എവിടേക്കാ എല്ലാവരും കൂടി സിനിമയ്ക്കായിരിക്കും...കുടുംബസമേതം എവിടേക്കോ പോകാനിറങ്ങിയ തോമസേട്ടനോടായി അയൽവാസി രാമൻപിള്ള ചോദിച്ചു. ചിരിച്ചുകൊണ്ട് തോമസിന്റെ മറുപടി ഇങ്ങനെ -സിനിമക്കല്ല പിള്ളച്ചേട്ടാ നാടകത്തിനാ... പിള്ളയുടെ മുഖത്ത് അത്ഭുതം...നാടകോ.. ങാ..നാടകം തന്നെ ...കലാനിലയത്തിന്റെ കടമറ്റത്ത് കത്തനാർ. സിനിമ തോറ്റു പോകും പിള്ളച്ചേട്ടാ അതാണ് കത്തനാർ.. ഞാനൊക്കെ പണ്ട് കണ്ടിട്ടുണ്ട്...പിള്ളേർക്ക് കാണാൻ പറ്റീട്ടില്യ..ഇപ്പൊ വീണ്ടും കത്തനാര് വന്നപ്പോ കാണിച്ചുകൊടുക്കാതിരിക്യാൻ പറ്റ്വോ...
അത്രയും പറഞ്ഞ് എല്ലാവേരും കൂട്ടി തോമസേട്ടൻ തൃശൂർ ശക്തൻ നഗറിലേക്ക് നടന്നു...
അതെ, സിനിമ കാണാൻ പോകും പോലെ കുടുംബങ്ങൾ ദാ നാടകം കാണാൻ എത്തുന്നു. ആളുകളെ എങ്ങിനെ നാടകത്തോട് ചേർത്തു നിർത്താമെന്നാണ് കലാനിലയത്തിന്റെ നാടകങ്ങൾ എന്നും കാണിച്ചു തന്നിട്ടുള്ളത്. കാലങ്ങൾക്കു ശേഷമെത്തുന്ന കടമറ്റത്ത് കത്തനാരും അതിൽ നിന്നൊട്ടും വ്യത്യസ്തനല്ല.
കംപ്യൂട്ടർ ഗ്രാഫിക്സുകൊണ്ടും വിഎഫ്എക്സുകൊണ്ടുമെല്ലാം ബിഗ് സ്ക്രീനിൽ വിസ്മയങ്ങൾ സൃഷ്ടിക്കുന്നവർ വരെ അതൊന്നുമില്ലാതെ അരങ്ങിൽ ലൈവായി ത്രി ഡിക്കും ടെൻ ഡിക്കുമൊക്കെ മേലെ നിൽക്കുന്ന വിസ്മയക്കാഴ്ചകൾ നിമിഷനേരം കൊണ്ട് സൃഷ്ടിക്കുന്ന കലാനിലയത്തിന്റെ മികവിനു മുന്നിൽ ആദരപൂർവം തലകുനിക്കുകയാണ്.
ടെക്നിക്കുകളുടെ കലവറയാണ് എന്നും കലാനിലയം. നാടക ആസ്വാദകരെ അന്പരിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ഞെട്ടിക്കുകയും രസിപ്പിക്കുകയും ചെയ്തുകൊണ്ട് കാലങ്ങളായി കലാനിലയം അരങ്ങിലെ ബാഹുബലിയായി നിലകൊള്ളുന്നു. ബാഹുബലി എന്ന സിനിമ കണ്ട് കൈയടിച്ചവർ ഓർക്കുക...അരങ്ങിൽ കലാനിലയം തീർത്ത വിസ്മയ ഗോപുരങ്ങളെത്രയെന്ന്...
കലാനിലയത്തിന്റെ നാടകം കാണാൻ പോവുകയെന്ന് പറഞ്ഞാൽ തന്നെ ഒരു ഉത്സവത്തിന് പോകുന്ന ഫീലായിരുന്നുവെന്ന് ഓർക്കുകയാണ് തൃശൂരിലെ മുതിർന്ന ഒരു നാടകാസ്വാദകൻ.
പതിനാറു വർഷങ്ങൾക്കു ശേഷം തൃശൂരിന്റെ മണ്ണിലേക്ക് കടമറ്റത്ത് കത്തനാരെ കലാനിലയം വീണ്ടുമെത്തിക്കുന്പോൾ മേൽപ്പറഞ്ഞ എല്ലാ അത്ഭുതങ്ങളും വിസ്മയങ്ങളും ഞെട്ടിപ്പിക്കലുകളും രസിപ്പിക്കലും കുറേക്കൂടി കനത്തിലാണെന്ന് മാത്രം. നാടകത്തിന്റെ ചുറ്റുപാടുകൾ തന്നെ ആകെ മാറിമറിഞ്ഞിരിക്കുന്നു. നാടകം കാണാനെത്തുന്നവരുടെ സൗകര്യങ്ങൾ കൂടി പരിഗണിച്ചാണ് നാടകക്കൊട്ടക ഒരുക്കിയിരിക്കുന്നത്. ചൂടറിയാതെ ഇളം തണുപ്പാസ്വദിച്ച് നാടകം കാണാൻ തൃശൂരിലെ നാടകവേദിയിൽ അവസരമുണ്ട്.
