടങ്ങിയവയ്ക്ക് ഒപ്പം രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും അതേ രീതിയിലെ മുന്‍ഗണന നല്‍കുകയും വേണം.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിക്കിടയിലും പോഷകാഹാരം വൈദ്യശാസ്ത്ര പരിശീലന രംഗത്തും ചികിത്സാ വേളയിലും അവഗണിക്കപ്പെട്ടു പോകുന്ന ഒന്നായി മാറുകയാണ്. ഭക്ഷണമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം.
നമ്മുടെ അവയവങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, രോഗപ്രതിരോധ സംവിധാനം എത്ര ഫലപ്രദമായി നമ്മെ പ്രതിരോധിക്കുന്നു, എങ്ങനെ നാം പ്രായമാകുന്നു എന്നതിനെയെല്ലാം ഭക്ഷണം സ്വാധീനിക്കുന്നു.
ശരിയായ ഭക്ഷണരീതികള്‍ വിട്ടുമാറാത്ത രോഗങ്ങളെ തടയാനും നിയന്ത്രിക്കാനും ചിലപ്പോള്‍ പൂര്‍ണ്ണമായും മാറ്റിയെടുക്കാനും കഴിയും. പോഷകാഹാരത്തിന്റെ അപര്യാപ്തത ദീര്‍ഘകാലത്തില്‍ നിശബ്ദമായി ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുകൊണ്ടു തന്നെ പോഷകാഹാരത്തെ ആരോഗ്യ പരിചരണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലേക്കു കൊണ്ടു വരേണ്ടിയിരിക്കുന്നു.
ജീവിത ശൈലി രോഗങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യവുമായുള്ള സംസ്ഥാനത്തിന്റെ ആര്‍ദ്രം പദ്ധതിയിലൂടെ ഒരു കോടിയിലേറെ വ്യക്തികളെയാണ് പരിശോധിച്ചിട്ടുള്ളത്.
44.85 ശതമാനം പേരും ജീവിതശൈലി രോഗ ഭീഷണിയിലാണെന്നതാണ് ഇതിന്റെ ഫലമായി കണ്ടെത്തിയത്. 13 ശതമാനത്തിലേറെ പേര്‍ക്ക് ഹൈപര്ടെന്ഷന്, 8.82 ശതമാനം പേര്‍ക്ക് പ്രമേഹം, ആറ് ശതമാനം പേര് ഇതു രണ്ടുമുള്ള അവസ്ഥ എന്നിങ്ങനെയാണ് പരിശോധനാ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇതിനു പുറമെ 2.3 ശതമാനം വ്യക്തികള്‍ അര്‍ബുദ ഭീഷണിയിലുമാണ്. വളരെ ആഴത്തിലുള്ളതും അതേ സമയം കുറഞ്ഞ തോതില്‍ മാത്രം ദൃശ്യമായിട്ടുള്ളതുമായ മാരക രോഗങ്ങള്‍ നേരിടാനുള്ള സാമ്പത്തിക ചെലവുകളെ കുറിച്ചാണ് ഈ കണക്കുകള്‍ സൂചന നല്‍കുന്നത്.
പകര്‍ച്ചവ്യാധി ഇതര രോഗങ്ങളുടെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയാണ് കേരളത്തിനുള്ളത്. 2022-23ലെ സര്‍ക്കാര്‍ സര്‍വ്വേ പ്രകാരം കേരളത്തിലെ ഗ്രാമങ്ങളിലുള്ള ഓരോ കുടുംബവും ശരാശരി 1,177 രൂപയും നഗരങ്ങളിലുള്ളവര്‍ 1,163 രൂപയുമാണ് ആശുപത്രിയില്‍ കിടത്താതെയുള്ള ചികിത്സയ്ക്കായി ചെലവഴിക്കുന്നത്.
രോഗനിര്‍ണയവും ചികിത്സാ രീതികളുമാണ് രോഗത്തെ കൈകാര്യം ചെയ്യുന്ന സുപ്രധാന ഘടകങ്ങള്‍. ഇവിടെ ഭക്ഷണരീതികളും ജീവിത ശൈലിയും വളരെ നിര്‍ണായകമായ ആദ്യ ചുവടുവയ്പ്പുകളുമാണ്.
പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മുഴുവനായുള്ള ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയവയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറക്കാനും രക്തസമ്മര്‍ദ്ദം കുറക്കാനും കൊളസ്ട്രോള്‍ നില മെച്ചപ്പെടുത്താനും ദീര്‍ഘകാല ഭാരക്കുറവിനും എല്ലാം ഏറെ സഹായകമാണെന്ന് നിരവധി ക്ലിനിക്കല്‍ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍, ആന്റിഓക്സിഡന്റുകള്‍, ഫൈറ്റോന്യൂട്രിയന്റുകള്‍ തുടങ്ങിയവ മെറ്റബോളിസവും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തും. ചില ഭക്ഷണങ്ങള്‍ പൂര്‍വ്വസ്ഥിതിയിലേക്കു നമ്മെ കൊണ്ടുപോകാനും സഹായിക്കും.
ഉദാഹരണത്തിന് സസ്യ അധിഷ്ഠിത ഭക്ഷണങ്ങള്‍ കൊറോണറി ആര്‍ട്ടറി രോഗത്തെ പഴയ അവസ്ഥയിലേക്കു കൊണ്ടു പോകാനും ടൈപ്പ്2 പ്രമേഹത്തെ പഴയ സാഹചര്യത്തിലേക്ക് എത്തിക്കാനും സഹായിക്കും.
