Tuesday, August 13, 2019 11:53 PM IST
1977 മെയ് 12 നാണ് നവജാതരൂപതയുടെ അമരക്കാരനായി മാർ ജോസഫ് പവ്വത്തിൽ കാഞ്ഞിരപ്പള്ളിയിലേക്ക് കടന്നുവന്നത്. വിനയാന്വിതനും ലളിതജീവിതശൈലിയുടെ ഉടമയുമായ ഇടയനെ അജഗണം സ്നേഹാദരവോടെ എതിരേറ്റു. തുടർന്നുള്ള ഒന്‍പത് വർഷങ്ങൾ സ്ഥിരോത്സാഹത്തിന്റെയും കഠിനാദ്ധ്വാനത്തിന്റേതുമായിരുന്നു. പ്രതിബന്ധങ്ങളുടെയും പ്രാരാബ്ധങ്ങളുടെയുമിടയിൽ മലനാട്ടിലെ ദൈവജനത്തെ ഒറ്റച്ചരടിൽ കോർത്തിണക്കി അഭിവന്ദ്യ പിതാവ് മുന്നോട്ടു നയിച്ചു. സത്യത്തിലും ഉപവിയിലും എന്ന മുദ്രാവാക്യത്തിലൂന്നിയുള്ള അദ്ദേഹത്തിന്റെ ശ്ലൈഹികശുശ്രൂഷ ആത്മീയ അജപാലന ഉണർവിനോടൊപ്പം മറ്റെല്ലാ രംഗങ്ങളിലും രൂപതയ്ക്ക് അസാധാരണമായ വളർച്ച നേടിക്കൊടുത്തു.
രണ്ടാം വത്തിക്കാൻ കൗണ്‍സിൽ പറഞ്ഞുനിർത്തിയിടത്ത് അഭിവന്ദ്യ പിതാവ് പ്രവർത്തിച്ചുതുടങ്ങിയെന്നു പറയാം. സഭയുടെ ചരിത്രത്തിലും പാരന്പര്യങ്ങളിലും സൂക്ഷ്മജ്ഞാനിയായ പിതാവ് സീറോമലബാർ സഭ അതിന്റെ തനിമയും വ്യക്തിത്വവും വീണ്ടടുക്കുന്നതിനും കാത്തുസൂക്ഷിക്കുന്നതിനും തീവ്രമായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തു. ആരാധനക്രമ ദൈവശാസ്ത്രത്തിന്റെയും സഭാവിജ്ഞാനീയത്തിന്റെയും മേഖലകളിൽ അവഗാഹമുണ്ട ായിരുന്ന പിതാവിന് പുതിയ കാലഘട്ടത്തിൽ ദിശാബോധത്തോടെ സഭയെ നയിക്കുവാൻ ബുദ്ധിമുട്ടുണ്ട ായില്ല. ദൈവജനത്തിന്റെ കൂട്ടായ്മയും ആരാധനാഘോഷവും ഉപവിനിറഞ്ഞ ജീവിതശൈലിയും പരിപോഷിപ്പിക്കുന്നതിന് അദ്ദേഹം അത്യുത്സാഹവാനായിരുന്നു.
പുതിയ രൂപതയെ പുതിയ കാഴ്ചപ്പാടോടെ രൂപവത്കരിച്ചെടുത്തതിന്റെ മുഴുവൻ പ്രശംസയും അഭിവന്ദ്യപിതാവിന് അവകാശപ്പെട്ടതാണ്. രൂപതയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളിൽ ആദ്യം രൂപപ്പെട്ടത് മൈനർ സെമിനാരിയാണ്. സെമിനാരി ചാപ്പൽ, പൗരസ്ത്യ സുറിയാനി സഭയുടെ ആരാധനക്രമ രീതിക്കനുസരിച്ച് വിശുദ്ധ മദ്ബഹാ സംവിധാനം ചെയ്യുന്നതിൽ, പിന്നീടു നിർമ്മിക്കപ്പെട്ട ദൈവാലയങ്ങൾക്ക് മാതൃകയായി നിലകൊണ്ട ു. അജപാലനശുശ്രൂഷകൾ കാര്യക്ഷമമാക്കുന്നതിന് രൂപതാദ്ധ്യക്ഷനു കീഴിൽ വൈദികരുടെയും സന്യസ്തരുടെയും അത്മായരുടെയും നേതൃത്വത്തിൽ വിവിധ ഡിപ്പാർട്ടുമെന്റുകൾ പ്രവർത്തിക്കുന്ന രീതി കാഞ്ഞിരപ്പള്ളി രൂപതയിലാണ് ആദ്യം നിലവിൽ വന്നത്. രൂപതാദ്ധ്യക്ഷന്റെ ഓഫിസും കൂരിയായും ഡിപ്പാർട്ടുമെന്റുകളും ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാസ്റ്ററൽ സെന്റർ സംവിധാനത്തിന്റെ ആരംഭകനും പവ്വത്തിൽ പിതാവു തന്നെ. രൂപതാ സ്ഥാപനത്തെ തുടർന്ന് നിരവധി പള്ളികളും സന്യാസഭവനങ്ങളും നിർമ്മിക്കപ്പെട്ടു. ഇടവകകളുടെയും സന്യാസഭവനങ്ങളുടെയും നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആതുരാലയങ്ങൾ, ബാലഭവനങ്ങൾ, അഗതിമന്ദിരങ്ങൾ തുടങ്ങിയവ പ്രവർത്തനം ആരംഭിക്കുകയുണ്ട ായി. മാർഗ്ഗനിർദ്ദേശവും പ്രചോദനവും പകർന്ന് എല്ലാവരെയും കർമ്മോത്സുകരാക്കുന്ന ചാലകശക്തിയായി അഭിവന്ദ്യ പിതാവ് നിലകൊണ്ട ു. പ്രാർത്ഥനയും പ്രവർത്തനങ്ങളും സമന്വയിപ്പിച്ചുള്ള അജപാലന ശൈലിക്ക് സഹായകമാകുന്ന വിധത്തിൽ ബിഷപ്സ് ഹൗസ് ക്രമീകരിച്ചതും അഭിവന്ദ്യ പിതാവാണ്.
