Thursday, September 12, 2019 11:31 PM IST
ഐപിസി 337-ാം വകുപ്പു റദ്ദാക്കിക്കൊണ്ട് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പറഞ്ഞത് "ഭരണഘടനാ ധാർമികതയാണ് നടപ്പാകേണ്ടത്, സാമൂഹിക ധാർമികതയല്ല' എന്നാണ്. ഭരണഘടനയെയും കോടതികളെയും അവയുടെ വിധികളെയും ആദരിക്കുകയും അനുസരിക്കുകയും വേണമെന്നതിനു സംശയമൊന്നുമില്ല. എങ്കിലും ചില വിധികളും കോടതി പരാമർശങ്ങളും സൃഷ്ടിക്കാവുന്നതെറ്റിദ്ധാരണകളെയും അവയുടെ ദുഷ്ഫലങ്ങളെയും അവഗണിക്കാനാവില്ലല്ലോ. കോടതിയുടെ മേൽപ്പറഞ്ഞ പ്രസ്താവന അക്കാലത്ത് മാധ്യമങ്ങളിൽ ഹിറ്റായിരുന്നു. പ്രസ്താവനയുടെ മാധ്യമ തീവ്രത കഴിഞ്ഞിരിക്കുന്ന ഈ അവസരത്തിൽ അതേക്കുറിച്ച് അല്പം വിചിന്തനം നടത്തുന്നത് ഉചിതമെന്ന് കരുതുന്നു.
കോടതി പ്രസ്താവനയുടെ വിഷയം "ധാർമികത' ആയതുകൊണ്ടു ധാർമിക വിജ്ഞാനീയത്തിന്റെ (എത്തിക്സ്, മൊറാലിറ്റി) വീക്ഷണത്തിലുള്ള ഒരു ഹ്രസ്വ ചർച്ചയാണിത്. ധാർമികതയും നൈയാമികതയും (ഭരണഘടന, നിയമങ്ങൾ) വ്യത്യസ്തമാണെങ്കിലും അവ തമ്മിൽ ഏറെ സമാനതയും സാധർമ്യവുമുണ്ട്. ചില ലൈംഗികവേഴ്ചകളുടെ ശരി തെറ്റുകളെക്കുറിച്ചുള്ള വിധിയുടെ പശ്ചാത്തലത്തിലായിരുന്നാലും "ഭരണഘടനാധാർമികതയാണ്, സാമൂഹിക ധാർമികതയല്ല നടപ്പാകേണ്ടത്' എന്നത് ഒരു പൊതു പ്രസ്താവനയാണ്.
അപ്പോൾ ഏതു കാര്യത്തിന്റെയും പ്രവൃത്തിയുടെയും നന്മതിന്മ നിർണയിക്കുന്നതിനുള്ള മാനദണ്ഡം ഭരണഘടനയാണെന്നു വരും. ഈ പ്രസ്താവന ചെയ്യുന്ന വലിയ ദ്രോഹം സാമൂഹിക ധാർമികതയെയും പൊതു സമൂഹത്തിന്റെ ധാർമികബോധത്തെയും ഇകഴ്ത്തുകയും അപ്രസക്തമാക്കുകയും ഒരളവുവരെ പുച്ഛിക്കുകയും ചെയ്യുന്നുവെന്നതാണ്. ധാർമികതയും അതിന്റെ സംരക്ഷണവും ഭരണഘടനയുടെയും കോടതികളുടെയും മാത്രം ദൗത്യമല്ല; അതു സമൂഹത്തിന്റെയും അതിലെ ഓരോ വ്യക്തിയുടെയും ദൗത്യം കൂടിയാണ്. ഈ യാഥാർഥ്യം അവഗണിക്കുന്ന കോടതി പ്രസ്താവന ഖേദകരം തന്നെ.
ശബരിമല വിഷയത്തിൽ വിശ്വാസിസമൂഹത്തിന്റെ അഭിപ്രായം അവഗണിച്ച് ഭരണഘടന മാത്രം നോക്കി കേസ് തീർപ്പാക്കരുതെന്നു താൻ കോടതിയെ അറിയിച്ചിരുന്നതായി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പിന്നീടു പറയുകയുണ്ടായി. പക്ഷേ കോടതി ചെവിക്കൊണ്ടില്ല. അതിന്റെ പരിണതഫലം നാം ആവശ്യത്തിന് അനുഭവിച്ചു. വേണ്ട ത്ര യാഥാർഥ്യബോധമില്ലാതെ, നിയമപുസ്തകത്തിന്റെ ഏടുകളിൽ മാത്രം ഒതുങ്ങുന്നവ ആയിരിക്കരുതല്ലോ നമ്മുടെ നീതിന്യായ വിധികൾ.
