Thursday, September 12, 2019 11:28 PM IST
അങ്ങേയറ്റം സംതൃപ്തിയോടെയാണ് എന്റെ ഗവണ്മെന്റിന്റെ 100 ദിവസത്തെ പ്രകടനത്തെക്കുറിച്ചു ഞാന്‍ എഴുതുന്നത്. സാധാരണയായി മധുവിധുകാലം എന്നു കരുതിപ്പോരുന്ന ആദ്യത്തെ 100 ദിവസങ്ങളില്‍ ഗവണ്മെന്റുകള് കാര്യമായൊന്നും ചെയ്യാറില്ല. എന്നു മാത്രമല്ല, പുതിയ ഗവണ്മെന്റുകള് ഗൗരവമേറിയ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന പ്രതീക്ഷ പൊതുജനം വച്ചുപുലര്‍ത്തുന്നുമില്ല. തുടര്‍ച്ച നിലനിര്‍ത്തിപ്പോരുന്ന ഗവണ്മെന്റുകളാണെങ്കില്, മുന്‍കാലങ്ങളില്‍ പുതിയ ഗവണ്മെന്റുകള് കൈക്കൊണ്ടുവരാറുള്ള നിലപാട് തെരഞ്ഞെടുപ്പു ജയിച്ചുകഴിഞ്ഞു ഇനി നമുക്കു ഭരിക്കാന്‍ അഞ്ചു വര്‍ഷമുണ്ട് എന്ന സമീപനമാണ്.
എന്നാല്‍, ഇതെല്ലാം പഴയ കഥ. ഇതു നരേന്ദ്ര മോദിയാണ്. പ്രധാനമന്ത്രിയെന്ന നിലയില്‍, ഗവണ്മെന്റ് അധികാരത്തില്‍ ഉണ്ടായിരുന്ന നാളുകളിലോ തെരഞ്ഞെടുപ്പിനു ശേഷമോ ഒരിക്കല്‍പ്പോലും ഇടവേളയെടുത്തിട്ടില്ലാത്ത വ്യക്തി! പുതിയ ഗവണ്മെന്റിനായി നൂറു ദിവസത്തെ അജൻഡയുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന് ഓരോ വകുപ്പുകളോടും തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിനു മുമ്പുതന്നെ അദ്ദേഹം ആവശ്യപ്പെട്ടു!
"ആദ്യം രാഷ്ട്രം' എന്ന ആപ്തവാക്യവുമായാണു നരേന്ദ്ര മോദി ഗവണ്മെന്റ് അധികാരമേറ്റത്. പറയുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള ലക്ഷ്യബോധം മാത്രമല്ല, മുന്‍കാലങ്ങളില്‍ അസാധ്യമെന്നു കണക്കാക്കിയിരുന്ന സാമൂഹിക, സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കാനുള്ള അളവറ്റ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കാനുള്ള കഴിവും ഈ ഗവണ്മെന്റിനുണ്ട്.
തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള നേതൃത്വത്തിന്റെ പ്രകൃതത്തിനു തെളിവാണ് ഈ ഗവണ്മെന്റിന്റെ ആദ്യത്തെ പാര്‍ലമെന്റ് സമ്മേളനം. ശക്തമായ എതിര്‍പ്പുണ്ടായിട്ടും ആദ്യത്തെ ആഴ്ച തന്നെ മുത്തലാക്ക് നിരോധിക്കുകവഴി സ്ത്രീകളുടെ മാനവും അന്തസും പുനഃസ്ഥാപിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഈ ഗവണ്മെന്റ് പ്രകടമാക്കി. ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്ന ലിംഗനീതിക്കു ചേരുംവിധം മുസ്ലിം സ്ത്രീകളെ സംരക്ഷിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്നതിനുള്ള ഒരു ശക്തമായ ചുവടാണ് ഈ നിയമനിര്‍മാണം.