എത്രയോ പേർ വന്ന് നാടകക്കൊട്ടകയുടെ പശ്ചാത്തലത്തിൽ സെൽഫിയെടുത്ത് എഫ്ബിയിലും വാട്സാപ്പിലും പോസ്റ്റു ചെയ്യുന്നു. വാച്ചിംഗ് കത്തനാർ എന്ന അടിക്കുറിപ്പോടെ നാടകശാലയിലെ ചിത്രങ്ങൾ ടാഗ് ചെയ്യപ്പെടുന്നു. യുവതലമുറയെ നാടകത്തിലേക്ക് ആകർഷിക്കാനുള്ള അപ്ഡേഷനുകളെല്ലാം കലാനിലയം കൃഷ്ണൻനായരുടെ മകൻ അനന്തപത്മനാഭൻ ചെയ്തിട്ടുണ്ട.്
സ്റ്റേജ് സെറ്റിംഗ്സ് തന്നെയാണ് കലാനിലയം നാടകങ്ങളുടെ ആകർഷണം. നിമിഷ നേരം കൊണ്ട് കൊട്ടാരം പൂന്തോട്ടവും പൂന്തോട്ടം കൊടും കാടുമായി കണ്മുന്നിൽ മാറി മറയുന്പോൾ ഇതെങ്ങിനെ സാധിക്കുന്നുവെന്ന് ഓരോ കാണിക്കും തോന്നിപ്പോകും. കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള അപ്ഡേഷനുകളുമായാണ് അനന്തപത്മനാഭൻ കത്തനാരെ പുതിയ കാഴ്ചക്കാർക്ക് മുന്നിലെത്തിച്ചിരിക്കുന്നത്.
ആദ്യാവതരണം മുതൽ ദാ ഇന്നുവരെ അപ്ഡേഷനുളള സ്പെയ്സ് കലാനിലയത്തിന്റെ നാടകങ്ങളിലുണ്ട്. അച്ഛൻ അങ്ങിനെയാണ് നാടകങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഏതു കാലത്തും ഏതു ജനറേഷന്റെ മുന്നിലും ധൈര്യപൂർവം കലാനിലയത്തിന്റെ നാടകങ്ങൾ അവതരിപ്പിക്കാനാകും - അനന്തൻ അഭിമാനത്തോടെ പറഞ്ഞു.
കത്തനാർ ഇപ്പോൾ അവതരിപ്പിക്കപ്പെടുന്നത് ഏറ്റവും ആധുനികമായ 5.1 ശബ്ദസംവിധാനത്തിലാണ്. ഒരു സിനിമ തീയറ്ററിലെ ശബ്ദക്രമീകരണത്തിന്റെ എല്ലാ സജ്ജീകരണവും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. മനോഹരമായ ഗാനങ്ങൾ, ത്രസിപ്പിക്കുന്ന നൃത്തച്ചുവടുളോടെയുള്ള കോറിയോഗ്രഫി, കിടിലൻ സെറ്റുകൾ അങ്ങിനെ ഒരു സാധാരണ നാടകത്തിൽ നിന്നും എത്രയോ മേലെയാണ് ഈ നാടകത്തെ ഞങ്ങൾ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത് - അനന്തപത്മനാഭൻ വിശദീകരിച്ചു.
നാടകങ്ങളെക്കുറിച്ചുള്ള ചില ചർച്ചകളിൽ കലാനിലയം കൃഷ്ണൻനായരുടെ ഒരു വാചകം ഉദ്ധരിക്കപ്പെട്ടു കേട്ടിട്ടുണ്ട്. പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്പോൾ നാടകത്തിൽ നിന്ന് മനസ്സ് അല്പമെങ്കിലും വ്യതിചലിക്കുന്ന ഒരു അവസ്ഥ വന്നാൽ അവിടെ നാടകം പരാജയപ്പെടുകയാണ്. അവനെ ഉണർത്തുന്നതിന് നാടകത്തിന്റെ പ്രമേയത്തിനു ബാഹ്യമായ കൗശലങ്ങൾ വരെ അവിടെ നാടകകർത്താക്കൾക്ക് പ്രയോഗിക്കാവുന്നതാണ്. കാണികളെ പിടിച്ചിരുത്താനുള്ളതെല്ലാം നാടകത്തിൽ ഉണ്ടെന്നുറപ്പ്. കാണികളെ തിയേറ്ററിലെത്തിക്കാൻ മാർക്കറ്റിംഗ് രംഗവും ശക്തമാക്കുകയാണ് കലാനിലയം അണിയറപ്രവർത്തകർ.