വ്യത്യാസങ്ങളും സമാനതകളും
മനുഷ്യന്റെ ഉള്ളിൽ മുളയെടുക്കുന്നതാണു ധാർമികത. ബുദ്ധി, സാമൂഹ്യാനുഭവം, പ്രായോഗികയുക്തി, സമരസഭാവം എന്നിവ സമ്മേളിക്കുന്ന അവന്റെ മനഃസാക്ഷിയിലാണ് "നന്മ ചെയ്യണം, തിന്മ ചെയ്യരുത്' എന്ന ധാർമികാവബോധം രൂപം കൊള്ളുന്നത്. നന്മ തിന്മാ വിവേചനവും നന്മയുടെ സാക്ഷാത്കാരവുമാണു ധാർമികത ഉന്നം വയ്ക്കുന്നത്. മനുഷ്യമഹത്വം, സത്യം, നീതി, വിശ്വസ്തത എന്നിങ്ങനെയുള്ള അടിസ്ഥാന മൂല്യങ്ങളാണ് നേർക്കാഴ്ചയുള്ള ധാർമികത മുറുകെപ്പിടിക്കുന്നത്.
ഭരണഘടനയും നിയമങ്ങളും മനുഷ്യനിർമിതമാണ്; വ്യക്തിയെ സംബന്ധിച്ച് പുറമേ നിന്നു വരുന്നതും. എങ്കിലും അവ വളരെ പ്രധാനപ്പെട്ടതും പ്രസക്തവുമാണ്. മനഃസാക്ഷി വ്യക്തിഗതമാണ്. എല്ലാവരുടെയും മനഃസാക്ഷി നേർക്കാഴ്ചയുള്ള മൂല്യങ്ങൾ ഉൾക്കൊള്ളണമെന്നുമില്ല; അപ്പോൾ, സമൂഹത്തിന്റെ സുരക്ഷയും സുസ്ഥിതിയുമൊക്കെ ലക്ഷ്യമാക്കി അധികാരികൾ നിയമങ്ങൾ നിർമിക്കും. പ്രസ്തുത നിയമങ്ങളുടെയും നടപടികളുടെയും രൂപരേഖ നല്കുന്നത് ഭരണഘടനയാണല്ലോ. ഇവിടെ പെരുമാറ്റങ്ങൾ നിയമ വിധേയമായതും (ശരി) നിയമവിരുദ്ധമായതും (തെറ്റ്) ആകും. ധാർമികത നന്മതിന്മയുടെയും നൈയാമികത ശരി- തെറ്റിന്റെയും മണ്ഡലങ്ങളാണ്. എങ്കിലും ധാർമികതയിലെ ശരി (നന്മ)യും നിയമത്തിലെ ശരിയും തമ്മിൽ ഏറെ സമാനതകളുണ്ട്; അതുപോലെ ധാർമികതയിലെ തെറ്റും (തിന്മ) നിയമത്തിലെ തെറ്റും തമ്മിലും. എങ്കിലും നിയമവിധേയമായതെല്ലാം നന്മയാകണമെന്നില്ല. നിലവിലിരിക്കുന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (എംടിപി) തന്നെ നല്ലൊരു ഉദാഹരണം. നിയമവിരുദ്ധമായത് എപ്പോഴും തിന്മയാകണമെന്നില്ല. ഉദാഹരണത്തിന്, വിശന്നുപൊരിയുന്ന ഒരു പാവപ്പെട്ടവൻ ഒന്നോ രണ്ടോ നേരത്തേ ഭക്ഷണം ഉടമസ്ഥന്റെ അറിവോ അനുവാദമോ ഇല്ലാതെ എടുത്തുകൊണ്ടുപോയാൽ അതു തിന്മയാകില്ല.
