കുടിയേറ്റ കർഷകന്റെ സ്വരമായി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വമാണ് ഇടുക്കി രൂപയുടെ പ്രഥമ ഇടയൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ.
ഒന്നര പതിറ്റാണ്ട് ഇടുക്കി രൂപതയുടെ അമരക്കാരനായ ബിഷപ് രൂപതയുടെ ഭൗതികവും ആത്മീയവുമായ വളർച്ചയ്ക്കു നൽകിയ സംഭാവനകൾ ചരിത്രത്തിൽ ഇടംനേടിയതാണ്.
കുഞ്ചിത്തണ്ണി ആനിക്കുഴിക്കാട്ടിൽ ലൂക്ക-എലിസബത്ത് ദന്പതികളുടെ 15 മക്കളിൽ മൂന്നാമനായും ആണ്മക്കളിൽ ഒന്നാമനായും 1942 സെപ്റ്റംബർ 23-നാണ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ജനനം.
ജന്മനാടായ കടപ്ലാമറ്റത്തും കുഞ്ചിത്തണ്ണിയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മുത്തോലി സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം നടത്തി.
തുടർന്ന് കോതമംഗലം മൈനർ സെമിനാരിയിൽ ചേർന്ന് വൈദികപഠനമാരംഭിച്ചു. കോട്ടയം വടവാതൂർ മേജർ സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു.
1971 മാർച്ച് 15-ന് കുഞ്ചിത്തണ്ണി ഹോളി ഫാമിലി പള്ളിയിൽ മാർ മാത്യു പോത്തനാമൂഴിയുടെ കൈവയ്പു ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ബലിയർപ്പിച്ചു.
കോതമംഗലം ടൗണ് പള്ളിയിൽ അസിസ്റ്റന്റ് വികാരിയായായിരുന്നു ആദ്യനിയമനം. ജോസ്ഗിരി, ചുരുളി, എഴുകുംവയൽ പള്ളികളിലും സേവനമനുഷ്ഠിച്ചു. തുടർന്ന് മൂവാറ്റുപുഴ ജീവജ്യോതിയുടെയും പാസ്റ്ററൽ സെന്ററിന്റെയും ഡയറക്ടറായി നിയമിക്കപ്പെട്ടു.
മാർ മാത്യൂസ് പ്രസ് മാനേജരായും സേവനംചെയ്തു. അതോടൊപ്പംതന്നെ നെയ്ശേരി പള്ളി വികാരിയായും സേവനമനുഷ്ഠിച്ചു. 1985-ൽ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.
ഉപരിപഠനം കഴിഞ്ഞു തിരികെയെത്തിയ അദ്ദേഹം പൊട്ടൻകാട് പള്ളിയിലും രണ്ടാർ പള്ളിയിലും സേവനംചെയ്തു. 1990-ൽ കോതമംഗലം രൂപതാ ചാൻസലറായും രൂപതാ സെക്രട്ടറിയായും നിയമിക്കപ്പെട്ടു.
2000-ൽ കോതമംഗലം മൈനർ സെമിനാരി റെക്ടറായി. ഇതോടൊപ്പം തൃക്കാരിയൂർ പള്ളിയിലും സേവനം ചെയ്തു. കോതമംഗലം രൂപതാ പ്രിസ്ബറ്റേരിയൽ കൗണ്സിൽ, കാത്തകറ്റിക്കൽ കമ്മിറ്റി, രൂപതാ നിർമാണപ്രവർത്തന കമ്മിറ്റി എന്നിവയിൽ അംഗമായി പ്രവർത്തിച്ചു.
2003-ൽ ജോണ് പോൾ രണ്ടാമൻ മാർപാപ്പ എട്ടു ഫൊറോനകളോടുകൂടി കോതമംഗലം രൂപത വിഭജിച്ച് ഇടുക്കി രൂപത സ്ഥാപിച്ചു. രൂപതയുടെ പ്രഥമ ബിഷപ്പായി 2003 ജനുവരി 15-ന് മാർ മാത്യു ആനിക്കുഴിക്കാട്ടിലെ നിയമിച്ചു.
2003 മാർച്ച് രണ്ടിന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ ഇടുക്കി രൂപതയുടെ ഉദ്ഘാടനവും ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ മെത്രാഭിഷേകവും നടന്നു.
കർമവേദിയിൽ തീഷ്ണമതിയായ മാർ ആനിക്കുഴിക്കാട്ടിൽ ഇടുക്കിയുടെ ഇടയനായി സേവനം ചെയ്യുന്നതിനൊപ്പം കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാനായും കെസിബിസി എസ്സി/എസ്ടി കമ്മീഷൻ, സീറോ മലബാർ സിനഡൽ കമ്മീഷനംഗം എന്നീ നിലയിലെല്ലാം പ്രവർത്തിച്ചു.
