തല്ലണ്ടമ്മാവാ, നന്നാകില്ല
അനന്തപുരി / ദ്വിജൻ
Sunday, June 29, 2025 12:43 AM IST
നിലന്പൂർ ജനത ഉപതെരഞ്ഞടുപ്പിലൂടെ നൽകിയ രാഷ്ട്രീയപാഠം പഠിക്കാനോ മനസിലാക്കാൻപോലുമോ ഇരുമുന്നണിക്കും സാധിക്കുന്നില്ല. അവരുടെ നേതാക്കളുടെ പ്രതികരണങ്ങൾ അതാണു വ്യക്തമാക്കുന്നത്. ആര്യാടൻ ഷൗക്കത്തിന്റെ ജയം, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷയോടെ പോരാടാനുള്ള ഉണർവ് ജനാധിപത്യമുന്നണിക്ക് നല്കുന്നു. തോറ്റിരുന്നെങ്കിൽ ഇടതുമുന്നണി മൂന്നാംതവണയും അനായാസം കടന്നുകൂടും എന്ന വിശ്വാസം ശക്തമാകുമായിരുന്നു. ഇപ്പോൾ പോരാടാനുള്ള സാധ്യത തെളിഞ്ഞുനിൽക്കുന്നു. എങ്കിലും മുന്നണിക്ക് ഏറെ അഭിമാനിക്കാനിക്കാവുന്ന വിജയമാണ് എന്നു പറയാനാവില്ല.
ഉപതെരഞ്ഞെടുപ്പു ഫലം ഇടതു സർക്കാരിനുള്ള ഷോക്ക്ട്രീറ്റ്മെന്റാണ്; പിണറായിയുടെ തോൽവിതന്നെയാണ്. 2016 മുതൽ അവരുടെ കൈവശമിരിക്കുന്ന സീറ്റാണ് കൈമോശം വന്നത്. എന്നിട്ടും ഭരണവിരുദ്ധവികാരമല്ല പ്രതിഫലിക്കപ്പെട്ടതെന്നും ഞങ്ങൾ ഒന്നും തിരുത്തേണ്ടതില്ലെന്നും പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നിലന്പൂരിലെ ഇടതുസ്ഥാനാർഥി എം. സ്വരാജും അത് ഏറ്റുപാടുന്നവരും “തല്ലണ്ടമ്മാവാ ഞാൻ നന്നാകൂല്ല” എന്നു പറയുന്ന മരുമകനെപ്പോലെ കണ്ണടച്ചിരുട്ടാക്കുകയാണ്. ഈ തെരഞ്ഞടുപ്പു വിജയത്തോടെ 2026ൽ നൂറു സീറ്റോടെ ഞങ്ങൾ കേരള ഭരണം പിടിക്കുമെന്ന് ഉറപ്പായി എന്ന ജനാധിപത്യമുന്നണിയുടെ അവകാശവാദവും യാഥാർഥ്യബോധമുള്ളതല്ല. മാതൃക തേടി അകലെയൊന്നും പോകേണ്ട. 2019ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ സിപിഎമ്മിലെ എ.എം. ആരിഫ് ജയിച്ച, അരൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ ഷാനിമോൾ ഉസ്മാൻ രണ്ടായിരത്തിലധികം വോട്ടിനു ജയിച്ചു. എന്നിട്ടോ? കോണ്‍ഗ്രസ്, മുഖ്യമന്ത്രി പദവിയെക്കുറിച്ചും മറ്റുമുള്ള തർക്കങ്ങളിലായി. 2021ൽ പിണറായി രണ്ടാംവട്ടവും മുഖ്യമന്ത്രിയായി.
കോ-ലീ മണ്ഡലം
ജനാധിപത്യമുന്നണിയുടെ സ്ഥാനാർഥി 2011ന് ശേഷം ജയിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസിനും ലീഗിനും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് നിലന്പൂർ. 2021ൽ അമരന്പലം, എടക്കര, കരുളായി, പോത്തുകൽ, വഴിക്കടവ് പഞ്ചായത്തുകളിലും നിലന്പൂർ മുനിസിപ്പാലിറ്റിയിലും അൻവറിനായിരുന്നു ലീഡ്. ഇക്കുറി കരുളായി ഒഴികെ എല്ലായിടത്തും ഷൗക്കത്ത് ലീഡ് ചെയ്തു.