സമൂഹം ധാർമികതയുടെ കർമഭൂമി
ധാർമികബോധം ഉണരുന്നതും ധാർമിക മൂല്യങ്ങൾ സാക്ഷാത്കരിക്കപ്പെടേണ്ടതും സമൂഹത്തിലാണ്. ഒരാൾ മാത്രമുള്ള സാഹചര്യത്തിൽ ധാർമികതയുടെ പ്രസക്തി തുലോം തുച്ഛമാണ്. എന്നാൽ, ആളുകൾ സമൂഹമായി മാറുന്നതനുസരിച്ച് ജീവനോടുള്ള ആദരവ്, സത്യം, നീതി, വിശ്വസ്തത, അഹിംസ, സ്നേഹം മുതലായ പ്രധാനപ്പെട്ട ധാർമികമൂല്യങ്ങളുടെ പ്രസക്തിയും വർധിക്കുന്നു. വ്യക്തിയന്തര ഇടപെടലുകളിലൂടെയും ബന്ധങ്ങളിലൂടെയും ഇവ സജീവവും ശക്തവുമായിത്തീരുന്നു. വ്യക്തികളുടെയും സമൂഹത്തിന്റെയും ഈ ധാർമിക ബോധമാണ് ഏതു ഭരണഘടനാ ധാർമികതയുടെയും ബലം. ഭരണഘടന എഴുതപ്പെട്ടു കഴിഞ്ഞല്ലല്ലോ മനുഷ്യർ ധാർമികജീവിതം തുടങ്ങുന്നത്.
ഇപ്പറഞ്ഞ സാമൂഹിക ധാർമികത അനങ്ങാപ്പാറയല്ല. തനതു രീതിയിലുള്ള പരിണാമവും വളർച്ചയും അതിനുണ്ട്. ഇതു സംഭവിക്കുന്നതു മുഖ്യമായും മനുഷ്യനു തന്റെ തന്നെ മഹത്വത്തെയും ബന്ധപ്പെട്ട അവകാശങ്ങൾ, കടമകൾ മുതലായവയെക്കുറിച്ചും കൂടുതൽ അറിവും ബോധ്യവും ഉണ്ടാകുന്പോഴാണ്. സമൂഹത്തിലെ ഒരുകൂട്ടം ആളുകളുടെ ആഴത്തിലുള്ള ഉൾക്കാഴ്ചകൾ, കാലത്തിന്റെ അടയാളങ്ങൾ, അനുഭവങ്ങൾ, പ്രത്യേകിച്ച് ദുരിതാനുഭവങ്ങൾ (മഹായുദ്ധങ്ങൾ, മഹാപ്രളയങ്ങൾ ഒക്കെ ഇതിൽപ്പെടും) എന്നിവ ഈ മാറ്റത്തിന് ആക്കം കൂട്ടാം. എങ്കിലും ഭരണഘടന- നിയമ ഭേദഗതികൾ പോലെ ഒറ്റയടിക്കു നടക്കുന്നതല്ല ഇത്. ഈ കാലവിളംബത്തിൽ സാമൂഹിക ധാർമികതയിൽ പോരായ്മകൾ ഉണ്ടെ ങ്കിൽ അവ തിരുത്തി, ധാർമികതയെ അർഥവത്താക്കാനുള്ള ദൗത്യം ഭരണഘടനയ്ക്കുണ്ട്. ഒപ്പം ഇങ്ങനെ നടത്തുന്ന ഭേദഗതികൾക്ക് പൊതുസമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യതയുടെ ഏറ്റക്കുറച്ചിൽ പ്രസ്തുത ഭേദഗതികളുടെ ധാർമിക നേർക്കാഴ്ചയുടെ ഏറ്റക്കുറച്ചിലിന്റെ സൂചകമായും കരുതാവുന്നതാണ്.
ഭരണഘടനാ ധാർമികതയ്ക്ക്
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ "ലീഗൽ പോസിറ്റീവിസം' പ്രബലമായതോടെ ധാർമികതയും നിയമവും തമ്മിലുള്ള ബന്ധം അറ്റുപോയി. പിന്നെ അവ ഓരോന്നും അതതിന്റെ വഴിക്കുപോയി. ഭരണഘടനാടിസ്ഥിതമായി സർക്കാർ ഉണ്ടാക്കുന്ന നിയമങ്ങൾ ധാർമികമായി ശരിയായിരിക്കാം, തെറ്റായിരിക്കാം. ഏതായാലും നിയമത്തിനു തന്നെ പ്രാബല്യം. ഈ സംവിധാനത്തിൽ, ധാർമിക വിജ്ഞാനീയത്തിന്റെ വീക്ഷണമനുസരിച്ച്, ഭരണഘടനയും നിയമങ്ങളും (നേർക്കാഴ്ചയുള്ള) ധാർമികതയുടെ മാനദണ്ഡമാകണമെങ്കിൽ നാലു ഘടകങ്ങൾ യോജിക്കണമെന്ന് തോന്നുന്നു.
