സസ്യാഹാരത്തിന്റെ പ്രസക്തിയെക്കുറിച്ചു പണ്ടേക്കുപണ്ടേ നമുക്കറിയാം. അതിനാൽ കേരളത്തിൽ, പ്രത്യേകിച്ചു തെക്കൻ കേരളത്തിൽ എല്ലാ ചടങ്ങുകളിലും ശുദ്ധ സസ്യാഹാരം മാത്രമാണു വിളന്പുന്നത്. ദൈവികവും സാത്വികവുമാണ് ഓണസദ്യയിലെ വിഭവങ്ങൾ. സാത്വിക് ഡയറ്റ് എന്നാൽ ജെന്റിൽ എന്നർഥം. ഭക്ഷണം നമ്മുടെ സ്വഭാവത്തെയും സ്വാധീനിക്കുമെന്ന് ഓർക്കുമല്ലോ.
പയറിലും പരിപ്പിലും പ്രോട്ടീൻ
പയറും പച്ചക്കറിയും ചേർത്തുണ്ടാക്കുന്ന എരിശേരി, അധികം മൂപ്പെത്താത്ത കുന്പളങ്ങയും വൻപയറും ചേർത്തുണ്ടാക്കുന്ന ഓലൻ എന്നിവയും രുചിയിലും ഗുണത്തിലും മുൻപന്തിയിൽ തന്നെ. പയറിലൂടെയും പരിപ്പിലൂടെയും ശരീരത്തിനാവശ്യമായ പ്രോട്ടീൻ ലഭിക്കും.
തവിടിനു വിറ്റാമിൻ ബി കോംപ്ലക്സ്
സദ്യയിൽ പ്രധാനം കുത്തരിച്ചോറു തന്നെ. തവിടു കളയാത്ത കുത്തരിച്ചോറ്. കുത്തരിച്ചോറിൽ നിന്നു കാർബോഹൈഡ്രേറ്റ് കിട്ടുന്നു. തവിടുകളയാത്തതിനാൽ അതിൽ നിന്നു വിറ്റാമിൻ ബി കോംപ്ലക്സും കിട്ടും.
സാന്പാർ നന്നായാൽ സദ്യ നന്നായി
പരിപ്പും നെയ്യും കഴിഞ്ഞാൽ പിന്നെ സാന്പാർ. കറികളിൽ പ്രധാനിയാണു സാന്പാർ. സാന്പാർ നന്നായാൽ സദ്യ നന്നായി എന്നാണു പറയാറുള്ളത്. പരിപ്പും മറ്റു പച്ചക്കറികളും ചേർന്ന സാന്പാറിലൂടെ ശരീരത്തിനു വേണ്ട എല്ലാ പോഷകങ്ങളും കിട്ടും. ഇലക്കറി കൊണ്ടുള്ള തോരൻ, നീളത്തിൽ മുറിച്ച പച്ചക്കറികൾ കൊണ്ടു തയാറാക്കുന്ന അവിയൽ എന്നിവയിൽ നിന്നെല്ലാം ധാരാളം നാരുകളും വിറ്റാമിനുകളും ശരീരത്തിനു കിട്ടും. പലതരം പച്ചക്കറികൾ ചേർത്ത വിഭവങ്ങൾ ഭക്ഷണക്രമത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ആരോഗ്യജീവിതത്തിനു സഹായകം. സാന്പാറും അവിയലും കഴിക്കുന്പോൾ തന്നെ നമുക്ക് അവശ്യം വേണ്ട പോഷകങ്ങൾ സ്വന്തമാക്കാം.
ശുദ്ധീകരണത്തിന് ഓലൻ
ഓലൻ എരിവു കുറഞ്ഞ വിഭവമായതിനാൽ കുട്ടികൾക്കും ഏറെയിഷ്ടം. പണ്ടു നാട്ടിൻപുറങ്ങളിൽ ചെറിയ നെയ്ക്കുന്പളങ്ങ സുലഭമായിരുന്നു. ഇന്ന് അതിനുപകരം മാർക്കറ്റിൽ നിന്നു തടിയൻ കായയാണ് അടുക്കളയിലെത്തുന്നത്. ചെറിയ കുന്പളങ്ങയിൽ ജലാംശം കുറവാണ്. വയറിനുണ്ടാകുന്ന എല്ലാ അസുഖങ്ങൾക്കും നെയ്ക്കുന്പളങ്ങയുടെ ജ്യൂസ് ഗുണപ്രദമെന്ന് ആയുർവേദം പറയുന്നു.
