ഒരു യഥാർഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഡിസംബർ 25-ാം തീയതി ആഘോഷിക്കപ്പെടുന്ന പിറവിത്തിരുനാളിനു മുന്പുള്ള ഇരുപത്തഞ്ചുനോന്പ്, വലിയ സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ദിനങ്ങളാണ്. പാശ്ചാത്യ-പൗരസ്ത്യ ഭേദമെന്യേ എല്ലാ സഭകളിലും പുതിയ ആരാധനാവത്സരം ആരംഭിക്കുന്നത് പിറവിത്തിരുനാളിനെ കേന്ദ്രീകരിച്ചാണ്. നവംബർ 27 മുതൽ ഡിസംബർ മൂന്നു വരെയുള്ള ദിവസങ്ങളിൽ വരുന്ന ഞായറാഴ്ചയാണ് പുതിയ ആരാധനാവത്സരത്തിന്റെ ആരംഭം. പാശ്ചാത്യ സഭയിൽ ആഗമനകാലം (Advent) എന്നും പൗരസ്ത്യ സുറിയാനി സഭയിൽ മംഗളവാർത്തക്കാല(സൂബാറ)മെന്നും ഡിസംബർ 25നു മുന്പുള്ള നാലാഴ്ചക്കാലഘട്ടം അറിയപ്പെടുന്നു. ‘അറിയിക്കുക’ എന്നർഥമുള്ള ‘സന്പർ’ എന്ന സുറിയാനി പദത്തിൽനിന്നാണ് ‘സൂബാറ’ എന്ന പേരുണ്ടായത്. നല്ല വാർത്ത അറിയിക്കുക എന്നാണ് ഇതിനർഥം. ദൈവം ലോകത്തിനു നൽകിയ ഏറ്റവും വലിയ സദ്വാർത്തയാണല്ലോ ദൈവപുത്രന്റെ മനുഷ്യാവതാരം.
ഏതൊരു നോന്പിന്റെയും കാതൽ പ്രാർഥന, ഉപവാസം, ദാനധർമം എന്നിവയാണ്. ദൈവത്തോടും സഹമനുഷ്യരോടുമുള്ള സ്നേഹത്തിൽ വളരാനുള്ള ക്ഷണമാണ് നോന്പുകാലം മനുഷ്യനു പ്രദാനം ചെയ്യുന്നത്. ജീവിതത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ വരുത്തി, പ്രാർഥനയിലൂടെ ദൈവത്തോട് അടുത്തു വസിച്ചും കാരുണ്യപ്രവൃത്തികളിലൂടെ മറ്റുള്ളവർക്കു നമ്മെത്തന്നെ സമീപസ്ഥരാക്കിയും ആത്മശരീരസൗഖ്യത്തിന്റെ പാതയിലൂടെ ചരിച്ച് ജീവിത നവീകരണം പ്രാപിക്കാനും നമ്മുടെ ഹൃദയങ്ങളിലേക്കു കടന്നുവരുന്ന ദൈവപുത്രന് ഉചിതമായ വരവേല്പ് നൽകാനും നോന്പുകാലം ക്ഷണിക്കുന്നു.
റവ. ഡോ. ജോയി ജോർജ് മംഗലത്തിൽ(പൗരസ്ത്യ വിദ്യാപീഠം വടവാതൂർ).