ഭരണഘടന: ഒന്നാമതായി, ഭരണഘടനതന്നെ അടിസ്ഥാന ധാർമികമൂല്യങ്ങളും അവയെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളും ഉൾക്കൊള്ളുന്നതാകണം. ഇന്ത്യൻ ഭരണഘടനയെ ശ്ലാഘിച്ചും അല്ലാതെയും അഭിപ്രായങ്ങൾ നിലവിലുണ്ട്. എങ്കിലും മറ്റു പല ഭരണഘടനകളിലെയും നല്ല അംശങ്ങളും ഭാരതീയ സംസ്കാരത്തിന്റെ ദർശനങ്ങളും, പ്രത്യേകിച്ചു രാജ്യത്തിന്റെ മുഖമുദ്രയായ വൈവിധ്യങ്ങളും ബഹുസ്വരതയും, ഒക്കെ കണക്കിലെടുത്തു രൂപീകരിക്കപ്പെട്ട നല്ലതും പ്രായോഗികവുമായ ഒരു ഭരണഘടനയായി അതു കരുതപ്പെടുന്നു. ഭരണഘടന ഉൾക്കൊള്ളുന്ന മൗലികാവകാശങ്ങൾ തന്നെ അതിന്റെ സവിശേഷതയുടെ ഒരു പ്രധാന ഘടകമാണ്. ധാർമികമായും അങ്ങനെതന്നെ. കാരണം മൗലികാവകാശങ്ങൾ നേർക്കാഴ്ചയുള്ള പല ധാർമിക മൂല്യങ്ങളെയും ഉൾക്കൊള്ളുന്നതാണ്. എങ്കിലും, ഐവർ ജെന്നിംഗ്സ് നമ്മുടെ ഭരണഘടനയെക്കുറിച്ചു പറഞ്ഞിട്ടുള്ളതും ശ്രദ്ധിക്കേണ്ടതാണ്: ""നിയമങ്ങളുടെ ബാഹുല്യം, നിർവചിക്കപ്പെടാത്ത പല പ്രധാന പദങ്ങൾ എന്നിവ മൂലം അതു വലിയ ഒരു വാല്യവും അഭിഭാഷകരുടെ പറുദീസയുമാണ്''.
കോടതിവിധികൾ: ഭരണഘടനയെ സംരക്ഷിക്കേണ്ട ദൗത്യം കോടതികൾക്കാണല്ലോ; പ്രത്യേകിച്ചു സുപ്രീംകോടതിക്ക്. ഭരണഘടനാ ഭേദഗതികൾ, സർക്കാർ നിയമങ്ങൾ മുതലായവ ഭരണഘടനയുടെ അന്തഃസത്തയ്ക്കും അടിസ്ഥാന സവിശേഷതകൾക്കും നിരക്കുന്നതാണോ അല്ലയോ എന്ന വിധികൾ വിധികർത്താക്കളുടെ വ്യാഖ്യാനങ്ങൾ അടങ്ങുന്നതാണ്. ജഡ്ജിമാരുടെ പ്രാഗത്ഭ്യവും ആത്മാർഥതയും അംഗീകരിക്കുന്പോഴും വ്യാഖ്യാനങ്ങൾ ഒരളവുവരെ വ്യക്തിഗതമാണ്. കഴിഞ്ഞ മോദിസർക്കാരിന്റെ കാലത്തു സിനിമാ തിയറ്ററുകളിൽ പടം തുടങ്ങുന്നതിനുമുന്പ് എല്ലാവരും എഴുന്നേറ്റുനിന്ന് ദേശീയഗാനം പാടി ദേശഭക്തി പ്രകടിപ്പിക്കണമെന്ന് അന്നത്തെ ചീഫ് ജസ്റ്റീസ് അംഗീകരിച്ച ഒരു ഉത്തരവ് വന്നിരുന്നു. അതു സർക്കാരിന്റെ താത്പര്യപ്രകാരമായിരുന്നുവെന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു.
