2018 ഫെബ്രുവരി 22. മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആദിവാസി യുവാവിനു മർദനമേൽക്കുന്നു. മുക്കാലി കടുകമണ്ണ ഉൗരിലെ മധു (27 വയസ്)വിനെ മർദിച്ചവർ തന്നെ പോലീസിനു കൈമാറുന്നു. പോലീസ് ആശുപത്രിയിലെത്തിക്കുന്പോഴേക്കും മധുവിന്റെ മരണം സംഭവിച്ചു. മാനസികാസ്വാസ്ഥ്യമുള്ള മധുവിന്റെ മരണം ലോകമാധ്യമങ്ങളിൽ വരെ വാർത്തയായി. ആൾക്കൂട്ടത്തിന്റെ മർദനമേറ്റതിനു പുറമെ പോലീസിന്റെയും മർദനമേറ്റതായി ആരോപണം ഇന്നും നിലനില്ക്കുന്നു. സമൂഹത്തിലൊട്ടാകെ വിഷയം ചർച്ച ചെയ്യപ്പെട്ടപ്പോഴും വിസ്മരിക്കപ്പെട്ട ഒന്നുണ്ട്. ആദിവാസിക്ഷേമത്തിനു കോടികൾ ചെലവഴിച്ച അട്ടപ്പാടിയിലെ ആദിവാസികളുടെ അവസ്ഥ ഇതുതന്നെയല്ലേ.. അതെ. അരക്ഷിതാവസ്ഥയിൽ തന്നെയാണ് അട്ടപ്പാടിയിലെ ആദിവാസി സമൂഹം.
അസ്വാഭാവിക മരണങ്ങൾ
ആദിവാസി കൊലചെയ്യപ്പെട്ടാൽ അത് അസ്വാഭാവിക മരണം മാത്രമായി എഴുതിത്തള്ളിയ നൂറുകണക്കിന് കേസുകളാണ് അട്ടപ്പാടിയിലുള്ളത്. 2002ൽ നടത്തിയ ഒരു സർവേ യിൽ 106 കൊലപാതകങ്ങൾ ദുരൂഹമരണമായി എഴുതിത്തള്ളുകയോ പ്രതികളെ അറസ്റ്റു ചെയ്യാതിരിക്കുകയോ ചെയ്തതായി കണ്ടെത്തിയിരുന്നു. ആദിവാസികളോടുള്ള വിമുഖതയും വിരുദ്ധതയുമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. ഈവർഷം ആൾക്കൂട്ടക്കൊലയ്ക്ക് ഇരയായ മധുവിന്റെ റിമാൻഡ് റിപ്പോർട്ട് ഈ ആരോപണം ശക്തിപ്പെടുത്തുന്നതാണ്. മനോദൗർബല്യമുള്ള വ്യക്തിയെന്ന് എവിടെയും പരാമർശിച്ചിരുന്നില്ല..! 2002-ൽ ഗോത്രവർഗ സംഘടനയായ ഗുരുവ് ഒരു കണക്കെടുപ്പ് നടത്തി. 1988 മുതൽ 2002 വരെയുള്ള ദുരുഹമരണങ്ങളുടെ പട്ടിക തയാറാക്കി. -50 ദുരൂഹ മരണങ്ങൾ, 28 ബലാൽസംഗങ്ങൾ, 23 അവഹേളനങ്ങൾ, ഇരയാക്കപ്പെട്ടവരിൽ അഞ്ചുപേരൊഴികെ എല്ലാവരും ആദിവാസികൾ. സംഘടന നിരന്തരമായി പരാതികളും സമരങ്ങളും നടത്തിയതിനൊടുവിൽ അന്പതു കേസുകളു ടെയും അന്വേഷണം പാലക്കാട്ടെ മൂന്ന് ഡിവൈഎസ്പിമാർക്കായി വീതിച്ചു നല്കി. കാലമിത്രയായിട്ടും ഒരു കേസിനു പോലും തുന്പായിട്ടില്ല.
