Saturday, July 13, 2019 12:16 AM IST
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലോകകപ്പ് ഇന്ത്യയിലേക്ക് എത്തിക്കാൻ ആയില്ലെങ്കിലും കളികളിൽ പൊതുവേ പിന്നോക്കം നിൽക്കുന്നവരല്ല ഇന്ത്യക്കാർ. പരാജയത്തിനു മുന്‍പു ലോകത്തിലെ ഏറ്റവും മുന്പനായാണ് ഇന്ത്യ കളിച്ചത്. സെമിയിൽ തോറ്റെങ്കിലും ഇന്ത്യ ഫൈനൽ കളിച്ചേക്കുമെന്നുമായിരുന്നു സോഷ്യൽ മീഡിയയിലെ ട്രോളുകൾ. കളിയിൽ തോറ്റാലും കൂറുമാറ്റത്തിലൂടെ ജയം സ്വന്തമാക്കാമെന്നതായിരുന്നു പരിഹാസത്തിന്റെ കാതൽ.
ഇന്ത്യയെ തോൽപ്പിച്ച് ഫൈനലിലെത്തിയ ന്യൂസിലൻഡിന്റെ കുറെ കളിക്കാരെ ഇന്ത്യൻ ടീമിലെടുക്കുകയോ, ഇന്ത്യൻ കന്പനികൾ ന്യൂസിലൻഡിലെ ഭൂരിപക്ഷം പ്രദേശം വാങ്ങുകയോ ചെയ്തേക്കും എന്നായിരുന്നു ട്രോളുകാരുടെ കളിയാക്കൽ. നരേന്ദ്ര മോദിയും അമിത് ഷായും വിചാരിച്ചാൽ എന്തു വിലകൊടുത്തും ഏതു കളികളിച്ചും വേണ്ടതു പലതും കൈക്കലാക്കുമെന്നതു വെറും തമാശയോ അതിശയോക്തിയോ മാത്രമാകില്ല. ട്രോളുകൾ എന്തു പറഞ്ഞാലും ഇന്ത്യൻ രാഷ്ട്രീയത്തിലെ കളികളിൽ മറ്റു പാർട്ടികളെ ബിജെപി തുടർച്ചയായി നിഷ്പ്രഭരാക്കുകയാണ്.
കാലു വാരുന്ന കൂറുമാറ്റം
കർണാടകയിലും ഗോവയിലും നടന്നതും നടക്കുന്നതുമായ രാഷ്ട്രീയ കുതിരക്കച്ചവടമാണു പുതിയ വിവാദം. സംഗതി വെറും അധാർമികത മാത്രമല്ല. എന്തു ന്യായം നിരത്തിയാലും ജനവിധി അട്ടിമറിക്കപ്പെടുന്നതു ഗുരുതരമായ തെറ്റാണ്. ജനഹിതത്തിന്റെ സാരാംശം കാക്കുകയെന്നതു ജനാധിപത്യ സംവിധാനത്തിൽ മർമപ്രധാനമാണ്. ജനം പുറന്തള്ളിയവർ കൂറുമാറ്റത്തിലൂടെ അധികാരത്തിലെത്തുന്നതു ജനാധിപത്യത്തിന്റെ മരണമണിയാണ്.
ഗോവയിലെ സ്ഥിതി ആദ്യം പരിശോധിക്കാം. 2017ലെ നിയമസഭാ തെരഞ്ഞടുപ്പിൽ 40 അംഗ സഭയിലെ 17 സീറ്റുകൾ നേടി കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ പാർട്ടി. ബിജെപിക്കു കിട്ടിയത് 13. ചെറുകക്ഷികൾക്കും സ്വതന്ത്രർക്കും 10 സീറ്റുകളും കിട്ടി. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ ബിജെപിക്ക് എട്ടു സീറ്റു കുറഞ്ഞപ്പോൾ കോണ്‍ഗ്രസിന് എട്ട് സീറ്റു കൂടുതൽ കിട്ടി.
വ്യക്തമായ ഭൂരിപക്ഷം ആർക്കുമില്ലെങ്കിലും ബിജെപിയെ ജനം തള്ളിയെന്നതായിരുന്നു 2017ലെ ഗോവയിലെ ജനവിധിയുടെ പൊരുൾ. പക്ഷേ അമിത് ഷായുടെ തന്ത്രങ്ങളും സ്വാധീനവും ഭീഷണിയും പണവുമെല്ലാം സംയോജിച്ചപ്പോൾ കോണ്‍ഗ്രസ് പുറത്ത്. ബിജെപി അധികാരത്തിലെത്തി. വൈകാതെ കോണ്‍ഗ്രസിലെ രണ്ടു പേരെ കാലുമാറ്റിച്ചതോടെ കോണ്‍ഗ്രസിന്റെ അംഗബലം 17ൽനിന്ന് 15 ആയി കുറയ്ക്കാനായി. പിന്നീടിപ്പോൾ ഒറ്റയടിക്ക് പ്രതിപക്ഷ നേതാവ് അടക്കം 10 കോണ്‍ഗ്രസ് എംഎൽഎമാർ കുതിരക്കച്ചവടത്തിലൂടെ ബിജെപിയിൽ അംഗങ്ങളാക്കി.
