Monday, September 16, 2019 12:25 AM IST
റബറിന്റെ പ്രതിസന്ധിക്കു പരിഹാരമായി ഇറക്കുമതി നിയന്ത്രിക്കണമെന്നാണല്ലോ നമ്മൾ പറയുന്നത്. പക്ഷേ, ഇപ്പോൾ നമ്മുടെ റബർ ഉത്പാദനം വെറും ആറു ലക്ഷം ടണ്‍ മാത്രമാണ്. അതേസമയം, റബർ വ്യവസായങ്ങൾക്ക് 10 ലക്ഷം ടണ്‍ റബർ ആവശ്യമാണത്രെ. അതായതു നാലു ലക്ഷം ടണ്ണിന്റെ കുറവ്. ഈ നാലു ലക്ഷം ടണ്‍ റബർ ഇറക്കുമതി ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ വ്യവസായങ്ങൾക്ക് പൂർണതോതിൽ പ്രവർത്തിക്കാൻ സാധിക്കില്ലല്ലോ. അപ്പോൾ വ്യവസായങ്ങളുടെ തകർച്ച ഒഴിവാക്കാൻ നാലു ലക്ഷം ടണ്‍ റബറിന്റെ ഇറക്കുമതി ആവശ്യമല്ലേ? അങ്ങനെ വരുന്പോൾ റബറിന്റെ ഇറക്കുമതി നിയന്ത്രിക്കണമെന്നു പറയുന്നതു ശരിയാണോ.
= നല്ല ചോദ്യം. 2011 വരെ ഇവിടെ റബർ വിപണിയിൽ കർഷകനു ന്യായമായ വില കിട്ടിയിരുന്നു, പ്രതിസന്ധിയില്ല. അതുവരെ എല്ലാ കൊല്ലവും റബറിന്റെ ഇറക്കുമതി പരിമിതമായ തോതിൽ മാത്രമായിരുന്നു. അതായത് ഇവിടെ ഉത്പാദിപ്പിക്കുന്ന റബർ മുഴുവൻ ഉപയോഗിച്ചുകഴിഞ്ഞ് വ്യവസായങ്ങളുടെ ആവശ്യം പൂർത്തീകരിക്കാൻ ആവശ്യമായ അളവു മാത്രമായിരുന്നു ഇറക്കുമതി. അക്കൊല്ലം ഉത്പാദനം എട്ടു ലക്ഷം ടണ്ണും റബറിന്റെ ഡിമാൻഡ് 8,70,000 ടണ്ണുമായിരുന്നു. കമ്മി നികത്താനുള്ള 70,000 ടണ്ണായിരുന്നു ഇറക്കുമതി ചെയ്തത്.
പക്ഷേ അതിനടുത്ത വർഷം ഇറക്കുമതി 1,77,000 ടണ്ണായി ഉയർന്നു. ഇറക്കുമതി പെട്ടെന്ന് എങ്ങനെ ഉയർന്നു? ഉത്പാദനം കുറഞ്ഞോ കമ്മി വർധിച്ചോ? കാരണം അതൊന്നുമല്ല. അന്താരാഷ്ട്ര വിപണിയിൽ ഏറ്റവും കൂടുതൽ റബർ ഇറക്കുമതി ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന ചൈനയുടെ ഡിമാൻഡിനു പെട്ടെന്നു കുറവുണ്ടായി. ചൈനയിലും മാന്ദ്യം. ചൈന വാങ്ങിക്കൊള്ളുമെന്നു പ്രതീക്ഷിച്ച് തായ്ലൻഡും ഇന്തോനേഷ്യയും വിയറ്റ്നാമും വിപണിയിലെത്തിച്ച എട്ട്- പത്ത് ലക്ഷം ടണ്‍ റബർ അവിടെ കെട്ടിക്കിടന്നു. അപ്പോൾ അതിന്റെ വില ഇടിഞ്ഞു. ഇങ്ങനെ കുറഞ്ഞ വിലയ്ക്ക് ഒന്നേമുക്കാൽ ലക്ഷം ടണ്‍ റബർ വ്യവസായികൾ അവരുടെ ഗോഡൗണുകളിൽ എത്തിച്ചു.
