ചുഴിയിലകപ്പെട്ട കാർഷികമേഖല
ഡോ. ജോസഫ് ഏബ്രഹാം
Tuesday, June 10, 2025 12:08 AM IST
കേരളത്തിന്റെ നിലവിലെ കാർഷിക സന്പദ്ഘടന പലതലങ്ങളിൽ കെടുതികളുടെ ചുഴികളിലാണ്. കാർഷിക മേഖലയിലെ മുഖ്യ പങ്കാളികൾ, സഹകരണ മനസോടെ ഒറ്റക്കെട്ടായി പരിശ്രമിച്ചാൽ ആധുനിക കാർഷിക സന്പദ്ഘടന കേരളത്തിന് കൈവരിക്കാനാകും.
കാർഷിക സ്വയംപര്യാപ്തത-സുരക്ഷ കൈവരിക്കാൻ നിലവിലെ കാർഷിക സന്പദ്ഘടനയുടെ മുഖ്യപ്രശ്നങ്ങൾ കണ്ടെത്തി മുൻഗണനാ പരിഹാരമാർഗങ്ങൾ നിർദേശിക്കേണ്ടതുണ്ട്. സംസ്ഥാന ആഭ്യന്തര കാർഷിക മൂല്യവർധനവ് 2016-17 മുതൽ 2023-24 വരെയുള്ള കാലയളവിൽ 3.5 ശതമാനം കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. വെള്ളപ്പൊക്കം മൂലം 57,000 ഹെക്ടർ കൃഷിയിടങ്ങൾ 2018-19ൽതന്നെ തകർന്നടിഞ്ഞിരുന്നു. കേരളത്തിന്റെ തനത് കാർഷിക സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഉയർന്ന സാക്ഷരത, ശക്തമായ സഹകരണവായ്പാ പ്രസ്ഥാനങ്ങൾ, മികച്ച വിവര സാങ്കേതിക വിദ്യയുടെ ലഭ്യത എന്നിവ കൃഷിയെ ശക്തീകരിക്കാൻ ഫലപ്രദമാണ്. പാട്ടക്കൃഷി പ്രോത്സാഹനം, ഫാർമർ പ്രൊഡ്യൂസർ കന്പനികളുടെ വിപുലീകരണം, അഗ്രോ പാർക്കുകൾ, മികച്ച ജലസേചന രീതികളുടെ പ്രചാരം എന്നിവ കൃഷിയെ ശക്തീകരിക്കാൻ ഉപകരിക്കും.
പ്രധാനമായും മൂന്നു തലങ്ങളിലാണ് കേരളത്തിന്റെ പ്രാഥമിക കാർഷിക സന്പദ്ഘടന ഞെരുക്കം അനുഭവിക്കുന്നത്. (1) സ്ഥല-ജല ലഭ്യതകൾ കുറഞ്ഞുവരുന്നു. (2) ക്രമാതീതമായി വർധിച്ചുവരുന്ന ഉത്പാദന ചിലവുകൾ. (3) കൂടെക്കൂടെയുള്ള കാലാവസ്ഥ ആഘാതങ്ങൾ. പിന്നിട്ട മുൻ ദശകത്തിൽ സംസ്ഥാനത്തിലെ മൊത്ത മൂല്യനേട്ടം (ജിഎസ്പിഎ) 10.5 ശതമാനത്തിൽനിന്ന് ഏഴു ശതമാനത്തിലേക്ക് താഴുന്നു. നിലവിൽ കാർഷിക മേഖല സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ, ഗ്രാമീണ തൊഴിലുകൾ സൃഷ്ടിക്കുന്നതിൽ, ഭക്ഷ്യവിളകളുടെ ശേഖരണം, സംസ്കരണം, ചില്ലറ വില്പന എന്നീ തലങ്ങളിൽ സുപ്രധാന പങ്ക് നിർവഹിച്ചുവരുന്നു.