തെളിവുകള്‍ ഏറെയുണ്ടെങ്കിലും ഭക്ഷണപരമായ ഉപദേശങ്ങള്‍ നമ്മുടെ പൊതു ആരോഗ്യ സംവിധാനത്തില്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമാണു പ്രയയോജനപ്പെടുത്തിയിട്ടുള്ളത്. ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതില്‍ മാറ്റം വേണം.
ഡോക്ടര്‍മാര്‍ മരുന്നുകള്‍ കുറിച്ചു നല്‍കുക മാത്രമല്ല, ദീര്‍ഘകാല മാറ്റങ്ങള്‍ക്ക് ഉതകുന്ന ഭക്ഷ്യ അധിഷ്ഠിത തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുക കൂടി വേണം. ഭക്ഷണം സംബന്ധിച്ച ഉപദേശങ്ങള്‍ കുറിപ്പടികളിലെ പൊതുവായ ഒരു ഘടകമാകേണ്ട സമയമാണിത്. കേരളത്തിലെ വൈദ്യശാസ്ത്ര സമൂഹത്തിന്റെ ചിലര്‍ ഇക്കാര്യം അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്.
മാരക രോഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ ജീവിത ശൈലി ഔഷധങ്ങള്‍ക്കുള്ള പങ്ക് പ്രയോജനപ്പെടുത്താന്‍ വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജ് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് കൊച്ചിയുമായി ചേര്‍ന്ന് അടുത്തിടെ ഡോക്ടര്‍മാര്‍ക്കും കുടുംബങ്ങള്‍ക്കുമായി തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസം (സിഎംഇ) സംഘടിപ്പിച്ചിരുന്നു.
മാരക രോഗങ്ങളുടെ കാര്യത്തില്‍ ഭക്ഷണ ശീലങ്ങള്‍ക്കു സ്വാധീനം ഇവിടെ ചര്‍ച്ച ചെയ്തിരുന്നു. പോഷക സമ്പന്നമായ ഭക്ഷണങ്ങള്‍ക്ക് രോഗങ്ങള്‍ പ്രതിരോധിക്കാനും കൈകാര്യം ചെയ്യാനുമുള്ള കഴിവും ഇവിടെ ചര്‍ച്ച ചെയ്തു.
പാശ്ചാത്യ വൈദ്യശാസ്ത്ര മേഖലയിലും ഇതിന്റെ പ്രതിധ്വനികള്‍ ദൃശ്യമാണ്. അമേരിക്കയില്‍ റോക്ക്ഫെല്ലര്‍ ഫൗണ്ടേഷനും അമേരിക്കന്‍ ഹാര്‍ട്ട് അസോസ്സിയേഷനും 250 മില്യണ്‍ ഡോളറാണ് ഭക്ഷണം ഔഷധമാണ് എന്ന മേഖലയിലെ ഗവേഷണത്തിനായി മാറ്റി വെച്ചിരിക്കുന്നത്.
യുകെയിലെ ദേശീയ ആരോഗ്യ സര്‍വീസ് പ്രതിരോധ പരിചരണ തന്ത്രങ്ങളില്‍ പോഷകാഹാരപരമായ ഉപദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ രീതികള്‍ പ്രതിരോധത്തിനു മാത്രമല്ല ഉതകുന്നത്.
ചെലവു കുറഞ്ഞതും വ്യാപകമായി നടപ്പിലാക്കാന്‍ കഴിയുന്നതും ആഴത്തിലുള്ളതുമായ ഫലങ്ങളുള്ളവയാണ് പല പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണ രീതികളും. സസ്യാധിഷ്ഠിത ഭക്ഷണം സാംസ്കാരികമായി ഇഴുകിച്ചേര്‍ന്നതും പോഷകപരമായി പൂര്ണമായതും ആകാന്‍ കഴിയും.
ശരിയായ മാര്‍ഗനിര്‍ദ്ദേശത്തോടെ ഇത് മരുന്നുകള്‍ക്ക് മാത്രം നല്കാന് കഴിയാത്ത ദീര്‍ഘകാല പരിഹാരങ്ങള്‍ പ്രദാനം ചെയ്യും. നമ്മുടെ ഭക്ഷണ പാത്രത്തിലൂടെയാണ് ആരോഗ്യത്തിനു തുടക്കം കുറിക്കുന്നത് എന്നത് ഉയര്‍ത്തിക്കാട്ടേണ്ട അടിയന്തര ആവശ്യമാണ് ആധുനിക വൈദ്യശാസ്ത്രവും പരമ്പരാഗത അറിവും ഒത്തു ചേര്‍ന്നു പോകുന്ന കേരളത്തിലുള്ളത്.
പകര്‍ച്ചവ്യാധി ഇതര രോഗങ്ങളുടെ കുതിച്ചുയരുന്ന ഭീഷണി അതിജീവിക്കാന്‍ സംസ്ഥാനം പുതിയ രീതിക്കു തുടക്കം കുറിക്കേണ്ടിയിരിക്കുന്നു.
വനിത റഹ്മാന്
എംഡി, ഇന്റേണല്‍ മെഡിസിന് ഫിസിഷ്യന്‍, ഫിസിഷ്യന്‍സ് കമ്മിറ്റി ഫോര്‍ റെസ്പോണ്സിബിള് മെഡിസിന് (പിസിആര്‍എം).