അതിനടുത്ത കൊല്ലം ഇറക്കുമതി രണ്ടേകാൽ ലക്ഷം ടണ്ണായി ഉയർന്നു. പിന്നീട് അടുത്ത വർഷങ്ങളിൽ രണ്ടര ലക്ഷം ടണ്‍, മൂന്നേകാൽ ലക്ഷം ടണ്‍, മൂന്നര ലക്ഷം ടണ്‍, നാലേകാൽ ലക്ഷം ടണ്‍ എന്നിങ്ങനെ ഇറക്കുമതിയുടെ അളവ് ആണ്ടുതോറും ഉയരുകയായിരുന്നു.
ലോകവാണിജ്യ കരാർ അനുസരിച്ച് റബർ ഇറക്കുമതി ചെയ്യാൻ ലൈസൻസ് ആവശ്യമില്ല. കാശു കൊടുത്ത് ചരക്കുവാങ്ങി ഇറക്കാം. ആരുടേയും മുൻകൂട്ടിയുള്ള അനുവാദം ആവശ്യമില്ല. ഇങ്ങനെ കുറഞ്ഞ വിലയ്ക്ക് കൊണ്ടുവന്ന റബർ കൈവശംവച്ച വ്യവസായികൾ നമ്മുടെ കർഷകർ ഉത്പാദിപ്പിക്കുന്ന റബർ വാങ്ങാതെ മാറിനിന്നു വിലയിടിച്ചു. വിലയിടിഞ്ഞപ്പോൾ പലർക്കും ടാപ്പിംഗിന്റെ കൂലിയും മറ്റും കൊടുത്തുകഴിഞ്ഞ് കാര്യമായി ഒന്നും മിച്ചമില്ലെന്ന സ്ഥിതിയായി. അങ്ങനെയുള്ളവരെല്ലാം റബർ ടാപ്പിംഗ് നിർത്താനും തുടങ്ങി. അപ്പോൾ ഉത്പാദനം കുറഞ്ഞു. അനുസ്യൂതമായ ഇറക്കുമതിയുടെ ഈ ഒഴുക്ക് ഇപ്പോഴും തുടരുന്നു. ആണ്ടുതോറും അഞ്ചും ആറും ലക്ഷം ടണ്‍ വീതം. റബർ വിപണിയിലെ പ്രതിസന്ധിയും അതുപോലെതന്നെ തുടരുന്നു.
ലോകവാണിജ്യ കരാറിന്റെതന്നെ വ്യവസ്ഥകൾ അനുസരിച്ച് ഇറക്കുമതിയുടെ അളവ് കൂടുകയും അതിന്റെ ഫലമായി ഒരു രാജ്യത്തിലെ ആഭ്യന്തര ഉത്പാദനം കുറയുകയും ചെയ്താൽ നഷ്ടപ്പെട്ട ആഭ്യന്തര ഉത്പാദനം വീണ്ടെടുക്കാൻ ഇറക്കുമതിയെ നിരുത്സാഹപ്പെടുത്തുന്നതിനുവേണ്ടി അധികമായി ഇറക്കുമതിച്ചുങ്കം ചുമത്താൻ ആ രാജ്യത്തിന് അവകാശമുണ്ട്. ഇതുപയോഗിച്ച് ചുങ്കനിരക്ക് കൂട്ടാൻ മറ്റേതെങ്കിലും രാജ്യത്തിന്റെയോ ലോക വാണിജ്യ സംഘടനയുടെയോ അനുവാദം ആവശ്യമില്ല. നാം ആവശ്യപ്പെടുന്നത് ഇതാണ്. ഇറക്കുമതി നിയന്ത്രിക്കുക എന്നു പറയുന്പോൾ നാം ഉദ്ദേശിക്കുന്നത് ഇറക്കുമതിയിൽ അധികച്ചുങ്കം ചുമത്തി ഇറക്കുമതി നിരുത്സാഹപ്പെടുത്തുക എന്നതാണ്.
