റിച്ചാർഡ് ജോസഫ്
ഡിജിറ്റൽ സ്ക്രീനുകൾക്ക് അടിമകളായ കുട്ടികൾക്കു സ്ക്രീൻ നിഷേധിക്കുകയല്ല, മറിച്ച് നിയന്ത്രിക്കുകയാണു വേണ്ടത്. വർഷങ്ങളായി സ്ക്രീനുകൾക്ക് അടിമകളായ കുട്ടികൾ പലരും വിചിത്രമായ പെരുമാറ്റ വൈകൃതങ്ങളുള്ളവരാണെന്നു കണ്ടെ ത്തിയിട്ടുണ്ട്. ഫോണ് വാങ്ങിവച്ചതിന് പഠനം നിർത്തിയവരും ആത്മഹത്യയ്ക്കു ശ്രമിച്ചവരുമുണ്ടെന്ന് ഓർമിക്കുക. കുട്ടികളെ സ്ക്രീനിൽ നിന്നു മാറ്റി മറ്റു കളികളിലേക്കും വിനോദങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും വഴിതിരിച്ചു വിടുകയാണ് വേണ്ടത്. സ്ക്രീനുകളുമായി ബന്ധമില്ലാത്ത വിനോദങ്ങളിലേക്കാണ് ഇവരെ നയിക്കേണ്ടത്.
അതോടൊപ്പം സ്ക്രീൻ ടൈം കുറച്ചു കൊണ്ടുവരുന്നതിനും ശ്രദ്ധിക്കണം. കൗമാരക്കാരായ കുട്ടികൾക്ക് ദിവസം അരമണിക്കൂറിലധികം ഒരു കാരണവശാലും സ്ക്രീൻ നൽകരുത്. ഗെയിമിംഗിന്റെ സമയം കുറച്ചുകൊണ്ടുവരികയും തുടർന്ന് പരിമിതമായ സമയം മാത്രം നൽകുകയും ചെയ്യണം. വീട്ടുകാരുമായും കൂട്ടുകാരുമായും കളിക്കാനോ പൂന്തോട്ടം ഒരുക്കുന്നതിനോ സമയം കണ്ടെത്താം. കുട്ടിക്കാലത്തെ ഒരു സാമൂഹിക ഇടപെടലാണ് കൂട്ടം ചേർന്നുള്ള കളി. ഇതു കുട്ടികൾക്കു നൽകുന്ന എനർജിയും കരുത്തും മാനസിക വളർച്ചയും വളരെ വലുതാണ്. പുറത്തിറങ്ങിക്കളിക്കാതെ വരുന്പോൾ കൂട്ടായ്മയുടെ ശക്തി അവർ തിരിച്ചറിയാതെ പോകും.
പച്ചക്കറി കൃഷിയോ പൂന്തോട്ടം ഒരുക്കലോ പോലുള്ള എന്തെങ്കിലും ഒരു പ്രവൃത്തിയിലേക്കു കുട്ടികളുടെ ശ്രദ്ധ കൊണ്ടുവരുന്നത് മാനസിക വളർച്ചയ്ക്കൊപ്പം ഉല്ലാസത്തിനും സഹായിക്കും. നല്ല പുസ്തകങ്ങൾ വായിക്കുന്നതിനായി നൽകാം. കുട്ടികൾക്കു ചിത്രകഥകളോ കൗമാരപ്രായത്തിലുള്ളവർക്ക് അവർക്ക് യോജിച്ച പുസ്തകങ്ങളോ നൽകാം. ശിശുക്കൾക്കു ബുദ്ധിവികാസത്തിനുള്ള കളിക്കോപ്പുകൾ നൽകാം. കഥകൾ പറഞ്ഞു നൽകാം. പ്രകൃതിയുമായി കളിക്കാനുള്ള അവസരം നൽകാം.
കണ്ണിനും ദോഷകരം
കാഴ്ചയുടെ വിശാലത നഷ്ടമാകുന്നതോടെ കുട്ടികൾക്കു നേത്രരോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. അമിതമായ സ്ക്രീൻ ഉപയോഗം കംപ്യൂട്ടർ വിഷൻ സിൻഡ്രോം എന്ന നേത്രരോഗത്തിനു കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാഴ്ചയുടെ ദൂരക്കുറവാണ് ഇവിടെ കണ്ണിനെ ബാധിക്കുന്നത്. 25 സെന്റിമീറ്റർ മുതൽ 30 സെന്റിമീറ്റർ വരെയാണ് സാധാരണ കാഴ്ചയുടെ ദൂരം. എന്നാൽ, ഇതിലും കുറഞ്ഞ ദൂരത്തിലാണ് സ്ക്രീനിന്റെ ഉപയോഗം. ഇമവെട്ടാതെയുള്ള സ്ക്രീനിലേക്കുള്ള നോട്ടം കൃഷ്ണമണിക്കു മുകളിലെ ദ്രവ പാളിയിലെ നനവ് ബാഷ്പീകരിച്ചു പോകുന്നതിനു കാരണമാകുന്നു. ഇതു കണ്ണുകൾക്കു വലിയ സമ്മർദമാണുണ്ടാക്കുന്നത്.
