Wednesday, September 18, 2019 11:05 PM IST
രാജ്യത്തു ബഹുകക്ഷി സന്പ്രദായം ലക്ഷ്യം കണ്ടോയെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സംശയം പ്രകടിപ്പിച്ചിരിക്കുന്നു. ഡൽഹിയിൽ ഓൾ ഇന്ത്യാ മാനേജ്മെന്റ് അസോസിയേഷന്റെ യോഗത്തിൽ പ്രസംഗിക്കുന്പോഴായിരുന്നു ബിജെപി അധ്യക്ഷന്റെ അഭിപ്രായപ്രകടനം. കോൺഗ്രസ് മുക്ത ഭാരതം, ഒരു രാജ്യം ഒരു സംസ്കാരം, ഒരു രാജ്യം ഒരു ഭാഷ തുടങ്ങിയ മുദ്രാവാക്യങ്ങളുടെ സ്വാഭാവിക തുടർച്ചയാണ് ബഹുകക്ഷി സന്പ്രദായത്തിന്റെ ഫലപ്രാപ്തിയിൽ സംശയം പ്രകടിപ്പിച്ചുകൊണ്ടുള്ള ഈ പ്രസംഗം. പറഞ്ഞത് അമിത്ഷാ ആയതുകൊണ്ട് ഇതു വെറുതെ വായിൽവന്നുപോയതാകാൻ തരമില്ല.
ബിജെപിയുടെ ഒരു ലക്ഷ്യം കൂടി അമിത്ഷാ തുറന്നുപറഞ്ഞിരിക്കുന്നു എന്നു കരുതുന്നതാണു ന്യായം. ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒന്നിച്ചു നടത്തിയാൽ മതി, പാർലമെന്ററി സന്പ്രദായത്തേക്കാൾ കാര്യക്ഷമം പ്രസിഡൻഷ്യൽ ഭരണസന്പ്രദായമാണ്, തെരഞ്ഞെടുപ്പുകൾ അഞ്ചുവർഷത്തിനിടെ നടത്തുന്ന ഇപ്പോഴത്തെ രീതി മാറ്റി ആറോ ഏഴോ വർഷത്തിനിടെ നടത്തിയാൽ മതി എന്നൊക്കെയുള്ള ചിന്തകൾ ഉത്തരവാദിത്വപ്പെട്ട ബിജെപി നേതാക്കളിൽനിന്നു മുന്പു പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ നയിക്കാൻ കെല്പുള്ള ഒരു പാർട്ടി ഉള്ളപ്പോൾ ഇനി തെരഞ്ഞെടുപ്പുകളേ അനാവശ്യമാണ് എന്ന് ആരെങ്കിലും പറയുമോ?
അമിത് ഷാ പറഞ്ഞതിൽ കാര്യമില്ലേയെന്നു ചിലർക്കെങ്കിലും തോന്നാം. ഭരണഘടനാശില്പികൾ ലക്ഷ്യമിട്ടതു രാജ്യത്തിന്റെ പുരോഗതിയും തുല്യതയുമാണ്, വിവിധ രാജ്യങ്ങളിലെ ജനാധിപത്യ സന്പ്രദായങ്ങൾ വിശകലനം ചെയ്തശേഷമാണ് ബഹുകക്ഷി സന്പ്രദായം അവർ സ്വീകരിച്ചത്, പക്ഷേ സ്വാതന്ത്ര്യം കിട്ടി 70 വർഷം കഴിയുന്പോൾ ബഹുകക്ഷി ജനാധിപത്യം പരാജയപ്പെട്ടോയെന്ന സംശയമാണ് ജനങ്ങളിലുള്ളത്, അവർ നിരാശരാണ് എന്നൊക്കെയാണ് അമിഷാ പറഞ്ഞത്. എന്നാൽ, യാഥാർഥ്യം എന്താണ്?
