Friday, September 6, 2019 10:43 PM IST
ആർസിഇപി സ്വതന്ത്ര വ്യാപാരക്കരാറിന്റെ ചർച്ചകൾ അവസാനഘട്ടത്തിലേക്കു നീങ്ങുന്നു. ഈമാസം എട്ടിനു ബാങ്കോക്കിൽ ചേരുന്ന ഒമ്പതാമതു മന്ത്രിതലസമ്മേളനം ഈ തലങ്ങളിലെ അവസാനത്തേതാണെന്ന് ഇതിനോടകം പ്രഖ്യാപിക്കുക മാത്രമല്ല നവംബർ ഒന്നിനു തായ്ലൻഡിൽ ചേരുന്ന ആർസിഇപി ഉച്ചകോടി പുത്തൻ സ്വതന്ത്രവ്യാപാരക്കരാർ ഒപ്പിടുമെന്നും ഉറപ്പായി.
ഇന്ത്യൻ കാർഷികമേഖലയെ ശവപ്പറന്പാക്കി മാറ്റിയ ആസിയാൻ കരാറിൽ നിന്നു നാം പാഠം പഠിക്കുന്നില്ല. കോടിക്കണക്കായ കർഷകരെ കശാപ്പുചെയ്തു രാജ്യാന്തര കോർപറേറ്റുകൾക്ക് ഇന്ത്യയെ വിൽക്കാനും ഇന്ത്യൻ വ്യവസായികൾക്ക് വിദേശ രാജ്യങ്ങളിൽ കാർഷിക നിക്ഷേപത്തിനായും അവസരങ്ങളൊരുക്കാൻ മത്സരിക്കുകയാണു നാട് ഭരിക്കുന്ന അധികാരകേന്ദ്രങ്ങളും അവർക്കു കുടപിടിക്കുന്ന ഉദ്യോഗസ്ഥ തന്പ്രാക്കളും.
ആർസിഇപി കരാറിന്റെ പ്രത്യാഘാതങ്ങൾ കാർഷികമേഖലയിൽ എങ്ങനെ പ്രതിഫലിക്കുമെന്നു പഠിക്കാനോ പ്രതികരിക്കാനോ ശ്രമിക്കാത്ത രാഷ്ട്രീയ- ഭരണനേതൃത്വങ്ങൾ ഇനിയെങ്കിലും കണ്ണുതുറന്നില്ലെങ്കിൽ വരാനിരിക്കുന്നത് വൻ ദുരന്തമായിരിക്കും.
ഇതിനോടകം ഇന്ത്യ ഏർപ്പെട്ട രാജ്യാന്തര സ്വതന്ത്ര വ്യാപാരക്കരാറുകളുടെ ബാക്കിപത്രമായി ആഗോള കാർഷികവിപണിക്കായി ഇന്ത്യൻ കന്പോളം തുറന്നുകൊടുത്തിരിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ കാർഷിക സന്പദ്ഘടന തകർത്തു കർഷകനെ പെരുവഴിയിലാക്കിയിരിക്കുന്പോഴാണു ചൈന ഉൾപ്പെടെ 15 രാജ്യങ്ങളുമായി വീണ്ടും അതിർത്തികളില്ലാത്തതും നികുതിരഹിതവുമായ കരാറുകളിൽ ഇന്ത്യ ഒപ്പിടാനൊരുങ്ങുന്നത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കുള്ളിലും വിവിധ മന്ത്രാലയങ്ങളിലും ആർസിഇപി കരാറിനെതിരേ അഭിപ്രായങ്ങൾ ഉയർന്നെങ്കിലും കരാർ നടപ്പാക്കിയേ അടങ്ങൂവെന്ന വാശിയിലാണു പ്രധാനമന്ത്രിയെന്നു തോന്നിപ്പോകുന്നു.