ഇതാ ചില മാർഗനിർദേശങ്ങൾ
ഒന്നര വയസു വരെയുള്ള കുട്ടികൾക്ക് യാതൊരു ഡിജിറ്റൽ സ്ക്രീനുകളും നൽകരുത്. അവർ മാതാപിതാക്കൾക്കൊപ്പം ശാരീരിക-മാനസിക ഉല്ലാസങ്ങളിൽ ഏർപ്പെടുകയും കളിപ്പാട്ടങ്ങളുമായി കളിക്കുകയും ചെയ്യണം.
രണ്ടു മുതൽ അഞ്ചു വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ദിവസവും ഒരു മണിക്കൂർ സ്ക്രീൻ സമയം(ടെലിവിഷൻ, കംപ്യൂട്ടർ തുടങ്ങി എല്ലാ ഡിജിറ്റൽ സ്ക്രീനുകളും ഉൾപ്പെടെ) അനുവദിക്കാം. എന്നാൽ കുട്ടികളുടെ സ്ക്രീൻ ഉപയോഗം മാതാപിതാക്കൾ ശ്രദ്ധിക്കണം.
അഞ്ച് മുതൽ മുകളിലേക്കു പ്രായമുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം മാതാപിതാക്കൾ കർശനമായി നിയന്ത്രിക്കണം. 14-18 വയസ് പ്രായമുള്ള കുട്ടികളുടെ ഒഴിവു സമയ സ്ക്രീൻ ഉപയോഗം ഒഴിവാക്കണം. എന്നാൽ ഗൃഹപാഠം ചെയ്യുന്നതിനും മറ്റുമായി കൂടുതലായി കന്പ്യൂട്ടർ ഉപയോഗിക്കുന്നതിന് അവസരം നൽകണം.
പെൻസിൽ ഡ്രോയിംഗ്, കളറിംഗ് പോലുള്ള പ്രവർത്തനങ്ങളിൽ കുട്ടികളെ ഏർപ്പെടുത്താം. മുതിർന്നവരുമായും കൂട്ടുകാരുമായും ഇടപഴകുന്നതിനും കളികൾക്കും സമയം നൽകാം.
മറ്റു രാജ്യങ്ങളിൽ
കുട്ടികൾക്ക് ഡിജിറ്റൽ വിനോദോപാധികൾ നൽകുന്നതിൽ നിയന്ത്രണം വേണമെന്ന നിലപാടിൽ തന്നെയാണ് മിക്ക വിദേശരാജ്യങ്ങളും. ഒരു നിശ്ചിത സമയമായി കുട്ടികളുടെ സ്ക്രീൻ സമയം നിയന്ത്രിക്കണമെന്ന അഭിപ്രായക്കാരുമുണ്ട്. അമേരിക്കയിൽ ഒന്നര വയസ് വരെ പ്രായമുള്ള കുട്ടികൾക്കു സ്ക്രീനുകൾ നൽകുന്നത് ആരോഗ്യരംഗത്തെ വിദഗ്ധർ വിലക്കിയിട്ടുണ്ട്. കുട്ടികളിലെയും ശിശുക്കളിലെയും സ്ക്രീൻ ഉപയോഗത്തെ ഒരു പൊതുജനാരോഗ്യപ്രശ്നമായി കണക്കാക്കുന്ന ഫ്രാൻസ് ആകട്ടെ മൂന്നു വയസിൽ താഴെയുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം നിരോധിച്ചിട്ടുണ്ട്. ഗ്രാമ- നഗര വ്യത്യാസമില്ലാതെ സമൂഹത്തെ ബാധിക്കുന്ന വലിയൊരു ആരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ് ഇന്ന് ഡിജിറ്റൽ സ്ക്രീനുകളുടെ സാന്നിധ്യമെന്നു വ്യക്തം.