കാർഷിക തകർച്ച
കേരളം കൃഷി തകർച്ചയുടെ നടുക്കയങ്ങളിൽ താഴ്ന്നു തുടരുന്നതിന്റെ ഏതാനും വിശദാംശങ്ങൾ ഇവയാണ്. (1) മൊത്തകൃഷിയിടത്തിന്റെ വിസ്തൃതി 2016-17ൽ 25.84 ലക്ഷം ഹെക്ടറിൽനിന്ന് 2023-24ൽ 25.3 ലക്ഷം ഹെക്ടറിലെത്തി, രണ്ടു ശതമാനം കുറവ് രേഖപ്പെടുത്തി. (2) ഇതേ കാലയളവിൽ ഒറ്റത്തവണ കൃഷിയുടെ വിസ്തൃതി 20.15 ലക്ഷം ഹെക്ടറിൽനിന്നു 19 ലക്ഷത്തിലേക്ക് താണു: ഇതിന് കാരണങ്ങൾ, കൃഷിയിടങ്ങൾ തരിശിടൽ, നഗരവത്കരണം എന്നിവയാണ്. (3) നെൽകൃഷി വിസ്തൃതി 1.96 ലക്ഷം ഹെക്ടറിൽനിന്ന് 1.17 ലക്ഷം ഹെക്ടറായി, 40 ശതമാനം കുറവ് സംഭവിച്ചിരിക്കുന്നു. (4) ആർഎസ്എസ്-4 ഗ്രേഡ് റബറിന്റെ 2016-17ലെ വില 132.50 രൂപയിൽനിന്ന് 158 രൂപയായി ചെറിയ തോതിൽ ഉയർന്നെങ്കിലും വളരെ കുറഞ്ഞ ഈ നിരക്കുകൾ കർഷകരുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. വർധിച്ചുവരുന്ന ഉത്പാദനച്ചെലവുകൾ മൂലം റബർ കൃഷി ലാഭകരമായി നടത്താൻ കഴിയാത്ത സാഹചര്യങ്ങൾ തുടരുകയാണ്. (5) കേരളത്തിലെ വനിതാ കർഷക തൊഴിലാളികളുടെ പ്രതിദിന ശരാശരി വേതനം 443 രൂപയിൽനിന്ന് 680 രൂപയായി ഉയർന്നു. (6) വിളകൾക്ക് ലഭിക്കുന്ന ഇൻഷ്വറൻസ് പരിരക്ഷ 17 ശതമാനത്തിൽനിന്ന് 27 ആയി ഉയർന്നിരിക്കുന്നു. (7) കാലാവസ്ഥ കെടുതികളിൽ ഉൾപ്പെട്ട് കൃഷിനഷ്ടം 57,000 ഹെക്ടർ പ്രദേശത്ത് 3,000 കോടി രൂപയിൽ അധികമായിരുന്നു. 2016-17 മുതൽ ഇടവിട്ട വർഷങ്ങളിൽ അപ്രതീഷിതമായി പ്രകൃതിദുരന്തങ്ങൾ കടന്നുവരാറുണ്ട്. (8) 2016-17ൽ കർഷകന്റെ ശരാശരി പ്രായം 52 ആയിരുന്നത് ക്രമേണ ഉയർന്നുവന്നുകൊണ്ടിരിക്കുന്നു.10 ശതമാനത്തിലധികം കർഷകർ മാത്രമാണ് ശരാശരി 35 വയസിൽ താഴെയുള്ളവർ. (9) ഗ്രാമീണ മേഖലയിലെ ആകെ 44 ലക്ഷം കുടുംബങ്ങളിലെ 33 ശതമാനം മാത്രമേ കാർഷിക വൃത്തി മുഖ്യവരുമാനമായി സ്വീകരിച്ചിട്ടുള്ളൂ.
മേൽവിവരിച്ച പിന്നാക്കംപോകലിൽനിന്നു കരകയറാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്പോൾ കേരള കൃഷിയുടെ കേന്ദ്ര ബിന്ദുവായ പരിമിത, ചെറുകിട കർഷകരെ എപ്രകാരം കരകയറ്റണം എന്നാണ് ഒരു സുപ്രധാന കർത്തവ്യം. പരിമിത-ചെറുകിട കർഷകരെ ഒരു കാലഘട്ടത്തിൽ നമ്മൾ സംരക്ഷിച്ച് പോഷിപ്പിച്ചിരുന്നു. എന്നാൽ നിലവിലെ വർധിത കൃഷിച്ചെലവുകൾ പരിമിത കർഷകർക്ക് താങ്ങാനാവുന്നില്ല.
ചെറുകിട കർഷകനു നിവർന്നുനിൽക്കാൻ പലവിധ തലങ്ങളിൽ- സഹകരണ, ക്ലസ്റ്റർ ഗ്രൂപ്പ് ഫാമിംഗ്, കാലാവസ്ഥ സൗഹൃദ കൃഷി എന്നീ രംഗങ്ങളിൽ ഏകോപനം വർധിപ്പിക്കേണ്ടതുണ്ട്. ഇതിനായി പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ, കർഷക ഉത്പാദക സംഘങ്ങൾ, കാർഷിക ഗവേഷണ കേന്ദ്രങ്ങൾ, വിളയധിഷ്ഠിത സംരംഭകർ എന്നിവരെ ഉൾപ്പെടുത്തി പ്രവർത്തന രൂപരേഖ തയാറാക്കി മുന്നേറേണ്ടതുണ്ട്.
അടിസ്ഥാന പ്രശ്നങ്ങൾ
1. കൃഷി ഭൂമിയുടെ തുണ്ട്വത്കരണം: ശരാശരി കൃഷിയിടം 0.18 ഹെക്ടറിൽ താഴെയെത്തിയിരിക്കുന്നു (അഗ്രി സെൻസസ് 2020).