കേന്ദ്ര സർക്കാരിന്റെ മനംമാറ്റം
2012ൽ യുപിഎ സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച ആർസിഇപി ചർച്ചകളുടെ അമിത ആവേശം ഇപ്പോൾ ചർച്ചകളിലില്ലെന്നുള്ളത് ഈ കരാറുകൊണ്ട് വൻപ്രതിസന്ധിയിലാകുന്ന കാർഷികമേഖലയ്ക്ക് ആശ്വാസമേകുന്നു. കഴിഞ്ഞ ഏഴു വർഷമായി അംഗരാജ്യങ്ങൾ 27 റൗണ്ട് ഉദ്യോഗസ്ഥ ചർച്ചകളും എട്ടു മന്ത്രിതല ചർച്ചകളും പൂർത്തിയാക്കി വിവിധ ചാപ്റ്ററുകളിൽ പരസ്പര ധാരണയുമായി. ആരംഭഘട്ടത്തിലുടനീളം ഇന്ത്യയുടെ കാർഷികമേഖലയ്ക്കു മാത്രമായിരിക്കും കരാർ വെല്ലുവിളി ഉയർത്തുന്നതെന്നും അതേസമയം വ്യവസായ വാണിജ്യതലങ്ങളിലും സേവനമേഖലകളിലും രാജ്യാന്തര കുതിപ്പുണ്ടാകുമെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ ന്യായവാദം.
27 റൗണ്ട് ചർച്ചകൾ പൂർത്തിയായപ്പോൾ വ്യവസായികോത്പന്നങ്ങളുടെ നികുതിരഹിതവും അനിയന്ത്രിതവുമായ ഇറക്കുമതി രൂക്ഷമാകുമെന്നും പ്രത്യേകിച്ച് ചൈനയുടെ വിപണിയായി ഇന്ത്യ മാറുമെന്നും മെയ്ക്ക് ഇൻ ഇന്ത്യ അട്ടിമറിക്കപ്പെടുമെന്നുമുള്ള ഉൾവിളിയുണ്ടായതാണ് കേന്ദ്രസർക്കാരിനെ ഇപ്പോൾ വെട്ടിലാക്കിയിരിക്കുന്നതും കരാറിൽനിന്നു പിന്നോട്ടടിക്കാൻ പ്രേരിപ്പിക്കുന്നതും.
ആർസിഇപി എന്തിനുവേണ്ടി?
ചരക്കുവ്യാപാരം, സേവനമേഖലകൾ, നിക്ഷേപം, ബൗദ്ധിക സ്വത്തവകാശം, സാന്പത്തിക സാങ്കേതിക സഹകരണങ്ങൾ, മത്സരക്ഷമത, സാന്പത്തിക വ്യാപാരരംഗങ്ങളിലെ പ്രശ്നപരിഹാരമാർഗങ്ങൾ എന്നീ തലങ്ങളിൽ ശക്തമായ കൂട്ടായ്മയും അതിർവരന്പുകളില്ലാത്ത തുറന്ന സമീപനവും ലക്ഷ്യംവയ്ക്കുന്നതാണ് പുതിയ ഉടന്പടി. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന കൂടിയാലോചനകളാണ് പരിസമാപ്തിയിലേക്ക് അടുക്കുന്നത്.
ഒന്നാമതായി വേണ്ടത് ഗാട്ട്, ലോകവ്യാപാര സംഘടന, ആസിയാൻ കരാറുകളിലൂടെ വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഇറക്കുമതി നിയന്ത്രണങ്ങളും ഇറക്കുമതിച്ചുങ്കവും എടുത്തുകളയുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യുകയാണ്. നിലവിലുള്ള ഇറക്കുമതിച്ചുങ്കത്തിന്റെ 90 ശതമാനവും കരാറൊപ്പിടുന്ന ദിവസംതന്നെ വെട്ടിച്ചുരുക്കണമെന്നാണ് ഇതിനോടകം നടന്ന 27 റൗണ്ട് ചർച്ചകളിലും പങ്കാളിത്ത രാജ്യങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ടാമതായുള്ളതു സേവനമേഖലയാണ്. പരസ്പര പൂരകങ്ങളായി 16 അംഗരാജ്യങ്ങളും ഉയർന്ന നിലവാരത്തിലുള്ളതും സുസ്ഥിരവുമായ സേവനമേഖലകൾ ലോകവ്യാപാരസംഘടനയുടെ നിബന്ധനകൾക്കനുസരിച്ചുള്ളത് കൂടുതൽ ശക്തിപ്പെടുത്താനുള്ള കൂടിയാലോചനകൾ തുടരുന്നു. ഈ തലത്തിൽ ഇന്ത്യയുടെ പങ്കാളിത്തം വളരെ പരിമിതമാണ്. എന്നാൽ ഇന്ത്യ പ്രതീക്ഷ വയ്ക്കുന്നതു വിദേശരാജ്യങ്ങളിൽ ഇന്ത്യൻ വിദഗ്ധർക്കു ലഭിക്കാവുന്ന തൊഴിലവസരമാണ്. പക്ഷേ ഈ പ്രതീക്ഷയും ഫലവത്താകുകയില്ലെന്ന് ഇപ്പോൾ ഏതാണ്ട് ഉറപ്പായി.