ശരീരത്തിന് ക്ലെൻസിംഗ് ഇഫക്ട് നല്കുന്ന പച്ചക്കറിയാണ് കുന്പളങ്ങ; ശരീരത്തിലെ മാലിന്യങ്ങൾ പുറന്തളളുന്നതിനു സഹായകമെന്നു ചുരുക്കം.
മോരും രസവും ദഹനത്തിന്
ഇഞ്ചിയും പുളിയും ചേർത്തു തയാറാക്കുന്ന പുളിയിഞ്ചിയാണ് ഓണസദ്യയിലെ മറ്റൊരു താരം. മോരും രസവും ദഹനത്തിനു സഹായകം. പായസവും കുടിച്ചു തീരുന്പോഴാണു സദ്യയിൽ രസവും മോരും വിളന്പുന്നത്. രസത്തിലുള്ള കുരുമുളകും വെളുത്തുള്ളിയും ചേർന്നുവരുന്പോൾ അത് ഒൗഷധക്കൂട്ടു പോലെയാണ്. പെട്ടെന്നു ദഹനം സാധ്യമാക്കുന്നു.
അവസാനം രസവും മോരും കുടിച്ചാൽ വയറിനു സദ്യയുടെ ഭാരം ഉണ്ടാവില്ല. കാളനിലെ പുളിയും എരിശേരിയിലെ എരിവുമാണ് ഓണസദ്യ സമ്മാനിക്കുന്ന മറ്റു രസങ്ങൾ.പായസത്തിൽ മധുരം. പാവയ്ക്ക മെഴുക്കുപുരട്ടിയുടെ ചവർപ്പ്.. ഷഡ് രസങ്ങൾ ഓണസദ്യയിൽ പൂർണമാകുന്നു.
ഓണസദ്യയിലെ തെക്കനും വടക്കനും
ഓണസദ്യയിൽ പിന്നെയുള്ളതു കൂട്ടുകറി. വടക്കൻ മലബാറിൽ എല്ലാ പച്ചക്കറികളും ചേർത്താണ് കൂട്ടുകറി തയാറാക്കുന്നത്. എന്നാൽ തെക്കൻ കേരളത്തിൽ ഉരുളക്കിഴങ്ങും ഉള്ളിയും മസാലയും ചേർത്താണ് കൂട്ടുകറി തയാറാക്കുന്നത്.
വടക്കൻ കേരളത്തിൽ ഓണസദ്യയിൽ ചിക്കൻ ഉൾപ്പെടെയുള്ള നോണ് വെജും വിളന്പും. തെക്കൻ കേരളത്തിൽ ഓണസദ്യ ശുദ്ധ വെജിറ്റേറിയൻ.
പ്രമേഹവും ബിപിയും ഉള്ളവരുടെ ശ്രദ്ധയ്ക്ക്
ഓണം ആഘോഷകാലമാണെങ്കിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ളവർ ഭക്ഷണക്രമത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ആഹാരനിയന്ത്രണം ഓണത്തിന്റെ പേരിൽ കൈവിടരുതെന്നു ചുരുക്കം. കണക്കില്ലാതെ കഴിക്കരുത്. ആരോഗ്യകാര്യത്തിൽ മുൻകരുതലുകൾ വേണം. ഉപ്പ് രക്തസമ്മർദത്തിന്റെ ശത്രുവാണ്. അച്ചാർ, പപ്പടം, ഉപ്പു ചേർത്ത ചിപ്സ് എന്നിവയൊക്കെ അനിയന്ത്രിതമായി കഴിക്കരുത്. ഓണസദ്യയിലെ പായസമധുരം പ്രമേഹരോഗികളെ
വെട്ടിലാക്കാൻ സാധ്യതയേറെയാണ്. ഓണമല്ലേ, കഴിച്ചേക്കാം എന്ന മട്ടിൽ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവു വരുത്തരുത്.