ബിജെപിയെ എതിർത്തു ജയിച്ച 10 എംഎൽഎമാരാണ് ഒരുളുപ്പുമില്ലാതെ, എംഎൽഎ സ്ഥാനം രാജിവയ്ക്കുക പോലും ചെയ്യാതെ ബിജെപിയിൽ ചേർന്നത്. തെരഞ്ഞെടുപ്പിൽ തോറ്റവർ ഭരണം പിടിച്ചെന്നു മാത്രമല്ല, വളഞ്ഞ വഴിയിലൂടെ മൃഗീയ ഭൂരിപക്ഷം ഉറപ്പിച്ചിരിക്കുന്നു. 40 അംഗ സഭയിൽ 13 പേർ മാത്രം ജയിച്ച ബിജെപിയുടെ അംഗബലം പിന്നാന്പുറക്കളികളിലൂടെ 27 ആയി. 17 പേരെ ജയിച്ച കോണ്‍ഗ്രസിന്റെ അംഗസംഖ്യ അഞ്ചുമായി. ഫലത്തിൽ ജനവിധിയുടെ, ജനാധിപത്യത്തിന്റെ കഥ കഴിഞ്ഞു.
കർണാടകയിലെ കല്ലുകടി
കർണാടകയിലെ സ്ഥിതി അല്പം വ്യത്യസ്തമാണെങ്കിലും പൊരുളിൽ വലിയ മാറ്റമില്ല. 224 അംഗ നിയമസഭയിലേക്ക് 2018 മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലായിരുന്നു. പക്ഷേ 104 സീറ്റു നേടിയ ബിജെപി വലിയ ഒറ്റക്കക്ഷിയായി. പരസ്പരം മത്സരിച്ച കോണ്‍ഗ്രസിന് 80, ജെഡിഎസിന് 37 എന്നതായിരുന്നു കക്ഷിനില. സീറ്റുകളിൽ വലിയ കുറവുണ്ടായെങ്കിലും മൊത്തം വോട്ടുകളുടെ എണ്ണത്തിലും ശതമാനത്തിലും കോണ്‍ഗ്രസിനായിരുന്നു മുൻതൂക്കം. കോണ്‍ഗ്രസിന് 38.14 ശതമാനവും ബിജെപിക്ക് 36.34 ശതമാനവും ജെഡിഎസിന് 18.3 ശതമാനവുമായിരുന്നു ജനകീയ വോട്ടുകൾ.
നിയമസഭയിൽ ഭൂരിപക്ഷം ഇല്ലെന്നു തീർച്ചയായിട്ടും ഗവർണർ വാജുഭായി വാലയെ ഉപയോഗിച്ച് ബിജെപിയുടെ ബി.എസ്. യെദിയൂരപ്പ ആണ് പക്ഷേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസ്, ജെഡിഎസ് എംഎൽഎമാരെ കൂറുമാറ്റി ഭൂരിപക്ഷം നേടാമെന്ന മോഹം അന്നു ഫലിച്ചില്ല. വിശ്വാസവോട്ടു നേടാനാകില്ലെന്ന് ഉറപ്പായതോടെ യെദിയൂരപ്പ അന്നു രാജിവച്ചു. ബിജെപിയെ അധികാരത്തിൽനിന്നു മാറ്റിനിർത്താനായി കോണ്‍ഗ്രസും ജെഡിഎസും കൂട്ടുകെട്ട് ഉണ്ടാക്കിയതും നാം കണ്ടു. ചെറുപാർട്ടിയായ ജെഡിഎസിന്റെ എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയായിരുന്നു കോണ്‍ഗ്രസിന്റെ കളി.