സാമൂഹിക പരിഷ്കരണത്തിന് ഒറ്റമനസ്സായി ഈ ഗവണ്മെന്റ് നല്കുന്ന ഊന്നലിനു മറ്റൊരു ഉദാഹരണമാണു കുട്ടികള്‍ക്കു നേരേയുള്ള ഗൗരവമേറിയ ലൈംഗിക പീഡനക്കുറ്റങ്ങള്ക്കു വധശിക്ഷ വരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള, ലൈംഗിക കുറ്റങ്ങളില്‍നിന്നു കുട്ടികള്‍ക്കു സംരക്ഷണം നല്കല് (ഭേദഗതി) ബില്‍, 2019. ഇന്ത്യയിലെ കുഞ്ഞുങ്ങള്‍ സുരക്ഷ അര്‍ഹിക്കുന്നു. ലൈംഗിക അതിക്രമം നടത്തുന്നവരെ ഉരുക്കുമുഷ്ടികൊണ്ടു നേരിടുന്നതിന് ഉതകുന്ന നിയമം വഴി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം.
ഈ ഗവണ്മെന്റിന്റെ പുരോഗമനപരമായ വികസന പദ്ധതിയുടെ ഹൃദയസ്ഥാനത്താണു കര്‍ഷകരുടെ സ്ഥാനം. ഈ ഗവണ്മെന്റ് ആദ്യം കൈക്കൊണ്ട തീരുമാനങ്ങളിലൊന്ന് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎംകിസാന്‍) എല്ലായിടത്തും വ്യാപിപ്പിക്കാനും അതിന്റെ പരിധി വര്‍ധിപ്പിക്കാനുമാണ്. പദ്ധതി വികസിപ്പിക്കപ്പെട്ടതോടെ എല്ലാ കര്‍ഷകര്‍ക്കും അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ 6,000 രൂപ വീതം നേരിട്ടു ലഭിക്കും. ഈ പദ്ധതിയുടെ നേട്ടം 20 കോടി കര്‍ഷകര്‍ക്കു ലഭിക്കും.
എല്ലാ കര്‍ഷകര്‍ക്കും 6,000 രൂപയുടെ ധനസഹായവും തൊഴിലാളികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും കര്‍ഷകര്‍ക്കുംകൂടി പെന്ഷന് പദ്ധതികളും ലഭ്യമാക്കുകവഴി രണ്ടാം മോദി ഗവണ്മെന്റ് പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ഉയര്‍ത്താനും തുല്യമായ അവസരങ്ങള്‍ ലഭ്യമാക്കാനും ശ്രമിച്ചിട്ടുണ്ട്. കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വരെ നല്‍കുക വഴി 50 കോടി പേരുടെ ആരോഗ്യസംരക്ഷണത്തിനായുള്ള കാര്യങ്ങള്‍ ആയുഷ്മാന്‍ ഭാരത് വഴി ഉറപ്പാക്കുന്നു. ഇതു തങ്ങളുടെ മനുഷ്യവിഭവശേഷി പുതിയ ഇന്ത്യ രൂപപ്പെടുത്തുന്നതിനായി സമര്‍പ്പിക്കാന്‍ യുവാക്കള്‍ക്കും ദരിദ്രര്‍ക്കും അവസരമേകുന്നു. ഇത് അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ്വ്യവസ്ഥ നേടിയെടുക്കാന്‍ സാധിക്കുന്ന ഇന്ത്യ തന്നെയാണ്.
