നസ്രത്ത് എന്ന വാക്ക് പഴയനിയമ ഗ്രന്ഥത്തിലില്ല. എന്നാൽ, നസ്രത്ത് എന്ന നാമം ഉരുത്തിരിഞ്ഞിരിക്കുന്ന “നസാർ’’ എന്ന ക്രിയാധാതു പഴയനിയമത്തിലുണ്ട്. പൊട്ടിമുളയ്ക്കുക, കിളിർത്തുവരുക, പുഷ്പിക്കുക എന്നെല്ലാമാണ് ഈ വാക്കിനർഥം. ജെസയുടെ കുറ്റിയിൽനിന്ന് ഒരു മുള പൊട്ടിവരുമെന്ന് ഏശയ്യ പ്രവചനത്തിലുണ്ട്. (ഏശ 11:1).
ജെസയുടെ കുറ്റിയിൽനിന്നു കിളിർത്തുവന്ന മുളയായിരുന്നു ഈശോ. ആ മുള കിളിർത്തതു നസ്രസിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ഉദരത്തിലായിരുന്നു. ബാല്യകാലത്തു നസ്രത്തിൽ ജീവിച്ചതുകൊണ്ടാണ് ഈശോ നസ്രായൻ എന്ന പേരിൽ അറിയപ്പെട്ടത്. അവിടുത്തെ കുരിശിന്റെ മുകളിൽ എഴുതിയ തിരിച്ചറിയൽ ഫലകവും നസ്രായൻ എന്നായിരുന്നു.
നസ്രായന്റെ പിൻഗാമികൾ എന്ന നിലയിൽ ആദ്യകാല ക്രിസ്ത്യാനികൾ നൊത്സ്രീം എന്നാണ് ഹീബ്രു ഭാഷയിലും അറമായ ഭാഷയിലും അറിയപ്പെട്ടിരുന്നത്. അതിന്റെ മലയാള വകഭേദമാണ് നസ്രാണികൾ എന്നത്. നസ്രത്തിൽ കിളിർത്ത നന്മയുടെ പിൻഗാമികളാണ് നസ്രാണികൾ.
റവ.ഡോ.സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