വിധിയെക്കുറിച്ചു പിന്നീട് വന്ന അപ്പീൽ കേട്ടത് താരതമ്യേന ജൂണിയർ ആയ ജഡ്ജിയാണ്. ജനങ്ങൾ സിനിമാ കാണാൻ വരുന്നത് ദേശഭക്തി പ്രകടിപ്പിക്കാനല്ല; കുറച്ച് ഉല്ലാസത്തിനും സന്തോഷത്തിനുമാണ് എന്നു പറഞ്ഞ് അദ്ദേഹം ചീഫ് ജസ്റ്റീസിന്റെ വിധി റദ്ദാക്കി. എത്രയോ ലളിതവും യുക്തിസഹവും പൊതുസ്വീകാര്യതയുള്ളതുമായ വാദഗതി! ഇദ്ദേഹത്തിന് ഉപരിശക്തികളെ പ്രീതിപ്പെടുത്തണമെന്ന പ്രലോഭനം ഉണ്ടായിരുന്നതായി തോന്നുന്നില്ല. ഇതുപോലെ വേറെയും ഉദാഹരണങ്ങൾ ഉണ്ട്. ഭരണഘടന "അഭിഭാഷകരുടെ പറുദീസ'യാണ് എന്ന നിരീക്ഷണത്തിൽ കഴന്പുണ്ടെ ങ്കിൽ ഇങ്ങനെയുള്ള വൈവിധ്യങ്ങൾക്കു കൂടുതൽ സാധ്യതയുണ്ട്.
ഇതൊക്കെ മാനുഷിക സംവിധാനത്തിന്റെ പരിമിതികളുടെ ഭാഗമായി നാം അംഗീകരിക്കുന്നു. അപ്പോൾ, വിധികളും പ്രസ്താവനകളും പുറപ്പെടുവിക്കുന്നവരും പ്രസ്തുത പരിമിതികളെക്കുറിച്ച് ബോധമുള്ളവർ ആകണ്ടേ ?
ജഡ്ജിമാരുടെ "മനസിലിരി'പ്പും മുൻവിധികളും വരെ അവരുടെ വിധികളിലൂടെയും പരാമർശങ്ങളിലുടെയും പുറത്തു വരുന്നതിന്റെ നല്ല ഉദാഹരണമായിരുന്നല്ലോ അടുത്തയിടെ മദ്രാസ് ഹൈക്കോടതിയിലെ ഒരു ജഡ്ജി ക്രൈസ്തവവിദ്യാഭ്യാസ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയത്. പ്രതിഷേധം ശക്തമായപ്പോൾ പിൻവലിച്ചുവെന്നുമാത്രം. ഭരണഘടനയെ സംരക്ഷിക്കാനും നടപ്പാക്കാനുമൊക്കെ കടപ്പെട്ടവരിൽ ഇങ്ങനെയും ചിലരുണ്ടെന്നു നമുക്ക് ഓർക്കാം.
ഭരണഘടനാ സ്ഥാപനങ്ങൾ: ഗവർണർ, തെരഞ്ഞെടുപ്പ് കമ്മീഷൻ, സ്പീക്കർ മുതലായി ഭരണഘടനാപരമായിത്തന്നെ സ്വതന്ത്ര പ്രവർത്തനാധികമുള്ള പല സ്ഥാപനങ്ങളും സംവിധാനങ്ങളും രാജ്യത്തുണ്ടല്ലോ. സർക്കാരിന്റെയും രാഷ്ട്രീയക്കാരുടെയും മറ്റും സ്വാധീനത്തിൽനിന്ന് മുക്തമായി ഭരണഘടനയും സ്വന്തം വിവേചനാസിദ്ധിയും ഉപയോഗിച്ച് സത്യവും നീതിയും നടപ്പാക്കാനാണല്ലോ ഇത്. പക്ഷേ ഈ അധികാരം ദുർവിനിയോഗിക്കപ്പെടുന്നതിന്റെ സാക്ഷ്യങ്ങൾ നാം ദിവസവും കണ്ടും കേട്ടുമിരിക്കുന്നു.
