സയന്‍സ് സിറ്റി വരുമ്പോള്‍
ജോസ് കെ. മാണി എംപി
Tuesday, July 1, 2025 11:20 PM IST
വരുംകാല ലോകത്തെ നയിക്കാൻ നിയോഗിതരാകുന്ന മികച്ച മസ്തിഷ്കങ്ങളെ നാട്ടിൽ സൃഷ്ടിച്ചെടുക്കുന്ന വൈജ്ഞാനിക ഔന്നത്യമുള്ള ബൃഹത്തായ സ്ഥാപനങ്ങളുള്ള നാടായി കോട്ടയം പാർലമെന്റ് മണ്ഡലം മാറണമെന്ന കാഴ്ചപ്പാടാണ് സയൻസ് സിറ്റിയും ട്രിപ്പിൾ ഐടിയുമടക്കമുള്ള സ്ഥാപനങ്ങൾ നേടിയെടുക്കുന്നതിനുള്ള പരിശ്രമങ്ങളിലേക്കു നയിച്ചത്.
നാലോ അഞ്ചോ ഏക്കർ സ്ഥലം ഉണ്ടെങ്കിൽ രാജ്യാന്തര നിലവാരമുള്ള സയൻ സിറ്റി എന്ന ശാസ്ത്ര സാങ്കേതിക പഠനകേന്ദ്രത്തെ കോട്ടയം മണ്ഡലത്തിലേക്കു കൊണ്ടുവരാമെന്നായിരുന്നു പ്രാരംഭ കണക്കുകൂട്ടൽ. സയൻ സിറ്റിയെക്കുറിച്ചു പഠിക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ സയൻസ് സിറ്റിയായ കോൽക്കത്തയിലെത്തി ഡയറക്ടർ ജനറലുമായി വിശദമായ ആശയവിനിമയം നടത്തി. അവിടത്തെ വിദഗ്ധരും അധ്യാപകരും വിദ്യാർഥികളുമായും കൂടിക്കാഴ്ചകൾ നടത്തി.
സയൻ സിറ്റി പ്രവർത്തിക്കുന്നത് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലാണ്. ഈ മന്ത്രാലയത്തിലെ പലതലത്തിലുള്ള ഉദ്യോഗസ്ഥരുമായി നിരവധി തവണ ആശയവിനിമയം നടത്തിയപ്പോഴാണ് നാലോ അഞ്ചോ ഏക്കർ മതിയാകില്ല; വിശാലമായ കാമ്പസ് ഒരുക്കുന്നതിന് പര്യാപ്തമായ സ്ഥലമാണ് സയൻ സിറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായി വരിക എന്ന അറിവ് ലഭിച്ചത്. 150ഓളം ഏക്കറിലാണ് കോൽക്കത്ത സയൻസ് സിറ്റി സ്ഥിതി ചെയ്യുന്നത്. സ്ഥലത്തിനുവേണ്ടിയുള്ള നിരവധി അന്വേഷണങ്ങൾക്കൊടുവിൽ കടുത്തുരുത്തിയിലെ കുറവിലങ്ങാട് കോഴായിൽ 30 ഏക്കർ സയൻ സിറ്റിക്കായി അനുവദിപ്പിച്ചെടുത്തു.
അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന കുമാരി ഷെൽജയെ സയൻ സിറ്റി സംബന്ധമായി കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിന് അവരുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തി. വിശദമായ പഠനത്തോടുകൂടി സമഗ്രമായ പ്രോജക്ട് റിപ്പോർട്ടാണ് സയൻ സിറ്റിക്കു വേണ്ടി കേന്ദ്രസർക്കാരിനു മുന്നിൽ സമർപ്പിച്ചത്.
സ്ഥലം സംബന്ധിച്ച തീരുമാനത്തിൽ എത്തിയ ഉടൻ സയൻ സിറ്റി അനുവദിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനവും ഉണ്ടായി. ആദ്യം ഒരു സയൻസ് പാർക്ക് ആയി പ്രവർത്തനം ആരംഭിക്കുകയും പിന്നീട് പൂർണസജ്ജമായ സയൻ സിറ്റിയിലേക്ക് എത്തുകയും ചെയ്യുക എന്ന നിർദേശമാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൽനിന്നു ലഭിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് പഠനോപകാരപ്രദമായ സയന്‍സ് ഗാലറികള്‍, സയന്‍സ് പാര്‍ക്ക്, ആക്ടിവിറ്റി സെന്റര്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സയന്‍സ് സെന്റര്‍, ഫുഡ് കോര്‍ട്ട്, വാനനിരീക്ഷണകേന്ദ്രം, ഇലക്ട്രിക്കല്‍ സബ്സ്റ്റേഷന്, കോബൗണ്ട് വാള്, ഗേറ്റുകള്‍, റോഡിന്റെയും ഓടയുടെയും നിര്‍മാണം, വാട്ടര്‍ ടാങ്ക്, തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായിരിക്കുന്നത്.