കൊളോണിയൽ ഭരണത്തിന്റെ ശേഷിപ്പുകളിൽ നിന്നു പുനർജീവിച്ച രാജ്യമാണ് ഇന്ത്യ. വെല്ലുവിളികളും പ്രതിസന്ധികളും പലതുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച് ജനാധിപത്യ ഭരണസന്പ്രദായം അഭംഗുരം നിലനിർത്താൻ കഴിഞ്ഞ രാജ്യം. ഏഴു പതിറ്റാണ്ടുകൊണ്ട് ശാസ്ത്ര-സാങ്കേതിക രംഗത്തും സാന്പത്തികരംഗത്തും ഇന്ത്യ നേടിയ വളർച്ചയും വികസനവും വൻശക്തികളുടെ പുരോഗതിക്ക് അടുത്തെത്തുന്നതാണെന്നു നിഷ്പക്ഷമതികൾ സമ്മതിക്കും. പക്ഷേ, അവയെ തമസ്കരിച്ചാലേ ബിജെപിയുടെ അജൻഡകൾ പുറത്തെടുക്കാൻ പറ്റൂ. ബിജെപി 2014-ൽ കേന്ദ്രഭരണത്തിൽ എത്തിയതു മുതൽ നരേന്ദ്ര മോദിയും അമിത്ഷായും ശ്രമിക്കുന്നത് അതിനാണ്.
ഒരു നുണ നൂറുതവണ ആവർത്തിച്ചാൽ അതു സത്യമാണെന്നു ചിലരെങ്കിലും വിശ്വസിച്ചുകൊള്ളും എന്നാണ് ഗീബൽസന്റെ സിദ്ധാന്തം. നാസികളും ഫാസിസ്റ്റുകളുമൊക്കെ അതു ഫലപ്രദമായി പ്രയോഗിച്ചു വിജയിച്ചവരാണ്. കമ്യൂണിസ്റ്റ് പാർട്ടികളും ബിജെപിയുമൊക്കെ അതേ തന്ത്രം പയറ്റുന്നു.
ഏകകക്ഷി മേധാവിത്വം
ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനം ഏകകക്ഷി മേധാവിത്വ സന്പ്രദായമാണെന്ന് അരനൂറ്റാണ്ടുമുന്പ് രാഷ്ട്രീയ വിശകലന വിദഗ്ധർ വിലയിരുത്തിയിരുന്നു. അന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരുന്നു മേധാവിത്വം. എഴുപതുകളുടെ മധ്യം വരെ കോൺഗ്രസ് ഇന്ത്യൻ ജനാധിപത്യത്തെ ഏറെക്കുറെ ഒറ്റയ്ക്കു നിയന്ത്രിച്ചു. ഇപ്പോൾ ആ റോളിലേക്കു ബിജെപിയെ എത്തിക്കാനാണു മോദിയുടെയും അമിത്ഷായുടെയും വെന്പൽ.
അടിയന്തരാവസ്ഥയെ തുടർന്ന് 1977-ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടെങ്കിലും 1980 ൽ അധികാരത്തിൽ തിരിച്ചുവന്നു. 1989-ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടപ്പോഴാണ് രാജ്യത്ത് യഥാർഥത്തിൽ ബഹുകക്ഷി സന്പ്രദായം തുടങ്ങുന്നത്. അതിനു ശേഷം പഴയ മേധാവിത്വത്തിലേക്കു തിരിച്ചുവരാൻ കോൺഗ്രസിനു കഴിഞ്ഞില്ല.
ഔറംഗസീബിന്റെ മരണത്തിനുശേഷം മുഗൾസാമ്രാജ്യത്തിനുണ്ടായ തകർച്ചയോടാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഈ ഘട്ടത്തെ പലരും വിലയിരുത്തിയത്. മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കുശേഷം പ്രാദേശിക നാട്ടുരാജ്യങ്ങൾ ഉയർന്നുവന്നതുപോലെ, 1989-നു ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രാദേശിക കക്ഷികൾ പലതും ശക്തിയാർജിച്ചു. ഇടത്തരം നേതാക്കൾ പലരും ബാദ്ഷാമാരായി. ശക്തരായ പ്രാദേശിക നേതാക്കളുടെ സ്വാധീനം വർധിച്ചതോടെ കേന്ദ്രത്തിന്റെ ശക്തി ക്ഷയിച്ചു.
