ബൈഡൻ വരും "എല്ലാം ശരിയാകും' (പി പി ചെറിയാൻ)
ബൈഡൻ വരും  "എല്ലാം ശരിയാകും' (പി പി ചെറിയാൻ)
ഡാളസ് : നവംബർ മൂന്നിലെ അമേരിക്കൻ പൊതു തെരഞ്ഞെടുപ്പ് കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ വോട്ടർമാരെ പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ചു നിർണായകമാണെന്നു വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പുകളിലൊന്നും പ്രകടിപ്പിച്ചില്ലാത്ത വലിയൊരു വീറും ആവേശമാണ് ഈ തെരെഞ്ഞെടുപ്പിൽ മലയാളികൾ പ്രകടിപ്പിക്കുന്നത് . മഹാമാരി അമേരിക്കയുടെ ജനജീവിതം സ്തംഭിപ്പിക്കുകയും വീടുകളിൽ നിന്നും ആളുകൾക്ക് പുറത്തിറങ്ങുവാൻ കഴിയാത്ത സാഹചര്യം സംജാതമാകുകയും, പൊതു ചടങ്ങുകൾക്കുള്ള അവസരം നഷ്ടപ്പെടുകയും , ആരാധനാലയങ്ങൾ അനിശ്ചിതമായി അടച്ചിടുകയും ചെയ്തപ്പോൾ സ്വാഭാവികമായി ഭാരിച്ച ചിലവില്ലാതെ സംഘടിപ്പിക്കുവാൻ കഴിയുന്ന ഒന്നിലേക്ക് മലയാളികളുടെ ശ്രദ്ധ തിരിയുകയുകയായിരുന്നു.

വെർച്വൽ കോൺഫ്രൻസ്, തെരഞ്ഞെടുപ്പ് സംവാദങ്ങൾ എന്നിവ ദിവസംതോറും സംഘടിപ്പിക്കുന്നതിനു കുഴിയാന മുതൽ വലിയാന വരെയുള്ള എല്ലാ സംഘടനകളും മത്സരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ ചെന്നെത്തുകയും ചെയ്തു.ഇങ്ങനെയൊരു മഹാമാരി വന്നില്ലായിരുന്നുവെങ്കിൽ ഇത്തരം സംഘടനകൾ വിളിച്ചാൽ പത്തുപേർ പോലും ഒന്നിച്ചു ചേരുമായിരുന്നില്ല എന്നത് മറ്റൊരുകാര്യം.

ചില വെർച്വൽ മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലേഖകന് ലഭിച്ചിരുന്നു .രാത്രിയിൽ നടക്കുന്ന ചർച്ചകളാണ് ബഹു രസം.സമൂഹത്തിൽ മാന്യത കല്പിച്ചിരുന്നവരെന്നു കരുതിയിരുന്നവരുടെ യഥാർത്ഥ മുഖവും പ്രകടനങ്ങളും പ്രബുദ്ധ കേരളത്തിന്റെ സംസ്കാരിക പാരമ്പര്യത്തെപോലും അവഹേളിക്കുന്ന, ലജ്ജിപ്പിക്കുന്ന തരത്തിലായിരുന്നുവെന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല.

നമ്മുടെ വിഷയം അതല്ലല്ലോ, ബൈഡൻ പ്രസിഡന്‍റായാൽ എല്ലാം ശരിയാകുമെന്നും, അമേരിക്കയിൽ പുതൊയൊരു സ്വർഗം തന്നെ സ്ഥാപിക്കപെടും എന്നു വാദിച്ചവരാണ് ചർച്ചകളിൽ പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും. ഒന്നാമതു ഇതിനായി അവർ ചൂണ്ടികാണിക്കുവാൻ ശ്രമിച്ചത് ഇന്നും പതിനായിരങ്ങളുടെ ജീവൻ കവര്ന്നുകൊണ്ടൊരിക്കുന്ന,കോവിഡ് എന്ന മഹാമാരിയെ ബൈഡൻ അധികാരത്തിൽ എത്തിയാൽ പൂർണമായും ഉഛാടനം ചെയ്യുമെന്നതാണ്. മീറ്റിംഗിൽ പങ്കെടുത്തവരിൽ ആരോ ശബ്‍ദം ഉയർത്തി ചോദിക്കുന്നത് കേട്ടു കേരളത്തിൽ എൽഡിഎഫ് അധികാരം പിടിച്ചെടുക്കാൻ ഉയർത്തിയ പ്രധാന തിരെഞ്ഞെടുപ്പ് വാഗദാനം പോലെയാകോമോ ഇതെന്ന് ‌?.