ഉദാഹരണമായി നിലവിലുള്ള 25 ശതമാനം ചുങ്കത്തിനുപുറമേ 50 ശതമാനം ചുങ്കം കൂടുതലായി ചുമത്തിയാൽ ചുങ്കം 75 ശതമാനമായി വർധിക്കും. 100 രൂപ വിലയുള്ള ക്രംപ് റബർ ഇന്ന് ഇറക്കുമതി ചെയ്ത് 25 ശതമാനം ചുങ്കം കൊടുക്കുകയും അഞ്ചു ശതമാനം കടത്തുകൂലി മുതലായവയ്ക്കായി വകയിരുത്തുകയും ചെയ്താൽ അത് കിട്ടുന്ന വ്യവസായി 130 രൂപ ചെലവാക്കേണ്ടിവരുന്നു. 130 രൂപയ്ക്ക് ഇറക്കുമതി റബർ കിട്ടുന്പോൾ വ്യവസായി നമ്മുടെ കർഷകന്റെ റബർഷീറ്റിന് 130 രൂപയിൽ കൂടുതൽ കൊടുക്കില്ല.
നേരേമറിച്ച് ചുങ്കനിരക്ക് 50 ശതമാനം കൂട്ടി നിർണയിച്ചാൽ ഇറക്കുമതി റബറിന്റെ വില 50 രൂപകണ്ട് ഉയരുന്നു. അങ്ങനെ ഇറക്കുമതി റബറിന് 175 രൂപ ചെലവാകുമെങ്കിൽ നമ്മുടെ വിപണിയിലെ മെച്ചപ്പെട്ട ഗുണനിലവാരമുള്ള റബർഷീറ്റിന് 175 രൂപയെങ്കിലും കൊടുത്തുവാങ്ങാൻ വ്യവസായി തയാറാവും. അങ്ങനെ നമ്മുടെ ഉത്പന്നത്തിന്റെ വില മെച്ചപ്പെടുന്നതോടെ ഇന്ന് ടാപ്പിംഗ് ചെയ്യാതെയിരിക്കുന്നവർകൂടെ റബർ ടാപ്പ് ചെയ്തെടുത്ത് ഷീറ്റുണ്ടാക്കി വിപണിയിൽ എത്തിക്കാൻ തയാറാവും. അങ്ങനെ വില മെച്ചപ്പെട്ടു കിട്ടും, നഷ്ടപ്പെട്ട ആഭ്യന്തര ഉത്പാദനം വീണ്ടെടുക്കാനും കഴിയും.
ഇവിടെ ആഭ്യന്തര ഉത്പാദനം കുറഞ്ഞത് ടാപ്പിംഗ് മുടങ്ങിയതുകൊണ്ടുമാത്രമാണല്ലോ. ഒമ്പതു ലക്ഷം ടണ്ണെങ്കിലും ഉത്പാദിപ്പിക്കാനുള്ള മരങ്ങൾ ഇവിടെ നിൽപ്പുണ്ട്. നഷ്ടമില്ലാത്ത വില കിട്ടണമെന്നുമാത്രം. ഇങ്ങനെ ചുമത്തുന്ന അധികച്ചുങ്കത്തിനാണ് സംരക്ഷണച്ചുങ്കം (സേഫ് ഗാർഡ് ഡ്യൂട്ടി) എന്നുപറയുന്നത്. അപ്പോൾ സംരക്ഷണച്ചുങ്കം ചുമത്തി ഇറക്കുമതി ചെയ്യുന്ന റബറിനുവേണ്ടി മുടക്കേണ്ട തുക ഉയർത്തുന്പോൾ ആഭ്യന്തര ഉത്പാദനം വർധിക്കുകയും അതിന്റെ ഫലമായി ഇറക്കുമതി കുറയുകയും ചെയ്യുമല്ലോ. അങ്ങനെ ഒമ്പതു ലക്ഷം ടണ്‍ ആയി ആഭ്യന്തര ഉത്പാദനം ഉയരുന്പോൾ ഇറക്കുമതിയുടെ അളവ് ഒരു ലക്ഷം ടണ്ണോ മറ്റോ ആയി കുറയ്ക്കാൻ കഴിയും.
