Monday, September 2, 2019 11:39 PM IST
അന്പതിലധികം സ്ത്രീകളെ ഭീഷണിപ്പെടുത്തി നിരന്തരം ചൂഷണം ചെയ്തുവന്ന യുവാവിനെ അറസ്റ്റ് ചെയ്ത വിവരം അടുത്തയിടെ പത്രങ്ങളിൽ വാർത്തയായിരുന്നു. ഇയാൾ താത്പര്യം തോന്നുന്ന സ്ത്രീകളെ പരിചയപ്പെട്ടു ഫോൺനന്പർ വാങ്ങി കുടുംബപ്രശ്നങ്ങൾ മനസിലാക്കും. പിന്നീട് അവരുടെ ഭർത്താക്കന്മാർക്ക് മറ്റു സ്ത്രീകളുമായി അവിഹിതബന്ധമുണ്ടെന്നു ബോധ്യപ്പെടുത്താൻ സ്ത്രീകളുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി അവരുടെ ഭർത്താക്കന്മാരുമായി ചാറ്റ് ചെയ്യും. ഈ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ ഭാര്യക്ക് അയച്ചുനൽകും. ഇതോടെ ഭർത്താവിനു പരസ്ത്രീബന്ധമുണ്ടെന്ന് മനസിലാക്കുന്ന സ്ത്രീകൾ ഭർത്താവുമായി അകലും.
ഇതു മുതലെടുത്ത് വീഡിയോ ചാറ്റിംഗിലൂടെ സ്ത്രീകളുടെ ഫോട്ടോകൾ കൈക്കലാക്കും. തുടർന്ന് ഇതു നഗ്നഫോട്ടോകളാക്കി ഭർത്താവിന് അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യും. സൗഹൃദം കെണിയാണെന്നു മനസിലാക്കുന്പോഴേക്കും ഇരകളായ സ്ത്രീകളുടെ ജീവിതനിയന്ത്രണം പ്രതി ഏറ്റെടുത്തിരിക്കും. പ്രതിയുടെ നിബന്ധനകൾക്കു വഴങ്ങിയില്ലെങ്കിൽ കുടുംബം നശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തും.
നമ്മുടെ നാട്ടിലെ സ്ത്രീകളുടെയും അവരുടെ ഭർത്താക്കന്മാരുടെയും കണ്ണു തുറപ്പിക്കേണ്ട വാർത്തയാണിത്. സൈബർ യുഗത്തിലേക്കു പ്രവേശിച്ചതോടെ കുടുംബബന്ധങ്ങൾ തകർച്ചയിലാണ്. ഇന്റർനെറ്റ്, മൊബൈൽ ഫോൺ, ഫേസ്ബുക്ക്, ഇ-മെയിൽ, ട്വിറ്റർ തുടങ്ങി സൈബർ ലോകം മുന്നോട്ടുവച്ച സുഖസൗകര്യങ്ങൾ അനുഗ്രഹത്തോടൊപ്പം അപകടങ്ങൾക്കും വഴിവച്ചു. മാധ്യമങ്ങളുടെ ദുരുപയോഗം വഴി 2014 ജനുവരി ഒന്നു മുതൽ നവംബർ 30 വരെയുള്ള 11 മാസത്തിനുള്ളിൽ കേരളത്തിൽ 2868 വീട്ടമ്മമാർ ഒളിച്ചോടി, അഥവാ അവരെ കാണാതായി. പോലീസിന്റെ രജിസ്റ്ററിൽ രേഖപ്പെടുത്തിയ വിവരമാണിത്. വീട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് 2605 പേരെ കണ്ടെത്തി. 263 പേരെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
കാണാതാകുന്ന വീട്ടമ്മമാരുടെ യഥാർഥ കണക്ക് ഇതിലും അധികമാകുമെന്നാണ് പോലീസ് പറയുന്നത്. പലരും മാനഹാനി ഓർത്ത് പോലീസിൽ പരാതിപ്പെടാറില്ല. ഒളിച്ചോടി തിരികെ വന്നവരെ ഭർത്താക്കന്മാർ സ്വീകരിക്കാത്തതിനാൽ ചിലർ ആത്മഹത്യ ചെയ്തു. ഒളിച്ചോടിയതു മണ്ടത്തരമായി എന്നു വിലപിക്കുന്നവരാണ് അധികംപേരും.
