1854ൽ ഒന്പതാം പീയൂസ് മാർപാപ്പ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചപ്പോൾ അതിനടിസ്ഥാനമായി ചൂണ്ടിക്കാണിച്ച വിശുദ്ധഗ്രന്ഥ ഭാഗം ഗബ്രിയേൽ ദൂതന്റെ ‘ദൈവകൃപനിറഞ്ഞവളേ’ എന്ന ഈ അഭിസംബോധനയായിരുന്നു.
ഉത്ഭവംമുതലേ മറിയം പാപരഹിതയായിരുന്നു എന്നതാണല്ലോ അമലോത്ഭവത്തിന്റെ അർഥം. പാപലേശമില്ലാതെ ജീവിക്കാൻ മറിയത്തിനു സാധിച്ചത് ദൈവത്തിന്റെ കൃപ ഒന്നുകൊണ്ടു മാത്രമാണ്. കൃപ ഒരു ദൈവിക ദാനമാണ്. സ്വന്ത കഴിവുകൊണ്ടോ യോഗ്യതമൂലമോ നേടിയെടുക്കാവുന്ന ഒന്നല്ല ഇത്. പരിപൂർണമായും ദൈവിക കാരുണ്യമാണിതിനു നിദാനം.
മാമോദീസായിൽ നമുക്കു ലഭിച്ച സവിശേഷ കൃപ നഷ്ടപ്പെടുത്താതെ ജീവിച്ചാൽ നമ്മളും മറിയത്തെപ്പോലെ അനുഗൃഹീതയാകും.
ദൂതനിലൂടെ ദൈവം അറിയിച്ച ദൈവിക പദ്ധതിയോടു സഹകരിക്കാൻ മറിയത്തിനു സാധിച്ചതു കൃപ നിറഞ്ഞ ഒരു ജീവിതം അവൾ നയിച്ചുവന്നിരുന്നതിനാലാണ്. ദൈവികപദ്ധതിയോടു സഹകരിക്കുക, ദൈവഹിതമനുസരിച്ചു ജീവിക്കുക എന്നതു മറിയത്തിനു ശീലമായിരുന്നു. യഥാർഥത്തിൽ മറിയത്തിനു ലഭിച്ച കൃപയ്ക്കുമേൽ കൃപയാണ് മിശിഹായുടെ അമ്മയാകാൻ സാധിച്ചു എന്നത്.
ഈശോമിശിഹായുടെ മനുഷ്യാവതാരത്തിലാണ് ദൈവകൃപ സവിശേഷമാംവിധം നമുക്കു പ്രത്യക്ഷമായത്. “നിയമം മോശവഴി നൽകപ്പെട്ടെങ്കിൽ ഈശോമിശിഹാവഴി കൃപയും സത്യവും നൽകപ്പെട്ടിരിക്കുന്നു’’ (യോഹ. 1, 17) “നമ്മുടെ കർത്താവായ ഈശോമിശിഹായുടെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ’’(1 കോറി 16, 23).
റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