തിരിഞ്ഞുനോട്ടത്തിലെ ഉൾക്കാഴ്ചകൾ!
ജോർജ് കള്ളിവയലിൽ
Wednesday, June 25, 2025 2:56 AM IST
“ഭരണഘടനയ്ക്കെതിരായ നേരിട്ടുള്ള ആക്രമണത്തിലെ ഏറ്റവും വലുതും ഇരുണ്ടതുമായ അധ്യായമായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥക്കാലത്തു രാജ്യം മുഴുവൻ അരാജകത്വത്തിലേക്കു കൂപ്പുകുത്തി. പക്ഷേ അത്തരം ഭരണഘടനാ വിരുദ്ധ ശക്തികൾക്കെതിരേ രാഷ്ട്രം വിജയിച്ചു. നമ്മുടെ ജനാധിപത്യത്തെ കളങ്കപ്പെടുത്താനുള്ള ഓരോ ശ്രമത്തെയും എല്ലാവരും അപലപിക്കണം.” രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ വാക്കുകളാണിത്. അടിയന്തരാവസ്ഥയുടെ അന്‍പതാം വാർഷികത്തിനു തുടക്കംകുറിച്ചു കഴിഞ്ഞ വർഷം ജൂണ്‍ 27ന് കേന്ദ്രത്തിലെ ബിജെപി സർക്കാർ വിളിച്ച പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.
“പാർട്ടികളെ തകർക്കുക, തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പിൻവാതിൽ കളികളിലൂടെ അട്ടിമറിക്കുക, പ്രതിപക്ഷ നേതാക്കൾക്കെതിരേ ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ ദുരുപയോഗം ചെയ്യുക, മുഖ്യമന്ത്രിമാരെ ജയിലിലടയ്ക്കുക, അധികാരം ഉപയോഗിച്ചു തെരഞ്ഞെടുപ്പുകളെ പലവിധത്തിൽ സ്വാധീനിക്കുക തുടങ്ങിയവയൊക്കെ അപ്രഖ്യാപിത അടിയന്തരാവസ്ഥയല്ലേ?” കോണ്‍ഗ്രസ് പ്രസിഡന്റും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ ചോദിച്ചു. രാജ്യം ഭാവിയിലേക്കു നോക്കേണ്ടതിനു പകരം മോദി സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാൻ ഭൂതകാലം കുഴിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വീ ദ് പീപ്പിൾ
ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥയുടെ 50-ാം വാർഷികമാണു നാളെ. ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതി വിധിയെത്തുടർന്നാണ് 1975ൽ അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1975 ജൂണ്‍ 25നും 26നും ഇടയിലുള്ള രാത്രിയിലായിരുന്നു രാഷ്ട്രപതിയുടെ നാലു വരി പ്രഖ്യാപനം. ഭരണഘടനയുടെ അനുച്ഛേദം 352ലെ ക്ലോസ് (1) പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ചു. ഇന്ത്യയുടെ സുരക്ഷയ്ക്കു ഭീഷണിയായ ഗുരുതരമായ ആഭ്യന്തര അസ്വസ്ഥതകൾ നിലനിൽക്കുന്നുവെന്നായിരുന്നു ന്യായം.
“പൊതുജനങ്ങളുടെ ഓർമ ഭയാനകമാം വിധം ചെറുതായതിനാൽ, അടിയന്തരാവസ്ഥയിൽ വ്യത്യസ്ത രീതികളിൽ കഷ്ടപ്പെട്ടവർക്കും സ്വാതന്ത്ര്യത്തിന്റെ പുനഃസ്ഥാപനം സാധ്യമാക്കിയ ത്യാഗങ്ങൾക്കുവേണ്ടി പോരാടിയ മനുഷ്യർക്കും നമ്മുടെ നന്ദി പറയാം” എന്നാണ് പ്രശസ്ത നിയമജ്ഞനായ നാനി പാൽക്കിവാല "വീ ദ് പീപ്പിൾ' എന്ന പുസ്തകത്തിൽ എഴുതിയത്. തിന്മയുടെ ശക്തികളുടെ മേൽ മനോഹര വിജയം നേടിയ ലോക് നായക് ജയപ്രകാശ് നാരായണ്‍ ചരിത്രത്തിന്റെ ഗതിയെ നിർണായകമായി മാറ്റിമറിച്ചുവെന്നു പാൽക്കിവാല ചൂണ്ടിക്കാട്ടുന്നു.