പരസ്പരം മത്സരിച്ച കോണ്‍ഗ്രസും ജെഡിഎസും അധികാരത്തിനായി ഒന്നിച്ചതും ജനാധിപത്യത്തിനു നല്ല സന്ദേശമല്ല നൽകിയത്. എങ്കിലും കോണ്‍ഗ്രസ്- ജെഡിഎസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി തക്കം പാർത്തിരുന്നു. കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്തിയതും കർണാടകയിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ നേട്ടം ഉണ്ടാക്കാനായതും ബിജെപി വീണ്ടും അവസരമാക്കുകയായിരുന്നു. പക്ഷേ കോണ്‍ഗ്രസ്-ജെഡിഎസ് പാർട്ടികളിലെ എംഎൽഎമാരെ കൂട്ടത്തോടെ രാജിവയ്പിച്ചായിരുന്നു പുതിയ നാടകം.
കൂറുമാറ്റത്തിന്റെ ആഡംബരം
കൂറുമാറിയ എംഎൽഎമാരെ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കു മാറ്റിയതും സുപ്രീംകോടതിയിൽ വരെ എത്തിനിൽക്കുന്നതുമായ അധാർമിക രാഷ്ട്രീയത്തിന്റെ കൈവിട്ട കളികളാണു രാജ്യം കണ്ടത്. ഒന്നും രണ്ടുമല്ല 16 പേരെയാണു കൂറുമാറ്റിച്ചത്. ബിജെപിയുടെ ചാക്കിന്റെ ബലവും വലിപ്പവും കണ്ടാണ് എംഎൽഎ സ്ഥാനം ഉപേക്ഷിച്ചു പോലും കൂറുമാറാൻ ജനപ്രതിനിധികൾ തയാറാകുന്നതെന്നതു വ്യക്തം.
വിമത എംഎൽഎമാരുടെ രാജിയിലും അയോഗ്യതയിലും ചൊവ്വാഴ്ച വരെ തീരുമാനം എടുക്കരുതെന്നു കർണാടക സ്പീക്കറോട് ഇന്നലെ സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. സങ്കീർണമായ ഭരണഘടനാ പ്രശ്നങ്ങളിൽ സുപ്രീംകോടതി തീരുമാനമെടുക്കുന്നതു വരെ തത്സ്ഥിതി തുടരാനാണു ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് നിർദേശിച്ചത്.
വിശ്വാസവോട്ടിനു തയാറാണെന്നും സമയം നിശ്ചയിക്കണമെന്നും മുഖ്യമന്ത്രി കുമാരസ്വാമിയും പ്രഖ്യാപിച്ചതോടെ കർണാടകയിലെ രാഷ്ട്രീയം പുതിയ തലത്തിലെത്തി. ആരു ജയിച്ചാലും തോറ്റാലും ജനാധിപത്യത്തിനേറ്റ മുറിവ് ഉണങ്ങാനിടയില്ല. ജനാധിപത്യം കളങ്കിതമാകുകയല്ല, രാഷ്ട്രീയം വ്യഭിചരിക്കപ്പെടുകയാണ്.
ചരിത്രത്തിൽ ആയാറാം ഗയാറാം
കോണ്‍ഗ്രസ് അടക്കമുള്ള പാർട്ടികൾ മുന്‍പും എംഎൽഎമാരെയും എംപിമാരെയും കൂറുമാറ്റിയിട്ടുണ്ട്. കേന്ദ്രത്തിൽ നരസിംഹറാവു മന്ത്രിസഭ ഭൂരിപക്ഷം ഒപ്പിച്ചതു പോലുള്ള നിരവധി കൂറുമാറ്റങ്ങൾ രാജ്യം കണ്ടു. യുപിയിലും ബിഹാറിലും കൂറുമാറ്റം പതിവായപ്പോഴാണ് ആയാറാം ഗയറാം എന്ന പ്രയോഗം രാഷ്ട്രീയത്തിലുണ്ടായത്. നാണംകെട്ട ആ രാഷ്ട്രീയം ഇപ്പോൾ ഉത്തരേന്ത്യയിൽ പഴയതുപോലെയില്ല.
നിലവിലുള്ള സർക്കാരുകളെ നിലനിർത്താനും കഷ്ടിച്ചു ഭൂരിപക്ഷമുള്ള സർക്കാരുകളെ താഴെയിറക്കി അധികാരം പിടിക്കാനുമാണു മുന്‍പൊക്കെ കൂറുമാറ്റം നടന്നിരുന്നത്. കുതിരക്കച്ചവടം, കാലുമാറ്റം എന്നൊക്കെ അറിയപ്പെടുന്ന നാണംകെട്ട ഏതു കൂറുമാറ്റവും ജനാധിപത്യത്തിനു കളങ്കമാണ്.