മാനസിക വൈകല്യ രോഗികൾ കൂടി
അട്ടപ്പാടി ആദിവാസി ഉൗരുകളിൽ മാനസികവൈകല്യ രോഗികളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്നുണ്ട്. ചിത്തഭ്രമം ബാധിച്ച ഒരാളെങ്കിലും ഇല്ലാത്ത ഉൗരുകൾ അട്ടപ്പാടിയിൽ ഇല്ല. യുവതീയുവാക്കളിലാണ് അധികവും മാനസികരോഗത്തിനു അടിമപ്പെടുന്നത്. മദ്യമയക്കുമരുന്നുകളുടെ അമിത ഉപയോഗവും കുടുംബജീവിത ദുരിത പശ്ചാത്തലങ്ങളുമാണ് രോഗം വ്യാപിക്കുന്നതിനു കാരണമാകുന്നതെന്നും വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. രോഗം പിടിപെട്ട് തെരുവിൽ അലയുന്നവരും നിരാലംബരായി ഉൗരിൽ കഴിയുന്നവരും ഏറെയാണ്. തെരുവിൽ അലയുന്ന യുവതികൾ പിതൃത്വം നിർണയിക്കാനാകാത്ത കുഞ്ഞുങ്ങൾക്കും ജന്മംനല്കുന്ന സ്ഥിതിവിശേഷവുമുണ്ട്.
ഞെട്ടിക്കുന്ന കണക്കുകൾ
നിലവിൽ 365 പേർ മാനസികനില താളംതെറ്റിയ അവസ്ഥയിലെന്ന് പഠന റിപ്പോർട്ട്. മൂന്ന് പഞ്ചായത്തുകളിൽ വനിതശിശു വികസന വകുപ്പ് നടത്തിയ പഠനത്തിലാണ് ഇവരെ കണ്ടെത്തിയത്. അഗളി പഞ്ചായത്തിലാണ് കൂടുതൽപേർ (192). ഷോളയൂരിൽ 93 പേരും പുതൂരിൽ 80 പേരുമുണ്ട്. രോഗാവസ്ഥയിലുള്ളവരിൽ 60 ശതമാനം പേരും ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. ഇരുള ഗോത്രവിഭാഗത്തിലാണ് കൂടുതൽ പേർ മാനസിക വെല്ലവിളി നേരിടുന്നത്. അട്ടപ്പാടിയിൽ മാനസികനില താളം തെറ്റിയവരിൽ 50 ശതമാനം പേരും ചികിത്സ തേടുന്നില്ല. അട്ടപ്പാടിയിൽ മെച്ചപ്പെട്ട ചികിത്സയ്ക്കും പുനരധിവാസത്തി നും സൗകര്യങ്ങളുമില്ല.
ജോലി കിട്ടിയും മറ്റും അട്ടപ്പാടി വിട്ടുപോയവരിൽ ചിലർ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവാതെ വിഷാദരോഗത്തിന് അടിമപ്പെട്ട് തിരിച്ചെത്താറുണ്ട്. ഗർഭത്തിലിരിക്കുന്പോൾ ശരിയായ പോഷകം ലഭിക്കാത്ത കുട്ടികൾക്ക് മുതിരുന്പോൾ മാനസിക പ്രശ്നങ്ങളുണ്ടാകാം. അട്ടപ്പാടിയിലെ പട്ടിണിയും പോഷകാഹാരക്കുറവും ശിശുമരണവുമെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണെന്ന് ഇങ്ങനെ സമർഥിക്കാനാകും.
വെള്ളം കുടിക്കാതെ മരിക്കേണ്ടി വരുന്നവർ
ആനക്കട്ടിയിൽ നിന്ന് 15 കിലോമീറ്റർ മാറി തെക്കേ കടന്പാറയിൽ വറുതിയുടെ കാഴ്ച കാണാം. വെളളവും തീറ്റയുമില്ലാതെ ജീവിച്ചു മരിക്കുന്ന കന്നുകാലികളെ കാണാം. ഭൂമിയിൽ ജലസേചനമില്ലായ്മ കാരണം പരന്പരാഗത കാർഷിക സന്പദ് വ്യവസ്ഥയിൽ നിന്നും ഇവിടത്തുകാർ പിറകോട്ട് പോയിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ്, ട്രൈബൽ വകുപ്പ്, കൃഷിവകുപ്പ്, അഹാഡ്സ് തുടങ്ങിയവയിൽ നിന്നൊന്നും ജലസേചനത്തിന് പിന്തുണ കിട്ടിയില്ല. ജലനിധി പദ്ധതികൾ പൂർത്തീകരിച്ചിട്ടില്ല. അഗളിയിൽ മാത്രം എട്ട് കോടി രൂപയുടെ പൈപ്പ് കുഴിച്ചിട്ടതായി പറയുന്നു.
