Saturday, September 14, 2019 12:59 AM IST
പൊളിക്കുന്നത് ഫ്ളാറ്റല്ല, ജീവിതം-1
ജീവിതത്തിലെ ഏകസന്പാദ്യമായ ഈ ഫ്ളാറ്റ് പൊളിക്കാൻ വന്നാൽ ഇടിഞ്ഞു വീഴുന്ന നിലകൾക്കടിയിൽ കിടന്ന് ഞങ്ങൾ പിടഞ്ഞു മരിക്കും. ഇറക്കിവിട്ടാൽ പെരുവഴിയേ മുന്നിലുള്ളു. വേറെ മാർഗമില്ല. ഒരു ആയുസ് അധ്വാനിച്ചും ലോണെടുത്തും വാങ്ങിയ ഫ്ളാറ്റ് ഇടിച്ചുവീഴ്ത്തിയാൽ ഞങ്ങൾ എവിടെപോയി ജീവിക്കും. സർക്കാരും കോടതികളും മരട് നഗരസഭയും മറുപടി പറയുന്നില്ല. പാർലറിലെ ഭിത്തിയിൽ ഒട്ടിച്ചിരിക്കുന്ന ഒഴിപ്പിക്കൽ മുന്നറിയിപ്പ് നോട്ടീസ് കണ്ടതായി നടിക്കാതെ മരട് ഗോൾഡൻ കായലോരം ഫ്ളാറ്റിലെ താമസക്കാരായ ഫ്രാൻസിസും വിജയ് ശങ്കറും അമർഷം കൊണ്ടു.
ഞങ്ങൾ എന്തു ചെയ്തു
"ഞങ്ങൾ എന്തു തെറ്റാണു ചെയ്തത്. ഗോൾഡൻ കായലോരം പണി തുടങ്ങിയത് 1995ലാണ്. അന്നു തീരദേശപരിപാലന ചട്ടങ്ങൾ പ്രാബല്യത്തിലില്ല. ചട്ടമുണ്ടായതൊക്കെ പിന്നീടാണ്. ഫ്ളാറ്റ് പൊളിക്കുമെന്നറിയാതെ പിൽക്കാലത്തു പല നാടുകളിൽനിന്നെത്തി അപ്പാർട്ട്മെന്റുകൾ വാങ്ങി താമസിക്കുന്നവരാണ് ഞങ്ങളെല്ലാം. ഉടൻ പൊളിക്കും, നാളെ ഇറങ്ങിത്തരണം എന്നു കല്പിക്കുന്നവരൊന്നും ഞങ്ങളെ കേട്ടിട്ടല്ല ഈ ഉത്തരവുകളിടുന്നത്.
"ഈ ഫ്ളാറ്റുകളിൽ കിടപ്പുരോഗികളും വയോധികരുമായ ഞങ്ങളുടെ മാതാപിതാക്കൾ കഴിയുന്നുണ്ട്. പതിവായി ഡയാലിസിസും ചികിത്സയും വേണ്ടതിനാൽ അതിനായി നാട്ടിലെ വകകൾ വിറ്റ് മരടിൽ അപ്പാർട്ട്മെന്റ് വാങ്ങിയവരുമുണ്ട്. ഓരോ നിലയിലും സ്കൂൾ കുട്ടികളുണ്ട്. കൈക്കുഞ്ഞുങ്ങളുണ്ട്. രാവും പകലും ജോലി ചെയ്തു ജീവിതം കൂട്ടിമുട്ടിക്കുന്നവരുമുണ്ട്. മുപ്പതും നാൽപതും ലക്ഷം രൂപ ലോണെടുത്തു കിടക്കാനിടം വാങ്ങിയ ശേഷം പലിശ അടയ്ക്കാൻ പറ്റാതെ വലയുന്നവരുണ്ട്. ആയുസിന്റെ നീക്കിയിരുപ്പ് നഗരത്തിൽ ഒരു ഫ്ളാറ്റിൽ നിക്ഷേപിച്ചതാണ് ഞങ്ങൾ ചെയ്ത തെറ്റ്. തലമുറകളുടെ കിടപ്പാടമാണ് ഓരോ നിലകളിൽ വാങ്ങിയ രണ്ടോ മൂന്നോ മുറികളും ഒരു അടുക്കളയുമെന്ന് മറക്കരുത്.’
