വൈത്തിരി പൊഴുതനയ്ക്കു സമീപം അച്ചൂരിൽ ഹാരിസണ്‍സ് മലയാളം കന്പനി ആരംഭിച്ച ടീ മ്യൂസിയം തുറക്കുന്നത് തേയിലക്കൃഷിയുടെ ചരിത്രത്തിലേക്കുള്ള വാതിൽ. തേയിലക്കൃഷിക്കും സംസ്കരണത്തിനും ഉപയോഗിച്ചിരുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ഉപകരണങ്ങൾ, നൂറ്റാണ്ടിനടുത്ത് പ്രായമുള്ള ഓഫീസ് സാമഗ്രികൾ, തേയിലക്കൃഷിയുടെ ഉദ്ഭവവും വികാസവും വിശദീകരിക്കുന്ന ചരിത്രരേഖകൾ, തേയിലയുടെ രുചിവൈവിധ്യം അനുഭവിച്ചറിയുന്നതിനു ടീ ടേസ്റ്റിംഗ് സെന്റർ... ഇങ്ങനെ നീളുകയാണ് സംസ്ഥാനത്തെ രണ്ടാമത്തേതും വടക്കൻ കേരളത്തിൽ ആദ്യത്തേതുമായ ടീ മ്യൂസിയത്തെ ധന്യമാക്കുന്ന വിഭവങ്ങളുടെ നിര.
മ്യൂസിയം കെട്ടിടത്തിനും നൂറ്റാണ്ടിലേറെ പഴക്കം
അച്ചൂരിൽ 1914ൽ തേക്ക്, വീട്ടി തടികളും ഇരുന്പും ഓടും ഉപയോഗിച്ചു നിർമിച്ചതും പിൽക്കാലത്ത് തീപിടിത്തത്തിൽ ഭാഗികമായി നശിച്ചതുമായ തേയില ഫാക്ടറിയാണ് ഹാരിസണ്‍സ് മലയാളം കന്പനി ടീ മ്യൂസിയമായി വികസിപ്പിച്ചത്.
കഴിഞ്ഞ എട്ടിനു സി.കെ. ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്ത മ്യൂസിയത്തിൽ സ്കൂൾ, കോളജ് വിദ്യാർഥികളടക്കം സന്ദർശകർ എത്തിത്തുടങ്ങി. കെട്ടിടത്തിൽ മൂന്നു നിലകളിലായി ഏകദേശം 4,000 ചതുര്രശ്ര അടി വിസ്തൃതിയിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. തേയിലക്കൃഷിയുടെ ചരിത്രവുമായി ബന്ധപ്പെട്ട രേഖകളാണ് താഴെ നിലയിൽ വിന്യസിച്ചിരിക്കുന്നതിൽ അധികവും.
ആദ്യ നിലയിൽ തേയില കൃഷിക്കും സംസ്കരണത്തിനും ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പഴയകാലത്തെ ഓഫീസ് സാമഗ്രികളും മറ്റുമാണ് ഇടംപിടിച്ചിരിക്കുന്നത്. 1865ൽ നിർമിച്ച ഓടുകൾ, നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള മാനുവൽ കാൽക്കുലേറ്ററുകൾ, സേഫ് ബോക്സ്, ഫീൽഡ് സർവേ ഉപകരണങ്ങൾ, ലണ്ടൻ നിർമിത പ്രഷർഗേജ് സംവിധാനം, ഫീൽഡ് സർവേ ചെയിൻ, സുഗന്ധവ്യഞ്ജന ചില്ലറ വിൽപ്പനശാല, വിശ്രമസ്ഥലം, ടീ ബാർ തുടങ്ങിയവയാണ് രണ്ടാം നിലയിലെ മുഖ്യ ആകർഷണങ്ങൾ.