? സംഗതി ഇത്ര എളുപ്പമാണെങ്കിൽ സർക്കാർ എന്തുകൊണ്ടു റബറിന്റെ ഇറക്കുമതിച്ചുങ്കം ഉയർത്തുന്നില്ല
= ഇറക്കുമതി ചുങ്കം ഉയർത്താൻ ഇന്ത്യാ ഗവണ്മെന്റിന് അധികാരമുണ്ട്. ഇതിനുവേണ്ടി ഡയറക്ടർ ജനറൽ ഓഫ് ട്രേഡ് റെമഡീസ് എന്ന ഒരു വലിയ ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ കീഴിൽ നൂറ്റിഅൻപതോളം ജീവനക്കാരുമുണ്ട്. അനേകം ഉത്പന്നങ്ങൾക്ക് ഇറക്കുമതിയിൽനിന്ന് രക്ഷകിട്ടാൻ ഇവർ നടപടി എടുത്തിട്ടുമുണ്ട്.
ഉദാഹരണത്തിന് ചൈനയിൽ നിന്നുള്ള ടയർ ഇറക്കുമതി ഇവിടത്തെ ടയർ വ്യവസായികളെ ബാധിക്കുമെന്ന് അവർക്ക് ആശങ്കയുണ്ടായപ്പോൾ, കേന്ദ്രം ടയറിന്റെ ഇറക്കുമതിച്ചുങ്കനിരക്ക് ഉയർത്തി അവരുടെ ആശങ്ക പരിഹരിച്ചു. കൃത്രിമ റബർ ഇന്ത്യയിൽ നിർമിക്കുന്ന വ്യവസായികൾ അതുപോലെ ആശങ്ക ഉന്നയിച്ചപ്പോൾ ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന കൃത്രിമ റബറിൽ അധികചുങ്കം ചുമത്തി അവരെയും കേന്ദ്രം സഹായിച്ചു.
പക്ഷേ റബർ കർഷകർക്കു വെറും ആശങ്കയല്ല, വലിയ പ്രതിസന്ധി ഉണ്ടായിക്കഴിഞ്ഞിട്ടുപോലും കേന്ദ്ര സർക്കാർ നമ്മുടെ നിവേദനങ്ങൾ പരിഗണിച്ചില്ല. ഓരോ നിസാര കാരണം പറഞ്ഞ് കഴിഞ്ഞ നാലു വർഷക്കാലത്ത് നാം ഈ വിഷയത്തിൽ നൽകിയ പരാതികൾ മടക്കുകയായിരുന്നു.
? ഈ സാഹചര്യത്തിൽ റബർകർഷകർക്ക് എന്തു ചെയ്യാൻ കഴിയും
= കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തിയാൽ, ആ സമ്മർദത്തിന് അവർ വഴങ്ങിയാൽ, സ്വാഭാവിക റബറിന്റെ ഇറക്കുമതിയുടെമേൽ 50 ശതമാനം ചുങ്കം അധികമായി ചുമത്താൻ കേന്ദ്രത്തിന് ഒരു തടസവുമില്ല. പക്ഷേ, അവിടെ സമ്മർദം ചെലുത്താൻ ബാധ്യസ്ഥരായ നമ്മുടെ എംപിമാർ കഴിഞ്ഞ നാലഞ്ചുകൊല്ലക്കാലം ഫലപ്രദമായ പ്രവർത്തനം കാഴ്ചവച്ചില്ല എന്നു നിരാശയോടെ പറയേണ്ടിവരുന്നു. വ്യവസായികളുടെ സംഘടനക്കാർ പണം പിരിച്ചുകൊടുക്കുന്നതുപോലെ കൈക്കൂലി കൊടുക്കാൻ ദുരിതമനുഭവിക്കുന്ന കർഷകർക്കു കഴിയില്ലല്ലോ.