വേനലാകുന്നതോടെ മഴക്കുറവും ഉറവകളുമില്ലാത്ത പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമാകുക പതിവ്. ലോറിയിലാണ് പലയിടത്തും കുടിവെള്ളം എത്തിച്ചിരുന്നത്. വീട്ടിക്കുണ്ട്, തൈലപ്പാടി, കീരിപ്പതി, കുലുങ്കൻപാടി, പുളിയപ്പതി, കുന്നംചാള, കൊട്ടമേട്, ദൊഡുഗട്ടി, കൊളപ്പടി, മേലേ മഞ്ചിക്കണ്ടി, വെല്ലവെട്ടി, മേലേമുള്ളി, താഴെമുള്ളി, കുപ്പം കോളനി എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം അത്യധികം രൂക്ഷമാകുന്ന പ്രദേശങ്ങൾ.
പദ്ധതികളുടെ പെരുമഴ
അഗളിയിൽ പതിനാറു കിലോമീറ്റർ ചുറ്റളവിൽ ഏതാണ്ട് നൂറിലധികം കുടിവെള്ള പദ്ധതികളുണ്ട്. 7.5 കോടി രൂപ ചെലവാക്കി അഹാഡ്സാണ് തുന്പപ്പാറ കുടിവെള്ള പദ്ധതി നടപ്പാക്കിയത്. ഈ വെള്ളം ശുദ്ധമല്ലെന്നും വെള്ളം കിട്ടുന്നില്ലെന്നും വരുത്തിത്തീർത്ത് പിന്നീട് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നു. ഐടിഡിപിയും പുതിയ പദ്ധതി നടപ്പാക്കി. ബ്ലോക്ക് പഞ്ചായത്ത്, അഹാഡ്സ്, സ്കൂളുകൾ തുടങ്ങി ഓരോ സ്ഥാപനത്തിനും ഇവിടെ കുടിവെള്ള പദ്ധതികളുണ്ട്. നെല്ലിപ്പതി, ഗൂളിക്കടവ്, നക്കുപ്പതി ഭാഗങ്ങളിൽ ഒരേ ഉൗരിലേക്ക് നാല് കുടിവെള്ള പദ്ധതികൾ വരെയുണ്ട്. ഒരേ സ്ഥലത്തു തന്നെ പദ്ധതി തിരിച്ചറിയാനായി പല നിറത്തിലുള്ള ടാപ്പുകളുമുണ്ട്.
അട്ടപ്പാടി പ്രദേശത്ത് ഇതിനകം പതിനെട്ടോളം ജലസേചന പദ്ധതികൾ നടപ്പാക്കി. ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ ജലസേചന പദ്ധതികളിൽ ചിലതാണ് തേക്കുമുക്കിയൂർ ( ചെലവ് 60 ലക്ഷം), നരസിമുക്ക് (50 ലക്ഷം), സാന്പാർകോട് മുതലായവ. ഇവയിലൊന്നും പ്രവർത്തിക്കുന്നില്ല. ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം ചെലവഴിച്ച കോട്ടമല പദ്ധതിയും ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം ചെലവിൽ നടപ്പാക്കിയ ബോഡിച്ചാള പദ്ധതിയും ജലസേചന വകുപ്പ് 20 വർഷം മുന്പ് നടപ്പാക്കിയ പാക്കുളം പദ്ധതിയും 40 വർഷം മുന്പ് നടപ്പാക്കിയ കൽക്കണ്ടി പദ്ധതി ഇവയൊന്നും കർഷകർക്ക് ഒരുതുള്ളി പോലും വെള്ളമെത്തിച്ചില്ല. മഴനിഴൽ പ്രദേശമായ കിഴക്കൻ അട്ടപ്പാടിയെ ഹരിതാഭമാക്കാൻ ഉദ്ദേശിച്ച് അട്ടപ്പാടി ജലസേചന പദ്ധതി വിഭാവനം ചെയ്തതു 1971ൽ. പദ്ധതിക്കായി സ്ഥാപിച്ച ഓഫീസുകളും ജീവനക്കാരും അന്നുമുതലുണ്ട്. . കേന്ദ്രപരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതികാഘാത പഠനത്തിനു 2016ൽ അനുമതി നല്കി. പക്ഷെ പഠനം തുടങ്ങി രണ്ടുമാസത്തിനകം തമിഴ്നാടിന്റെ എതിർപ്പുകാരണം അനുമതി പിൻവലിച്ചു. പുതൂർ അരളി പദ്ധതി, മുക്കാലിക്കടുത്ത് കരുവാരംപാന്പുംതോട്ടിലെ പദ്ധതി എന്നിവയും പ്രാവർത്തികമാക്കാൻ തമിഴ്നാട് തടസം നില്ക്കുന്നുണ്ട്.