ജനങ്ങൾ തെരഞ്ഞെടുക്കുന്ന പാർട്ടിയുടെ നയങ്ങളും പരിപാടികളും ഉപേക്ഷിച്ച് അധികാരത്തിന്റെയും പണത്തിന്റെയും പേരിൽ എതിരാളികളുടെ കളത്തിലേക്കു കൂറുമാറുന്നതു ജനാധിപത്യത്തിനു വലിയ ക്ഷതമാകും. ഒറ്റയാൻ കൂറുമാറ്റവും കൂട്ട കാലുമാറ്റവുമെല്ലാം ഒരു പോലെ തെറ്റാണ്. ഗോവയിൽ കണ്ടതു പോലെ ജനവിധിയെ അപ്പാടെ അട്ടിമറിക്കുന്ന തരത്തിലുള്ള കൂട്ട കൂറുമാറ്റം വലിയ ദുരന്തവുമാകും. ജനാധിപത്യവും മതേതരത്വവും വലിയ തോതിലുള്ള ഭീഷണികൾ നേരിടുന്നതിനിടെയാണ് ഗോവ, കർണാടക സംഭവങ്ങൾ എന്നതു കൂടുതൽ നടുക്കുന്നതാണ്.
നിയമം നോക്കുകുത്തിയായി
ഇന്ത്യൻ ഭരണഘടനയുടെ കൂറുമാറ്റ നിരോധന നിയമം എന്ന പത്താം ഷെഡ്യൂൾ പ്രസക്തമാണ്. “രാഷ്ട്രീയ കൂറുമാറ്റമെന്ന തിന്മ രാജ്യത്തിനു വലിയ ആശങ്കയുണ്ടാക്കുന്നു. അതിനെതിരേ പോരാടിയില്ലെങ്കിൽ ജനാധിപത്യത്തിന്റെയും അതിനെ നിലനിർത്തുന്ന മൂല്യങ്ങളുടെയും അടിത്തറയിളക്കും.” ഭരണഘടനയുടെ പത്താം ഷെഡ്യൂളിന്റെ ആമുഖമാണിത്.
1985ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഈ നിർണായക ഭേദഗതി ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. ഏതെങ്കിലുമൊരു പാർട്ടിയോടുള്ള കൂറും വിധേയത്വവും അവസാനിപ്പിച്ച് മറ്റൊരു പാർട്ടിയിലേക്കു മാറുന്നതാണു കൂറുമാറ്റമെന്നു നിയമം പറയുന്നു. പക്ഷേ അധികാരവും പണവും ഭീഷണിയും എല്ലാം ഉപയോഗിച്ചു കൂറുമാറ്റ നിരോധന നിയമത്തിലെ വ്യവസ്ഥകളെ മറികടക്കാൻ വളഞ്ഞും തെളിഞ്ഞും പാർട്ടികൾ നാണമില്ലാതെ കളിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജനാധിപത്യത്തിന്റെ അടിത്തറയിളക്കുന്ന കൂറുമാറ്റം ഇല്ലാതാക്കുന്നതിനായാണു കോണ്‍ഗ്രസിന്റെ നേതാവ് രാജീവ് ഗാന്ധി സമഗ്രമായ കൂറുമാറ്റ നിരോധന നിയമം പാസാക്കിയത്. അന്നു ഭയപ്പെട്ട അതേ കാര്യമാണു നിയമനിർമാണത്തിനു ശേഷവും രാജ്യത്തു സംഭവക്കുന്നതെന്നതു കൂടുതൽ ദുരന്തമാകും. പണവും പദവികളും വാരിയെറിഞ്ഞെും ഭീഷണികളും പ്രലോഭനങ്ങളും നൽകിയും ജനപ്രതിനിധികളെ കൂട്ടത്തോടെ ചാക്കിട്ടുപിടിക്കുന്ന നില വലിയ അപകടമാണ്.
അധികാരത്താൽ വഷളാകുന്നവർ
ബഹുസ്വര സമൂഹത്തിന്റെ അംഗീകാരവും പിന്തുണയും നേടിയ രാഷ്ട്രീയ, ഭരണ സംവിധാനമാണു ലോകത്തിലാകെ തന്നെ ജനാധിപത്യം. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ അല്ലെങ്കിൽ ജനങ്ങൾ തെരഞ്ഞെടുക്കുന്നവർ ഭരിക്കുന്നു എന്നാണല്ലോ സങ്കൽപം. ഏകാധിപത്യ, രാജ ഭരണങ്ങളേക്കാളും മെച്ചപ്പെട്ടതും സ്വാതന്ത്ര്യവും പൗരാവകാശങ്ങളും ഏറ്റവും സംരക്ഷിക്കപ്പെടുന്നതും ജനകീയ സർക്കാരുകളുടെ ഭരണത്തിലാണെന്നാണു വയ്പ്.