മൂന്നാമതായി നിക്ഷേപരംഗമാണ്. വിവിധ അംഗരാജ്യങ്ങൾ നിക്ഷേപങ്ങൾക്കുള്ള അവസരമൊരുക്കും. ഹ്രസ്വ ദീർഘകാല നിക്ഷേപങ്ങളുടെ പ്രോത്സാഹനത്തിനും പരിപോഷിപ്പിക്കലിനും മാത്രമല്ല സംരക്ഷണത്തിനും സൗകര്യമൊരുക്കലിനും വിവിധ മേഖലകളിൽ ഏകജാലക സംവിധാനങ്ങളും സന്പൂർണ ഉദാരവത്കരണവും പുത്തൻ സാന്പത്തിക കരാർ ലക്ഷ്യമിടുന്പോൾ ഇന്ത്യക്ക് എത്രമാത്രം നേട്ടമുണ്ടാക്കാമെന്ന് കണ്ടറിയണം.
നാലാമതായി ബൗദ്ധികസ്വത്തവകാശം: ഇന്ത്യയുടെ ആരോഗ്യമേഖലയിൽ ആഗോള കുത്തകകളുടെ നിയന്ത്രണമില്ലാത്ത കടന്നുകയറ്റം ഈ കരാറിലുറപ്പാണ്. ജീവന്റെ നിലനിൽപ്പിനായുള്ള മരുന്നുകൾക്കുപോലും വൻവില നൽകേണ്ടിവരും. 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ ആരോഗ്യമേഖല രാജ്യാന്തര കുത്തകകളിൽ കേന്ദ്രീകരിക്കുന്നത് വൻ പ്രത്യാഘാതങ്ങളുണ്ടാക്കും.
അഞ്ചാമതായി സാങ്കേതികവിദ്യകളുടെ പങ്കുവയ്ക്കൽ. അംഗരാജ്യങ്ങളുടെ സമഗ്രവളർച്ചയ്ക്ക് പരസ്പരം സഹകരിച്ചുള്ള ആധുനിക സാങ്കേതികവിദ്യകളുടെ ക്രിയാത്മകമായ പങ്കുവയ്ക്കലുകളും ആർസിഇപി കരാർ ലക്ഷ്യമിടുന്നു.
ഉച്ചകോടിയിലെ രഹസ്യ അജൻഡകൾ
ആർസിഇപി ചർച്ചകളുടെ വിശദാംശങ്ങൾ അംഗരാജ്യങ്ങൾ വളരെ രഹസ്യമായിട്ടാണ് വച്ചിരിക്കുന്നത്. 2018 നവംബർ 15-ലെ ഉച്ചകോടി ലക്ഷ്യംവച്ച രണ്ടുനിലപാടുകൾ പുറത്തുവന്നിട്ടുണ്ട്. 1. ഉറപ്പുള്ള അഥവാ ദൃഢമായ കരാർ 2. തുടർ ചർച്ചകളിൽ ഉറപ്പ് . ഇതിനോടകം നടന്ന ചർച്ചകളിൽ പരസ്പരധാരണയിലെത്തിയ വിഷയങ്ങളിൽ കരാറുണ്ടാക്കി നടപടിക്രമങ്ങളിലേക്കു വരികയെന്നതാണ് ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നോട്ടുവച്ചത്. തുടർച്ചയായി ചർച്ചചെയ്തിട്ടും തീരുമാനങ്ങളുണ്ടാകാതെ പോകുന്നുവെന്നത് ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്ന അംഗരാജ്യങ്ങളിലെ വിദഗ്ധരെ നിരാശപ്പെടുത്തുന്നു.
ഇതിനോടകം ധാരണയിലെത്തിയ വിഷയങ്ങളിൽ ഇന്ത്യക്ക് യാതൊരു നേട്ടവുമില്ലെന്നുള്ള തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്. നിലവിലെ നിർദേശങ്ങളുമായി മുന്നോട്ടുപോയി കരാർ ഒപ്പിട്ടാൽ ഇന്ത്യൻ വിപണിയിൽ ചൈനയുടെ സാന്നിധ്യം സജീവമാകും. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ മലക്കംമറിഞ്ഞ് തുടർചർച്ചകളിൽ ഉറപ്പ് എന്ന നിലപാടിലെത്തിയത്. ഇന്ത്യയോടൊപ്പം മലേഷ്യ, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നീ ആസിയാൻ രാജ്യങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്.