പാവങ്ങളോടും പിന്നാക്കക്കാരോടും സഭാസമൂഹത്തിനുണ്ട ായിരിക്കേണ്ട പ്രതിബദ്ധതയെക്കുറിച്ച് പിതാവ് ദൈവജനത്തെ നിരന്തരം ഉദ്ബോധിപ്പിച്ചുകൊണ്ട ിരുന്നു. അത്യാവശ്യക്കാരെ സഹായിക്കാൻ ക്രിസ്മസ് വിഭവശേഖരണം ഉൾക്കൊള്ളിച്ചുകൊണ്ട ് രൂപതാ ജീവകാരുണ്യനിധി രൂപീകരിച്ചു. മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റിയും പീരുമേട് ഡെവലപ്പ്മെന്റ് സൊസൈറ്റിയും സ്ഥാപിച്ചുകൊണ്ട ് സമതല മേഖലയിലും മലയോര മേഖലയിലും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ട ി പ്രയത്നിച്ചു. മാനസിക - ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുവേണ്ട ി കാഞ്ഞിരപ്പള്ളിയിൽ ആശാഭവനും അവർക്ക് പരിശീലനം നൽകുവാൻ പൊൻകുന്നത്ത് ആശാനിലയം സ്കൂളും ആരംഭിച്ചു.
തന്റെ ശുശ്രൂഷയ്ക്ക് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ആളുകളുമായി നിരന്തരം സന്പർക്കത്തിലായിരിക്കുവാൻ അഭിവന്ദ്യ പിതാവ് ഇഷ്ടപ്പെട്ടു. അജപാലനപരമായ കാര്യങ്ങൾ വൈദികർ, സന്യാസിനീസന്യാസികൾ, അൽമായർ എന്നിവരുമായി കൂടിയാലോചിച്ചും ചർച്ചചെയ്തും നിശ്ചയിച്ചിരുന്നതിനാൽ ദൗത്യനിർവ്വഹണത്തിൽ അദ്ദേഹത്തിന് എല്ലാവരുടെയും സഹകരണവും പിന്തുണയും ലഭിച്ചിരുന്നു. രൂപതാ പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറിയായി അൽമായരിൽ നിന്ന് ഒരാളെ ആദ്യമായി നിയോഗിച്ചത് അഭിവന്ദ്യ പവ്വത്തിൽ പിതാവാണ്.
മിഷൻലീഗ്, യുവദീപ്തി, മാതൃവേദി, പിതൃവേദി, അൾത്താരബാലസംഖ്യം തുടങ്ങിയ സംഘടനകളെ വ്യത്യസ്ത വയോവിഭാഗങ്ങൾക്കുള്ള പരിശീലനവേദികളായി കണ്ട ് പിതാവ് പ്രോത്സാഹനം നൽകി. വൈദികവിദ്യാർത്ഥികളുടെ പരിശീലനത്തിൽ അതീവജാഗ്രതയും താത്പര്യവും പുലർത്തിയിരുന്ന പിതാവ് അവരോരോരുത്തരോടും വ്യക്തിപരമായ ബന്ധവും സൗഹൃദവും നിലനിർത്തിയിരുന്നു. വിവിധ സന്യാസിനി സമൂഹങ്ങളിൽ അംഗങ്ങളായവരുടെ സഭാത്മകവും സംഘടിതവുമായ പരിശീലനത്തിന് നിർമ്മലാ തിയോളജിക്കൽ കോളജ് സ്ഥാപിച്ചത് അഭിവന്ദ്യ പിതാവാണ്.
മാധ്യമ പ്രേഷിതത്വത്തിന്റെ പ്രാധാന്യം ആഴത്തിൽ ഉൾക്കൊള്ളുന്ന പിതാവ് അമല കമ്യൂണിക്കേഷനിലൂടെ സഭാത്മകമായ മാധ്യമ ഉത്ബോധനത്തിന് വൈവിധ്യമാർന്ന പ്രവർത്തനം കാഴ്ചവെച്ചു.
രണ്ടാം വത്തിക്കാൻ കൗണ്‍സിൽ പ്രബോധനങ്ങളുടെ ചൈതന്യമുൾക്കൊണ്ട ുകൊണ്ട ് കാഞ്ഞിരപ്പള്ളി രൂപതയെ അതിന്റെ ആദ്യദശകത്തിൽ ആത്മീയമായും ഭൗതികമായും അടിത്തറയിട്ടു വളർത്തിയ അഭിവന്ദ്യ ജോസഫ് പവ്വത്തിൽ പിതാവിന് അഭിവന്ദ്യ മാർ ജോസ് പുളിക്കൽ പിതാവിനൊപ്പം രൂപതാകുടുംബം ഒന്നാകെ സ്നേഹാദരങ്ങളോടെ നവതി ആശംസകളും പ്രാർഥകളും നേരുന്നു.
മാർ മാത്യു അറയ്ക്കൽ