Sunday, July 28, 2019 1:26 AM IST
സുവിശേഷത്തിലെ തിരുവചനാധിഷ്ഠിത ജീവിതത്തിലൂടെ മോക്ഷത്തിൽ എത്തിയ അൽഫോൻസാമ്മ സഭയുടെ വിശ്വാസപാത്രവും പാഠപുസ്തകവുമാണ്. വിശ്വാസികളുടെ സ്വർഗോന്മമുഖമായ യാത്രയിൽ ദൈവിക നന്മകളുടെ നിധി വഹിക്കുന്ന കപ്പലാണ് അൽഫോൻസാമ്മ. 1946 ജൂലൈ 28 നു മരണമടഞ്ഞ അൽഫോൻസ 1953 ൽ ദൈവദാസിയും 1984 ൽ ധന്യയും 1986 ൽ വാഴ്ത്തപ്പെട്ടവളും 2008 ഒക്ടോബർ 12 ന് വിശുദ്ധയുമായി.
ശ്ലീഹാക്കാലം ചൊവ്വാഴ്ചയിലെ റംശാ പ്രാർഥനയിൽ നാം അപേക്ഷിക്കുന്നു:
സഹനം നമ്മെ നയിച്ചീടും
അഴിവിയലാത്തൊരു രാജ്യത്തിൽ.
അൽഫോൻസാമ്മ തുരുന്പും കീടവും പ്രവേശിക്കാത്ത സ്വർഗത്തിലാണ്. തിരുവചന മനനത്തിലൂടെ വിശ്വാസത്തിന്റെ മാസ്റ്റർ പീസായവളാണ് അൽഫോൻസാമ്മ. ദൈവവചനം നമുക്ക് നൽകപ്പെട്ടിരിക്കുന്നത് നാം അതു പുസ്തകരൂപത്തിൽ സൂക്ഷിക്കുന്നതിനുവേണ്ടിയല്ല, മറിച്ച് ഹൃദയത്തിൽ കൊത്തി സൂക്ഷിക്കുന്നതിനാണ്. എന്റെ ചിത്തം ദൈവത്തിൽ ആനന്ദിക്കുന്നു എന്നു പറഞ്ഞ മറിയത്തിന്റെ ഹൃദയത്തിൽ ദൈവവചനമാകുന്ന വാളായിരുന്നു. വാൾ മുറിപ്പെടുത്തും. നമ്മെ നിരന്തരം വെട്ടി ഒരുക്കുകയും ചെയ്യും. അൽഫോൻസാമ്മയുടെ ചിത്തവും ഹൃദയവും പരിശുദ്ധ അമ്മയുടേതുപോലെയായിരുന്നു.
വ്യക്തിപരമായിട്ട് ഒന്നും സൂക്ഷിച്ചുവയ്ക്കാതെ ഏതു പ്രതിസന്ധിയിലും ഈശോയുടെ സഹനത്തിൽ പങ്കുചേരുകയാണു സ്വർഗപ്രവേശനത്തിനു യോഗ്യമായ മാർഗം എന്നു ജീവിതത്തിലൂടെ അൽഫോൻസാമ്മ മനസിലാക്കി. സുവിശേഷത്തിലെ പോർത്താ ആൻഗുസ്താ - ഇടുങ്ങിയ വാതിൽ- ഇതാണ്. ഇടുങ്ങിയ വാതിലിലൂടെ യാത്ര ചെയ്ത് ഏറ്റവും വിശാലമായ വാതിലിൽ - പോർത്താ ആവ്ഗുസ്താ - സ്വർഗത്തിന്റെ വാതിൽപടിയിൽ- എത്തിച്ചേർന്നു. സ്വർഗത്തിൽ എത്തിയാൽ പിന്നെ High Way (ഹൈ വേ) മാത്രമേ ഉള്ളൂ. ഈശോയോടു കൂടെ ആയിരിക്കുക എന്ന ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.
“അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയിൽ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തിൽ കായ്കൾ ഇല്ലാതായാലും, വയലുകളിൽ ധാന്യം വിളയുന്നില്ലെങ്കിലും, ആട്ടിൻകൂട്ടം ആലയിൽ അറ്റുപോയാലും ഞാൻ കർത്താവിൽ ആനന്ദിക്കും” (ഹബക്കുക്ക് 3:17). അൽഫോൻസാമ്മയെ നയിച്ച ആത്മീയചൈതന്യം ഇതായിരുന്നു. “കർത്താവു നിനക്കു കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നിൽ നിന്നു മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങൾ നിന്റെ ഗുരുവിനെ ദർശിക്കും” (ഏശയ്യാ 30:20). ഈ ദർശനമാണ് ഒരു വ്യക്തിയെ വിശുദ്ധ പദവിയിലേക്ക് എത്തിക്കുന്നത്.
പരിശുദ്ധ എമരിറ്റസ് പാപ്പാ പറയുന്നു: “വചനം കേൾക്കാവുന്നതു മാത്രമല്ല; അതിനു ശബ്ദം മാത്രമല്ല ഉള്ളത്. വചനത്തിന് ഒരു മുഖമുണ്ട്. നസ്രത്തിലെ ഈശോ”. തിരുവചന ധ്യാനത്തെക്കുറിച്ചുള്ള അൽഫോൻസാമ്മയുടെ മനോഭാവവും ഇതായിരുന്നു. എന്നെ നോക്കിക്കൊണ്ടിരിക്കുന്നവനെ ഞാനും നോക്കുന്നു. സ്വർഗത്തിനുവേണ്ടി അധ്യാനിച്ചവർക്കു മാത്രമേ സ്വർഗം ലഭിക്കൂ. അല്ലാത്തവർ അടഞ്ഞ വാതിലിനു പുറത്തു നില്ക്കേണ്ടി വരും. പുറത്തു നില്ക്കുന്നവർക്കു സ്വർഗം ലഭിക്കുന്നില്ല; അവർക്കു ലഭിക്കുന്നത് ഭൂമിയാണ്, അല്ലെങ്കിൽ ശിക്ഷാവിധിയാണ്.
സുപ്രസിദ്ധ ദൈവശാസ്ത്രജ്ഞനായ ബാൽത്തസാറിന്റെ വാക്കുകൾ അൽഫോൻസാമ്മയുടെ ജീവിതത്തിൽ നിറവേറി; “നീ എന്തായിരിക്കുന്നുവോ അതു ദൈവം നിനക്കു നൽകുന്ന സമ്മാനമാണ്. എന്നാൽ, നീ എന്തായിത്തിരുന്നുവോ അതു നീ ദൈവത്തിന് കൊടുക്കുന്ന സമ്മാനമാണ്”. ഇടുങ്ങിയ വാതിലിലൂടെ കടന്നു, അതായത് ദൈവിക കല്പനകൾക്കും വിശുദ്ധ കൂദാശകൾക്കും അനുസൃതമായ ഒരു ജീവിതം നയിച്ചു തനിത്തങ്കമായിത്തീർന്ന ഒരു ആത്മാവിനെയാണ് അൽഫോൻസാമ്മ ദൈവത്തിനു തിരിച്ചുനൽകിയത്, “അങ്ങയുടെ മുഖം എന്നിൽനിന്നു മറച്ചുവയ്ക്കരുതേ” (സങ്കീ . 27 : 9) എന്ന തിരുവചനമായിരുന്നു അൽഫോൻസാമ്മയെ നയിച്ചിരുന്നത്.