അമിത ഫ്ളൂറൈഡും പ്രശ്നം
അട്ടപ്പാടിയിലെ ഭൂഗർഭജലത്തിൽ ഫ്ളൂറൈഡിന്റെ അംശം കൂടുന്നതായി പരിശോധനാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മിക്ക ആദിവാസി ഉൗരുകളും കുടിവെള്ളത്തിനായി കുഴൽകിണറുകൾ ഉപയോഗിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സങ്കീർണമാക്കുന്ന വെളിപ്പെടുത്തലാണിത്. മേഖലയിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ ഇരുന്പിന്റെയും കോളിഫോം ബാക്ടീരിയയുടെയും അളവ് അനുവദനീയ പരിധിയുടെ പതിന്മടങ്ങ് അധികമാണെന്നു നേരത്തെ വാട്ടർ അഥോറിറ്റി റിപ്പോർട്ട് നല്കിയിരുന്നു. ഒരു ലിറ്റർ വെള്ളത്തിൽ ഒരു മില്ലീഗ്രാമാണ് ഫ്ളൂറൈഡിന്റെ അനുവദനീയ പരിധി. അട്ടപ്പാടിയിൽ ഇത് മൂന്നിനും നാലര ഗ്രാമിനും ഇടയിലാണ്. പുറമെ ഇതിന്റെ തോത് വർധിച്ചുംവരുന്നു.
പാക്കേജുകളിലൂടെ ഒഴുകിയെത്തിയതു കോടികൾ
പാർശ്വവത്കരിക്കപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി സമൂഹജനത വീണ്ടെടുക്കപ്പെട്ടത് 1970ൽ സംസ്ഥാന ആസൂത്രണ കമ്മീഷൻ അട്ടപ്പാടിയെ സംസ്ഥാനത്തെ ഏറ്റവും പിന്നോക്ക പ്രദേശമായി കണ്ടെത്തുന്നതോടെയാണ്. അങ്ങനെയാണ് ആദ്യത്തെ ആദിവാസി പുനരുദ്ധാരണ പദ്ധതിക്ക് അട്ടപ്പാടിയിൽ തുടക്കമാകുന്നത്. ഇതിനെ പിൻപറ്റി അട്ടപ്പാടി കോ ഓ-പ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി, പശ്ചിമഘട്ട പുനരുദ്ധാരണ പദ്ധതി, അട്ടപ്പാടി ഗ്രാമജലസേചന പദ്ധതി, ജനകീയാസൂത്രണ പദ്ധതി, അട്ടപ്പാടി ഹിൽസ് ഏരിയാ ഡവലപ്മെൻറ് സൊസൈറ്റി ( അഹാഡ്സ് ) തുടങ്ങി നിരവധി പദ്ധതികൾ ഇവിടെ വേരുകളാഴ്ത്തി. പദ്ധതികൾ വഴിപാടായതോടെ ശിശുമരണ വാർത്തകൾ പുറംലോകമറിഞ്ഞു. പിന്നീടാണ് കോടികളുടെ പാക്കേജുകൾ അട്ടപ്പാടിയിലേക്ക് ഒഴുകിയെത്തുന്നത്.