ഈ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വോട്ട് ശതമാനം 2021 ലെ 45.34 ശതമാനത്തിൽനിന്നും 44.17 ശതമാനമായും കുറഞ്ഞു. ഇടതുമുന്നണിക്ക് വോട്ട് ശതമാനം 46.9 ൽനിന്നും 37.88 ശതമാനമായി. ഈ ശതമാനക്കുറവിനും തോൽവിക്കും അവർക്ക് കൃത്യമായ മറുപടി ഉണ്ട്. ഇടതുമുന്നണിയും കോണ്‍ഗ്രസ് വിമതനും കൂടി നേടിയതാണ് 2021 ലെ 46.9 ശതമാനം. വിമതൻ മുന്നണി വിട്ടപ്പോൾ അതു ചോർന്നു. നിലന്പൂരിലെ മത്സരം പല കാരണങ്ങൾ കൊണ്ടും ഗൗരവമായി എടുക്കാതിരുന്ന ബിജെപിയുടെ വോട്ട് ശതമാനം 2021 ലെ 4.96 ശതമാനത്തിൽ നിന്ന് 4.91 ആയി കുറഞ്ഞു.സ്വതന്ത്രനായി മത്സരിച്ച അൻവർ 11.23 ശതമാനം വോട്ട്പിടിച്ച് അത്ഭുതപ്പെടുത്തി. മുസ്ലിം തീവ്രവാദ പാർട്ടിയായി കണക്കാക്കപ്പെടുന്ന എസ്ഡിപിഐക്ക് 2021 ൽ 1.89 ശതമാനംവോട്ടാണ് ലഭിച്ചത്. 2025ൽഅത് 1.18 ആയി കുറഞ്ഞു. എല്ലാ പാർട്ടിക്കാർക്കും വോട്ടിലെ ശതമാനം കുറഞ്ഞ തെരഞ്ഞടുപ്പുഫലമാണ് നിലന്പൂരിൽ ഉണ്ടായത്.
കോണ്‍ഗ്രസും ലീഗും ഒന്നിച്ച് ഉറച്ചുനിന്നാൽ ഇടതുപക്ഷത്തെ തോൽപ്പിക്കാനാവുന്ന മണ്ഡലമാണ് നിലന്പൂർ എന്ന് വ്യക്തം. കുറെ മുസ്ലിം വോട്ട് പിടിക്കാനാവുന്ന കോണ്‍ഗ്രസ് വിമതരിലൂടെ മാത്രമെ സിപിഎമ്മിന് മണ്ഡലം പിടിക്കാനാവു.
ആഹ്ലാദിക്കാം, അഹങ്കരിക്കരുത്
ഉപതെരഞ്ഞെടുപ്പുകളിലെ വിജയം കണ്ട് കോണ്‍ഗ്രസ് അഹങ്കരിക്കരുത്.തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും സിറ്റിംഗ് സീറ്റുകൾ നിലനിർത്തുകയാണു ചെയ്തത്. ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റായ ചേലക്കര അവരും നിലനിർത്തി. കോണ്‍ഗ്രസ് വിമതനിലൂടെ ഇടതുമുന്നണി പിടിച്ച നിലന്പൂരിൽ വിമതൻ കൂറുമാറിയപ്പോൾ കോണ്‍ഗ്രസ് പിടിച്ചു. ചേലക്കരയിൽ ഇടതു ഭൂരിപക്ഷം കുറഞ്ഞു എന്നത് ജനാധിപത്യമുന്നണിക്ക് നല്ല സൂചനയാണ്. ഉപതെരഞ്ഞെടുപ്പുകളിലെ വിജയങ്ങളും ചേലക്കരയിലെ കുതിപ്പും കാണിക്കുന്നത് വോട്ടർമാർക്കിടയിൽ പിണറായിയോടുള്ള പകയാണ്. കോണ്‍ഗ്രസ് എന്തെങ്കിലും കൂടുതൽ നല്ല കാര്യം പറഞ്ഞതുകൊണ്ടോ പ്രവർത്തിച്ചതുകൊണ്ടോ അല്ല. ഉപതെരഞ്ഞെടുപ്പിൽ ജയിച്ചവരെല്ലാം 2026 ൽ ജയിക്കും എന്ന് തീർച്ചപറയാനാവുമോ?