ഫ്ളാഷ് ബാക്ക്
1965 ൽ തൃശൂർ തേക്കിൻകാട് മൈതാനിയിലാണ് കടമറ്റത്ത് കത്തനാർ ആദ്യമായി അവതരിപ്പിച്ചത്. നാടക ചരിത്രത്തിൽ ഇടംപിടിച്ച കടമറ്റത്ത് കത്തനാർ 47 വർഷം തുടർച്ചയായി വേദികളിലെത്തി. ഇന്ത്യൻ നാടകവേദിയിൽ തന്നെ ഇത് ആദ്യ സംഭവമാണ്. കടമറ്റത്ത് കത്തനാരുടെ പുനരവതരണവും ആദ്യമായി അരങ്ങേറുന്നത് തൃശൂരിൽ തന്നെയെന്നത് കാലം കാത്തുവച്ച കൗതുകം. തൃശൂർ സ്വദേശിയും സിനിമാനടനുമായ സി.ഐ. പോളാണ് അന്ന് കത്തനാരായി അഭിനയിച്ചത്. ഇന്ത്യൻ നാടകവേദിയിലെ ഷോമാനായ കലാനിലയം കൃഷ്ണൻനായർ സംവിധാനം ചെയ്ത ഈ അത്ഭുത മാന്ത്രിക നാടകം ഇന്നും പ്രേക്ഷക മനസുകളിൽ മായാതെ നിൽക്കുന്നു. ജഗതി എൻ.കെ. ആചാരിയുടെ രചനയിലെ മാജിക്കും രംഗസംവിധാനങ്ങളിലെ അപാര മാജിക്കും ആസ്വാദക മനസിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു.
അരങ്ങിൽ തെളിയുന്നത് രംഗപടങ്ങൾ ഒന്നോ രണ്ടോ പരമാവധി മൂന്നോ മാത്രമുള്ള നാടകങ്ങൾ കണ്ടു ശീലിച്ചവർക്ക് മുന്നിലേക്കാണ് കലാനിലയം കൃഷ്ണൻനായർ തന്റെ കിടിലൻ നാടകങ്ങളെ പ്രതിഷ്ഠിച്ചത്. നിമിഷനേരം കൊണ്ട് മാറുന്ന പടുകൂറ്റൻ സെറ്റുകൾ ആസ്വാദകർക്ക് അത്ഭുതമായിരുന്നു. പുതിയ കത്തനാർ നാടകത്തിൽ കടമറ്റം പള്ളി, പനയന്നാർക്കാവ്, കുഞ്ചമണ്മഠം ഘോരവനങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ഭീമൻ തവള എന്നിവയെല്ലാം കാണികളെ ആകാംക്ഷയുടെ ലോകത്തെത്തിക്കും. സിനിമയെ വെല്ലുന്ന ടെക്നിക്കുകളാണ് അരങ്ങിലും അണിയറയിലും. 150 ൽ പരം കലാകാരൻമാരും കലാകാരികളുമാണ് നാടകത്തിൽ അണിനിരക്കുന്നത്. ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു. ഏഴായിരം ചതുരശ്രയടിയിലുള്ള വേദിയെ ഡ്രാമാസ്കോപ്പെന്ന് വിളിക്കാം. ഡിജിറ്റൽ കാലഘട്ടത്തിന് അനുയോജ്യമായി എൽഇഡി വാളുകളും വീഡിയോ വിഷ്വലുകളും കോർത്തിണക്കിയിട്ടുണ്ട്.
ത്രിഡി കാഴ്ചകൾ
സിനിമ തീയറ്ററിൽ പോയി ത്രി ഡി സിനിമ കാണണമെങ്കിൽ പ്രത്യേക കണ്ണട വെക്കണം. പക്ഷേ കലാനിലയത്തിന്റെ നാടകങ്ങൾ ത്രിഡി കണ്ണടയില്ലാതെ കാണാൻ കഴിയുന്ന ത്രിഡി നാടകങ്ങളാണ്. വിജയൻ കടന്പേരി വരയിലൂടെയും രമേഷ്, ശരത്ത് എന്നിവർ ചേർന്ന് ത്രീഡി ഇമേജുകളിലൂടെയും സെറ്റ് ഒരുക്കുന്പോൾ ത്രി ഡി നാടകത്തിന്റെ പൂർണത കാണികൾക്ക് ആസ്വദിക്കാനാകും.