112 കോടിയുടെ പ്രത്യേക കേന്ദ്ര പദ്ധതികളാണ് ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. അട്ടപ്പാടിയിൽ കുടുംബശ്രീ പദ്ധതി വ്യാപകമാക്കാൻ 50 കോടി, സ്ത്രീ ശാക്തീകരണ കാർഷിക പദ്ധതിക്ക് 50 കോടി, 2000 വീടുകൾ പണിയുന്നതിന് 12 കോടി. ഇങ്ങനെയാണ് പദ്ധതി വിഹിതം കണക്കാക്കിയിരുന്നത്. അഞ്ചു വർഷം കൊണ്ട് 8000 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും വിധമാണ് പദ്ധതി വിഭാവനം ചെയ് തത്.
ദേശീയ ഗ്രാമീണ ആരോഗ്യ മിഷനിൽ ഉൾപ്പെടുത്തി 30 കോടിയുടെ കുടിവെള്ള പദ്ധതിയുണ്ടാകുമെന്നു പ്രഖ്യാപി ച്ച് അഞ്ചുവർഷം പിന്നിടുന്പോഴും സ്ഥിതിഗതികളിൽ മാറ്റമുണ്ടായിട്ടില്ല.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയ്ക്ക് അട്ടപ്പാടിയിലെ അഹാഡ്സ് പ്രോജക്ട് ഉൾപ്പെടെ കേന്ദ്രസംസ്ഥാന ഗവണ്മെൻറ് നീക്കിവെപ്പിന്റെ ഭാഗമായി അട്ടപ്പാടിയിലെത്തിയത് 750 കോടി രൂപ. 30,000 ജനതയ്ക്ക് ഇവ വീതിച്ച് കൊടുത്തിരുന്നുവെങ്കിൽ, ഇതിലും ഭേദമാകുമായിരുന്നു സ്ഥിതി എന്നുവരെ പൊതു സമൂഹം വിമർശിച്ചു. 150 കോടി പിന്നെയും ഒഴുകി. അന്നപ്രദായിനി പദ്ധതിയ്ക്ക് ആറുകോടി. പദ്ദതിയിൽ ഇതുവരെ ചെലവഴിച്ചത് 77 കോടി രൂപ. അട്ടപ്പാടിയിൽ ശിശുമരണം അധികരിച്ചതിനെ തുടർന്നു വിദൂര ഉൗരുകളിലേക്കു വാഹനമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രഫണ്ട് വിനിയോഗിച്ച് പതിനാറ് റോഡുകളുടെ നിർമാണം പ്രഖ്യാപിച്ചിരുന്നു.
അടുത്തിടെ ഗർഭിണിയെ പുതപ്പ് മഞ്ചലിൽ കൊണ്ടു പോയ ഇടവാണിയിലേക്കുള്ള റോഡും ഇതിൽ ഉൾപ്പെടുന്നു. 9.45 കോടി രൂപ ഇതിനു വേണ്ടി വകയിരിത്തിയിട്ടുണ്ടെന്നു ആദിവാസികൾ പറയുന്നു. എന്നാൽ ഇതുവരെ റോഡുപണി നടത്തിയിട്ടില്ല.
ശിശുമരണം വാർത്തയായതോടെ വാട്ടർ അഥോറിറ്റി 30 കോടി, ജലനിധി നാല് കോടി, പട്ടികവർഗ്ഗ വകുപ്പ് ഒരു കോടി, വെജിറ്റബിൾ പ്രമോഷൻ ഒന്നേമുക്കാൽ കോടി, പാരന്പര്യകൃഷിക്ക് മൂന്ന് കോടി, കൂടാതെ കുടുംബശ്രീയുടെ വ്യാപനത്തിന് കേന്ദ്രത്തിൽ നിന്നും 250 കോടി. പാക്കേജുകളിലൂടെ ഉദ്യോഗസ്ഥരുടെ ശാക്തീകരണം മാത്രമാണ് നടക്കുന്നത്. പരന്പരാഗത ആദിവാസി ഉൗരുകൂട്ടങ്ങളെ ഇത് ശിഥിലമാക്കുകയും ചെയ്യുന്നു.
എം.വി. വസന്ത്