കൊച്ചി മരട് ഗോൾഡൻ കായലോരത്തു മാത്രമല്ല, നഗരസഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ് പതിക്കപ്പെട്ട കുണ്ടന്നൂർ ഹോളി ഫെയ്ത്ത്, നെട്ടൂർ ജെയിൻ കോറൽ കോ, മരട് ആൽഫ വെഞ്ച്വേഴ്സ് ഫ്ളാറ്റുകളിൽ നെടുവീർപ്പോടെ കഴിയുകയാണ് 350 കുടുംബങ്ങൾ.
മനസുപിടഞ്ഞ്
പ്രതിഷേധങ്ങളും ഒപ്പുശേഖരണങ്ങളുമായി നീങ്ങുന്ന ഫ്ളാറ്റുകളിലെ രണ്ടായിരത്തിലേറെ നിസഹായർ മാറിമാറി കരുണാർദ്രമായി ചോദിക്കുകയാണ് ’രാഷ്ട്രപതിയെ കാണാൻ എന്തുണ്ട് വഴി, പ്രധാനമന്ത്രിയെ കണ്ടു സങ്കടം പറയാൻ മാർഗമുണ്ടോ. സാധ്യതകളെല്ലാം അടഞ്ഞിരിക്കെ ഞങ്ങൾ വഴിയാധാരമാകാതിരിക്കാൻ എന്തെങ്കിലും മാർഗം പറഞ്ഞുതരൂ. കേരള മനസാക്ഷിയുടെ നൊന്പരമായി മാറിയിരിക്കുന്നു മരടിൽ മനസു പിടഞ്ഞുകരയുന്ന ഈ ജനം. ഫ്ളാറ്റുകളുടെ ഓരോ നിലയിലും ഉണ്ണാതെയും ഉറങ്ങാതെയും അകലങ്ങളെയും ആകാശത്തെയും നോക്കി കരയുന്ന മനുഷ്യരെയാണു കാണാനാകുക. ഇവിടത്തെ കുരുന്നു കുഞ്ഞുങ്ങൾ വരെ തിരുവോണ നാളിൽ സമരപ്പന്തലിലായിരുന്നു.
നാലു ഫ്ളാറ്റുകളും പൊളിച്ചുനീക്കാൻ സുപ്രീം കോടതി നൽകിയ ഒരു മാസസമയം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ പിഴവ് തിരുത്തൽ ഹർജിയുമായി വീണ്ടും പരമോന്നത കോടതിയെ സമീപിക്കുകയാണ് ഈ ഹതഭാഗ്യർ. ഫ്ളാറ്റ് ഉടമകൾക്ക് ഒരുഘട്ടത്തിലും നോട്ടീസ് നൽകാതെയാണു കോടതിയുടെയും അന്വേഷണസമിതികളുടെയും നടപടികളുണ്ടായതെന്നതാണ് ഇരകളാക്കപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്ന മനുഷ്യാവകാശ ലംഘനം. ഒരിക്കൽ പോലും ഇവരെ കാണാതെയും കേൾക്കാതെയുമാണു പൊളിക്കൽ ഉത്തരവുകൾ പുറപ്പെടുവിക്കപ്പെട്ടതും നോട്ടീസുകൾ പതിക്കപ്പെട്ടതും. ഈ ഫ്ളാറ്റുകളിൽ നിറയെ തലമുറകൾ ജീവിക്കുന്നുണ്ടെന്ന പരിഗണന പോലും നിഷേധിക്കപ്പെട്ടു. ഓണാവധിക്കു ശേഷം സ്കൂൾ തുറക്കുന്പോൾ പാഠപുസ്തകങ്ങളുമായി ഞങ്ങൾ പെരുവഴിയിൽ കഴിയേണ്ടിവരുമോയെന്നു ചോദിക്കുന്ന കുഞ്ഞുങ്ങളെ ആർക്കു സമാധാനിപ്പിക്കാനാകും.
