പാളിയതെങ്ങനെ?
ജയിംസ് ജോസഫ് കണ്ടത്തിൽ
Wednesday, June 25, 2025 2:42 AM IST
1966 ൽ പ്രധാനമന്ത്രിയായ ശേഷം നിരവധി വിജയങ്ങൾ നേടിയ ഇന്ദിരാ ഗാന്ധിക്കും കോൺഗ്രസിനും സമർഥമായ കൈകാര്യത്തിലൂടെ അടിയന്തരാവസ്ഥയെയും ഒരു വിജയമാക്കിയും രാജ്യത്തിന് നേട്ടമാക്കിയും മാറ്റാൻ കഴിയുമായിരുന്നു.
1975 ജൂൺ 25ന് ജയ്പ്രകാശ് നാരായൺ, സർക്കാരിന്റെ ‘നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ’ ഉത്തരവുകൾ അനുസരിക്കരുതെന്ന് ആഹ്വാനം ചെയ്തു. ഇത് നിലവിലുണ്ടായിരുന്ന സർക്കാരിനെതിരേയുള്ള ഒരു വിപ്ലവാഹ്വാനമായി കണക്കാക്കി അന്ന് അർധരാത്രിതന്നെ ഭരണഘടനയുടെ 352-ാം വകുപ്പനുസരിച്ച് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു.
1975 ജൂൺ 12ന് ഇന്ദിരാ ഗാന്ധി 1971ലെ തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് റദ്ദ് ചെയ്തുകൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ വിധി വന്നു. 352 സീറ്റുകളുമായി കോൺഗ്രസിനെ അധികാരത്തിലെത്തിച്ച ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ശക്തയായ രാഷ്ട്രീയ നേതാവിനെതിരേയുള്ള ഈ വിധി വളരെ നിസാര കാരണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ലണ്ടനിലെ ടൈംസ് പത്രം അഭിപ്രായപ്പെട്ടത് “it was like dismissing a prime minister for a traffic offence” എന്നാണ്.
ഇന്ദിരാ ഗാന്ധി അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും കേസ് പരിഗണിച്ച ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരുടെ ബെഞ്ച് സോപാധിക സ്റ്റേ മാത്രമാണ് അനുവദിച്ചത്.
ലോക്സഭയിൽ ഹാജരാകുവാൻ അനുവദിച്ചെങ്കിലും വോട്ടു ചെയ്യാൻ അനുവാദമില്ലായിരുന്നു. ഇന്ത്യയിലെ 543 ലോക്സഭാ മണ്ഡലങ്ങളിലേതെങ്കിലും ഒന്നിലെ എംപി മാത്രമായിരുന്നില്ല ഇന്ദിരാ ഗാന്ധി, രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു .
അതിനാൽ ഒരു പൂർണ സ്റ്റേ നിയമവിദഗ്ധരെല്ലാം പ്രതീക്ഷിരുന്നു. “ have been more sinned against than sinning” എന്നു ചൂണ്ടിക്കാണിക്കാനും പരാതിപ്പെടാനും തന്നെയും രാജ്യത്തെയും ദുർബലപ്പെടുത്താനും അസ്ഥിരപ്പടുത്താനും രാജ്യത്ത് ആസൂത്രിത നീക്കങ്ങൾ നടക്കുന്നുവെന്ന് ആരോപിക്കാനും ഇന്ദിരാ ഗാന്ധിക്ക് അവസരം നൽകി.
അച്ചടക്കവും നിയമവാഴ്ചയും തിരികെ കൊണ്ടുവന്നു
അടിയന്തരാവസ്ഥയെ ഇന്ത്യയിലെ ഇടത്തരക്കാരായ ആളുകൾ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. സ്കൂളുകളും കോളജുകളും വ്യവസായ സ്ഥാപനങ്ങളും ക്രമമായി പ്രവർത്തിക്കുന്ന അവസ്ഥയുണ്ടായി. കരിഞ്ചന്തയും പൂഴ്ത്തിവയ്പും കുറഞ്ഞു. അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കപ്പെട്ടു. അഴിമതി വളരെ കുറഞ്ഞു. കുറ്റകൃത്യങ്ങൾ കുറഞ്ഞു. രാജ്യത്ത് സമാധാനാവസ്ഥ തിരികെ വന്നു.