ഭരണസംവിധാനങ്ങളിലും നടപടിക്രമങ്ങളിലും അപചയങ്ങളും വെല്ലുവിളികളും പതിവാണ്. ഇത്തരം അപചയങ്ങളിലൂടെ ജനാധിപത്യ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തിനു വലിയതോതിൽ കോട്ടം തട്ടിയിട്ടുമുണ്ട്. ജനങ്ങളെ സേവിക്കാനെന്ന പേരിൽ ജനപ്രതിനിധികളായ തെരഞ്ഞെടുക്കപ്പെടുന്ന എംപിമാർ, എംഎൽഎമാർ, മന്ത്രിമാർ, മുഖ്യമന്ത്രിമാർ, പ്രധാനമന്ത്രി തുടങ്ങിയവരൊക്കെ പരിധിയില്ലാത്ത നിലയിൽ അധികാരവും പണവും കൈക്കലാക്കി ആധുനിക കാലത്തെ രാജാക്കന്മാരെപ്പോലെ വിലസുന്നതാണു ജനം കാണുന്നത്.
പൊതുജന പങ്കാളിത്തത്തിന്റെ നേർചിത്രം ആകേണ്ട ജനാധിപത്യ സർക്കാരുകൾ പലപ്പോഴും ജനവിരുദ്ധ നടപടികളിലൂടെയും അധികാര കേന്ദ്രീകരണത്തിലൂടെയും വഷളാകുന്നതു രാജ്യവും സംസ്ഥാനങ്ങളും പലകുറി കണ്ടു. സാധാരണക്കാരുടെയും പാവങ്ങളുടെയും ക്ഷേമവും സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കേണ്ടവർ അതൊക്കെ പൗരനു നിഷേധിക്കുന്നതും അപൂർവമല്ല. വലിയ പണക്കാരുടെയും വ്യവസായികളുടെയും പലതരം മാഫിയകളുടെയും ജാതി, മത, വർഗീയ ശക്തികളുടെയും താത്പര്യസംരക്ഷകരായി ഭരണവർഗം മാറുന്നതും ജനം കാണുന്നുണ്ട്.
വലിയ തിരുത്തലുകൾ വരണം
പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ വലിയ തിരുത്തലുകൾക്കും പരിഷ്കാരങ്ങൾക്കും സമയം അതിക്രമിച്ചു. കൂറുമാറ്റ നിരോധന നിയമത്തിൽ മാത്രം പോരാ ഭേദഗതികൾ. ജനാധിപത്യത്തിന്റെ അന്തഃസത്ത വീണ്ടെടുക്കുന്നതിനും നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ചൂഷണങ്ങൾ അവസാനിപ്പിക്കുന്നതിനും അടിസ്ഥാനപരമായ മാറ്റങ്ങൾ ആവശ്യമാണ്.
ഏതാനും മുതലാളിമാർക്കും രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥപ്രമാണികൾക്കും വർഗീയ ശക്തികൾക്കും വേണ്ടിയുള്ളതല്ല ജനാധിപത്യം. സാധാരണക്കാരുടെ ജനക്ഷേമവും രാജ്യവികസനവുമാകണം ജനകീയ ഭരണം. ജനങ്ങളെ ചൂഷണം ചെയ്തും തമ്മിലടിപ്പിച്ചും അധികാരവും പണവും സ്വന്തമാക്കി സ്വയം വീർക്കുന്ന നേതാക്കളെയും പാർട്ടികളെയും ഇല്ലായ്മ ചെയ്യാതെ രക്ഷയില്ല. ജനങ്ങളെ സേവിക്കുന്ന നല്ല നേതാക്കളും പാർട്ടികളുമാകണം ജനാധിപത്യത്തിലെ ജനപ്രതിനിധികളും ഭരണാധികാരികളും.
ഭരണഘടന എത്ര മികച്ചതായാലും അതു കൈകാര്യം ചെയ്യുന്നവർ മോശമായാൽ ജനാധിപത്യവും രാജ്യവും അപകടത്തിലാകും. ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ. അംബേദ്കർ നൽകിയ ഇത്തരത്തിലുള്ള മുന്നറിയിപ്പുകളാണു താക്കീത്. രാഷ്ട്രീയ, ഭരണ നേതൃത്വങ്ങൾ സ്വയം തിരുത്തിയില്ലെങ്കിൽ ജനം തിരുത്തിക്കണം. അതിനായി വലിയ തോതിലുള്ള പൊതുചർച്ചയും ജനകീയ മുന്നേറ്റങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നു.