ഫ്ളാറ്റുടമകളിൽ ചിലർ വിദേശത്താണ്. പൊളിക്കൽ വിവരം ഇവരെ രേഖാമൂലം അറിയിച്ചില്ല. അപ്പാർട്ട്മെന്റുകളേറെയും കൊളാറ്ററൽ സെക്യൂരിറ്റിയായിട്ടാണു വായ്പകൾ ബാങ്കുകൾ നൽകിയിരിക്കുന്നത്. ഫ്ളാറ്റ് പൊളിച്ചാൽ തിരിച്ചടവ് മുടങ്ങും. തുടർന്നു വായ്പ ഈടാക്കാൻ നിയമനടപടികളെ നേരിടേണ്ടിവരും. ഫ്ളാറ്റുകൾ പൊളിച്ചാൽതന്നെ ഉടമകൾക്ക് ആര് നഷ്ടപരിഹാരം നൽകുമെന്ന ചോദ്യവും ബാക്കി.
മരടിലെ നാലു ഫ്ളാറ്റുകൾ പൊളിക്കണമെന്ന തീരദേശ പരിപാലന അഥോറിറ്റിയുടെ ഉത്തരവിനെതിരെ ഫ്ളാറ്റുടമകൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഇതിനെതിരേ തീരദേശ പരിപാലന അഥോറിറ്റി നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ പൊളിക്കൽ ഉത്തരവ്. പക്ഷേ, ഇവിടെ താമസക്കാർ കഴിയുന്നുണ്ടല്ലോ എന്നതു വിധിയിൽ പരാമർശിച്ചിട്ടുമില്ല. അനധികൃത നിർമാണം മൂലമുള്ള പ്രളയദുരന്തം താങ്ങാൻ ഇനിയും കേരളത്തിനാവില്ലെന്നതാണു കോടതിയുടെ നിരീക്ഷണം. അങ്ങനെയെങ്കിൽ ഇതേ ഫ്ളാറ്റുകളുടെ വിളിപ്പാടകലെ എത്രയെത്ര ബഹുനിലമന്ദിരങ്ങൾ പലപ്പോഴായി പണിയപ്പെട്ടു എന്നതാണ് ഇരകളായി മാറിയ നിസഹായരുടെ ചോദ്യം.
മുടക്കിയ ലക്ഷങ്ങൾ
കഴിഞ്ഞ മാസം എട്ടിനായിരുന്നു ജൂണ് അഞ്ചിനകം ഫ്ളാറ്റുകൾ പൊളിച്ചുനീക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടത്. പ്രസ്താവിച്ച ദിനം മുതൽ ഒരു മാസത്തിനകം നടപ്പാക്കണമെന്നായിരുന്നു വിധി. ഈ ഫ്ളാറ്റുകളിൽ കഴിയുന്ന ഏറെപ്പേരും എട്ടും പത്തും വർഷം മുന്പ് പല നിരക്കുകളിൾ അപ്പാർട്ടുമെന്റുകൾ വാങ്ങി താമസിക്കുന്നവരാണ്. നില വാങ്ങാൻ മുടക്കിയ ലക്ഷങ്ങൾ മാത്രമല്ല ഓരോ മാസവും വെള്ളത്തിനും വൈദ്യുതിക്കും ജീവനക്കാർക്കുമൊക്കെയായി ഭാരിച്ച തുക വേറെയും മുടക്കിയാണ് ഓരോ മാസവും ഇവർ കഴിയുന്നത്. സർക്കാർ നിർദേശിച്ച നികുതികളും മുടങ്ങാതെ അടയ്ക്കുന്നുണ്ട്.
