പരിഷ്കരിച്ച പിഒസി ബൈബിൾ നാൾവഴി, നടവഴി, ഉൾക്കാമ്പ്
റവ. ഡോ. ജോഷി മയ്യാറ്റില്‍
Tuesday, June 10, 2025 12:12 AM IST
കേരളത്തിന്റെ സാഹിത്യ കാരണവർ പ്രഫ. എം.കെ. സാനു കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസിൽനിന്ന്, പരിഷ്കരിച്ച പിഒസി സമ്പൂർണ ബൈബിൾ കഴിഞ്ഞദിവസം ഏറ്റുവാങ്ങിയപ്പോൾ 1977ലെ ഒരു സുദിനമാണ് പഴമക്കാരുടെ മനസിൽ തെളിഞ്ഞത്.
പിഒസി പുതിയ നിയമം ആദ്യമായി പ്രകാശനം ചെയ്തപ്പോൾ അത് ഏറ്റുവാങ്ങിയത് കെ.പി. കേശവമേനോനായിരുന്നു. 1898ൽ പൂർത്തിയായ മഞ്ഞുമ്മൽ വിവർത്തനത്തോടെ ആരംഭിച്ച കത്തോലിക്കാ ബൈബിൾ വിവർത്തന ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ആദ്യമായി കേരള കത്തോലിക്കാ മെത്രാൻ സമിതി പുറത്തിറക്കിയ ആ ഔദ്യോഗിക പരിഭാഷ. 1981ലാണ് പിഒസി സമ്പൂര്‍ണ ബൈബിള്‍ വെളിച്ചം കണ്ടത്. ഭാഷാ ലാളിത്യത്താലും വായനക്ഷമതയാലും പരക്കെ ജനകീയത നേടാൻ പിഒസി ബൈബിളിനു കഴിഞ്ഞു.
ഇരുപതാണ്ടിന്റെ അധ്വാനം
43 വര്‍ഷങ്ങള്‍ക്കിപ്പുറം പിഒസി ബൈബിളിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറങ്ങുമ്പോൾ, ഇരുപതു വർഷങ്ങള്‍ നീണ്ട തപസ്യയുടെ ഫലപ്രാപ്തിക്കാണ് കേരള സഭയും സമൂഹവും സാക്ഷ്യം വഹിച്ചത്. കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറിയായിരുന്ന റവ. ഡോ. സൈറസ് വേലംപറമ്പിൽ 2005ൽ മുന്നോട്ടുവച്ച പുതിയനിയമ പരിഷ്കരണ നിർദേശത്തിന് കേരള കത്തോലിക്കാ മെത്രാന്‍സമിതി അനുമതി നല്കി.
2009ൽ പരിഷ്കരണം പൂർത്തിയായ പുതിയനിയമം പ്രസിദ്ധീകൃതമായത് 2012ലാണ്. അത് 2020ൽ പഠനബൈബിളായും വെളിച്ചം കണ്ടു. 2015ൽ പഴയനിയമത്തിന്റെ പരിഷ്കരണ നിർദേശം മുന്നോട്ടുവച്ചത് കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറിയായിരുന്ന ലേഖകൻതന്നെയാണ്. 2016ൽ ആരംഭിച്ച പഴയനിയമ പരിഷ്കരണം 2022ൽ പൂർത്തിയായി.
ബൈബിള്‍ പരിഷ്കരിക്കാമോ?
ദൈവനിവേശിത ഗ്രന്ഥമായ ബൈബിള്‍ പരിഷ്കരിക്കുന്നതിന്റെ സാംഗത്യത്തെക്കുറിച്ച് ചിലരെങ്കിലും സന്ദേഹം പ്രകടിപ്പിക്കാറുണ്ട്. ദൈവനിവേശിത ത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലെ വ്യക്തതയില്ലായ്മയാണ് ഇത്തരത്തിലുള്ള തെറ്റിദ്ധാരണകളുടെ കാരണം. രക്ഷാകരസന്ദേശത്തില് തെറ്റുവരാതെ വിശുദ്ധഗ്രന്ഥ രചന നടത്താന്‍ ഗ്രന്ഥകര്‍ത്താവിന് ദൈവത്തിന്റെ ആത്മാവു നല്കിയ പ്രത്യേക സഹായമാണ് ‘ദൈവനിവേശനം’ എന്നതിലൂടെ നാം മനസിലാക്കുന്നത്.