അറിവുള്ള കലാകാരൻമാർ
അറിവും വിദ്യാഭ്യാസവുമുള്ള കലാകാരൻമാരാണ് കടമറ്റത്ത് കത്തനാർക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നത്. നാടകം ഇവർക്ക് നേരന്പോക്കല്ല, മറിച്ച് വിശുദ്ധമായ ഒരു കർമമാണ്. നാടകത്തിലെ ഡാൻസ് ആർട്ടിസ്റ്റുകൾ ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിലെ പ്രഫഷണൽ കലാകാരികളാണ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടിയവരാണ് കലാനിലയത്തിന്റെ ടീമംഗങ്ങളിലുള്ളത്. കത്തനാരായി വേഷമിടുന്നത് കൊച്ചി സ്വദേശി സിറിയിക് ആണ്. യക്ഷിയായി വന്ന് കാണികളെ വിറപ്പിക്കുന്നത് പറവൂർ സ്വദേശിനി ഷിൻസിയാണ്. തൃശൂർ നെല്ലുവായ് സ്വദേശിയും ഡ്രൈവറുമായ ഫ്രാങ്ക്ളിനാണ് കത്തനാരെ മാന്ത്രികവിദ്യ പഠിപ്പിക്കുന്ന കാട്ടാളനായി വേഷമിടുന്നത്. കത്തനാരുടെ ചെറുപ്പം ഉണ്ണികൃഷ്ണനും കൗമാരകാല കാമുകിയായി കണ്ണൂർ സ്വദേശിനി ശാന്തിയുമാണ് രംഗത്തെത്തുന്നത്. മോഡലും ഈറോഡ് സ്വദേശിനിയുമായ വിയ കാതറിനും പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. റെജിൻ ജോയ് (കൊറിയോഗ്രാഫർ), ഐശ്വര്യ, കാവ്യ, സീമ, ആയിഷു, വിശാഖ്, ഗോകുൽ, നിഷാദ് (നർത്തകർ) എന്നിവരാണ് മറ്റു കലാകാരന്മാർ
ആ ഗാനം ഇന്നും...
കലാനിലയത്തിന്റെ പ്രശസ്തമായ അവതരണഗാനം ഓരോ ഷോ തുടങ്ങുന്പഴും മുഴങ്ങും. ’സൽകലാ ദേവിതൻ ചിത്രഗോപുരങ്ങളെ...’ എന്നു തുടങ്ങുന്ന ഗാനം നാടകത്തിന്റെ സുവർണകാലഘട്ടത്തിേലേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകും. പാപ്പനംകോട് ലക്ഷ്മണന്റെ വരികൾക്കു വി.ദക്ഷിണാമൂർത്തിയുടെ ഈണമാണ് ഈ ഗാനത്തിനെ ഹൃദ്യമാക്കുന്നത്.
നാടകം മരിക്കുന്നില്ല...
നാടകം മരിച്ചുവെന്ന് വിലപിക്കുന്നവർ തൃശൂരിലെ കലാനിലയം നാടകശാലയിലേക്ക് വരിക. നിറഞ്ഞ സദസ് കണ്ട് തിരിച്ചറിയുക, നാടകം മരിക്കുന്നില്ലെന്ന്. അനന്തപത്മഭാൻ തറപ്പിച്ചു പറയുന്നു - നാടകം മരിച്ചുവെന്നത് പൊള്ളയായ വാദമാണ്. കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങൾ ഉൾപ്പെടുത്തിയാൽ നാടകം കാണാൻ ആസ്വാദകരെത്തുമെന്നതിന് കലാനിലയത്തിന്റെ നിറഞ്ഞ ഓഡിറ്റോറിയം തന്നെയാണ് തെളിവ്. കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട് നാടകമൊരുക്കിയാൽ ഇവിടെ നാടകം മരിക്കില്ല, കാണികളുണ്ടാകും.
നാടകലോകത്തെ പുതുപുത്തൻ സാങ്കേതികവിദ്യകൾ കണ്ടറിയാനും മനസിലാക്കാനും അനന്തപത്മനാഭൻ യാത്രയിലാണ്. തൃശൂരിൽ 15ന് കത്തനാർ അവസാന ഷോ കളിക്കും. അതു കഴിഞ്ഞാലോ - അനന്തപത്മനാഭനോട് ചോദിച്ചു, ഇനി വരാൻ പോകുന്നത് രക്തരക്ഷസാണ്... ഗർഭിണികളും കുട്ടികളും ഈ നാടകം കാണരുതെന്ന ടാഗ് ലൈനുള്ള
സാക്ഷാൽ രക്തരക്ഷസ്!!
പറഞ്ഞുപറഞ്ഞിരിക്കെ....ദാ...നാടകക്കൊട്ടകയിൽ ഫസ്റ്റ് ബെൽ മുഴങ്ങിക്കഴിഞ്ഞു... നാടകം ആരംഭിക്കുകയാണ്... കടമറ്റത്ത് കത്തനാർ....
ഋഷി