വിശുദ്ധ ജീവിതം നയിച്ചവരുടെ ആത്മീയ ചിന്തകളുമായുള്ള കൂട്ടുകൂടൽ ക്രിസ്തീയതയുടെ അടിത്തറയാണ്. ക്രിസ്താനുകരണത്തിന്റെ അടിസ്ഥാനപ്രമാണമായിട്ടു കരുതിയിരുന്നത് വിശുദ്ധരുടെ ജീവിതാനുകരണമായിരുന്നു. ആധുനിക ലോകത്തിൻ വിശുദ്ധരുടെ ശബ്ദം വേണ്ടതുപോലെ കേൾക്കുന്നില്ല, കേൾപ്പിക്കുന്നില്ല. വിശുദ്ധരുടെ ശബ്ദം ഈശോയുടെ ശബ്ദം തന്നെയാണ്. ഈ ശബ്ദകേൾവിയിലാണ് ഉണർവും ഉന്മേഷവും ഉണ്ടാകുന്നത്. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ നാം ആഘോഷിക്കുന്പോൾ സുവിശേഷത്തിന്റെ ശബ്ദമാണ് നാം കേൾപ്പിക്കുന്നത്. ഭൗതിക നേട്ടങ്ങളിലും ലോകത്തിന്റെ വശീകരണങ്ങളിലും പെട്ട് ഒരു പിടി ജീവിതങ്ങൾ വ്യർത്ഥമായി പോകുന്നുണ്ട്.
തോമസ് മെർട്ടന്റെ വാക്കുകൾ ശ്രദ്ധേയമത്രേ: “മനുഷ്യന്റെ ഏറ്റവും വലിയ പ്രലോഭനം തീർത്തും നിസാരമായതിനുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുന്നു എന്നതാണ്”. സഭാവൃക്ഷത്തിൽ പൊട്ടിമുളയ്ക്കുന്ന ഒരു പുതിയ ശാഖയാണ് ഒരു വിശുദ്ധൻ. ഓരോ തിരുനാളും ആ ശാഖയിൽ ഒരു പുത്തൻ ഇല ജനിക്കുന്നതുപോലെയാണ്. പച്ചിലകൾ ഇല്ലാത്ത വ്യക്ഷം ഉണങ്ങിപ്പോകും. അത്തരം വൃക്ഷത്തിനു ഫലം തരാനും പറ്റില്ല. വൃക്ഷങ്ങളിലെ ഇലകളാണ് നമ്മുടെ ശ്വാസോച്ഛ്വാസത്തിന് ആവശ്യമായ ഓക്സിജൻ തരുന്നത്. വിശുദ്ധരുടെ തിരുനാളുകൾ ഭക്തിനിർഭരമാകുന്പോൾ അത് സഭയ്ക്ക് ആകമാനം എളുപ്പത്തിൽ ശ്വസിക്കുന്നതിനുള്ള അവസരമാണ്.
എല്ലാ വിശ്വാസികളും സഭാത്മകമായ ആത്മിയതയിലേയ്ക്ക് ഇറങ്ങിച്ചെല്ലുക എന്നാണർഥം. ഓരോ വിശ്വാസിയും അവനിലേക്കു തിരിയാനുള്ള സുവർണാവസരമാണ് അൽഫോൻസാ തിരുനാൾ. വിശുദ്ധ ആഗസ്തിനോസിന്റെ സുന്ദരമായ ചിന്തയാണ്- ln te ipsum redi - നീ നിന്നിലേക്കു തിരിയുക എന്നത്. ദൈവത്തെ അനുഭവിച്ചറിയേണ്ടത് ഒരുവന്റെ ഉൾത്തടത്തിലാണ്. ആന്തര മനുഷ്യനിലാണ് ദൈവം കുടികൊള്ളുന്നത്. ആന്തരികതയും ആത്മീയതയും ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടമാണിത്. ലൗകികമായതിലേക്കുള്ള ചായ്വ് കൂടിവരുകയാണ്. മനുഷ്യന് ഒരിക്കലും തൃപ്തി വരുന്നില്ല. കാരണം ദൈവത്തെക്കൊണ്ട് നിറയ്ക്കേണ്ട ഹൃദയഭാഗം ശൂന്യമായി കിടക്കുകയാണ്.