പച്ചക്കറി സൂപ്പും സാലഡും
ഓണാഘോഷം ഒരോണത്തിൽ അവസാനിക്കുന്നില്ലെന്ന് ഓർമവയ്ക്കുക. റസിഡൻറ്സ് അസോസിയേഷന്റെ ഓണം, ഓഫീസിലെ ഓണം, വീട്ടിൽ തന്നെ നാല് ഓണം, ബന്ധുവീടുകളിൽ പോകുന്പോൾ അകത്താക്കുന്ന മധുരം വേറെ. ഇതെല്ലാം കൂടി കഴിക്കുന്പോാണ് പ്രമേഹം റോക്കറ്റ് വേഗത്തിൽ കുതിക്കുന്നത്. പ്രമേഹ രോഗികൾ പായസത്തിന്റെ അളവ് കുറയ്ക്കണം. പായസം കുടിക്കുന്ന ദിവസം വേറെ കാർബോഹൈഡ്രേറ്റ്(ചോറ്) കഴിക്കാതെ പച്ചക്കറി സൂപ്പ്, സാലഡ് എന്നിവയിലൊക്കെ അത്താഴം ഒതുക്കണം. അതുമാത്രമാണ് ഷുഗർ നിയന്ത്രണവിധേയമാകാനുള്ള പോംവഴി.
വണ്ണം കുറയ്ക്കുന്നവരോട്
അമിതവണ്ണം കുറയ്ക്കാൻ ഭക്ഷണനിയന്ത്രണം പാലിക്കുന്നവരും ഓണനാളുകളിൽ ഏറെ ശ്രദ്ധിക്കണം. പായസവും ഉപ്പേരിയും ഓണനാളുകളിൽ തുടർച്ചയായി പല ദിവസങ്ങളിൽ കഴിക്കുന്നതിലൂടെ നാമറിയാതെ തന്നെ മൂന്നു കിലോ വരെ ശരീരഭാരം കൂടും. കഴിക്കുന്നതിന്റെ അളവിൽ കുറവു വരുത്തുക എന്നതുമാത്രമാണ് സാധ്യമായ കാര്യം. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഉപ്പേരിയും പായസവും കഴിക്കുന്നതിൽ മിതത്വം പാലിക്കണം.
ഉപ്പും ഉപ്പിലിട്ടതും പപ്പടവും മിതമായി
ഓണനാളുകളിൽ ദിവസം മൂന്നുനേരം സദ്യക്കൊപ്പം ഇഞ്ചി, മാങ്ങ, നാരങ്ങ..എന്നിങ്ങനെ പലതരം അച്ചാറുകൾ വിളന്പാറുണ്ട്. അച്ചാറുകൾ കൂടുതലായി കഴിക്കരുത്. ചിലർ തൈരിനൊപ്പവും ധാരാളം ഉപ്പു ചേർത്തു കഴിക്കും. ഉപ്പിന്റെ അളവ് രക്തസമ്മർദമുള്ളവർ തീർച്ചയായും കുറയ്ക്കണം. പപ്പടം, ഉപ്പേരി എന്നിവയിലൂടെയും ഉപ്പ് ശരീരത്തിൽ അമിതമായി എത്താനിടയുണ്ട്. ഇതെല്ലാം കൂടിയാകുന്പോൾ ശരീരത്തിൽ ഉപ്പിന്റെ അളവുകൂടും. പ്രമേഹബാധിതർക്കു മധുരവും ഉപ്പും പ്രശ്നമാണ്.
100 ഗ്രാം ചിപ്സിനു 400 കലോറി
ഓണസദ്യക്കു വിഭവങ്ങൾ തയാറാക്കുന്നതിന് വനസ്പതി ഉപയോഗിക്കരുത്. പ്രത്യേകിച്ചു ചിപ്സ് തയാറാക്കുന്നതിന്. കഴിക്കുന്ന ചിപ്സിന്റെ തോത് കുറയ്ക്കണം. 100 ഗ്രാം ചിപ്സ് കഴിച്ചാൽത്തന്നെ 400 കലോറി ശരീരത്തിലെത്തും. ഏത്തയ്ക്ക ചിപ്സ്, ശർക്കരവരട്ടി...എന്നിങ്ങനെ ചിപ്സ് തന്നെ പലതരം. ഇവ അളവിൽ കുറച്ചുമാത്രം കഴിക്കുക. പാചകത്തിന് ഏതു തരം എണ്ണ ഉപയോഗിച്ചാലും അളവിൽ കുറയ്ക്കണം. കേരളീയ വിഭവങ്ങളിൽ അല്പം വെളിച്ചണ്ണ ഉപയോഗിക്കുന്നതിൽ തെറ്റില്ല. പ്രത്യേകിച്ചും അവിയൽ വെന്തുവാങ്ങിയ ശേഷം അല്പം വെളിച്ചെണ്ണ തൂവിയാൽ അതിനു പ്രത്യേക സ്വാദും മണവും ലഭിക്കും.
വിവരങ്ങൾ:
ഡോ. അനിതാമോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് ആൻഡ് ഡയറ്റ് കൺസൾട്ടന്റ്