1991-ൽ പി.വി. നരസിംഹറാവുവിന്റെയും 2004-ലും 2009-ലും ഡോ. മൻമോഹൻ സിംഗിന്റെയും നേതൃത്വത്തിൽ കോൺഗ്രസ് ഗവൺമെന്റുകൾ ഉണ്ടായെങ്കിലും അന്നും പാർട്ടിക്കു കേവലഭൂരിപക്ഷം ഉണ്ടായിരുന്നില്ല.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം വഹിക്കുകയും സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തെ കോർത്തിണക്കുന്ന ചരടായി വർത്തിക്കുകയും ചെയ്ത കോൺഗ്രസിന് എന്തെല്ലാം ദോഷങ്ങളുണ്ടെങ്കിലും അടിസ്ഥാന ജനാധിപത്യ മൂല്യങ്ങളിലും പൗരസ്വാതന്ത്ര്യത്തിലും അതു വിശ്വാസം പുലർത്തിയിരുന്നു. അതുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ പലരുടെയും ഏകാധിപത്യ പ്രവണതകളെപ്പറ്റി പലവിധ ആക്ഷേപങ്ങൾ ഉയർന്നിട്ടും മറ്റു പാർട്ടികൾക്ക് ഇവിടെ യഥേഷ്ടം പ്രവർത്തിക്കാൻ അവസരം ലഭിച്ചത്.
ബഹുസ്വരതയും അസഹിഷ്ണുതയും
ഇന്ത്യയുടെ ബഹുസ്വരതയെയും മത-ഭാഷാ-പ്രാദേശിക വൈരുധ്യങ്ങളെയും മാനിച്ച കോൺഗ്രസ്, നാനാത്വത്തിൽ ഏകത്വം എന്ന ആശയം പ്രവർത്തന നയമാക്കി. എല്ലാവരെയും ഉൾക്കൊണ്ടു മുന്നോട്ടുപോകാൻ അതു ശ്രമിച്ചു. എന്നാൽ, ഏകശിലാഖണ്ഡം പോലുള്ള ഏക സംസ്കാരത്തിൽ വിശ്വസിക്കുന്ന ബിജെപിക്കു ബഹുസ്വരതയെ അംഗീകരിക്കാൻ മടിയാണ്. ആ മടി അസഹിഷ്ണുതയുടെ തലത്തിലേക്കു വരുന്പോഴാണു രാജ്യം ശീലിച്ച ജനാധിപത്യ സങ്കല്പങ്ങൾക്കു ഭീഷണിയാകുന്നത്.
കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം തന്നെ ഈ അസഹിഷ്ണുതയ്ക്ക് ഒന്നാന്തരം തെളിവ്. ഗോവ, മേഘാലയ സംസ്ഥാനങ്ങളിൽ കേവലഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ബിജെപി മന്ത്രിസഭകൾ രൂപവത്കരിച്ചു. കുതിരക്കച്ചവടത്തിനും ചാക്കിട്ടുപിടിത്തത്തിനും പുതിയ ഭാഷ്യങ്ങൾ വന്നു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷവും ഈ തന്ത്രം ആവർത്തിക്കാൻ ശ്രമിച്ചെങ്കിലും കോൺഗ്രസിന്റെയും ജനതാദൾ-എസിന്റെയും അപ്രതീക്ഷിത നീക്കത്തിൽ ആ ശ്രമം പാളി. പക്ഷേ, അങ്ങനെ വിട്ടുകൊടുക്കുന്ന ആളല്ല അമിത് ഷാ. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം അന്തരീക്ഷം കൂടുതൽ അനുകൂലമായപ്പോൾ കളികൾ ആവർത്തിച്ചു. ഭരണത്തിന്റെ സകലസ്വാധീനവും ഉപയോഗിച്ചു സമ്മർദങ്ങൾ ചെലുത്തി. ആവശ്യത്തിനു കോൺഗ്രസ്, ജനതാദൾ എംഎൽഎമാർ കൂറുമാറി. കർണാടകയിലെ കോൺഗ്രസ്-ജനതാദൾ-എസ് കൂട്ടുമന്ത്രിസഭ വീണു. ബിജെപിയുടെ യെദിയൂരപ്പ മുഖ്യമന്ത്രിയായി.
ലക്ഷ്യംപോലെ മാർഗവും ശുദ്ധമായിരിക്കണമെന്നാണു ഗാന്ധിജി പറഞ്ഞത്. എന്നാൽ, ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെന്ന് അമിത് ഷാ വിശ്വസിക്കുന്നുണ്ടാവണം.