സിംഗപ്പൂർ ഉച്ചകോടിയിൽ ഇന്ത്യയുടെ അടവുനയം ഭാഗികമായി അംഗീകരിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേട്ടമുണ്ടായി. ഒന്നാമത്, ചർച്ചയിൽ നിന്നു പിന്മാറുന്നുമില്ല, അംഗരാജ്യങ്ങളെ പിണക്കുന്നുമില്ല. രണ്ടാമത്, തെരഞ്ഞെടുപ്പിൽ കർഷകവിരുദ്ധ കരാറിന്റെ പേരിൽ ഇന്ത്യയിൽ കർഷകരുടെ പ്രക്ഷോഭവും നേരിടേണ്ടിവന്നില്ല. ഈ കൗശലനീക്കം വിജയിച്ചെങ്കിലും ആർസിഇപി കരാർ ഇന്ത്യയുടെ സമസ്തമേഖലകളിലും ദുരിതം വിതയ്ക്കുമെന്നുറപ്പായി.
വെല്ലുവിളികൾ
കാർഷികത്തകർച്ച: അനിയന്ത്രിതമായ കാർഷികോത്പന്ന ഇറക്കുമതി രാജ്യത്തെ ആഭ്യന്തര കാർഷികമേഖലയ്ക്ക് വെല്ലുവിളിയാകും. ആസിയാൻ കരാറിന്റെ തുടർച്ചയായി ഇപ്പോൾതന്നെ ആഭ്യന്തര കാർഷികവിപണി ആഗോളവിപണിയായി രൂപപ്പെട്ടിരിക്കുന്നു. കർഷകർ കടുത്ത മത്സരത്തെ മാത്രമല്ല വീണ്ടും വൻ വിലത്തകർച്ചയെയും നേരിടേണ്ടിവരും.
വ്യവസായ വെല്ലുവിളി: ചൈനയുടെ വിപണിയായി ഇന്ത്യ മാറുന്നത് ചിന്തിക്കാവുന്നതേയല്ല. ചൈനീസ് ഉത്പന്നങ്ങൾ നിയന്ത്രണമില്ലാതെ ഇന്ത്യൻ വിപണിയിലെത്തുന്പോൾ ഇന്ത്യൻ വ്യവസായ മേഖല അടച്ചുപൂട്ടേണ്ടിവരും.
ബൗദ്ധിക സ്വത്തവകാശം: ബൗദ്ധിക സ്വത്തവകാശം കരാറിന്റെ മുഖ്യ ഇനമാണ്. ഈ നിയമത്തിൽ ജപ്പാന്റെ നിർദേശങ്ങൾക്കു വിധേയപ്പെട്ടു മാറ്റങ്ങൾ വരുത്തിയാൽ ഭാരതത്തിന്റെ മരുന്ന് ഉത്പാദനം തകരുക മാത്രമല്ല ആഗോള കന്പനികളുടെ അനിയന്ത്രിത വിലവർധനവിനു മുന്പിൽ ഇന്ത്യക്ക് അടിയറവ് പറയേണ്ടിയും വരും.
വിത്തുകളുടെ നിയന്ത്രണം: കർഷകർ വിത്തുകൾ ശേഖരിച്ചുവയ്ക്കുന്ന ഇന്നത്തെ അവസ്ഥ മാറി ആഗോള വിത്തുവ്യവസായത്തിന്റെ 60 ശതമാനവും നിയന്ത്രിക്കുന്ന മൊണ്സാന്റോ, ബേയർ, സിൻജെന്റാ എന്നീ വൻ കന്പനികളുടെ കൈകളിലേക്ക് വിത്തുനിയന്ത്രണം മാറും. അനന്തരഫലമായി വിത്തുകൾക്ക് വൻ റോയൽറ്റി കൊടുക്കേണ്ടിവരും. ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ വിപണനത്തിനും ഇടയാകും.