സഞ്ജയ്യുടെ കാലം
ജയപ്രകാശ് നാരായണ്‍, മൊറാർജി ദേശായി, എ.ബി. വാജ്പേയി, എൽ.കെ. അഡ്വാനി തുടങ്ങിയ നേതാക്കളെ അറസ്റ്റു ചെയ്തു തുറുങ്കലിലടച്ചതു മുതൽ പത്ര സെൻസർഷിപ്പു വരെയുള്ള ജനാധിപത്യ വിരുദ്ധ അതിക്രമങ്ങളുടെ പട്ടിക രാജ്യം മറക്കില്ല. എന്നാൽ, അടിയന്തരാവസ്ഥയുടെ മറവിലുള്ള സഞ്ജയ് ഗാന്ധിയുടെ നടപടികളാണ് ഇന്ദിരയേക്കാളേറെ ജനം ഓർക്കുക.
ഇന്ത്യൻ ഭരണഘടനയിലെ നിർണായക വ്യവസ്ഥകൾ സസ്പെൻഡു ചെയ്ത് ഔദ്യോഗികമായാണു പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കിയത്. എന്നാൽ അനൗദ്യോഗികമായ അടിയന്തരാവസ്ഥയാണു നരേന്ദ്ര മോദിയുടെ 11 വർഷക്കാലമെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്. തെറ്റുകൾ ന്യായീകരിക്കാനും ആവർത്തിക്കാനും രൂക്ഷമായി വിമർശിക്കാനും രാഷ്ട്രീയത്തിൽ തരംപോലെ കളിക്കാൻ ഭരണ- പ്രതിപക്ഷ രാഷ്ട്രീയക്കാർ പഴുതുകൾ കണ്ടെത്താറുണ്ട്. ഏകപക്ഷീയമായി വിവാദ ബില്ലുകൾ പാസാക്കുന്നതിനു വേണ്ടി 146 പ്രതിപക്ഷ എംപിമാരെ സസ്പെൻഡു ചെയ്തതു കഴിഞ്ഞ വർഷമാണ്.
അട്ടിമറിക്കും ന്യായം!
ജനാധിപത്യവും ഭരണഘടനയും അട്ടിമറിക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്യുന്പോഴും ഇവ രണ്ടിന്റെയും വക്താക്കളും സംരക്ഷകരുമായി ചമയാൻ ഇന്ദിരാ ഗാന്ധി മുതൽ നരേന്ദ്ര മോദി വരെയുള്ള പ്രധാനമന്ത്രിമാരും രാഷ്ട്രീയനേതാക്കളും ശ്രമിക്കുന്നുവെന്നതാണു വിരോധാഭാസം. ജനാധിപത്യം വളരെ ഫലപ്രദമാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് 1978 നവംബറിൽ തേംസ് ടെലിവിഷന്റെ ജോനാഥൻ ഡിംബിൾബിയുമായുള്ള അഭിമുഖത്തിൽ ഇന്ദിര അവകാശപ്പെട്ടു.
“ഇന്ത്യയിലെ സാധാരണക്കാർക്കും സ്ത്രീകൾക്കും പ്രയോജനപ്രദമായ ചില പുരോഗമനപരമായ നടപടികൾ താൻ അവതരിപ്പിക്കാൻ തുടങ്ങിയതുമുതൽ ജനാധിപത്യത്തിന്റെ പേരിൽ ഉണ്ടാകുന്ന ആഴമേറിയതും വ്യാപകവുമായ ഗൂഢാലോചനയെക്കുറിച്ച് എല്ലാവർക്കും ബോധ്യമുണ്ടെന്ന് ഉറപ്പുണ്ട്. ജനാധിപത്യത്തിന്റെ പ്രവർത്തനക്ഷമതയെത്തന്നെ നിഷ്ഫലമാക്കാൻ അതു ശ്രമിച്ചു.” പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാഷ്ട്രത്തോടായി നടത്തിയ റേഡിയോ പ്രക്ഷേപണത്തിൽ പറഞ്ഞതാണിത്.