130 കോടി ജനങ്ങളുടെ പ്രതീക്ഷകളെ വളര്‍ത്തിയെന്നു പ്രതിപക്ഷം നമ്മുടെ ഗവണ്മെന്റിനെ കുറ്റപ്പെടുത്തുന്നുണ്ടെങ്കില്‍, ഞങ്ങള്‍ അതില്‍ അഭിമാനിക്കുകയാണ്. ആഗോള വന്‍ശക്തിയായി ഇന്ത്യ മാറുമെന്ന് ഉറപ്പാക്കുന്ന പരിവര്‍ത്തനം സാധ്യമാക്കുന്ന പുതിയ നാഴികക്കല്ലുകളും ലക്ഷ്യങ്ങളും വികസന നേട്ടങ്ങളും നിശ്ചയിക്കുകവഴി, പുതിയ ഇന്ത്യയുടെ ഊര്‍ജം ബഹിര്‍ഗമിപ്പിക്കാന്‍ രണ്ടാം മോദി ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നു. ഇതിനായി മൂന്നു കാര്യങ്ങള്‍ ഉള്‍പ്പെട്ട നയമാണു നമ്മുടെ ഗവണ്മെന്റിനുള്ളത്. ഒന്ന്: പുതിയ ഇന്ത്യ രൂപപ്പെടുത്താനായി രാഷ്ട്രത്തിന്റെ മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തുക. രണ്ട്: അഴിമതി തുടച്ചുനീക്കുക. മൂന്ന്: അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുക.
പുരോഗതിയിലേക്കുള്ള പാതയിലെ വലിയ തടസങ്ങളിലൊന്നാണ് അഴിമതി. ഒന്നാം മോദി ഗവണ്മെന്റ് തെളിമയാര്‍ന്ന ഭരണം കാഴ്ചവച്ചു. രണ്ടാം മോദി ഗവണ്മെന്റ് അഴിമതിക്കാരെ നേരിടാന്‍ ലക്ഷ്യമിടുന്നു. അഴിമതിവിരുദ്ധ നിയമങ്ങള്‍ സ്പര്‍ശിക്കാന്‍ മടിച്ച അഴിമതിക്കാരായ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ബലമായി രാജിവയ്പിച്ചു. പൊതു ഖജനാവു കൊള്ളയടിച്ചവര്‍ അഴിക്കുള്ളിലാണ്. അഴിമതി തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനം തുടര്‍ന്നുവരികയാണ്. അതു സാമ്പത്തിക ശേഷി വര്‍ധിപ്പിക്കാനും മുന്നോട്ടുകുതിക്കാനും ഇന്ത്യക്കു സഹായകമാകും.
വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനുള്ള തുടക്കമെന്നോണം ജി7, ജി20, ബ്രിക്സ്, യുഎന്‍ തുടങ്ങിയ ആഗോള ബഹുരാഷ്ട്ര വേദികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ കരുത്തുറ്റ സാന്നിധ്യമായിത്തീര്ന്നതു രാജ്യം ഔന്നത്യം നേടുന്നതിന്റെ പ്രതിഫലനമാണ്. ന്യൂഡല്‍ഹി ഇപ്പോള്‍ കേവലം കാഴ്ചക്കാരനായി നിലകൊള്ളുകയോ പിന്തുടരുകയോ അല്ല; പകരം പരിസ്ഥിതി സംരക്ഷണത്തിലായാലും കാര്‍ബണ്‍ പുറംതള്ളുന്നതിലായാലും വ്യാപാര ചര്‍ച്ചകളിലായാലും ശാക്തിക സന്തുലനത്തിലായാലും ആഗോള ശക്തിയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറുക വഴി ഇന്ത്യ ആഗോള നേതൃത്വത്തിലേക്ക് ഉയര്‍ന്നു.
രണ്ടാം മോദി ഗവണ്മെന്റിന്റെ ആദ്യ 100 ദിനം, ദീര്‍ഘവീക്ഷണമുള്ളതും നിര്‍ഭയനുമായ പ്രധാനമന്ത്രിയുടെ ചടുലമായ നേതൃത്വത്തില്‍ പരമാവധി ശേഷി പുറത്തെടുക്കുക വഴി എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്ക്കും വികസനം, എല്ലാവരുടെയും വിശ്വാസം എന്ന ആപ്തവാക്യം നടപ്പാക്കുംവിധം ഇന്ത്യ ഭരിക്കുന്ന ഉറച്ച ഗവണ്മെന്റ് ലഭ്യമാക്കുമെന്ന ആത്മവിശ്വാസമുള്ള, പ്രതീക്ഷാനിര്‍ഭരമായ ഇന്ത്യയുടെ പ്രതിഫലനമാണ്.
കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