ആയുഷ്കാലത്തു കുടുംബം ഒന്നാകെ അധ്വാനിച്ചും റിട്ടയർ ചെയ്തപ്പോൾ ആനുകൂല്യങ്ങൾ ചെലവിട്ടും ഫ്ളാറ്റ് വാങ്ങിച്ചവരും പലരാണ്. ഇവർക്ക് ഇതല്ലാതെ മറ്റൊരു സ്വത്തുവകയില്ല. നാട്ടിൽ മണ്ണുമില്ല. വേറെ വീടില്ല. അതുകൊണ്ടാണ് ഇറക്കിവിട്ടാൽ ഞങ്ങൾ എങ്ങോട്ടു പോകുമെന്ന് ഇവർ ദയനീയമായി ചോദിക്കുന്നത്. ചിലർ ലോണെടുത്തു ഫ്ളാറ്റ് വാങ്ങിയശേഷം മറ്റിടങ്ങളിൽ ജോലിക്കുപോയിരിക്കുന്നു. അഭിഭാഷകൻ രേഖകൾ പരിശോധിച്ചും ബാങ്കുകൾ അവരുടെ നിയമസംഘത്തെക്കൊണ്ടു പരിശോധിപ്പിച്ചുമാണ് ഇവർക്കു വായ്പ അനുവദിച്ചത്. താമസം തുടങ്ങി വർഷങ്ങൾ കഴിഞ്ഞപ്പോഴാണു പലരും ഫ്ളാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം സംബന്ധിച്ചു കേസും പാരിസ്ഥിതി നിയമക്കുരുക്കുമൊക്കെ അറിയുന്നത്.
“നഗരസഭ ഞങ്ങളുടെ ഫ്ളാറ്റ് പൊളിച്ചോട്ടെ. പക്ഷേ, അതിനു മുന്പ് ഞങ്ങൾക്കുള്ള കല്ലറയും തീർത്തിരിക്കണം’. കുണ്ടന്നൂരിലെ ഹോളിഫെയ്ത്ത് ഫ്ളാറ്റിനു മുകളിലെ സ്വന്തം അപ്പാർട്ടുമെന്റിലേക്കു നോക്കി വയോധികയായ അമ്മ പറഞ്ഞ വാക്കുകൾക്കു വില നൽകിയേ തീരൂ.
എല്ലാം നഷ്ടപ്പെടുമെന്നായതോടെ ജീവനൊടുക്കുമോയെന്നു ഭയപ്പെട്ട രണ്ടു കുടുംബങ്ങൾക്കു കൗണ്സലിംഗ് നൽകിയ അനുഭവമാണ് ഗോൾഡൻ കാലയോരത്തെ വാസക്കാരനായ വിമുക്തഭടൻ വർഗീസ് വെളിപ്പെടുത്തിയത്. ഒരു കുടുംബത്തിൽ ഗുരുതരരോഗം ബാധിച്ച കുട്ടിയുണ്ട്. ദിവസങ്ങളോളം പുറത്തേക്കു കാണാതായതോടെ അവരൊക്കെ കടുംകൈ ചെയ്യുമോയെന്നു ഭയപ്പെട്ടുപോയി. അവർക്കു ബലം പകർന്നു പ്രക്ഷോഭത്തിന്റെയും വ്യവഹാരങ്ങളുടെയും മുന്നിൽ നിർത്തിയിരിക്കുന്നു. തകർന്നുപോയ അവരും ഞങ്ങൾക്കൊപ്പം അതിജീവന പോരാട്ടത്തിന്റെ പ്രത്യാശയാണ്.