ലോകത്തിലെ ഏറ്റവും വിസ്മയകരമായ ജനാധിപത്യ സന്പ്രദായങ്ങളിലൊന്നാണ് ഇന്ത്യയുടേത്. ശക്തമായ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു പുറമേ കാര്യക്ഷമമായ ത്രിതല പഞ്ചായത്ത് സംവിധാനവും രാജ്യത്തിന്റെ പ്രത്യേകതയാണ്. ബഹുകക്ഷി രാഷ്ട്രീയമാണ് ഈ രാഷ്ട്രീയ സംവിധാനത്തെ ചൈതന്യവത്താക്കുന്നത്.
പ്രാദേശിക വൈരുധ്യങ്ങൾക്കിടയിലും ശക്തമായ കേന്ദ്രഭരണത്തോടുകൂടിയ ഫെഡറൽ സംവിധാനമായി നിലകൊള്ളാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും പ്രധാന കാര്യം. സ്വാതന്ത്ര്യം കിട്ടിയശേഷമുള്ള 72 വർഷങ്ങൾക്കിടയിൽ 17 പൊതു തെരഞ്ഞെടുപ്പുകളാണ് ഇന്ത്യയിൽ നടന്നത്. ശരാശരി നാലേകാൽ വർഷത്തിനിടയിൽ തെരഞ്ഞെടുപ്പ്. അഞ്ചുവർഷത്തിനിടയിൽ തെരഞ്ഞെടുപ്പു നടക്കേണ്ട സ്ഥാനത്താണിത്. പക്വതനേടിയ രാഷ്ട്രീയ സംവിധാനത്തിന്റെ ലക്ഷണമായി ഇതിനെ കാണാം. ഇതിൽ സമൂലമായ മാറ്റത്തിനുള്ള ഏതു നീക്കവും ജനാധിപത്യ രാഷ്ട്രീയത്തിന്റെ തകർച്ചയ്ക്കും ഏകാധിപത്യത്തിന്റെ കടന്നുവരവിനും വഴിതെളിക്കും.
തുടർച്ചയായി ഭരണത്തിലിരുന്നതു കോൺഗ്രസിന് അമിത ആത്മവിശ്വാസം നൽകിയെന്നും അതിനെ ആലസ്യത്തിലാഴ്ത്തിയെന്നും എല്ലാവരും വിലയിരുത്തുന്നു. കോൺഗ്രസിന്റെ സംഘടനാ സംവിധാനംതീർത്തും ദുർബലമായി. പല സംസ്ഥാനങ്ങളിലും അടിസ്ഥാനതലങ്ങളിൽ കോൺഗ്രസിനു യൂണിറ്റുകളും പ്രവർത്തകരുമില്ല. ബിജെപിക്കു വളരാൻ ഇതു വളക്കൂറുള്ള മണ്ണൊരുക്കി. എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന സംഘപരിവാർ മെഷീനറിക്കു മുന്പിൽ തെരഞ്ഞെടുപ്പുകാലത്തു തട്ടിക്കൂട്ടുന്ന കോൺഗ്രസ് സംവിധാനങ്ങൾക്കു കെല്പില്ലാതെ പോകുന്നതിൽ അദ്ഭുതമില്ല.
എല്ലാ തെരഞ്ഞെടുപ്പു പരാജയങ്ങൾക്കു ശേഷവും കോൺഗ്രസ് പുനഃസംഘടനയെപ്പറ്റി പറഞ്ഞുകേൾക്കാറുണ്ട്. ഇപ്പോഴും അത് ആലോചനാ ദശയിൽ മാത്രമാണ്. അതിനിടയിലാണ് ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്പേ എന്ന മട്ടിൽ അമിത്ഷായുടെ പുതിയ നീക്കങ്ങൾ. രാഷ്ട്രീയ തന്ത്രങ്ങളിൽ ചാണക്യനായ അദ്ദേഹം നന്നായി ഗൃഹപാഠം ചെയ്തിട്ടാണ് ഓരോ നീക്കവും നടത്തുക. അതുകൊണ്ട് അമിത് ഷായുടെ പുതിയ പ്രസ്താവന വെറും ആകസ്മികമായി മാത്രം കരുതുന്നവരോടു കാലം പൊറുക്കട്ടെ.
സജി സിറിയക്