സഭാ പ്രസംഗകൻ 1:8: “സകലവും മനുഷ്യനു ക്ലേശഭൂയിഷ്ഠം. അതു വിവരിക്കുക മനുഷ്യന് അസാധ്യം. കണ്ടിട്ടു കണ്ണിനോ കേട്ടിട്ടു ചെവിക്കോ മതി വരുന്നില്ല”. മിക്ക മേഖലകളിലും അച്ചടക്കം നഷ്ടപ്പെടുന്നുണ്ട്. കുടുംബഭദ്രത ഇല്ലാതാകുന്നു. ഒരു പ്രത്യേക തരത്തിലുള്ള “അവനവനിസം” വളർന്നുവരുന്നത് സമൂഹത്തിന്റെ സന്തുലനാവസ്ഥയെ തന്നെ ബാധിക്കും.
ഇതിനുള്ള പരിഹാരമാർഗമാണ് അൽഫോൻസിയൻ ആത്മീയത. ഈശോയുടെ നിരന്തര സാന്നിധ്യത്തിൽ ജീവിക്കുക എന്ന കാഴ്ചപ്പാടാണത്. കർത്താവ് ഒരിക്കലും അകലെയല്ല. ഈശോയ്ക്കുവേണ്ടി ജീവിക്കുന്നതിനാൽ അല്പം പോലും സമയം നഷ്ടപ്പെടുത്താനില്ല എന്ന ചിന്തയായിരുന്നു അൽഫോൻസാമ്മയുടെത്. ദൈവാത്മാവ് നിറഞ്ഞ വ്യക്തിയായിരുന്നു. ബ്രസീലിയൻ നോവലിസ്റ്റ് പൗലോ കൊയ്ലോയുടെ കഥാപാത്രമായ ആൽക്കെമിസ്റ്റ് പറയുന്നതുപോലെ “സ്വന്തം ഉത്തരവാദിത്വം മറന്ന് അപരന്റെ കാര്യങ്ങളിൽ ഇടപെട്ട് അസ്വസ്ഥത ഉണ്ടാക്കി നഷ്ടപ്പെടുത്താൻ നമുക്കു സമയമില്ല. ഒരു വിളിപ്പാടകലെ മരണം നിൽപുണ്ട്. നമ്മുടെ ജീവിതത്തിന്റെ പടിവാതിലിൽ മരണദൂതൻ എത്തിക്കഴിഞ്ഞു. ദൈവാനുഭവത്തിലേക്കുള്ള യാത്രയ്ക്ക് ധൃതിയിൽ ഒരുങ്ങാം.”
ഈശോ തന്നെയാണ് ഒരു സമർപ്പിതയുടെ ലക്ഷ്യവും പ്രതിഫലവും എന്ന് അൽഫോൻസാമ്മ തിരിച്ചറിഞ്ഞിരുന്നു. മുറിവേറ്റവനിൽ അഭിമാനം കൊണ്ട തോമ്മായെപ്പോലെയായിരുന്നു അൽഫോൻസാമ്മയും. സഹനമാണു സ്വർഗത്തിലേയ്ക്കുള്ള ഗോവണിപ്പടി എന്ന് അൽഫോൻസാമ്മ നമ്മെ നിരന്തരം പഠിപ്പിക്കുന്നു.
വിശുദ്ധ പൗലോസ് പഠിപ്പിക്കുന്നതുപോലെ “നിങ്ങൾ സഹിക്കുന്ന പീഡകളിലും യാതനകളിലും നിങ്ങൾ പ്രദർശിപ്പിക്കുന്ന വിശ്വാസം”(2 തെസ. 1: 5) പ്രധാനപ്പെട്ടതാണെന്നാണ് അൽഫോൻസാമ്മയും പഠിപ്പിക്കുന്നത്. വിജയിക്കാൻ തോല്ക്കണമെന്നും ലഭിക്കാൻ നഷ്ടപ്പെടണമെന്നും ജീവിക്കാൻ മരിക്കണമെന്നും അൽഫാൻസാമ്മ പഠിപ്പിച്ചു. അധ്വാനമില്ലാത്ത പുണ്യം സ്വീകരിക്കപ്പെടുന്നില്ല.
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്