ഇടുക്കി രൂപതയെ സ്വയംപര്യാപ്തതയിലെത്തിച്ചു
87 വൈദികരോടൊപ്പം ആരംഭിച്ച ഇടുക്കി രൂപത 15 വർഷംകൊണ്ട് 111 പുതിയ വൈദികർകൂടി പട്ടം സ്വീകരിച്ച് 198 വൈദികരുള്ള രൂപതയായി വളർന്നു.
എട്ടു ഫൊറോനകളും 86 സ്വതന്ത്ര ഇടവകകളും 30 സ്റ്റേഷൻ പള്ളികളുമായി പ്രവർത്തനമാരംഭിച്ച ഇടുക്കി രൂപതയെ കരുത്തുറ്റ നേതൃത്വത്തിലൂടെ പുരോഗതിയിലേക്കു നയിച്ച മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഏറെ ബാലാരിഷ്ടതകൾ തരണംചെയ്ത് 15 വർഷംകൊണ്ട് 10 ഫൊറോനകളും 105 സ്വതന്ത്ര ഇടവകകളും 51 മിഷൻ സ്റ്റേഷനുകളിലുമായി രൂപതയിലെ വിശ്വാസി സമൂഹത്തെ വളർത്തി.
രൂപത സ്ഥാപിച്ചപ്പോൾ ഏഴു സന്യാസസഭകളാണുണ്ടായിരുന്നത്. അത് 13 ആയി വളർന്നു. 14 സന്യാസഭവനങ്ങൾ വളർന്ന് 22 ആയി. സന്യാസിനീസഭകൾ 2003-ൽ 13 ആയിരുന്നെങ്കിൽ 15 വർഷംകൊണ്ട് 30 ആയി വർധിച്ചു.
സന്യാസിനീഭവനങ്ങൾ 102-ൽനിന്നും 150ലേക്കു വളർന്നു. ഈ കാലയളവിൽ 25 ദേവാലയങ്ങൾ പുതുക്കി നിർമിക്കപ്പെട്ടു.പള്ളികളോടനുബന്ധിച്ച് 27 വൈദികമന്ദിരങ്ങളും പുതുക്കി നിർമിച്ചു.
നിലവിൽ രണ്ടു കോളജുകളും എട്ട് ഹയർസെക്കൻഡറി സ്കൂളുകളും 17 ഹൈസ്കൂളുകളും നിരവധി യുപി, എൽപി സ്കൂളുകളും സാങ്കേതിക വിദ്യാഭ്യാസത്തിന് ഒരു ഐടിസിയും വിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികളുടെ സമഗ്ര വികസനത്തിനു മുൻതൂക്കം നൽകി പ്രവർത്തിക്കുന്നു.
രൂപതയുടെ സാമൂഹ്യസേവന രംഗത്ത് ഇടപെടലിനായി ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റിയും ആരംഭിച്ചു. ഇതിനു പുറമെ മൈനർ സെമിനാരി, അടിമാലി പാസ്റ്ററൽ സെന്റർ, പ്രീസ്റ്റ് ഹോം, വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയം തുടങ്ങി രൂപതയുടെ ഭൗതികതല വികസനവും പിതാവിന്റെ ഇച്ഛാശക്തിയുടെ ഫലമായി വളർന്നുവന്നിട്ടുള്ളതാണ്.
ഒന്നര പതിറ്റാണ്ടിനു ശേഷം അജപാലന ദൗത്യത്തിൽനിന്നു വിശ്രമത്തിലേക്ക്
ഇടുക്കി രൂപത സ്ഥാപിതമായതിനും രൂപതയുടെ പ്രഥമ ഇടയന്റെ മെത്രാഭിഷേകത്തിനും പതിനഞ്ച് വയസ് പൂർത്തിയാക്കിയതോടെ പുതിയ ഇടയനെ ദൗത്യം ഏൽപ്പിച്ച് സ്ഥാനമൊഴിഞ്ഞു.
സഭാ വിശ്വാസികളെ ആത്മീയതയിലേക്കു കൈപിടിച്ചുയർത്തുന്നതിനൊപ്പം അവരുടെ സാമൂഹികവും ബൗദ്ധികവുമായ വളർച്ച ലക്ഷ്യംവച്ചുള്ള പ്രവർത്തനങ്ങൾക്കും അദ്ദേഹം പ്രാധാന്യം നൽകിയിരുന്നു.
കുടുംബനവീകരണമാണ് പ്രഥമ ഇടയൻ തന്റെ പ്രധാന ഇടയദൗത്യമായി സ്വീകരിച്ചിരുന്നത്. വിദ്യാഭ്യാസം, തൊഴിൽ, ആതുരശുശ്രൂഷ, ജീവകാരുണ്യം തുടങ്ങിയ മേഖലകളിലും കരുത്തു പകർന്നു.