മൂലഭാഷയിലുള്ള പ്രഥമ ഗ്രന്ഥത്തിനാണ്, പകര്പ്പെഴുത്തുകള്ക്കും പരിഭാഷകള്‍ക്കും അല്ല ഇത് അവകാശപ്പെടാനാകുന്നത്. ശ്രമകരമായ ഈ ഉദ്യമത്തില്‍ മാനുഷികമായ പിശകുകള്‍ കടന്നുകൂടാന്‍ ഇടയുണ്ടല്ലോ. മനസറിയാതെ വരുന്ന കൈപ്പിഴകള് മൂലമോ അവ്യക്തത നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായോ ബോധപൂര്‍വകമായ തിരുത്തലുകളുടെ ഫലമായോ ഭാഷയുടെ അപര്യാപ്തതമൂലമോ ആശയത്തിലോ ധ്വനികളിലോ അല്പസ്വല്പം വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടാകാം. പൗരാണിക കൈയെഴുത്തു പ്രതികളിലുള്ള വ്യത്യാസങ്ങള്‍ പഠിക്കാന്‍ വേണ്ടിത്തന്നെ പാഠനിരൂപണം (Textual Criticism) എന്ന ഒരു ശാസ്ത്രശാഖ ബൈബിൾ പഠനമേഖലയിൽ ഉണ്ടെന്നതുപോലും പലര്‍ക്കും അറിഞ്ഞുകൂടാ.
പരിഭാഷകളുടെ ന്യൂനതകൾ
“പരിഭാഷകളില്‍ നഷ്ടപ്പെടുന്നതെന്തോ അതാണ് കവിതയുടെ ആത്മാവ്” എന്ന ചൊല്ല് പരിഭാഷകളുടെ ന്യൂനതകള്‍ വെളിപ്പെടുത്തുന്നുണ്ടല്ലോ. ഓരോ പരിഭാഷയും ഒരു ചതിയാണ് എന്ന നാടന്‍ചൊല്ലും അര്‍ഥഗര്‍ഭമാണ്. മൂലഗ്രന്ഥത്തിലെ ആശയങ്ങള്‍ അതേപടി പരിഭാഷപ്പെടുത്താന്‍ സാധിക്കുമെങ്കിലും മൂലഗ്രന്ഥത്തിലെ ചില പ്രയോഗങ്ങളുടെ സൂക്ഷ്മഭാവങ്ങളും അര്‍ഥവ്യാപ്തിയും പൂര്‍ണമായി പ്രതിഫലിപ്പിക്കാന്‍ സാധിച്ചില്ലെന്നു വരാം. പരിഭാഷകന്റെ മൂലഭാഷാ പരിജ്ഞാനവും ബൈബിളിന്റെ സാംസ്കാരിക പശ്ചാത്തലത്തെക്കുറിച്ചുള്ള അറിവും വിശുദ്ധഗ്രന്ഥകര്‍ത്താവ് ഉദ്ദേശിച്ച അര്‍ഥം ഗ്രഹിക്കാനുള്ള പ്രാവീണ്യക്കുറവും സ്വന്തം ഭാഷയുടെ പരിമിതികളുമെല്ലാം പരിഭാഷയിലും നിഴലിക്കും. അതിനാല്‍തന്നെ ഓരോ പരിഭാഷയ്ക്കും പരിഷ്കരണസാധ്യതകള് ഏറെയുണ്ട്.
ലോകത്തിലെ എല്ലാ ഭാഷകളിലുമുള്ള പരിഭാഷകള്‍ കാലാകാലങ്ങളില്‍ നവീകരിക്കപ്പെടാറുണ്ട്. ഇംഗ്ലീഷില്‍ ഏതാനും ഉദാഹരണങ്ങള്‍: 1611ൽ പുറത്തിറങ്ങിയ King James Version 1769ലും 1881ലും 1982ലും പരിഷ്കരിക്കപ്പെട്ടു. 1952ൽ പ്രസിദ്ധീകൃതമായ Revised Standard Version (RSV) 1989ൽ New Revised Standard Version (NRSV) ആയി പരിഷ്കൃതമായി. ജറുസലെം ബൈബിളിന്റെ (1966; 1985; 2019) കഥയും ഇതുതന്നെ. മൂലഗ്രന്ഥത്തോട് ചേർന്നു നില്‍ക്കാനുള്ള വിശ്വാസീസമൂഹങ്ങളുടെ ആഗ്രഹമാണ് അതു പ്രകടമാക്കുന്നത്.