അന്വേഷണം നടത്തി കണ്ടെത്തിയ 90 ശതമാനം പേരും മിസ്ഡ്കോളിലും ചാറ്റിംഗിലും ബന്ധം തുടങ്ങി കാമുകനൊപ്പം ഒളിച്ചോടിയവരാണ്. 2014 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ 18 വയസിനു താഴെയുള്ള 664 പെൺകുട്ടികളെയും കാണാതായിരുന്നു. അതിൽ 603 പേരെ കണ്ടെത്തി. ഭൂരിപക്ഷവും കാമുകനോടൊപ്പം പോയി തിരികെ വന്നവരാണ്.
കേരളത്തിൽ ഓരോ വർഷവും ശരാശരി 1456 കുടുംബിനികളും 1260 പുരുഷന്മാരും ആത്മഹത്യചെയ്യുന്നതായി ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ലോകത്തിൽ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ നിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണ്. ഇവിടെ ഒരു ലക്ഷത്തിന് 21 സ്ത്രീകൾ ആത്മഹത്യ ചെയ്യുന്നു.
സൗഹൃദ-പ്രണയക്കെണികൾ മൂലം കുടുംബങ്ങൾ തകർക്കപ്പെടുന്നതു സമൂഹത്തിൽ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. വർധിച്ചുവരുന്ന മദ്യപാനാസക്തി, സ്നേഹരാഹിത്യം, അണുകുടുംബ പശ്ചാത്തലം, പിടിവാശികൾ, നവമാധ്യമങ്ങളിലെ അശ്ലീല-ലൈംഗിക അതിപ്രസരം, സീരിയലുകളിലെ തെറ്റായ സന്ദേശങ്ങൾ, ഉപഭോഗസംസ്കാരം, സുഖജീവിത തൃഷ്ണ എന്നിങ്ങനെ നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടാനാകും. ഈ വെല്ലുവിളികളെ അഭിമുഖീകരിക്കാനും അതിജീവിക്കാനും കഴിഞ്ഞാലേ കുടുംബബന്ധങ്ങളെ രക്ഷിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. സൗഹൃദങ്ങൾ അതിർവരന്പുകൾ ലംഘിക്കാതെയും കുടുംബബന്ധങ്ങളെ ബാധിക്കാതെയും നോക്കണം.
ഭൂമിയിലെ സ്വർഗം വീടാണ്. വീടായിരിക്കണം. ചൈനയിലെ സുപ്രസിദ്ധ ചിന്തകനും പണ്ഡിതനുമായ ലിൻടുയാങ് എഴുതി: മനുഷ്യർ തമ്മിലുള്ള ബന്ധത്തിന്റെ ഏറ്റവും സ്വാഭാവികവും പ്രകൃതിക്ക് അനുസൃതവുമായ ബന്ധം കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധമാണ്. ആ ബന്ധം വിജയപ്രദമാക്കാൻ സാധിക്കാത്ത വ്യക്തിക്ക് ജീവിതത്തിലെ മറ്റു രംഗങ്ങളിൽ വിജയിക്കുക ഏറെ പ്രയാസമാണ്.
മനസുകളുടെ മേളനവും ഹൃദയങ്ങളുടെ ഒന്നിക്കലും മനോഭാവങ്ങളുടെ സംയോജനവുമാണ് കുടുംബജീവിത വിജയരഹസ്യം. ഭാര്യയിൽ സന്തുഷ്ടനായ ഭർത്താവും ഭർത്താവിൽ സന്തുഷ്ടയായ ഭാര്യയും ഉൾപ്പെട്ട കുടുംബത്തിൽ സദാ മംഗളം നിലനിൽക്കും എന്നാണ് ഋഗ്വേദത്തിൽ പറയുന്നത്. വിലകൊടുത്ത് ബന്ധങ്ങളെ നിലനിർത്തുക. സൗഹൃദക്കെണികളിൽ ചെന്നുവീണ് ജീവിതം ബലികൊടുക്കാതിരിക്കുക.
അഡ്വ. ചാർളി പോൾ