2. കാർഷിക ചേരുവകളുടെ (ഇൻപുട്സ്) അമിതമായ വിലക്കയറ്റം: വളങ്ങൾക്ക് 48%, ഇന്ധനം 64% വരെ വിലവർധനവ് 2017-24 കാലഘട്ടങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
3. കുറഞ്ഞ വിപണി ഇടപെടലുകൾ: കർഷകരുടെ ഉത്പന്നങ്ങളുടെ 28% മാത്രമേ സംഘടിത വിപണികളിലൂടെ വിറ്റഴിക്കപ്പെടുന്നുള്ളു.
4. വിളവെടുപ്പിനുശേഷം ഗതാഗത, ശേഖരണ, സംസ്കരണ സൗകര്യങ്ങളുടെ കുറവുമൂലം 12 ശതമാനം വിളവുകൾ നഷ്ടപ്പെടുന്നു.
5. കാർഷിക വായ്പകളുടെ 45 ശതമാനത്തിൽ താഴെ മാത്രമെ പിഎസിഎസ്, എഫ്എസ്സി മുഖേന ലഭ്യമാകുന്നുള്ളൂ.
6. കിസാൻ ക്രെഡിറ്റ് കാർഡുകൾ 55 ശതമാനം കർഷകർ മാത്രമെ നിലവിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുള്ളൂ.
7. പ്ലാന്റേഷൻ കൃഷിയിനങ്ങൾ പൊതുവെ പ്രായം ചെന്ന് വരൾച്ച മുരടിച്ചു തകരുന്നു. റബർ, തെങ്ങ് എന്നിവ ഇവയുടെ റീപ്ലാന്റിംഗ് ചിട്ടയായി നടത്തുന്നതിൽ അലംഭാവം സംഭവിച്ചിരിക്കുന്നു.
8. യന്ത്രവത്കരണം വളരെ പരിമിതമായെ കടന്നുവന്നിട്ടുള്ളു. സംസ്ഥാനത്ത് 1000 ഹെക്ടർ കൃഷിക്ക് 19 ട്രാക്ടർ എന്നതാണ് അവസ്ഥ. ദേശീയ തലത്തിൽ ഇത് 46 ആണ്.
മറികടക്കേണ്ട പ്രശ്നങ്ങൾ
1. കൃഷിയിടത്തിന്റെ ഫലഭൂയിഷ്ടി നഷ്ടപ്പെടൽ, കൃഷിയിറക്കാതെ ഭൂമി തരിശായി ഇടുക, ലക്ഷത്തോളം നെൽകൃഷി ഇടങ്ങൾ തരിശായി കിടക്കുന്നു; കുട്ടനാട്ടിൽ ഓരുവെള്ളം, ഉപ്പുവെള്ളം എന്നിവ കടന്നുകയറി കൃഷിയും മത്സ്യസന്പത്തും നശിക്കുന്നു.
2. മുരടിച്ച ഉത്പാദന ക്ഷമത; നെല്ല്, തെങ്ങ്, കുരുമുളക് എന്നിവയുടെ വളർച്ചാ നിരക്കുകൾ ദേശീയ നിരക്കിനെക്കാൾ 15 മുതൽ 30 ശതമാനം വരെ കുറവ് കാണിക്കുന്നു.
3. കുടിയേറ്റ തൊഴിലാളികളെ വർധിത തോതിൽ ആശ്രയിക്കേണ്ടിവരുന്നു, കൂലിച്ചെലവ് ക്രമാതീതമായി കൂടിയും വരുന്നു.
4. വിലസ്ഥിരതയും വരുമാന വർധനവും ഉറപ്പാക്കുവാനുള്ള ശ്രമം വർധിത തോതിൽ വേണ്ടിവരുന്നു. പ്രത്യേകിച്ച്, റബർ, സുഗന്ധവ്യഞ്ജനങ്ങൾ, പഴവർഗങ്ങൾ എന്നിവയ്ക്ക്.
5. കാലാവസ്ഥാ വ്യതിയാനം; വെള്ളപ്പൊക്കം, വരൾച്ച മുതലായവ ആവർത്തിക്കപ്പെടുന്നു.
6. പരിമിതമായ മൂല്യവർധനവുകൾ: പ്രാഥമികമായ മൂല്യവർധന പരിപോഷണ പ്രക്രിയകളുടെ പങ്ക് വളരെ കുറവും സംസ്ഥാനത്തെ മൊത്ത മൂല്യവർധനയുടെ 11 ശതമാനം മാത്രമെ ഉള്ളൂ.
7. പ്രായമാകുന്ന കർഷക സമൂഹം, സാങ്കേതിക പരിജ്ഞാനമുള്ള കൃഷിക്കാരുടെ കുറവ്, മികച്ച സാങ്കേതിക വിദ്യകൾ നടപ്പിലാക്കുന്നതിലെ പിന്നാക്കാവസ്ഥകൾ എന്നിവ രൂക്ഷമായി തുടരുന്നു.
8. ഏകീകൃത സേവനങ്ങൾ, വിജ്ഞാന വിതരണം-ഉപയോഗപ്പെടുത്തലുകൾ എന്നിവയിൽ ഏറ്റക്കുറച്ചിലുകൾ നിലവിലുണ്ട്.
(തുടരും)