ചെറുകിട വ്യാപാരികൾ പെരുവഴിയിൽ: ബഹുരാഷ്ട്ര കുത്തകകളുടെ ആധിപത്യം ആർസിഇപി കരാറിലൂടെ നടപ്പിലാകുന്പോൾ അന്നന്നുള്ള അപ്പത്തിനുവേണ്ടി പണിയെടുക്കുന്ന ചെറുകിട കച്ചവടക്കാരും വഴിയോര വ്യാപാരികളും പെരുവഴിയിലാകുക മാത്രമല്ല ഈ ജനവിഭാഗത്തെ പട്ടിണിമരണത്തിലേക്കും നയിക്കും.
ക്ഷീരകർഷകരുടെ നിലവിളി: കാലിത്തീറ്റയുടെ വിലവർധനവിൽ ക്ഷീരകർഷകർ ഇപ്പോൾതന്നെ വലിയ പ്രതിസന്ധിയിലാണ്. ന്യൂസിലൻഡ് ഉൾപ്പെടെ ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോത്പാദകരാജ്യങ്ങളുമായിട്ടുള്ള സ്വതന്ത്രവ്യാപാരം ഇന്ത്യയുടെ ക്ഷീരമേഖലയ്ക്കു കടുത്ത പ്രഹരമായിരിക്കും. ന്യൂസിലൻഡിലെ ഫോന്ററ ഇന്ത്യയിലെ ക്ഷീരവ്യവസായത്തിൽ ഇതിനോടകം കണ്ണുവച്ചിട്ടുണ്ട്. വിയറ്റ്നാം ഉൾപ്പെടെ വിവിധ ആസിയാൻ രാജ്യങ്ങളിൽ ഫോന്ററ വേരുറപ്പിച്ചുകഴിഞ്ഞു.
കൃഷിഭൂമികൾ കുത്തകകളിലേക്ക്: ഗ്രാമീണ ഭാരതത്തിന്റെ ചൈതന്യം കർഷകരുടെ കൃഷിഭൂമിയാണ്. ചെറുകിട കർഷകർ ജീവിതം കരുപ്പിടിപ്പിച്ചത് ഈ ഭൂമിയിലെ കഠിനാധ്വാനത്തിലൂടെയും. ഈ കൃഷിയിടങ്ങൾ ആഗോള കുത്തകകൾക്ക് കൈമാറ്റം ചെയ്യപ്പെടുന്പോൾ വിളഭൂമിയിൽ കർഷകന്റെ കണ്ണീരുവീഴും. കൃഷിക്കായി സ്ഥലം പാട്ടത്തിനെടുക്കുവാൻ മാത്രമല്ല ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനും പുത്തൻ കരാറിൽ വ്യവസ്ഥയുണ്ട്. ഇതിനു മുന്നോടിയായി ഒട്ടേറെ നിയമഭേദഗതികൾ കേന്ദ്രസർക്കാർ ഇതിനോടകം നടത്തി. വിവിധ തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ചും വിദേശനിക്ഷേപത്തിൽ ഉദാരവത്കരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
കരാറിൽ നിന്നു പിന്മാറണം
നിയന്ത്രണങ്ങളും നികുതികളുമില്ലാത്ത ആസിയാൻ സ്വതന്ത്ര വ്യാപാരക്കരാർ ഇന്ത്യൻ കാർഷിക സന്പദ്ഘടന തകർത്ത് കർഷകന്റെ നടുവൊടിച്ചിരിക്കുന്പോൾ അതിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ആർസിഇപി കരാർ അംഗീകരിക്കാനാവില്ല.
ആർസിഇപി കരാറിന് ബദലായി അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകരിച്ച ട്രാൻസ് പസഫിക് പാർട്ട്ണർഷിപ്പിൽനിന്ന് അമേരിക്കതന്നെ പിന്മാറിയിരിക്കുന്നതും നമുക്കു പുനഃപരിശോധനയ്ക്കുള്ള അവസരമാണ്. തകർന്നടിഞ്ഞ കാർഷികമേഖലയുടെ ശവപ്പെട്ടിയുടെ അവസാനത്തെ ആണികൂടി അടിക്കുന്ന പുത്തൻകരാറിന് കേന്ദ്രസർക്കാർ പച്ചക്കൊടി കാണിച്ചാൽ ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങൾ ശവപ്പറന്പുകളായി മാറാം.
ഷെവലിയർ വി.സി. സെബാസ്റ്റ്യൻ
(ഇൻഫാം ദേശീയ സെക്രട്ടറി ജനറലും രാഷ്ട്രീയ കിസാൻ മഹാസംഘ്
സംസ്ഥാന ചെയർമാനുമാണു ലേഖകൻ)