സയന്‍സ് സിറ്റിയുടെ രണ്ടാം ഘട്ടത്തിലാണു വളരയേറെ സാങ്കേതിക മികവോടെയുള്ള സ്പേസ് തിയേറ്റര്‍, മോഷന്‍ സ്റ്റിമുലേറ്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുങ്ങുന്നത്. എന്‍ട്രി പ്ലാസ, ആംഫി തിയറ്റര്‍, റിംഗ് റോഡ്, പാര്‍ക്കിംഗ് തുടങ്ങിയവയും അടുത്തഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രവൃത്തികള്‍ക്ക് 25 കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തിട്ടുണ്ട്.
കോട്ടയത്തിന്റെ സാമൂഹിക പുരോഗതിയില്‍ നാഴികക്കല്ലായിത്തീരുന്ന സയന്‍സ് സിറ്റി കേരളത്തിന് അനന്തമായ തൊഴില്‍ സാധ്യതകള്‍ കൂടിയാണ് തുറന്നുനല്‍കുന്നത്. വര്‍ഷം തോറും ഇന്ത്യക്കകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ആളുകള്‍ ശാസ്ത്ര-വിജ്ഞാന നഗരി സന്ദര്‍ശിക്കാന്‍ എത്തുന്നതോടെ കോട്ടയത്തിന്റെ വൈജ്ഞാനികരംഗത്തു വന്‍ വളര്‍ച്ചയാണു സാധ്യമാകാൻ പോകുന്നത്.
10 കിലോമീറ്റർ ചുറ്റളവിൽ രണ്ട് അതിബൃഹത്തായ പദ്ധതികളാണ് എത്തിച്ചത്. സയൻസ് സിറ്റിയുമായി വളരെയേറെ ബന്ധമുള്ള ട്രിപ്പിൾ ഐടി 10 കിലോമീറ്റർ പരിധിയിൽ കൊണ്ടുവരുവാൻ കഴിഞ്ഞു. ഇനിയുള്ള ഇന്ത്യയുടെ ഭാവി ആർട്ടിഫിഷൽ ഇന്റലിജൻസ് പോലെയുള്ള അതിനൂതനമായ മേഖലകളിലായിരിക്കും എന്ന കാഴ്ചപ്പാടോടു കൂടിയാണ് ട്രിപ്പിൾ ഐടി യാഥാർഥ്യമാക്കിയെടുക്കാനായി പരിശ്രമിച്ചത്.
ഇന്ന് പൂർണ സജ്ജമായി പ്രവർത്തിക്കുന്ന പാലാ വലവൂരിലെ ട്രിപ്പിൾ ഐടിയുടെ തുടക്കവും പ്രാരംഭ പ്രവർത്തനങ്ങളും ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് മുന്നോട്ടുപോയത്. ഇന്ന് 2000 വിദ്യാർഥികൾ പഠിക്കുന്ന രാജ്യത്തിന്റെ അഭിമാന സ്ഥാപനമായി ട്രിപ്പിൾ ഐടിഐ മാറിയിരിക്കുന്നു.
തൊഴിലും പഠനവും ഒരു സ്ഥാപനത്തിനുള്ളിൽ എന്ന കാഴ്ചപ്പാടോടെ ട്രിപ്പിൾ ഐടിയോട് അനുബന്ധിച്ച് ഇൻഫോസിറ്റി എന്ന ആവശ്യമാണ് കേന്ദ്രസർക്കാരിനു മുന്നിൽ ഉയർത്തിയിരിക്കുന്നത്. അത് യാഥാർഥ്യമാക്കിയെടുക്കാൻ കഴിയുമെന്ന് ആത്മവിശ്വാസവുമുണ്ട്. സയൻ സിറ്റിയെയും ട്രിപ്പിൾ ഐടിയെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനം സാധ്യമാക്കണമെന്ന നിർദേശവും മുന്നോട്ടുവച്ചിട്ടുണ്ട്.
നിലവില്‍ ഡല്‍ഹി, കോല്‍ക്കത്ത, ജലന്തര്‍, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലാണ് ഇപ്പോള്‍ സയന്‍സ് സിറ്റികളുള്ളത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഈ ശാസ്ത്ര നഗരങ്ങളുടെ പട്ടികയിലേക്ക് കുറവിലങ്ങാടും കടുത്തുരുത്തിയും ഉയർത്തപ്പെടും. വികസിത രാജ്യങ്ങളില്‍മാത്രം നിലവിലുള്ള ശാസ്ത്ര, സാങ്കേതിക, ഗവേഷണ, വിനോദസൗകര്യങ്ങള്‍ കടുത്തുരുത്തിയുടെ ഗ്രാമീണ മേഖലകളിൽ ലഭ്യമാകും.
നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ സുപ്രധാന നാഴികക്കല്ലായി മാറുന്ന സയന്‍സ് സിറ്റി കേരളത്തിലെ മാത്രമല്ല, ദക്ഷിണേന്ത്യന്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഗവേഷകരുടെയും പ്രധാന സന്ദര്‍ശന കേന്ദ്രമായി മാറുന്നതോടെ കടുത്തുരുത്തിയുടെ മണ്ണിൽ ഉണ്ടാകാൻ പോകുന്നത് സമാനതകളില്ലാത്ത വികസന കുതിപ്പാണ്.