“വിശുദ്ധ ഗ്രന്ഥത്തിന്റെ മൂലരൂപത്തോടു വിശ്വസ്തത പുലർത്തുന്നതും പ്രമാദരഹിതവുമായ വിവർത്തനങ്ങൾ ദൈവജനത്തിനു സംലഭ്യമാക്കാൻ ശ്രദ്ധിക്കണം” എന്ന വത്തിക്കാൻ കൗൺസിലിന്റെ നിർദേശം ശിരസാ വഹിക്കാൻ കേരള സഭ തയാറായതിന്റെ തെളിവാണ് ഈ പരിഷ്കരണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവവചനത്തിലെ വള്ളിയോ പുള്ളിയോ മാറാതിരിക്കാൻ സഭ പുലർത്തുന്ന നിഷ്കർഷയുടെ പ്രതിഫലനമാണ് ബൈബിൾ പരിഷ്കരണ ശ്രമങ്ങൾ.
പരിഷ്കരണത്തിന് ഉപയുക്തമാക്കിയ മൂലഭാഷാ പതിപ്പുകൾ
അന്തർദേശീയമായി ഏവരും ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള ഹീബ്രു-ഗ്രീക്ക്-അരമായ ബൈബിളുകളാണ് പരിഷ്കരണത്തിന് അടിസ്ഥാനമാക്കിയത്. ഹീബ്രുബൈബിള്‍ കാള്‍ എല്ലിഗറും വില്‍ഹെം റുഡോള്‍ഫും എഡിറ്റുചെയ്ത ബിബ്ലിയ ഹെബ്രായിക്ക സ്റ്റുട്ട്ഗര്ട്ടെന്സിയ (BHS) ആണ്. ലെനിന്‍ഗ്രാഡ് കോഡെക്സ് ഉള്‍ക്കൊള്ളുന്ന മസൊരെറ്റിക് ടെക്സ്റ്റിന്റെ വിശ്വസ്തപതിപ്പാണിത് (ഹീബ്രുബൈബിളിന്റെ ഏറ്റവും പഴക്കമുള്ള സമ്പൂര്‍ണരൂപമാണ് ലെനിന്‍ഗ്രാഡ് കോഡെക്സ്. ഇതിന്റെ കാലം എഡി 1008 ആണ്). ഏറ്റവും പഴക്കം കൂടിയ ഹീബ്രുബൈബിള്‍ ഭാഗങ്ങള്‍ ഖുമ്റാന് ചുരുളുകളാണ്. ക്രിസ്തുവിനുമുന്‍പ് രണ്ടാം നൂറ്റാണ്ടിലെ പകര്പ്പെഴുത്തുകളായിരിക്കണം അവ. എഡി നാലാം നൂറ്റാണ്ടിലെ വത്തിക്കാന്‍ കോഡെക്സ്, സീനായ് കോഡെക്സ്, എഡി അഞ്ചാം നൂറ്റാണ്ടിലെ അലക്സാണ്ട്രിയന് കോഡെക്സ് എന്നിവയില്‍ അധിഷ്ഠിതമാണ് ഗ്രീക്ക് ഭാഷ്യം. റാല്ഫ്സിന്റെ സപ്തതിയാണ് (LXX) അക്കാദമികവൃത്തങ്ങളില്‍ പൊതുസമ്മതി നേടിയ പഴയനിയമത്തിന്റെ ഗ്രീക്കുടെക്സ്റ്റ്. പുതിയനിയമത്തിന്റെ സുസമ്മതമായ ടെക്സ്റ്റ് നെസ്ലേ-അലാൻദിന്റെ ദ ഗ്രീക്ക് ന്യൂ ടെസ്റ്റമെന്റ് (GNT) 27-ാമത് എഡിഷന് ആണ്.