പ്രതിപക്ഷ നേതാവ് പറഞ്ഞു, മൂന്നാംവട്ടവും പിണറായി വരും എന്നു കേട്ടാൽ ജനം പേടിച്ച് യുഡിഎഫിന് വോട്ടു ചെയ്യും എന്ന്. ശരിയാണ്. പക്ഷേ അവരുടെ പാർട്ടി വോട്ടുകൾ അവർക്കുതന്നെ കിട്ടും. നിഷ്പക്ഷരായ വോട്ടുകളാണ് ഇങ്ങനെ മാറുക. ഈ വോട്ടുകൾ പലയിടത്തു പോയാലോ? അതു തടയലാണ് ജനാധിപത്യമുന്നണിയുടെ തലവേദന.
പാർട്ടി ജയിക്കുന്ന കാലത്ത് അമരത്തുള്ളവൻ ചോദ്യംചെയ്യപ്പെടാത്തവനായി മാറാറുണ്ട്. പിണറായി വിജയനു സംഭവിച്ചത് അതാണ്. പാർട്ടി അടിമകൾ എല്ലാം സഹിക്കും. പിന്നെ എല്ലാത്തിലും പ്രയോജനം ഉണ്ടാക്കുന്നവരും. സാഹിത്യകാരന്മാരടക്കം. അത്തരം ലക്ഷ്യങ്ങൾ ഇല്ലാത്തവരാണ് ഭരണം മാറ്റുന്നത്. അവർ വോട്ടുചെയ്യുന്പോൾ അതു പ്രകടമാക്കുന്നു. ഇത്തരക്കാരിൽ ഒരാളെപ്പോലും അകറ്റാതിരിക്കുന്നിടത്താണ് എതിർപക്ഷത്തിന്റെ വിജയം. കാതു കുത്തിയവനെ വിട്ട് കടുക്കനിട്ടവനെ പേറാൻ അവർ തയ്യാറാവില്ല.
സതീശൻ പിണറായിയെപ്പോലെ ധാർഷ്ട്യം പുലർത്തുന്നു എന്ന ചിന്ത പാർട്ടിയിലും പുറത്തും ശക്തമാകുന്നുണ്ട്. ആപത്താണ് ഈ ശൈലി. ഞാൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ എത്രയോ ഉപതെരഞ്ഞെടുപ്പുകൾ ജയിച്ചു, എന്നെ ആരും ക്യാപ്റ്റൻ എന്ന് വിളിച്ചില്ലല്ലോ എന്ന രമേശ് ചെന്നിത്തലയുടെ പരസ്യ പരിഭവത്തിന് കൂടുതൽ ആഴമുണ്ട്.
2026ലെ നിയമസഭാതെരഞ്ഞെടുപ്പിൽ പിണറായിപക്ഷത്തെ തോൽപ്പിക്കുവാൻ ഇതുകൊണ്ടാവില്ല. പിണറായി സർക്കാരിനോടു പകയുള്ള മുഴുവൻപേരെയും ഒന്നിച്ചുനിർത്താൻ എതിർപക്ഷത്തിനാകണം. രാഷ്ട്രീയ തന്ത്രജ്ഞതയുള്ള നേതൃപാടവമാണ് കോണ്‍ഗ്രസിനു വേണ്ടത്.