ജനങ്ങൾക്ക് സുരക്ഷിതത്വ ബോധം തിരികെ വന്നു. 1977ലെ തെരഞ്ഞെടുപ്പിൽ കേരളമുൾപ്പെടെ ദക്ഷിണേന്ത്യ മുഴുവൻ, കാഷ്മീർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയിടത്തെല്ലാം കോൺഗ്രസിന് വൻ വിജയം ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. എങ്കിലും വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ നഷ്ടപ്പെട്ടതിനാൽ ഭരണം നഷ്ടപ്പെട്ടു.
1977ൽ കോൺഗസിനെ പരാജയപ്പെടുത്തി ജയപ്രകാശ് നാരായണിന്റെ ആശീർവാദത്തോടെ അധികാരത്തിൽ വന്ന പ്രതിപക്ഷ കക്ഷികളുടെ പാർട്ടിക്ക് അവരുടെ വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കുവാൻ കഴിഞ്ഞില്ല. കോൺസിനെതിരേ അവർ ആരോപിച്ചിരുന്ന ക്രമക്കേടുകളെല്ലാം അവരിൽ നിന്നുണ്ടായി.
കേവലം രണ്ടേകാൽ വർഷത്തിനു ശേഷം അവർ തമ്മിൽത്തല്ലി താഴെ വീണു. 1980ൽ ഇന്ദിരാഗാന്ധി 353 സീറ്റുമായി, 1972ലേതിനേക്കാൾ ഒരു സീറ്റ് കൂടുതലുമായി, അധികാരത്തിലെത്തി. ‘ഇന്ദിരാതരംഗം വീണ്ടും ആഞ്ഞടിക്കുന്നു’ എന്ന തലക്കെട്ടോടെ ദീപിക പത്രം ആ വാർത്ത റിപ്പോർട്ട് ചെയ്തു.
എവിടെയാണ് പിഴച്ചത് ?
ഇന്ത്യ കണ്ട ഏറ്റവും ശക്തയായ രാഷ്ടീയ നേതാവ് ഇന്ദിരാ ഗാന്ധിക്ക് തെറ്റു പറ്റിയത് എവിടെയാണ്. അടിയന്തരാവസ്ഥക്കാലത്ത് അപക്വമതികളായ കുറെ ഉപദേശകരെയും സഹായികളെയും ആശ്രയിച്ചതാണ് പരാജയകാരണമായത്.
അടിയന്തരാവസ്ഥ സൃഷ്ടിച്ച അച്ചടക്കത്തിന്റെയും ക്രമവൽക്കരണത്തിന്റെയും നല്ല അന്തരീക്ഷം രാജ്യത്തിന്റെ സാമ്പത്തിക പുനർനിർമാണത്തിനുപയോഗിച്ചു കൊണ്ട് ( ചൈന 1979 മുതൽ നടപ്പാക്കിയതുപോലെ) രാജ്യത്തെ വലിയ പുരോഗതിയിലേക്കു നയിക്കാമായിരുന്നു.
പത്രങ്ങളുടെ സെൻസർഷിപ് ഒരു മാസത്തിനകം പിൻവലിക്കണമായിരുന്നു. രാജ്യത്ത് നടക്കുന്നതെന്തെന്ന് പ്രധാനമന്ത്രിക്ക് അറിയാൻ കഴിയുമായിരുന്നു. പ്രഗത്ഭരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ട് രാജ്യമെങ്ങും സദ്ഭരണം ഉറപ്പുവരുത്താൻ കഴിയുമായിരുന്നു. ഓരോ സംസ്ഥാനത്തും ഫലപ്രദമായ മേൽനോട്ടം ഉറപ്പു വരുത്തണമായിരുന്നു. അടിയന്തരാവസ്ഥ ആറു മാസത്തിലധികം നീട്ടരുതായിരുന്നു.