ചൈനയിലെ വുഹാനിൽ നിന്നും ലോകമെങ്ങും വ്യാപിപ്പിച്ച കോറോണ വൈറസിനെ ചൈനയുടെ തലസ്ഥാനത്തേക്കും മറ്റു സ്ഥലങ്ങളിലേക്കു പ്രവേശിപ്പിക്കാതെ ആ പട്ടണത്തിൽ തന്നെ ഒതുക്കിയതിന്റെ രഹസ്യം ഞങ്ങൾക്കു മാത്രമേ അറിയൂ .ബൈഡൻ അധികാരത്തിൽ വരികയാണെങ്കിൽ ഞങ്ങളുടെ ആധിപത്യമായിരിക്കും അമേരിക്കയിലും .അപ്പോൾ ഇതു വരെ ഞങ്ങൾ രഹസ്യമായി സൂക്ഷിച്ചു വെച്ചിരുന്ന,വുഹാനിൽ നിന്നും ചൈനയുടെ മറ്റു സ്ഥലങ്ങളിലേക്കു വൈറസ് വ്യാപിക്കാതിരിക്കുന്നതിനു ഞങ്ങൾ പ്രയോഗിച്ച വിദ്യയും ഞങ്ങൾ ബൈഡനു പറഞ്ഞുകൊടുക്കാം. അതോടെ അമേരിക്കയിൽ നിന്നും വൈറസ് വ്യാപനം പംബ കടക്കുകയും ചെയ്യും. ഏതോ ഒരു സഖാവു പറഞ്ഞതു സരസമായിട്ടാണെങ്കിലും അതിൽ വലിയൊരു അർഥം അന്തർലീനമായിരുന്നു എന്നു പിന്നീടാണ്‌ ചിലർക്കെങ്കിലും മനസിലായത്. മറ്റൊരാൾ പ്രതികരിച്ചത് ബൈഡനെപോലെ കാര്യപ്രാപ്തിയും ,ഭരണ പരിചയവും ,കൂർമ്മ ബുദ്ധിയും, ക്ലീൻ ഇമേയും, വിവേകവുമുള്ള ഒരു പ്രസിഡന്റ് സ്ഥാനാർഥി അമേരിക്കയുടെ ചരിത്രത്തിലാദ്യമായാണ് മത്സരിക്കുന്നതെന്നായിരുന്നു.ഉടനെ മറുപടിയും വന്നു.47 വർഷം അധികാരത്തിന്റെ ഇടനാഴിയിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചിട്ടും എന്തെങ്കിലും പ്രവർത്തിച്ചിട്ടു വേണ്ടേ കളങ്കമേൽക്കാൻ? ബൈഡൻ അധികാരത്തിൽ വന്നാൽ ഒരു കോടി പേർക്ക് പൗരത്വം കൊടുക്കുമെന്ന് പറഞ്ഞപ്പോൾ ഉടനെ മറുപടിയായി അങ്ങനെ സംഭവിച്ചാൽ ഫ്രാൻ‌സിൽ ഈയിടെ നടന്ന കഴുത്തറക്കൽ സംഭവങ്ങൾ ഇവിടെ ആവർത്തിക്കപ്പെടുമോ എന്നാണ്. .ഇല്ലീഗലായി ഇവിടെ കുടിയേറിയവർക്ക് ഇൻഷുറൻസും ,ഫുഡ്‌സ്റ്റാമ്പും സൗജന്യമായി നൽകുമെന്ന് ബൈഡൻ പറഞ്ഞതായി ഒരാൾ ചൂണ്ടിക്കാട്ടിയപ്പോൾ മറുപടി നൽകിയത് ഇപ്രകാരമായിരുന്നു, ദീഘനാളുകളുടെ കാത്തിരിപ്പിനുശേഷം ശരിയായ രേഖകളുമായി ഇവിടെയെത്തി എല്ലുമുറിയെ പണിയെടുത്തു ഞങ്ങൾ നൽകിയ നികുതിപ്പണമെടുത്തു ഇവരെ തീറ്റിപോറ്റുമ്പോൾ അതിഥി തൊഴിലാളികളെ കേരളത്തിൽ സ്വീകരിച്ചാനയിച്ചു അവരിൽ ചിലർ ചെയ്ത ദേശദ്രോഹ നടപടികൾ ആരും മറന്നുകാണാൻ വഴിയില്ല എന്നായിരുന്നു.