‘പഴയതാണ് മെച്ചം!’
ഒരു കാര്യം ഞങ്ങൾക്ക് വ്യക്തമായി അറിയാം - സ്വതന്ത്രമായ ആശയസംവേദനവും ഒഴുക്കുള്ള ഭാഷയും കരുത്തായുള്ള, പഴയ പിഒസി ബൈബിളിന്റെ ജനകീയ അടിത്തറ പരിഷ്കരിച്ച ഈ പതിപ്പിന് ലഭിക്കുകയില്ല. ഞങ്ങൾ അതു പ്രതീക്ഷിക്കുന്നുമില്ല. നാല്പത്തിനാലു വർഷമായി ശീലിച്ച വായനയുടെ സൗന്ദര്യം പുത്തൻ വായനയിൽ അനുഭവപ്പെടുക എന്നത് തികച്ചും അസംഭവ്യമത്രേ. മാത്രമല്ല, മൂലഭാഷയോട് കഴിയുന്നത്ര ചേർന്നുനില്ക്കാനും ഹീബ്രു നമ്പരുകൾ നിർബന്ധമായും പാലിക്കാനുമുള്ള ഞങ്ങളുടെ നിഷ്കർഷ സങ്കീർണമായ വാക്യഘടനകൾക്കും ക്ലിഷ്ടമായ പ്രയോഗങ്ങൾക്കും ആയാസകരമായ വായനയ്ക്കും ഇടയാക്കിയിട്ടുണ്ട്. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. വിശുദ്ധ ഗ്രന്ഥം ഗൗരവമായി പഠിക്കാനും വ്യാഖ്യാനിക്കാനും പ്രയോഗിക്കാനും ആഗ്രഹിക്കുന്നവർക്ക് പരിഷ്കരിച്ച പിഒസി ബൈബിൾ വലിയൊരു മുതൽക്കൂട്ടായിരിക്കും. ആവശ്യമുള്ളവർക്ക് വാങ്ങാനായി പഴയ പിഒസി ബൈബിൾ തുടർന്നും വിപണിയിൽ ഉണ്ടാകും. പക്ഷേ, അതുമായി ഒരു ബൈബിൾ പഠന ക്ലാസിലേക്കോ ബൈബിൾ വ്യാഖ്യാന വേദിയിലേക്കോ പോകുന്നത് അത്ര ഗുണകരമായിരിക്കില്ല. പഠനാർഥം ഉപയോഗിക്കാൻ പരിഷ്കരിച്ച ബൈബിൾ തന്നെ അവലംബമാക്കുക.
പരിഷ്കരണ സവിശേഷതകൾ
പരിഷ്കരിച്ച സമ്പൂർണ ബൈബിളിന്റെ പ്രത്യേകതകളെ ഒമ്പത് ഇനങ്ങളായി തിരിക്കാം:
1. ശീർഷകത്തിന്റെ സ്ഥാനഭേദത്തിലൂടെയുള്ള പരിഷ്കരണം. ഉദാഹരണത്തിന് എഫേ 5,22-നു ശേഷമായിരുന്നു പഴയ പിഒസി ബൈബിളിലെ ശീര്‍ഷകം. എന്നാല്‍ പരിഷ്കരിച്ച പതിപ്പിലാകട്ടെ, 5,21-നു ശേഷമാണ് ശീര്‍ഷകം കൊടുത്തിരിക്കുന്നത്.
2. പഴയനിയമത്തിൽ ഹീബ്രു ടെക്സ്റ്റിലും ഗ്രീക്ക് ടെക്സ്റ്റിലും വാക്യനമ്പരുകളിൽ വ്യത്യാസമുള്ളിടത്ത് ഹീബ്രു വാക്യനമ്പരുകളാണ് പരിഷ്കരിച്ച പതിപ്പിൽ പിന്തുടർന്നിരിക്കുന്നത്. പഴയ പിഒസിയിലാകട്ടെ, ഗ്രീക്ക് വാക്യനമ്പരുകളാണുള്ളത്. അതിനാൽ, സംഖ്യ 30,1- 17; നിയമാ 22, 30; ജോഷ്വ 10,20; 1 രാജാ 4, 21; 1 ദിന 5,26 തുടങ്ങിയ വാക്യങ്ങളുടെ നമ്പരിൽ ചെറിയ വ്യത്യാസം ഉണ്ടാകും.