മനഃശാസ്ത്രജ്ഞനെ കാണിക്കണം
ഈ ആധുനിക യുഗത്തിൽ മൊബൈൽ ഫോണ് ഉൾപ്പെടെയുള്ള വസ്തുക്കളിൽ നിന്നു കുട്ടികളെ ഒഴിച്ചുനിർത്താനാകില്ല. എന്നാൽ, ആരോഗ്യകരമായ ഒരു ഉപയോഗരീതി അവരെ പഠിപ്പിക്കാം. മുതിർന്നവർക്കും ഇതു ബാധകമാണ്. ആരോഗ്യകരമായത് എന്താണെന്ന് സ്വയം തീരുമാനിക്കുക. പ്രായഭേദമില്ലാതെ ഒരാൾക്ക് ആവശ്യമുള്ളപ്പോൾ സോഷ്യൽ മീഡിയയിൽ പ്രവേശിക്കാനും തുടർന്ന് ദൈനംദിന ജോലികളുമായി മുന്നോട്ട് പോകാനും സാധിക്കണം. മറ്റുള്ളവരുമായി ഇടപഴകാനും ആശയവിനിമയം നടത്താനും സാധിക്കണം. സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടത് ജാഗ്രതയോടെയാണ്.
പാലിക്കാം, ഒരു ഡിജിറ്റൽ അച്ചടക്കം
മാതാപിതാക്കൾക്കും അധ്യാപകർക്കും വേണ്ടത് ഒരു ഡിജിറ്റൽ അച്ചടക്കമാണ്. സ്ക്രീനുകളുടെ അപകടങ്ങൾ കുട്ടികൾക്കു പറഞ്ഞു കൊടുക്കുന്നതിന് അവർക്കു സാധിക്കണം. പൂർണമായ പ്രതിസന്ധി ഉണ്ടാകുന്നതുവരെ കാത്തിരിക്കരുത്. പകരം മാതാപിതാക്കൾ കുട്ടികളുമായി പതിവായി ആശയവിനിമയം നടത്തുകയും ഒരു ഡിജിറ്റൽ അച്ചടക്കം പാലിക്കുകയും വേണം. മാതാപിതാക്കൾ റോൾ മോഡലുകളാകാനും സുരക്ഷിതവും ഉൗഷ്മളവുമായ ഭവന അന്തരീക്ഷം നൽകാനും ശ്രദ്ധിക്കണം. കാർട്ടൂണുകളുടെ സ്വഭാവം മാറുകയാണ്. പരസ്പരം ഷൂട്ട് ചെയ്യുന്ന ഗെയിമുകൾ വളർന്നു വരുന്ന കുട്ടിയുടെ മനോഭാവത്തെയാണ് ബാധിക്കുക. കുട്ടികൾ ടെക് ഫ്രണ്ട്ലി ആകുന്നതു നല്ലതുതന്നെ. എന്നാൽ അവരുടെ മാനസിക ശാരീരിക ആരോഗ്യത്തെ അവതാളത്തിലാക്കുംവിധം അടിമകളാകുന്നതു നന്നല്ല. കുട്ടികൾ നാളെയുടെ കരുത്താണ്. അവരുടെ ബാല്യകൗമാരങ്ങൾ ആരോഗ്യകരമാക്കേണ്ടത് ഓരോ മാതാപിതാക്കളുടെയും കടമയാണ്, സമൂഹത്തിന്റെയും. മക്കളുടെ മാനസികവും വൈകാരികവും ആത്മീയവുമായ വളർച്ചയ്ക്ക് മാതാപിതാക്കൾ പ്രാധാന്യം നൽകണം. നമ്മുടെ കുരുന്നുകൾ ആരോഗ്യമുള്ളവരും സുരക്ഷിതരുമായിരിക്കട്ടെ.
സാങ്കേതിക അടിമത്വത്തിന്റെ അടയാളങ്ങൾ
സ്ക്രീൻ അഡിക്ഷൻ ഒറ്റനോട്ടത്തിൽ വലിയ ഒരു പ്രശ്നമായി തോന്നുന്നില്ലെങ്കിലും കൂടുതൽ സമയം സ്ക്രീനുകൾക്കു മുന്നിൽ ചെലവഴിക്കുന്ന കുട്ടികൾക്കു നിരവധി പ്രശ്നങ്ങളുണ്ടെന്നു കാണാം. ഇതിൽ ചിലവ പ്രത്യക്ഷത്തിൽത്തന്നെ പ്രകടമാകുന്പോൾ ചിലതാകട്ടെ ഒളിഞ്ഞിരിക്കും. താഴെ പറയുന്ന ലക്ഷണങ്ങൾ സ്ക്രീൻ അഡിക്ഷന്റെ തീവ്രത വ്യക്തമാക്കുന്നതാണ്.