കാലത്തിന് മുന്‍പേ സഞ്ചരിച്ച പഞ്ചിംഗ് മെഷീൻ
പഞ്ചിംഗ് മെഷീൻ വിവാദങ്ങൾ നാട്ടിൽ കത്തിനിൽക്കുകയാണെങ്കിലും നൂറ്റാണ്ടിലേറെ പഴക്കമുള്ള ടീ എസ്റ്റേറ്റിൽ തൊഴിലാളികൾ ജോലിക്കെത്തിയിരുന്നത് പഞ്ചിംഗ് നടത്തിയതിന് ശേഷം. പതിറ്റാണ്ടുകൾ പഴക്കമുള്ള പഞ്ചിംഗ് മെഷീൻ ആണ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത്.
സ്വിസ് നിർമിത വാച്ച്-ക്ലോക്കാണ് പഞ്ചിംഗിന് ഉപയോഗിച്ചിരുന്നത്. ജോലിയിൽ പ്രവേശിക്കുന്നതിന് മുന്‍പ് കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന ക്ലോക്കിലെ ലിവറിൽ അമർത്തുകയും സമയവും തിയതിയും അടങ്ങുന്ന സ്ലിപ്പ് ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പ്രവർത്തനക്ഷമമല്ലെങ്കിലും നന്നാക്കി പ്രവർത്തന ക്ഷമമാക്കാനുള്ള ശ്രമത്തിലാണ് മ്യൂസിയം ഭാരവാഹികൾ.
ടീ ടേസ്റ്റിംഗ്
മ്യൂസിയത്തിന്റെ മൂന്നാം നിലയിൽ സ്ഥാപിച്ചിരിക്കുന്ന ടീ ടേസ്റ്റിംഗ് സെന്ററാണ് മ്യൂസിയത്തിന്റെ മറ്റൊരാകർഷണം. പലവിധത്തിലുള്ള ചായപ്പൊടികളും അവയുപയോഗിച്ച് ചായ ഉണ്ടാക്കുന്ന വിധവും ഇവിടെ വിശദീകരിക്കുന്നു. ഗ്രീൻ ടീ മുതൽ പൊടി ചായ വരെ ഇവിടെ സന്ദർശകർക്ക് രുചിക്കാം.
തേയിലക്കൃഷിയിലും അനുബന്ധ വിഷയങ്ങളിലും ചെറുപ്പക്കാരിലടക്കം അവബോധം സൃഷ്ടിക്കുക, തേയിലയുടെ ആഭ്യന്തര ഉപഭോഗം വർധിപ്പിക്കുക, പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ടീ മ്യൂസിയം ആരംഭിച്ചതെന്നു ഹാരിസണ്‍സ് മലയാളം കന്പനി ഡപ്യൂട്ടി ജനറൽ മാനേജർ മെർലിൻ ജിയോ, വയനാട് ഗ്രൂപ്പ് മാനേജർ ബെനിൽ ജോണ്‍ എന്നിവർ പറയുന്നു. ഹാരിസണ്‍സ് മലയാളം കന്പനിക്കു കീഴിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 24 തോട്ടങ്ങളിൽനിന്നും എത്തിച്ചതാണ് ടീ മ്യൂസിയത്തിലെ പ്രദർശന വസ്തുക്കൾ. പുരാവസ്തുക്കളടക്കം കൂടുതൽ സാമഗ്രികൾ മ്യൂസിയത്തിന്റെ ഭാഗമാക്കുന്നതിനു ശ്രമം നടന്നുവരികയാണ്.
രാവിലെ എട്ടു മുതൽ വൈകുന്നേരം ആറു വരെ മ്യൂസിയത്തിൽ സന്ദർശകരെ അനുവദിക്കും. മുതിർന്നവർക്കു 50-ഉം എട്ടു മുതൽ 12 വരെ വയസുള്ള കുട്ടികൾക്കു 30-ഉം രൂപയാണ് പ്രവേശന ഫീസ്.
എട്ടിൽ താഴെ വയസുള്ള കുട്ടികൾക്കു പ്രവേശനം സൗജന്യമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സന്ദർശനത്തിനെത്തുന്നവർക്കു പ്രത്യേകം ഇളവ് അനുവദിക്കും. മ്യൂസിയം സന്ദർശനത്തിന് എത്തുന്നവരിൽ തത്പരർക്കു തേയിലത്തോട്ടവും ഫാക്ടറിയും കാണുന്നതിനും അവസരം ഒരുക്കും.