"അസൂയ' മനഃസാക്ഷി നെടുകെ പിളർക്കുന്ന ഈർച്ചവാൾ
"അസൂയ' മനഃസാക്ഷി നെടുകെ പിളർക്കുന്ന ഈർച്ചവാൾ
ത്രസിച്ചുകൊണ്ടിരിക്കുന്ന ഹൃദയാന്തർഭാഗത്തുനിന്നോ, ബുദ്ധിയുടെ സിരാകേന്ദ്രമായ മസ്തിഷ്കത്തിൽനിന്നോ ബഹിർഗമിക്കുന്ന എറ്റവും അപകടകാരിയായ ഒരു വികാരമായോ അവസ്ഥാവിശേഷമായോ അസൂയയെ ആരെങ്കിലും വിശേഷിപ്പിച്ചുവെങ്കിൽ ഒരു പരിധി വരെ അതിലൊട്ടും അതിശയോക്തി ഉണ്ടെന്നു തോന്നുന്നില്ല. മനുഷ്യനെ മനുഷ്യനല്ലതാകുന്ന, മൃഗതുല്യനാകുന്ന പക ,വിദ്വേഷം,പിണക്കം ,ക്രോധം ,ഈർഷ്യ ,ഗർവ് തുടങ്ങിയതിനെക്കാൾ ഉപരി മനുഷ്യ മനസാക്ഷിയെ നെടുകെ പിളർക്കുന്ന ഈർച്ചവാളാണ് അസൂയയെന്നു വ്യാഖ്യാനിച്ചാൽ അതായിരിക്കും അതിനു നൽകാവുന്ന എറ്റവും അനുയോജ്യമായ വിശേഷണം.

ചരിത്ര പുസ്തകങ്ങളിലൂടെ വെറുതെയൊന്നു കണ്ണോടിച്ചപ്പോൾ സുപ്രസിദ്ധ ഇറ്റാലിയൻ കലാകാരന്മാരായ മൈക്കിളാഞ്ചലോയും റാഫേലിനെയും കുറിച്ച് എഴുതിയിരുന്ന ഒരു സംഭവ കഥ എന്നെ ആഴത്തിൽ സ്പർശിച്ചു . ഈ കഥ അസൂയയുടെ ഫലമായി ഉളവാകുന്ന അതി ഭയങ്കര പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു .

ഒരു പ്രത്യേക കാലഘട്ടത്തിൽ വത്തിക്കാനു വേണ്ടി ചില മനോഹരമായ ശിൽപവേലകളും ചിത്രരചനയും നടത്തുവാൻ ഇരു കലകളിലും അതി സമർഥരായിരുന്നു ഇരുവരും നിയോഗിക്കപ്പെട്ടു. രണ്ടുപേരും എല്ലാവരാലും വളരെ ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തിരുന്ന വ്യക്തികളായിരുന്നു. ഓരോരുത്തരേയും ഏൽപ്പിച്ചിരുന്നു ജോലികൾ വിഭിന്നങ്ങളായിരുന്നു. എങ്കിലും തമ്മിൽ കാണുമ്പോൾ പരസ്പരം സംസാരിക്കാൻ പോലും കഴിയാത്ത വിധം അസൂയയുടെ കൈപ്പേറിയ ആത്മാവിനു ഇരുവരും വിധേയരായിത്തീർന്നു. അവർ തമ്മിലുള്ള ഈ ഉഗ്രമായ വിദ്വേഷത്തെ പറ്റി അവരെ പരിചയമുണ്ടായിരുന്നു എല്ലാവർക്കും വ്യക്തമായ അറിവുണ്ടായിരുന്നു. തങ്ങൾ വേല ചെയ്യുന്നത് ദൈവനാമ മഹത്വത്തിനു വേണ്ടിയാണെന്ന് ഇരുവരും ചിന്തിച്ചിരുന്നു എന്നുള്ളതാണ് ഏറ്റവും ആശ്ചര്യകരമായ വസ്തുത. യഥാർത്ഥത്തിൽ ദൈവനാമത്തിനു എത്ര അവമതിയാണ് അല്ലെങ്കിൽ അപമാനമാണ് അവരുടെ പ്രവർത്തികളിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു മനസിലാക്കുന്നതിനുപോലും അവർക്കു കഴിഞ്ഞിരുന്നില്ല എന്നാണ് ചരിത്രത്തിൽ അവരെക്കുറിച്ചു കറുത്ത ലിപികളിൽ രേഖപെടുത്തിയിരിക്കുന്നത്.