നിലന്പൂരിൽ ഷൗക്കത്ത് ജയിച്ചു എന്നതു വാസ്തവം. പക്ഷേ പിണറായിയോടു പകയുള്ളവർ മുഴുവൻ ഷൗക്കത്തിന് വോട്ടുചെയ്തോ? ഇല്ല. പി.വി. അൻവർ പിടിച്ച 20,000 വോട്ടും പിണറായിവിരുദ്ധ വോട്ടുകളാവില്ലേ? വി.എസ്. ജോയിയും വി.വി. പ്രകാശിന്റെ കുടുംബവും കോണ്‍ഗ്രസിൽ ഉറച്ചുനിന്നത് അവരുടെ അന്തസ്. പക്ഷേ കോണ്‍ഗ്രസിനുള്ളിൽ ഒഴുക്കുണ്ടായി എന്ന് അൻവർ പറയുന്നതിൽ ഒരുകഴന്പും ഇല്ലെന്നുണ്ടോ. 2021 ൽ ഷൗക്കത്ത് ശരിക്കു പിടിച്ചെങ്കിൽ പ്രകാശ് വിജയിക്കുമായിരുന്നില്ലേ? സ്ഥാനാർഥിയായപ്പോൾ വോട്ടു ചോദിച്ചുപോലും ഷൗക്കത്തിന് പ്രകാശിന്റെ വീട്ടിലെത്താനായില്ല എന്ന സത്യം വ്യക്തമാക്കുന്നത് എന്താണ്. 2021ൽ പ്രകാശിനെ ഷൗക്കത്ത് വലിച്ചു എന്നല്ലേ? 2026 ൽ ഈ മണ്ഡലം നിലനിർത്താനാവുമെന്ന് ഉറപ്പുണ്ടോ. അന്ന് വി.എസ്. ജോയിയോ അതുപോലുള്ള ഒരു കോണ്‍ഗ്രസ് നേതാവോ റിബലായി വരില്ലെന്ന് ആരുകണ്ടു. ഇത്തരം ഒരു റിബൽ വന്നാൽ അൻവറും സഹായിക്കില്ലേ?
ജമാ അത്തെ ഇസ്ലാമി- വെൽഫെയർ പാർട്ടി ബന്ധം
തെരഞ്ഞെടുപ്പിൽ ജയിക്കാൻവേണ്ടി ഏത് ചെകുത്താനുമായും കൂട്ടുകൂടുന്നതിനും തിരിച്ചടി ഉണ്ടാവും. ഇത്തരത്തിൽ ഒരു കൂട്ടാണ് കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമിയുമായി ഉണ്ടാക്കുന്നത്. സമസ്തയെപ്പോലുള്ള മുസ്ലിം സംഘടനകൾപോലും ജമാ അത്തെ ഇസ്ലാമിക്ക് എതിരാണ്. ജമാ അത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉന്നയിക്കുന്നില്ലെന്നു കേരള അമീർ പി. മുജീബ് വിശദീകരിച്ചു. ജമാ അത്തെ ഇസ്ലാമി മാറിയെന്നു പറയണമെങ്കിൽ അവരുടെ സ്ഥാപക നേതാവിന്റെ ആശയം ഒഴിവാക്കണമെന്ന് സമസ്തയുടെ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മതവിശ്വാസികൾക്ക് അവരുടെ മതനിയമം പാലിക്കുവാനാകണം. അതിന് പ്രത്യേക പാർട്ടി വേണം എന്ന് പറയുന്നതാണ് മതരാഷ്ട്രവാദം. മതവ്യത്യാസമില്ലാതെ എല്ലാവരും മതരാഷ്ട്രവാദത്തിൽ നിന്ന് വിട്ടുനിൽക്കണം- കാന്തപുരം വ്യക്തമാക്കി. ഭരണം കിട്ടിയാൽ വെൽഫെയർ പാർട്ടി ഷൈലോക്കിനെപ്പൊലെ വില മേടിക്കും. മന്ത്രിമാരോ പദവികളോ ഇല്ലാതെ ഭരണത്തിന്റെ ആനുകൂല്യംനേടി ശക്തരാവും.
പഞ്ചായത്ത് തെരഞ്ഞെടുപ്പ്
കേരളം ഈ വർഷം പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പോകും. അവിടെ എത്ര ശ്രമിച്ചാലും പിണറായി മാത്രം ആവില്ല തെരഞ്ഞെടുപ്പുവിഷയം. നല്ല സ്ഥാനാർഥികളാകും വിഷയം. വ്യക്തിബന്ധങ്ങൾക്ക് നല്ല വിലയുള്ള തെരഞ്ഞെടുപ്പാണ്. നിലന്പൂരിൽതന്നെ ഇക്കുറി ലീഡ് ചെയ്ത പഞ്ചായത്തുകൾ എല്ലാം കോണ്‍ഗ്രസിന് പിടിച്ചെടുക്കാനാവുമോ? ഒരു വാർഡിലെ വലിയ ലീഡുകൊണ്ട് പഞ്ചായത്തിൽ വോട്ടിൽ ലീഡ് നേടാനാവും. പക്ഷേ പഞ്ചായത്ത് ഭരണം പിടിക്കാനാവില്ല. പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പിടിച്ചുനിൽക്കാനാണ് സാധ്യത.