3. ചില ഭാഷ്യങ്ങളെ പിന്തുടർന്ന്, പിഒസി ബൈബിളിൽ ചില വാക്യങ്ങൾ വിട്ടുകളഞ്ഞിരിക്കുന്നു. അത്തരം വാക്യങ്ങൾ പരിഷ്കരിച്ച പതിപ്പിൽ തിരികെ എത്തിയിട്ടുണ്ട്.
4. പരിഷ്കരിച്ച ബൈബിളിൽ മൂലപദങ്ങളുടെ അർഥധ്വനികളിലും ഹീബ്രു-ഗ്രീക്ക് വ്യാകരണത്തിലും ഏറെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
5. ദൈവശാസ്ത്രപരമായ അർഥതലങ്ങൾ പരിരക്ഷിക്കുന്ന അക്ഷരാർഥ പരിഭാഷകൾ പരിഷ്കരിച്ച പതിപ്പിൽ സമൃദ്ധമായി കാണാം.
6. ഹീബ്രു ടെക്സ്റ്റിനെ അപേക്ഷിച്ച് സപ്തതിയിൽ കൂടുതലായി കാണുന്ന ഭാഗങ്ങൾ പരിഷ്കരിച്ച ബൈബിളിൽ അടിക്കുറിപ്പായി മാത്രം ചേർത്തിരിക്കുന്നു.
7. കൂടുതൽ അടിക്കുറിപ്പുകളിലൂടെ പാഠഭാഗത്തിനു വ്യക്തത കൈവരുത്താൻ പുതിയ പതിപ്പിൽ ശ്രമിച്ചിട്ടുണ്ട്.
8. ബൈബിളിൽ എവിടെയെല്ലാം പദ്യരൂപങ്ങളുണ്ടോ, അവയെല്ലാം പദ്യത്തിന്റെ ഫോർമാറ്റിലാക്കാൻ പരിഷ്കരണ സമിതി ശ്രദ്ധിച്ചിട്ടുണ്ട്. ഉദാ. ഉത്പ 2,23; 3,14-19; 4,23.24; 8,22; 9,6.7. 25-27; ജോഷ്വ 10,12b.13; ജറെ 15,2b തുടങ്ങിയവ.
9. ഓരോ പുസ്തകത്തിനും വിപുലമായ ആമുഖവും ഓരോ താളിലും സമൃദ്ധമായ ക്രോസ് റഫറൻസുകളും പ്രത്യേക ഗ്രന്ഥങ്ങളിൽ മറ്റു വിശദീകരണക്കുറിപ്പുകളും (ഉദാ. സങ്കീർത്തനഗ്രന്ഥത്തിന്റെ പഞ്ചഗ്രന്ഥാധിഷ്ഠിത ക്രമീകരണം വായനക്കാർക്ക് മനസിലാകുംവിധം അഞ്ചു പുസ്തകങ്ങളുടെ ശീർഷകം നല്കി വ്യക്തമാക്കിയിരിക്കുന്നു) നല്‍കിയിരിക്കുന്നത് വായനക്കാരന് വലിയ സഹായമാണ്. പൊതുവായ ആമുഖങ്ങളും ഈ പതിപ്പില്‍ പലതുണ്ട്. വായനക്കാരനെ സഹായിക്കുക എന്ന ഏക ഉദ്ദേശ്യമാണ് ഇവയ്ക്കു പിന്നില്‍. വായനക്ഷമതയ്ക്കായി അക്ഷരങ്ങളുടെ വലിപ്പം കൂട്ടിയിട്ടുണ്ട്; പാഠഭാഗത്തിനിടയിലെ വാക്യനമ്പറുകള്‍ കണ്ണില്‍പ്പെടാതെ പോകുന്നതൊഴിവാക്കാന്‍ അവ കൂടുതല്‍ കറുപ്പിച്ചിരിക്കുന്നു. എന്തുകൊണ്ടും തികച്ചും അനുവാചക സൗഹൃദം പുലർത്തുന്ന ഒരു പതിപ്പാണിത്.