ഇന്ന് മനുഷ്യരുടെയിടയിൽ പ്രത്യേകിച്ച് മനുഷ്യൻ സൃഷ്ടിച്ച മതങ്ങളിൽ ,രാഷ്‌ടീയ പാർട്ടികളിൽ , ഭരണകർത്തകൾക്കിടയിൽ ,സംഘടനകളിൽ കാണുന്ന ഭിന്നിപ്പുകൾക്കെല്ലാം അടിസ്ഥാന കാരണം അസൂയയെന്ന മാരക രോഗമല്ലാതെ പിന്നെയെന്താണ് ? നമ്മുടെ എറ്റവും അടുത്ത ഒരാൾ ബൗതീകമായൊ ആത്മീകമായോ വളർച്ച പ്രാപിക്കുന്നതു കാണുമ്പോൾ അവരെ സ്നേഹത്തോടെ ചേർത്തുപിടിച്ചു അനുമോദിക്കുന്നതിനോ ,അംഗീകരിക്കുന്നതിനോ തടസമായി നിൽക്കുന്ന ഏക പ്രേരകശക്തി അസൂയയെന്നതല്ലാതെ പിന്നെയെന്താണ്? പുറമെ നോക്കുമ്പോൾ സുഖസുന്ദരമായ ജീവിതം നയിക്കുന്നുവെന്നു തോന്നുന്ന പലരുടെയും ഹൃദയത്തിനകത്തു പലപ്പോഴും നീറിപ്പുകയുന്നതു അഗ്നിപർവതമാണെന്നു മനസിലാക്കാൻ പോലും കഴിയാതെ അവരെ അസൂയയോടെ വീക്ഷിക്കുന്നത് എത്ര ക്രൂരമാണ് . ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന മഹാമാരിയിൽ ജീവൻ നഷ്ടപെട്ടവരിൽ ഒരാളെപോലെയോ രോഗാതുരരായി വർഷങ്ങളോളം ശയ്യാവലംബിയായി കഴിയുന്ന മറ്റൊരാളെപ്പോലെയോ ഞാൻ ആയിത്തീരുന്നില്ലല്ലോ എന്നതിൽ അസൂയപെടുന്ന ഒരാളെയെങ്കിലും എവിടെയെങ്കിലും കണ്ടെത്താനാകുമോ ?


ഈശ്വരവിശ്വാസികൾ എന്ന് അവകാശപ്പെടുന്നവരുടെ ഇടയിൽ തന്നെ അസൂയ എന്ന പാപം സർവസാധാരണമായിരിക്കുന്നു .മനസാ വാചാ അറിയാത്ത കാര്യങ്ങൾക്കുപോലും തങ്ങളുടെ നേർക്ക് ഉപയോഗിക്കപ്പെടുന്ന ക്രൂരമായ വാക്ശരങ്ങൾ ആഞ്ഞു പതിക്കുമ്പോൾ ഉള്ളിലുണ്ടാകുന്ന വേദന അനുഭവിച്ചറിഞ്ഞവരാണ് മിക്കവാറും നാം എല്ലാവരും തന്നെ. യഥാർഥ വിശ്വാസികളിൽ പലരും അസൂയാലുക്കളായ വില്ലാളിവീരന്മാരാൽ ഇപ്രകാരം മുറിവേൽപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. തങ്ങളേക്കാൾ കൂടുതൽ വ്യാപകമായി ഈശ്വരനിൽ നിന്നും ദാനമായി ലഭിച്ചിരിക്കുന്ന സ്ഥാനവും അധികാരവും തങ്ങൾക്ക് വേണമെന്ന് ആഗ്രഹിക്കുന്നു എന്നുള്ളതല്ലാതെ മറ്റൊരു കാരണം അവരുടെ മേൽ പറഞ്ഞ വിധത്തിലുള്ള ആക്രമത്തിന് ചൂണ്ടിക്കാണിക്കുവാൻ കാണുകയില്ല. എന്നാൽ അസൂയ മൂലം ഏറ്റവും വലിയ വേദന അനുഭവിക്കേണ്ടിവരുന്നത് അത് വച്ചുപുലർത്തുന്ന ആൾ തന്നെയായിരിക്കും എന്ന് മനസിലാക്കാൻ അവർക്കു കഴിയുന്നില്ല എന്നതു വളരെ ഖേദകരമായ സത്യമാണ് .ഒരു ഈശ്വര വിശ്വാസിയുടെ ആത്മീയ ആരോഗ്യത്തിന് അടിസ്ഥാനം സകല കാര്യങ്ങളിലും ഈശ്വരന് കേന്ദ്രസ്ഥാനം കൊടുക്കുന്നതും എല്ലാവരെയും സ്നേഹിക്കാൻ ഒരുക്കമുള്ളതുമായ ഒരു മനോഭാവമാകുന്നു .എന്നാൽ അസൂയ ഒരു മനുഷ്യന്‍റെ ധാർമിക ബോധത്തിന് അസ്ഥിമജ്ജകൾ വരെയും കാർന്നുതിന്നുന്ന ഒരു മാരകരോഗമാണെന്ന് തിരിച്ചറിയുവാൻ വൈകുന്നത് ആപത്കരമാണ് . അതുകൊണ്ടാണ് തത്വജ്ഞാനിയായ സോക്രട്ടീസ് "അസൂയ'യെ ആത്മാവിനെയല്ലെങ്കിൽ മനഃസാക്ഷിയെ പിളർക്കുന്ന ഈർച്ചവാൾ ഇന്ന് വിളിക്കാൻ ഇടയായത്.

ആധുനിക കാലഘട്ടത്തിൽ എറ്റവും അനുയോജ്യമായി ക്രിസ്തു നമ്മെ പഠിപ്പിക്കുന്നതുപോലെ നാം ദൈവത്തെയും നമ്മുടെ അയൽക്കാരെയും സ്നേഹിക്കുകയാണെങ്കിൽ അസൂയയും നിർദയമായ സംസാരരീതിയും എല്ലാം പാടെ ഉപേക്ഷിക്കുവാൻ കഴിയും. അതോടെ അസൂയ മൂലം ഉളവാക്കുന്ന ക്ഷതങ്ങൾ ഒഴിവാക്കുന്നതിൽ നമ്മുടെ പങ്ക് നിർവഹിക്കുകയായിരിക്കും നാം ചെയ്യുന്നത് .ഒരുവന് ഒരേ സമയം അസൂയാലുവും സന്തോഷവാനുമായിരിക്കുവാൻ സാധ്യമല്ലയെന്നതും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

പി.പി. ചെറിയാൻ

useful_links
story
article
poem
Book