ഇടുക്കിക്കാരുടെ ഭൂപ്രശ്നങ്ങളിലും പട്ടയവിഷയത്തിലും ശ്രദ്ധേയമായ ഇടപെടൽ നടത്തി ജാതി-മത ഭേദമെന്യേ ഏവരുടെയും ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടി. ഹൈറേഞ്ചിലെ പാവപ്പെട്ടവന്റെയും കർഷകന്റെയും സാധാരണക്കാരന്റെയും ശബ്ദമായിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിൽ.
മലയോര ജനതയുടെ സമഗ്രവളർച്ച ലക്ഷ്യമിട്ടു പ്രവർത്തിച്ച മെത്രാൻ വിദ്യാസന്പന്നരും നേതൃപാടവവുമുള്ള പുതുതലമുറയെ രൂപപ്പെടുത്തുന്നതിൽ ജാഗ്രതയോടെ പരിശ്രമിച്ചിരുന്നു.
ഒന്നര പതിറ്റാണ്ടു നീണ്ട തന്റെ രൂപതയിലെ അജപാലന ദൗത്യത്തിൽനിന്നും ചാരിതാർഥ്യത്തോടെയായിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ പടിയിറക്കം.
വിശ്രമരഹിതമായ ജീവിതത്തിൽ പ്രായം തളർത്താത്ത മനസുമായി സഹജീവികൾക്കായി കർമനിരതമായ പ്രവർത്തനങ്ങളിലൂടെ പോരാട്ടം നടത്തിയ കർമയോഗിയാണ് മാർ ആനിക്കുഴിക്കാട്ടിൽ.
2018 ഏപ്രിൽ അഞ്ചിന് ഉച്ചകഴിഞ്ഞു രണ്ടിന് വാഴത്തോപ്പ് കത്തീഡ്രലിൽ മാർ ജോണ് നെല്ലിക്കുന്നേൽ അടുത്ത ഇടയശ്രേഷ്ഠനായി മെത്രാഭിഷേകം ചെയ്തു.
പതിനഞ്ചിൽ പത്തും ദൈവവേലയ്ക്ക്
കുഞ്ചിത്തണ്ണി ആനിക്കുഴിക്കാട്ടിൽ ലൂക്ക-എലിസബത്ത് ദന്പതികൾക്ക് 15 മക്കളാണ്. കുടിയേറ്റക്കാലത്തെ പ്രാരാബ്ധങ്ങളിൽ പോലും മക്കളെ വിദ്യാഭ്യാസത്തോടൊപ്പം ദൈവവിശ്വാസത്തിലും വളർത്താൻ ഈ മാതൃകാ ദന്പതികൾ പരിശ്രമിച്ചിരുന്നു.
കടപ്ലാമറ്റത്തുനിന്നും കുടിയേറിയ ദന്പതികൾ മണ്ണിൽ പൊന്നു വിളയിക്കുന്നതിനൊപ്പം ഇവരുടെ വിശ്വാസതീഷ്ണത മക്കളിലൂടെ പുറംലോകത്തിന് പകർന്നുനൽകി. വന്യജീവികളോടും മലന്പാന്പിനോടും പടപൊരുതി നേടിയ ആത്മധൈര്യം ഇവരുടെ മക്കൾക്കും ലഭിച്ചിരുന്നു.
15 മക്കളിൽ പത്തുപേരും ദൈവവേലയ്ക്കായി നിയോഗിക്കപ്പെട്ടത് ഈ മാതാപിതാക്കൾ പകർന്നുനൽകിയ വിശ്വാസം ഒന്നുകൊണ്ടു മാത്രമാണ്. ആറു പേർ വൈദികവസ്ത്രമണിഞ്ഞ് കർത്താവിന്റെ പ്രതിപുരുഷന്മാരായപ്പോൾ നാലുപേർ കർത്താവിന്റെ മണവാട്ടിമാരായി സഭയിലും സമൂഹത്തിലും ദൈവത്തിനുവേണ്ടി വേലചെയ്യുന്നു.
ആണ്മക്കളിൽ ഒന്നാമനായ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായി. ഫാ. തോമസ്, ഫാ. ലൂക്ക, ഫാ. മൈക്കിൾ, ഫാ. ജോസഫ്, പരേതനായ ഫാ. ആന്റണി എന്നിവരാണ് വൈദികരായത്.
സിസ്റ്റർ ആനി, സിസ്റ്റർ റോസ, സിസ്റ്റർ മേരി, സിസ്റ്റർ ആലീസ് എന്നിവർ സന്യാസിനികളുമായി. തെരേസ, മാനുവൽ, ലിസമ്മ, പരേതരായ മോനിക്ക, സാവിയോ എന്നിവരാണ് മറ്റുമക്കൾ.
ലളിത ജീവിതവും തുറന്ന മനസും മാർ ആനിക്കുഴികാട്ടിലിന്റെ സവിശേഷതയായിരുന്നു. പൗരോഹിത്യ സ്വീകരണത്തിൽ ആർഭാടം ഒഴിവാക്കി രൂപതയിൽ നിയമം കൊണ്ടുവന്നത് ശ്രദ്ധേയമായിരുന്നു.