ഇന്ദിരയും മൊറാർജിയും
യഥാവിധി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പ്രവർത്തിക്കാൻ അനുവദിച്ചിട്ടില്ലെന്നും ഇന്ദിര പറഞ്ഞു. ചില സന്ദർഭങ്ങളിൽ, നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭകൾ പിരിച്ചുവിടുന്നതിനായി അംഗങ്ങളെ നിർബന്ധിച്ചു രാജിവയ്പിക്കാൻ ബലപ്രയോഗം നടത്തിയിട്ടുണ്ടെന്നും ഇന്ദിര കൂട്ടിച്ചേർത്തിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ലെന്നു തോന്നിയതിനാലാണ് മൊറാർജി ദേശായിയും പ്രതിപക്ഷ നേതാക്കളും ജനങ്ങളെ തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്തതെന്ന് ഇന്ദിരാ ഗാന്ധി ആരോപിച്ചു.
“പ്രധാനമന്ത്രിയുടെ വീടും പാർലമെന്റും വളയാൻ പോകുകയാണെന്നും ഒരു കാര്യവും നടക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും ഒരഭിമുഖത്തിൽ മൊറാർജി പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.” മൊറാർജി ദേശായിയുടെ അറസ്റ്റിനെ ന്യായീകരിക്കാൻ ഇന്ദിര പറഞ്ഞ വാദമാണിത്. വേറെ വാക്കുകളിൽ ഇന്ത്യയിലെ ജനങ്ങൾ ഇതൊക്കെ ഇപ്പോഴും കേൾക്കുന്നുണ്ട്. 1975 ജൂണ്‍ 26ന് അറസ്റ്റ് ചെയ്ത മൊറാർജിയെ ഏകാന്തതടവിൽ പാർപ്പിച്ചു. 1977 ജനുവരി 18നാണ് അദ്ദേഹത്തെ വിട്ടയച്ചത്.
ബാലിസ്റ്റിക് മിസൈലുകൾ
ജനാധിപത്യം സംരക്ഷിക്കാനെന്ന വ്യാജേന ഇന്ദിര അറസ്റ്റ് ചെയ്ത മൊറാർജി ദേശായി ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായതു നിയോഗമാകും. അടിയന്തരാവസ്ഥക്കാലത്തു ജയിലിലടച്ച വാജ്പേയിയും പ്രധാനമന്ത്രിയായി. അഡ്വാനി ഉപപ്രധാനമന്ത്രിയുമായി. ഇപ്പോൾ നരേന്ദ്ര മോദിയുടേത് ഇന്ദിരയെ കടത്തിവെട്ടുന്ന തോരോട്ടമാണ്. കോണ്‍ഗ്രസിനെ തകർത്താണു തുടർച്ചയായ മൂന്നാം തവണയും മോദി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന തീർത്തും ജനാധിപത്യവിരുദ്ധ മുദ്രാവാക്യം പരസ്യമായി പറയാനും ബിജെപി മടിച്ചില്ല. അന്ന് കോണ്‍ഗ്രസ്, ഇന്ന് ബിജെപി. കാലചക്രം കീഴ്മേൽ മറിയുന്പോൾ കാലം സാക്ഷി.
അടിയന്തരാവസ്ഥക്കാലത്തു പതിപക്ഷത്തെയും പത്രങ്ങളെയും അടിച്ചമർത്തിയ കോണ്‍ഗ്രസിന് ഇപ്പോൾ തിരിച്ചടികളും ക്ഷീണവും തുടർക്കഥയാകുന്നതും ചരിത്രത്തിന്റെ ആവർത്തനങ്ങളാകും. കോണ്‍ഗ്രസിനോടും അവരുടെ നേതാക്കളോടും മോദി കരുണ കാട്ടുന്നുമില്ല. ഓപ്പറേഷൻ സിന്ദൂർ സൈനികമെങ്കിൽ മോദിയുടെ രാഷ്ട്രീയ ബാലിസ്റ്റിക് മിസൈലുകളേറ്റു പിടയുന്നത് രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളാണ്. മുഖ്യമന്ത്രിമാരും മുൻ കേന്ദ്രമന്ത്രിമാരും അടക്കം പ്രമുഖ പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്തു തുറുങ്കിലടയ്ക്കുന്നതിൽ മോദി സർക്കാരിനു ദാക്ഷിണ്യമേയില്ല.