സർക്കാരുകൾ: ഭരണഘടനയ്ക്കു നിരക്കാത്ത പ്രവൃത്തികൾ ഏറ്റവുമധികം ചെയ്യുന്നത് സംസ്ഥാനങ്ങളും രാജ്യവും ഭരിക്കുന്ന സർക്കാരുകളും അവയുടെ സംവിധാനങ്ങളുമാണ്. "ഒരു ഒന്നാംതരം ഭരണഘടനകൊണ്ടു മൂന്നാംതരം ജനാധിപത്യമാണു നാം നടപ്പാക്കുന്നത്' എന്നു പറഞ്ഞിട്ടുള്ളത് പ്രഗത്ഭ നിയമജ്ഞനായിരുന്ന പാൽക്കിവാലയാണ്. ഭരണഘടനയും കോടതികളുമൊക്കെ തങ്ങളുടേതാണെന്നു പറയുന്നവർ ഭരിക്കുന്പോൾ ഭരണഘടന വെറും നോക്കുകുത്തിയാകുന്നതു കാഷ്മീർ വിഭജനം ഉൾപ്പെടെ പല കാര്യങ്ങളിലും നാം കണ്ടു. അധികം വിസ്തരിക്കാതെ, യുപിയിലെ ഉന്നാവോയിൽ എംഎൽഎയുടെ പീഡനമേററ പെണ്കുട്ടിയുടെ കത്ത് വായിച്ച ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയിയുടെ പ്രതികരണം മാത്രം ഓർമിപ്പിക്കുന്നു: ""പതിനേഴ് വയസിൽ കൂട്ടമാനഭംഗത്തിന് ഇരയാകുന്നു, പെണ്കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിക്കുന്നു. പെണ്കുട്ടിയും കുടുംബവും അപകടത്തിൽപ്പെടുന്നു. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്?''
ഭരണഘടനാ ധാർമികതയാണ് മാനദണ്ഡമെന്ന് അർഥവത്തായി പറയണമെങ്കിൽ മേല്പറഞ്ഞ ഘടകങ്ങൾ, പ്രത്യേകിച്ച് മൂന്നും നാലും, നേരേയാകണം. ഇന്ത്യൻ ജനതയുടെ ഭൂരിപക്ഷം വരുന്ന സാധാരണക്കാർ ഭരണഘടനയെയും അതിന്റെ വ്യവസ്ഥിതികളെയും കുറിച്ച് അത്ര അറിവുള്ളവരല്ല. പക്ഷേ രാജ്യത്ത്, പ്രത്യേകിച്ചു തങ്ങളുടെ ചുറ്റുപാടുകളിൽ അധികാര ദുർവിനിയോഗവും അനീതിയും അക്രമങ്ങളും സ്വന്തക്കാർക്കും അനുഭാവികൾക്കും എപ്പോഴും സുരക്ഷയും കൂട്ടത്തിൽ ചേരാത്തവർക്കും വിമർശിക്കുന്നവർക്കും പീഡനവും ജീവനാശവും സംഭവിക്കുന്നത് കാണുന്പോൾ അവർ അന്ധാളിക്കുന്നു, നിസഹായരാകുന്നു, ഭയപ്പെടുന്നു. ഇങ്ങനെയെന്ത്, ഇങ്ങനെ പോയാൽ എങ്ങനെയാകും എന്നൊക്കെ ചോദിക്കുന്നു. ഇതൊക്കെ ഉള്ളിൽ ജ്വലിക്കുന്ന അതൃപ്തിയുടെയും ധാർമികരോഷത്തിന്റെയും ബാക്കിപത്രമാണ്.
ഇത് ഉയരുന്നതു ഭരണഘടനാ ബോധത്തെക്കാൾ ഏറെയുപരി അവരുടെ മനഃസാക്ഷിയിലും സമൂഹ മനഃസാക്ഷിയിലും കുടികൊള്ളുന്ന ധാർമികബോധത്തിൽ നിന്നാണ്. സമൂഹത്തിലെ ധാർമികതയുടെ ഉൗടും പാവും നെയ്യുന്നതു മുഖ്യമായും ഈ സാമാന്യ ജനതയുടെ ധാർമികബോധമാണ്. "പുരോഗമനപരം' എന്നു വിശേഷിപ്പിക്കപ്പെടുന്ന കാഴ്ചപ്പാടുകളുടെ ഇരയായി താഴ്ന്നുകൊണ്ടിരിക്കുന്ന ധാർമിക നിലവാരത്തെ കൂടുതൽ ഇടിച്ചുതാഴ്ത്തുന്ന പെരുമാറ്റങ്ങളും പ്രസ്താവനകളും ഉണ്ടാകാതിരുന്നാൽ അത്രയും നന്ന്.
ഡോ. തോമസ് ശ്രാന്പിക്കൽ