സമുച്ചയങ്ങൾ ഒരു മാസത്തിനകം പൊളിച്ചു നീക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടത് മേയ് എട്ടിനായിരുന്നു. ഫ്ളാറ്റുകൾ പൊളിച്ചുനീക്കി റിപ്പോർട്ട് നൽകണമെന്നാണു കോടതിയുടെ ഉത്തരവ്. മാനുഷിക പരിഗണന കാട്ടണമെന്നും കേസിൽ യാതൊരുവിധത്തിലും പങ്കാളികളല്ലാത്ത തങ്ങളെ കേൾക്കാൻ കോടതി തയാറാകണമെന്നും അപേക്ഷിച്ച് ഫ്ളാറ്റ് ഉടമകൾ പുനഃപരിശോധനാ ഹർജി നൽകി. എന്നാൽ, ജൂലൈ 11ന് കോടതി പുനഃപരിശോധനാ ഹർജികളെല്ലാം തള്ളി. ഇതിനിടെ, അവധിക്കാല ബഞ്ചിനെ സമീപിച്ച് ഉടമകൾ ഇടക്കാല സ്റ്റേ വാങ്ങി. ഒരു മാസത്തിനകം നടപ്പാക്കണമെന്ന ഉത്തരവ് പാലിക്കപ്പെടാത്ത സാഹചര്യത്തിൽ സുപ്രീം കോടതി സ്വമേധയാ മുൻവിധി പരിഗണിക്കുകയായിരുന്നു.
ഞങ്ങളും മനുഷ്യരാണ്
കോടതിവിധി നടപ്പാക്കാത്ത കേരള സർക്കാരിനെ വിമർശിച്ചു ഈ മാസം 20നകം എല്ലാ ഫ്ളാറ്റുകളും പൊളിച്ചു നീക്കി റിപ്പോർട്ട് നൽകണമെന്ന അന്ത്യശാസനം നൽകിയിരിക്കുകയാണ് സുപ്രീംകോടതി. സുപ്രീം കോടതി ഉത്തരവിനെതിരേ വീണ്ടും റിവ്യു പെറ്റീഷൻ നൽകാനൊരുങ്ങുകയാണു മരടിലെ ഫ്ളാറ്റ് ഉടമകൾ.
ഫ്ളാറ്റ് പൊളിക്കുകയാണെങ്കിൽ തന്റെ മൃതദേഹം വിദേശത്തുനിന്നു നാട്ടിലെത്തിക്കാനുള്ള നടപടി സർക്കാർ ചെയ്യണമെന്നാണു വിദേശത്തു ജോലി ചെയ്യുന്ന ഒരു സ്ത്രീ ആവശ്യപ്പെട്ടിരിക്കുന്നത്. ചേക്കാറാനുള്ള ഈ നിലകളുടെ ഉടമസ്ഥത പോലും ഞങ്ങൾക്കു തരണ്ട. ഞങ്ങളെ എങ്ങനെയും ജീവിക്കാൻ അനുവദിച്ചാൽ മതി. അതല്ലെങ്കിൽ ജെസിബി എന്റെ മുകളിലൂടെ കയറിയിറങ്ങിക്കോട്ടെ. അല്ലെങ്കിൽ പോലീസ് വെടിവച്ചു കൊന്നോട്ടെ. മാസം പതിനായിരം രൂപ ചികിത്സയ്ക്കു മാത്രം വേണം.- ജെയ്ൻ കോറൽ സമുച്ചയത്തിലെ രോഗിയായ വയോധികൻ വിലപിക്കുന്നു. വിദേശത്തു ജോലി ചെയ്യുന്ന പലരുടെയും ആയുഷ്കാല സന്പാദ്യമാണിത്. ഞങ്ങളെ മനുഷ്യജീവികളായിക്കൂടി പരിഗണിക്കാത്ത വിധിയാണു പരമോന്നത കോടതിയിൽനിന്നുണ്ടായിരിക്കുന്നത്. ഞങ്ങളെ കേൾക്കണമെന്ന ആവശ്യം പോലും പരിഗണിച്ചില്ല.- ഇൻഫോ പാർക്കിൽ ജോലി കിട്ടിയപ്പോൾ നാട്ടിലെ വീടും മണ്ണും വിറ്റ് ഫ്ളാറ്റ് വാങ്ങിയ ഒരു കുടുംബം പ്രതികരിച്ചു.
(തുടരും).