ബൈഡനൊപ്പം മത്സരിക്കുന്ന വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി കമലാ ഹാരിസിനെക്കുറിച്ചും ചർച്ചയിൽ പങ്കെടുത്തവർ വാചാലരായി, കാലിഫോർണിയയിൽ അറ്റോർണി ജനറൽ ആയിരിക്കുമ്പോൾ മലയാളികളെ കണ്ടാൽ ഉടനെ ഹരേ ഭയ്യാ എന്നു പറഞ്ഞു ആലിംഗനം ചെയുകയും ,മാതാവിന്റെ ഇന്ത്യൻ പൈതൃകത്തെ കുറിച്ച് ഓര്മപെടുത്തുകയും ചെയ്തിരുന്ന ഏക വ്യക്തിയായിരുന്നു അവർ. ജയിച്ചുവന്നാൽ ഇന്ത്യൻ വംശജർക്ക് സ്ഥാനമാനങ്ങൾ നൽകി വീർപ്പുമുട്ടിക്കുമെന്നും ഒരാൾ അഭിപ്രായപ്പെട്ടു. കറുത്തവർഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് അവർ നടത്തിയ പോരാട്ടങ്ങളും. അമേരിക്കയുടെ അത്യുന്നത നീതിപീഠത്തിലേക്കു നാമനിർദേശം ചെയ്യപ്പെട്ട ജഡ്ജിമാരെ ക്രോസ്വിസ്താരം നടത്തിയതും ചൂണ്ടിക്കാട്ടി. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ അവരെക്കാൾ യോഗ്യരായ മറ്റൊരാളെ എങ്ങനെ കണ്ടെത്തെനാകുമെന്നാണ് ഒരാൾ ചോദിച്ചത് .

ട്രമ്പ് നാലുവർഷം കൊണ്ട് സാംമ്പത്തിക ,തൊഴിൽ ,സുരക്ഷാ ഇമ്മിഗ്രേഷൻ മേഖലകളിൽ നേടിയെടുത്തത് ചൈന അയച്ച മഹാമാരി നിഷ്പ്രഭമാക്കിയില്ലേ?,ട്രംപിനെപ്പോലെ "ധിക്കാരിയായ,ധീതനായ,അമേരിക്കൻ പൗരന്മാർക്കു മുൻഗണന നൽകിയ ,ഇല്ലീഗൽ ഇമ്മിഗ്രന്റ്സിനെ പടിക്കുപുറത്തു നിർത്തിയ, അമേരിക്കയുടെ നികുതിദായകർ നൽകിയ പണം അന്താരാഷ്ട ഭീകരത വളർത്തുന്നത് തടയിട്ട , അമേരിക്കൻ പൗരന്മാർക്കു ലഭിക്കേണ്ട തൊഴിലുകൾ ഔട്സോഴ്സ് ചെയ്യുന്നതിന് വിരാമമിട്ട , ഗർഭസ്ഥ ശിശുക്കൾ ദൈവത്തിന്റെ ദാനമാണെന്നും , അവർക്കു ഭൂമിയിൽ പിറന്നുവീഴാൻ അവകാശമുണ്ടെന്നും ,പരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹമാണ് പൈതൃകമായി നാം കാത്തു സൂക്ഷിക്കുന്നതെന്നും പരസ്യമായി പ്രഖ്യാപിച്ച ,എട്ടുവർഷം തുടർച്ചയായി ഭരിച്ച ഒബാമക്ക് ട്രമ്പിനെതിരെ നികുതിയടച്ചില്ല എന്നതിന്റെ പേരിൽ ഒരു നടപടിയും സ്വീകരിക്കാൻ കഴിയാതിരുന്ന , ചൈന , ഉത്തര കൊറിയ, എന്നീ രാഷ്ട്രങ്ങളെ വരച്ചവരയിൽ നിർത്തിയ, ലോകമെങ്ങും ഭീകരാക്രമണത്തിനു നേത്ര്വത്വം നല്കികൊണ്ടിരുന്ന കൊടും ഭീകരരെ ഇല്ലായ്‌മ ചെയ്ത ,ഇസ്രായേൽ അറബി സമാധാന കരാർ ഒപ്പുവെക്കുന്നതിനു മധ്യസ്ഥത വഹിച്ച ,ട്രമ്പിനെ മാറ്റിനിർത്തു ,ബൈഡൻ വരും എല്ലാം "ശരിയാകും'.

useful_links
story
article
poem
Book