ഈ സാഹചര്യത്തിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ ചിലപ്പോൾ ഗുണം ചെയ്തേക്കും. പക്ഷേ, നമ്മുടെ കർഷകർക്കു വടക്കേ ഇന്ത്യയിലെ കർഷകരെപ്പോലെ മറ്റ് എല്ലാ പണികളും ഉപേക്ഷിച്ച് കുടുംബം മുഴുവൻ ട്രാക്ടറുകളിലും കാളവണ്ടികളിലും കയറി പ്രക്ഷോഭണം നടത്താനോ ജാഥ നയിച്ച് നഗരങ്ങളെ നിശ്ചലമാക്കാനോ കഴിയില്ലല്ലോ. നീണ്ടനാൾ പിടിച്ചുനിന്ന് സമരം ചെയ്യാനുള്ള ശക്തി നമ്മുടെ കർഷകർക്കില്ല.
സർക്കാരിൽ സ്വാധീനം ചെലുത്താനോ സമരം ചെയ്യാനോ സാധിക്കാത്ത നമുക്കു ശക്തരായ വ്യവസായ ഗ്രൂപ്പുകളുടെ താല്പര്യങ്ങൾക്ക് എതിരായ ഉത്തരവുകൾ സർക്കാരിൽനിന്ന് നേടാൻ സാധിക്കില്ല.
? അപ്പോൾ ആത്മഹത്യ ചെയ്യുകയേ നിവൃത്തിയുള്ളോ
= ആത്മഹത്യ ചെയ്യേണ്ട ഒരാവശ്യവുമില്ല. നമുക്കു വേറെ വഴിനോക്കാം. നമ്മുടെ മണ്ണും കാലാവസ്ഥയും ആദായകരമായ മറ്റനേകം കൃഷികൾക്ക് സൗകര്യമൊരുക്കുന്നു. അതുകൊണ്ട് അടുത്ത അഞ്ചു കൊല്ലക്കാലത്തേക്കു റബർ നടുന്നത് നിർത്തിവയ്ക്കുക. (ഉത്പാദനം സമൃദ്ധമായി നടക്കുന്ന പ്രായമേറാത്ത റബർത്തോട്ടം വെട്ടിക്കളയാനല്ല പറയുന്നത്). പ്രായപൂർത്തിയാകുന്ന റബർമരങ്ങൾ വെട്ടിക്കളഞ്ഞ് റബർത്തൈകൾ വീണ്ടും വയ്ക്കുന്നതിനുപകരം മറ്റു വിളകൾ തുടങ്ങുക.
ഉദാഹരണമായി 1. എണ്ണപ്പന, ഇടവിളയായി കൊക്കോ 2. തെങ്ങിന് രോഗമില്ലാത്ത സ്ഥലങ്ങളിൽ തെങ്ങ്, ഇടവിളയായി കൊക്കോ 3. കശുമാവ് 4. റംബുട്ടാൻ തുടങ്ങിയ ഫലവൃക്ഷങ്ങൾ 5. പ്ലാവ്, ആഞ്ഞിലി തുടങ്ങിയ മരങ്ങൾ.
ആദ്യത്തെ മൂന്നു കൊല്ലക്കാലം പൈനാപ്പിളോ വാഴയോ ഇതോടൊപ്പം കൃഷി ചെയ്യാൻ കഴിയും.
ഈ വിളകളെല്ലാം മിക്കവാറും നാലാം വർഷത്തിൽത്തന്നെ ആദായം തന്നു തുടങ്ങുകയും ചെയ്യും. (റബറിന് ഏഴുവർഷം കാത്തിരിക്കണമല്ലോ).
