ഫിഫ ലോകകപ്പ് ഫുട്ബോൾ സെമിയിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായ മൊറോക്കോ, നിലവിലെ ചാന്പ്യന്മാരായ ഫ്രാൻസ്... ഖത്തർ ലോകകപ്പ് ഫുട്ബോൾ രണ്ടാം സെമിയിൽ ഇന്ന് മാസ്റ്റർ ക്ലാസ് പോരാട്ടം. ഇന്ത്യൻ സമയം അർധരാത്രി 12.30ന് അൽ ബയാത് സ്റ്റേഡിയത്തിലാണ് ഫ്രാൻസ് x മൊറോക്കോ സൂപ്പർ സെമി ഫൈനൽ കിക്കോഫ്.
ഫിഫ ലോകകപ്പ് ഫൈനലിൽ തുടർച്ചയായ രണ്ടാം തവണ പ്രവേശിക്കാനുള്ള തയാറെടുപ്പിലാണ് ഫ്രാൻസ്. ഇറ്റലി (1934, 1938), ബ്രസീൽ (1958, 1962, 1994, 1998, 2002) നെതർലൻഡ്സ് (1974, 1978), ജർമനി (1982, 1986, 1990), അർജന്റീന (1986, 1990) ടീമുകൾ മാത്രമാണ് ഈ അക്ഷരങ്ങൾ മഷി പുരളുന്പോൾ തുടർച്ചയായി ഫിഫ ലോകകപ്പ് ഫൈനൽ കളിച്ചിട്ടുള്ളൂ. ആദ്യ സെമി ഫൈനലിൽത്തന്നെ ഫൈനലിലേക്കുള്ള ടിക്കറ്റ് കരസ്ഥമാക്കാനുള്ള തയാറെടുപ്പിലാണ് മൊറോക്കോ.
ഒന്നും നഷ്ടപ്പെടാനില്ലാത്ത മോറോക്കോയുടെ പോരാട്ടവീര്യം ഫ്രാൻസിനെയും മലർത്തിയടിക്കുമോ എന്നതാണ് സുപ്രധാന ചോദ്യം. അറ്റ്ലസ് ലയണ്സ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മോറോക്കോയുടെ വേട്ടയിൽ ബെൽജിയം, സ്പെയിൻ, പോർച്ചുഗൽ എന്നീ വന്പന്മാരുടെ ചോര വീണുകഴിഞ്ഞു. അടുത്ത ഊഴം ഫ്രാൻസിനായിരിക്കുമോ...?
ടീം വാർത്തകൾ
ഞങ്ങൾ ഒരു സ്വപ്നത്തിലാണ്, ആ സ്വപ്നത്തിൽനിന്ന് ഉണരാൻ ഞങ്ങൾക്ക് താത്പര്യമില്ല. ഞങ്ങൾ കഠിനാധ്വാനം ചെയ്താണ് ഇവിടെയെത്തിയത്. അത് നിർത്താറായിട്ടില്ല - സെമി ഫൈനലിനു മുന്പ് മൊറോക്കോൻ മിഡ്ഫീൽഡർ സോഫിയാൻ ബൗഫൽ പറഞ്ഞതാണിത്. അതെ, മൊറോക്കോ അവരുടെ സ്വപ്നയാത്രയിലാണ്. ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ ടീം ആകാനാണ് അവർ ഇറങ്ങുന്നത്.
ഫ്രാൻസ് നിര മുഴുവൻ കരുത്തുമായാണ് ഇന്ന് സെമിഫൈനൽ പോരാട്ടത്തിന് ഇറങ്ങുക. മൊറോക്കോയുടെ വാലിദ് ഛെദ്ദീര സസ്പെൻഷനിലാണ്. പോർച്ചുഗലിന് എതിരായ ക്വാർട്ടർ ഫൈനലിനിടെ പരിക്കേറ്റ റൊമെയ്ൻ സായിസ് ഫ്രാൻസിന് എതിരേ തിരിച്ചെത്തിയേക്കുമെന്നാണ് സൂചന. നയേഫ് അഗ്യേഡ്, നൗസായിർ മസ്റാവൂയി എന്നിവരും പരിക്കിന്റെ ആശങ്കയിലാണ്.
രണ്ടു ഗോൾ നേടിയ യൂസഫ് എൻനെസീരിയാണ് മൊറോക്കോയുടെ ടോപ് സ്കോറർ. എന്നാൽ, ഗോളിലേക്ക് ഏറ്റവും കൂടുതൽ തവണ ലക്ഷ്യം വച്ചത് ഹക്കിം സീയെച്ച് ആണ്.
സീയെച്ച് ഒരു ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തു. 59.3 കിലോമീറ്റർ ഇതുവരെ ഓടിത്തീർത്ത സോഫ്യാൻ അറാബറ്റ് ആണ് മോറോക്കൻ ടീമിലെ അധ്വാനി. എതിരാളിയുടെ ലൈൻ ബ്രേക്ക് 64 തവണ ചെയ്ത അക്രാഫ് ഹക്കീമി, ഏറ്റവും കൂടുതൽ സ്പ്രിന്റും (303) ഡിഫെൻസീവ് പ്രഷറും (321) നടത്തിയ അസെദിൻ ഔനഹി, ഗോൾ വലയ്ക്ക് മുന്നിൽ 39 സേവ് നടത്തിയ യാസിൻ ബൗനൗ എന്നിവരെല്ലാം ചേരുന്പോൾ ആഫ്രിക്കൻ സിംഹങ്ങളുടെ ശൗര്യം വർധിക്കും.
അഞ്ച് ഗോൾ നേടുകയും രണ്ട് ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്ത കൈലിയൻ എംബാപ്പെ, കരിം ബെൻസെമയുടെ അഭാവം അറിയിക്കാതെ ഗോൾ നേടുന്ന (4) ഒലിവിയെ ജിറൂ, ഖത്തർ ലോകകപ്പിൽത്തന്നെ ഏറ്റവും കൂടുതൽ അസിസ്റ്റ് (3) നടത്തിയ ആൻത്വാൻ ഗ്രീസ്മാൻ, ഏറ്റവും കൂടുതൽ സ്പ്രിന്റ് നടത്തിയ (267) അഡ്രിയെൻ റാബിയോട്ട്, ഏറ്റവും കൂടതുൽ പാസ് സ്വീകരിച്ചും (331) ഏറ്റവും കൂടുതൽ ദൂരം പിന്നിട്ടും (51.69 കിലോമീറ്റർ) കഠിനാധ്വാനം കാഴ്ചവയ്ക്കുന്ന ഔറെലീൻ ഷൗമേനി, 40 സേവുകൾ നടത്തിയ ക്യാപ്റ്റനും ഗോളിയുമായ ഹ്യൂഗൊ ലോറിസ് എന്നിവരെല്ലാം ചേരുന്പോൾ രണ്ടാം തവണയും കപ്പിൽ മുത്തമിടും എന്നുറപ്പിച്ചിരിക്കുകയാണ് ഫ്രാൻസ്.
പിഎസ്ജി താരങ്ങളായ കൈലിയൻ എംബാപ്പെയും മൊറോക്കൻ ഡിഫെൻഡർ അക്രാഫ് ഹക്കീമിയും നേർക്കുനേർ ഇറങ്ങുന്ന പോരാട്ടവുമാണിത്.