പിണറായി തിരുത്തണം
പിണറായി സർക്കാരിനെതിരായ ജനവികാരം മനസിലാക്കണം. അതിനു സാധിക്കുന്നില്ല എന്നതാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും വലിയ വീഴ്ച. മൂന്നാം ഊഴത്തിനുള്ള തടസവും അതാണ്.
വികസനത്തെക്കുറിച്ച് പറയുന്ന കാര്യങ്ങൾ ജനത്തിന് മനസിലാകാത്തവയാണ്. കർഷകന് കൊടുത്തിരുന്ന സഹായങ്ങൾ കുറച്ചു. ആശാ വർക്കർമാർക്ക് 1000 രൂപ കൂട്ടിക്കൊടുക്കാനില്ല. എല്ലാ പെൻഷനും സർവീസ് പെൻഷൻകാരുടെ പോലെ കൃത്യമാക്കണം. ക്ഷേമപെൻഷൻ മാത്രം ഔദാര്യം എന്ന നിലപാട് തെറ്റാണ്.
പഴയകാല മന്ത്രിസഭകളിൽ ഓരോ മന്ത്രിയും വകുപ്പുകളിൽ കൊണ്ടുവരുന്ന പരിപാടികൾ സർക്കാരിന്റെ ഇമേജ് കൂട്ടിയിരുന്നു. മാണിയുടെ കർഷകത്തൊഴിലാളി പെൻഷൻ പദ്ധതി മുതൽ കാരുണ്യ പദ്ധതിവരെ എത്ര പദ്ധതികളാണ് ഉദാഹരിക്കാനുള്ളത്. ഇക്കാലത്ത് ഏതെങ്കിലും മന്ത്രി എന്തെങ്കിലും ചെയ്ത് ഇത്തരത്തിൽ സർക്കാരിന്റെ തിളക്കം കൂട്ടിയതായി പറയാമോ?
അൻവർ നിസാരനല്ല
അൻവർ ചില്ലറക്കാരനല്ല.അദ്ദേഹത്തിന് ആവേശം പകരുന്ന ഫലമാണ് ഉണ്ടായത്. മലയോര കർഷകരുടെ വിഷയങ്ങളുമായി അദ്ദേഹം മുന്നോട്ടു പോയാൽ ആ മേഖലയിൽ കൂടുതൽ ശക്തനാവും. അദ്ദേഹം പരമാവധി 5000 വോട്ടുപിടിക്കും എന്നാണു കരുതിയതെന്നും അതിൽ കൂടുതൽ പിടിച്ചതോടെ ഇടതുമുന്നണിക്കു കിട്ടേണ്ട കുറെ വോട്ടുകൾ നഷ്ടപ്പെട്ടതായും സിപിഎം സെക്രട്ടറി സമ്മതിച്ചു.
അൻവറുമായി അനുരഞ്ജനം സാധിക്കുമോ എന്നചിന്ത ജനാധിപത്യമുന്നണിയിൽ ഉയരുന്നുണ്ട്. ഭരണം പോയാൽ ലീഗിനും കൂടിയല്ലേ പോവുക. മുന്നണിയിലെ എത്ര പേർക്ക് ഒരു മണ്ഡലത്തിൽ 20,000 വോട്ടുണ്ട് എന്ന് ചിന്തിക്കണം. അൻവറുടെ കൈയിൽ ഇടതുമുന്നണിക്കും വലതുമുന്നണിക്കും പരിക്കുണ്ടാക്കാവുന്ന ബോംബുകൾ കാണും. എന്നാൽ ധാർഷ്ട്യം അൻവറിനും കൊള്ളില്ല.