? എണ്ണപ്പന കേരളത്തിലെ കാലാവസ്ഥയ്ക്കു യോജിച്ച വിളയാണോ
= അതെ. ഒരുകാലത്ത് മലേഷ്യ റബർ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു. പക്ഷേ, കൃഷിച്ചെലവ് വർധിച്ച് നഷ്ടമുണ്ടാകാൻ തുടങ്ങിയപ്പോൾ അവർ നിർണായകമായ തീരുമാനമെടുത്തു. ഇന്ന് മലേഷ്യയിൽ പഴയ റബർത്തോട്ടങ്ങൾ മുഴുവൻ എണ്ണപ്പനത്തോട്ടങ്ങളാണ്. കേരളത്തിലും കൊല്ലം ജില്ലയിൽ പുനലൂരിനു സമീപം 10,000 ഏക്കറോളം വിസ്തൃതിയിൽ എണ്ണപ്പനത്തോട്ടങ്ങൾ ലാഭകരമായി പ്രവർത്തിക്കുന്നു. ഇതു നടത്തുന്ന ഓയിൽപാം ഇന്ത്യ ലിമിറ്റഡ് എന്ന സർക്കാർ കന്പനി പൊതുമേഖലയുടെ എല്ലാ പരിമിതികളും ഉണ്ടായിട്ടും കഴിഞ്ഞ 20 വർഷമായി നല്ല ലാഭത്തോടെ പ്രവർത്തിക്കുന്നു. കേരളത്തിലെ മണ്ണിനും കാലാവസ്ഥയ്ക്കും ഏറ്റവും അനുകൂലമായ ഒരു കൃഷിയാണിത്. അഞ്ചു കൊല്ലം കഴിഞ്ഞു റബറിന്റെ വില മെച്ചപ്പെട്ടാൽ അന്നു വീണ്ടും റബർ റീപ്ലാന്റിംഗ് നടത്തുകയും ചെയ്യാമല്ലോ.
? അന്താരാഷ്ട്ര വിപണിയിൽ റബർവില മെച്ചപ്പെടാൻ സാധ്യതകളുണ്ടോ
= ഒരുപാട് അനിശ്ചിതത്വങ്ങൾ ഉണ്ടെങ്കിലും അടുത്ത നാലഞ്ചുവർഷ കാലത്ത് റബറിന്റെ സ്ഥിതി ഇപ്പോഴത്തേതുപോലെ ഗുരുതരമായി തുടരാനാണ് സാധ്യത. മൂന്നുനാലു കൊല്ലം കഴിഞ്ഞ് സ്ഥിതി മെച്ചപ്പെടുമെന്നു ചില വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും കൃത്യമായ കാരണങ്ങൾ കാണാനില്ല. അതേസമയം, ബയോ ടെക്നോളജി മുതലായ ശാസ്ത്രശാഖകളിൽ ഉണ്ടാകുന്ന വിപ്ലവകരമായ പുരോഗതി കണക്കിലെടുക്കുന്പോൾ റബർമരം ഇല്ലാതെതന്നെ ’ സ്വാഭാവിക റബർ’ ഉത്പാദിപ്പിച്ചെടുക്കാനുള്ള സാങ്കേതികവിദ്യകൾ ഉണ്ടായാലും അതിശയിക്കാനില്ല.
അതേസമയം, ഭക്ഷ്യവിഭവങ്ങളായ ഭക്ഷ്യഎണ്ണയും ചോക്ലേറ്റും മറ്റും തുടർന്നും നല്ല പ്രിയമുള്ള വസ്തുക്കളായി വിപണിയിൽ വിരാജിക്കും എന്നുവേണം കരുതാൻ. അതുകൊണ്ട് അഞ്ചു കൊല്ലത്തേക്ക് റബറിന്റെ റീപ്ലാന്റിംഗ് ഒഴിവാക്കിക്കൊണ്ട് അവിടെ മറ്റു വിളകൾ പരീക്ഷിക്കേണ്ടത് അത്യാവശ്യം. എണ്ണപ്പനയും കൊക്കോയും നാളികേരവും കശുമാവും കൃത്യമായ ഇടവേളകളിൽ വരുമാനം തരുന്ന വിളകളായതുകൊണ്ട് ധൈര്യമായി നാം ആ മേഖലയിലേക്ക് ഇറങ്ങണം. റബർ പ്രതിസന്ധിമൂലം കഷ്ടപ്പെടുന്ന കുറെ കുടുംബങ്ങളെങ്കിലും അങ്ങനെ രക്ഷപ്പെടട്ടെ.
പി.സി. സിറിയക്