1. സ്ക്രീൻ ലഭിക്കാതെ വരുന്പോഴുള്ള അസ്വസ്ഥത, നിരാശ, വെപ്രാളം, പിരിമുറുക്കം.
2. ഭക്ഷണം കഴിക്കുന്പോൾ മറ്റുള്ളവരുമായി സംസാരിക്കാതെ മൊബൈൽ ഫോണിലോ മറ്റോ കളികളിൽ ഏർപ്പെടുന്ന അവസ്ഥ.
3. മൊബൈലുകളുടെയും മറ്റു സ്ക്രീനുകളുടെയും ഉപയോഗം സ്വയം അവസാനിപ്പിക്കാൻ സാധിക്കാത്ത അവസ്ഥ.
4. സ്ക്രീൻ നിഷേധിക്കുന്പോൾ ഉണ്ടാകുന്ന വിരസത, ദേഷ്യം, വൈരാഗ്യബുദ്ധി എന്നിവ.
5. കൂട്ടുകാരോ വീട്ടുകാരോ ഒപ്പമുള്ളപ്പോഴും സ്ക്രീനുകൾക്കു മുന്നിൽ ഗെയിമിംഗിനായും കാർട്ടൂണുകൾക്കായും സമയം ചെലവഴിക്കുന്ന അവസ്ഥ.
6. മറ്റുള്ളവരോടുള്ള കരുതലില്ലായ്മയും വെറുപ്പും.
7. സ്ക്രീൻ നിഷേധിക്കുന്നവരെ തള്ളിയിടുകയും വസ്തുക്കൾ എറിഞ്ഞുടയ്ക്കുകയും ചെയ്യുന്ന അവസ്ഥ.
8. അക്കാഡമിക് കാര്യങ്ങളിലും നേട്ടങ്ങളിലുമുള്ള താൽപര്യക്കുറവ്.
9. സ്ക്രീൻ നിഷേധിച്ചാൽ ഉണ്ടാകുന്ന കോപവും പ്രകോപനവും.
10. കണ്ണുകൾ വരളുന്ന അവസ്ഥയും തലവേദനയും ശരീര വേദനയും.
11. തന്റെ മാനസിക, ശാരീരിക ബുദ്ധിമുട്ടുകൾക്ക് മാതാപിതാക്കളെ കുറ്റപ്പെടുത്തുന്ന അവസ്ഥ.
12. മണിക്കൂറുകളോളം ഫോണിൽ ചെലവഴിച്ച ശേഷവും തൃപ്തി വരാത്ത അവസ്ഥ.
വഷളാക്കുന്ന കുടുംബബന്ധം: ഡോ.ടി. സാഗർ
അമിതമായ സ്ക്രീൻ ഉപയോഗം കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള കുടംബ ബന്ധം വഷളാക്കുമെന്നു പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ടി. സാഗർ പറയുന്നു. എന്തിനും ഏതിനും കുട്ടികൾക്കു മൊബൈൽ ഫോണ് കൊടുക്കുന്ന മാതാപിതാക്കൾ പിന്നീട് ഉൗരാക്കുടുക്കിൽ പെടുകയാണ്. ഇത് പിന്നീട് വലിയ വിപത്താകുമെന്ന തിരിച്ചറിവ് മാതാപിതാക്കൾക്കില്ല. പിന്നീട് കുട്ടികളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി സ്ക്രീൻ ഉപയോഗം മാറുന്നു. പഠനത്തിലുള്ള താത്പര്യക്കുറവാണ് ഇത്തരം കുട്ടികളിൽ ആദ്യം പ്രകടമാകുന്ന ലക്ഷണം.
സ്ക്രീനിനു പകരം ഒരു ബദൽ നൽകാൻ മാതാപിതാക്കൾക്കു പിന്നീട് സാധിക്കാതെ വരും. എന്നാൽ, കുട്ടികൾ വാശിപിടിക്കുകയും ദേഷ്യപ്പെടുകയും ചെയ്യും. ഇതോടെ നല്ല കുടുംബ അന്തരീക്ഷം തന്നെ ഇല്ലാതാകും. മൊബൈൽ ഉൾപ്പെടെയുള്ള സ്ക്രീനുകൾ കുട്ടികൾക്കു നൽകുന്നതിൽ നിന്നു മാതാപിതാക്കൾ പിന്തിരിയണം. ശീലമായാൽ പിന്നീട് ഇവരെ തിരികെ കൊണ്ടുവരിക ശ്രമകരമായ ഒരു പ്രവൃത്തിയാണ്.
(അവസാനിച്ചു)