ഭരണഘടനാ ഹത്യകൾ
ഭരണഘടനാ ഹത്യാ ദിനം (സംവിധാൻ ഹത്യ ദിവസ്) ആയാണ് മോദി സർക്കാരും ബിജെപിയും അടിയന്തരാവസ്ഥയുടെ വാർഷികം ആഘോഷിക്കുന്നത്. ബിജെപി ഭരണ സംസ്ഥാനങ്ങളിലെ സർവകലാശാലകളിലും കോളജുകളിലും വരെ അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലത്തെ ഓർമിപ്പിക്കാനായി ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്. ഒരു കുടുംബത്തിന്റെ അധികാരത്തിനുവേണ്ടി 21 മാസത്തേക്കു രാജ്യത്തെ എല്ലാ പൗരാവകാശങ്ങളും മരവിപ്പിച്ചുകൊണ്ട്, അഹങ്കാരിയും സ്വേച്ഛാധിപത്യപരവുമായ കോണ്‍ഗ്രസ് സർക്കാർ ജനാധിപത്യത്തെ കൊല്ലുകയായിരുന്നുവെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചത്.
ഓരോ ഇന്ത്യക്കാരനും വളരെയധികം ബഹുമാനിക്കുന്ന ഇന്ത്യൻ ഭരണഘടനയെ ചവിട്ടിമെതിക്കുകയും പൗരന്മാരുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ അട്ടിമറിക്കുകയും ചെയ്തതിനെ ഓർമിപ്പിക്കുന്നുവെന്നാണു പ്രധാനമന്ത്രി മോദി പറഞ്ഞത്. “അധികാരത്തിൽ പറ്റിനിൽക്കാൻ വേണ്ടി, അന്നത്തെ കോണ്‍ഗ്രസ് സർക്കാർ എല്ലാ ജനാധിപത്യ തത്വങ്ങളെയും അവഗണിച്ചു. രാജ്യത്തെ ഒരു ജയിലാക്കി. കോണ്‍ഗ്രസിനോട് വിയോജിച്ച ഏതൊരു വ്യക്തിയെയും പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു” എന്നും മോദി കുറ്റപ്പെടുത്തി. ഇതേ വാദമാണ് മോദിക്കെതിരേ ഇന്ന് പ്രതിപക്ഷം പറയുന്നതെന്നതാണു രസകരം.
ആട്ടിൻതോലിൽ ചെന്നായ
ഭരണഘടനയെ അപ്രസക്തമാക്കുന്നതും ജനാധിപത്യത്തിലെ ധാർമികതയില്ലായ്മയും പത്രസ്വാതന്ത്ര്യത്തിന്റെ വന്ധ്യംകരണവുമൊക്കെ അടിയന്തരാവസ്ഥ മുതൽ ഇപ്പോഴും പലതരത്തിൽ നടക്കുന്നുവെന്നതാണു ദുരന്തം. ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യത്തെയും വരിഞ്ഞുമുറുക്കി തകർക്കുന്നവർതന്നെ ഇതിന്റെയെല്ലാം സംരക്ഷകരായി ചമയുന്നു. ആട്ടിൻതോലണിഞ്ഞ രാഷ്ട്രീയ ചെന്നായ്ക്കൾ!
പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള അടിയന്തരാവസ്ഥയുടെ തിന്മകൾ ആവർത്തിക്കാതിരിക്കാൻ പൊതുസമൂഹവും പൗരാവകാശ പ്രവർത്തകരും പ്രതിപക്ഷ നേതാക്കളുമെല്ലാം ജാഗ്രത പാലിക്കേണ്ടതുണ്ട്. പഴയ തെറ്റുകളിൽനിന്നു പാഠം പഠിക്കണം. നവഭാരത സൃഷ്ടിക്കായി 140 കോടി ജനങ്ങളെ ഒന്നിപ്പിക്കാൻ രാജ്യം ഭരിക്കുന്നവർക്കു കഴിയണം. വാചക കസർത്തല്ല, നല്ല പ്രവൃത്തികളാണു വേണ്ടത്.
ഭരണഘടനയാണു ശക്തി
വൈവിധ്യങ്ങളുടെ നാട്ടിൽ മതസൗഹാർദവും നിയമപാലനവും പൗരസ്വാതന്ത്ര്യവുമാണു പ്രധാനം. സമാധാനവും സുരക്ഷയും കൈവരിക്കാൻ വർഗീയതയെ പൂർണമായി തിരസ്കരിക്കണം. രാജ്യ പുരോഗതിയും സാന്പത്തിക വളർച്ചയും നേടുന്നതോടൊപ്പം തുല്യനീതി ഉറപ്പാക്കാതെ ഇന്ത്യ ജയിക്കില്ല. ഭരണഘടനയിലും ജനാധിപത്യ മൂല്യങ്ങളിലും വെള്ളം ചേർക്കാൻ ആരെയും അനുവദിക്കരുത്. നേരിട്ടോ, പരോക്ഷമായോ ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കട്ടേ.