Friday, October 11, 2019 11:51 PM IST
ഡല്ഹിഡയറി / ജോർജ് കള്ളിവയലിൽ
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്നലെ നമ്മുടെ അയൽപക്കത്തെ മാമല്ലപുരത്ത് (പഴയ മഹാബലിപുരം) തുടങ്ങിയ ഉച്ചകോടി മഹാസംഭവം തന്നെ. ഇന്ത്യയും ചൈനയും സമാധാനത്തിൽ കഴിയുന്നതും സഹകരിക്കുന്നതും എന്തുകൊണ്ടും നല്ലതുതന്നെ. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിതർക്കം മുതൽ പാക്കിസ്ഥാനിലും നേപ്പാളിലും ഇന്ത്യക്കും ചൈനയ്ക്കുമുള്ള താത്പര്യങ്ങളിലെ സംഘർഷവും വരെ പലതും ചർച്ചയിൽ പരിഹരിക്കാനാണു ശ്രമം.
പക്ഷേ, ഷി- മോദി ഉച്ചകോടിയിലും കേരളത്തിലെയും തമിഴ്നാട്ടിലെയും അടക്കം രാജ്യത്തെ കർഷകരുടെ നെഞ്ചു പിടയുന്ന ഒരു സുപ്രധാന കാര്യം കൂടിയുണ്ട്. മേഖലാ സമഗ്ര സാന്പത്തിക പങ്കാളിത്തം (റീജണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ്- ആർസിഇപി) എന്ന പേരിലുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യ ചേരുകയും ഇറക്കുമതി നിയന്ത്രണങ്ങൾ നീക്കുകയും ചെയ്യണമെന്ന ചൈനയുടെ നിലപാടാണ് ഇന്ത്യയിലെ കർഷകരുടെ നെഞ്ചത്തടിക്കുന്നത്.
ചൈനീസ് ബാന്ധവം തിരിച്ചടിക്കും
തമിഴ്നാട്ടിലെ ഉച്ചകോടിക്കിടെ ഇന്നലെയും ഇന്നുമായി മോദിയുമായി നടത്തുന്ന ചർച്ചകളിൽആർസിഇപിയിൽ ചേരാൻ ഷി ചിൻപിംഗ് സമ്മർദം ചെലുത്തും. മുഴുവൻ ചൈനീസ് ഉത്പന്നങ്ങൾക്കും തീരുവ ഒഴിവാക്കണമെന്നതാണു ഷിയുടെ താത്പര്യം. ഇന്ത്യയിൽനിന്നു പകരം പഞ്ചസാരയും അരിയും ചൈന വാങ്ങുന്നതുകൊണ്ടു നേട്ടം ഉത്തരേന്ത്യയിലെ വൻകിട കർഷകർക്കും കയറ്റുമതിക്കാർക്കും മാത്രം. അരിയും പഞ്ചസാരയുമൊക്കെ വാങ്ങിയിട്ടും ചൈനയുമായുള്ള വ്യാപാരക്കമ്മി കൂടിവരുന്നത് ഇന്ത്യക്കു ദോഷകരവുമാണ്.
എന്താണ് ഈ ആർസിഇപി എന്നതു വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ പത്ത് ആസിയാൻ രാജ്യങ്ങളുമായി (മലേഷ്യ, ഫിലിപ്പീൻസ്, സിങ്കപ്പൂർ, തായ്ലൻഡ്, ഇന്തോനേഷ്യ, മ്യാൻമർ, ബ്രൂണൈ, കംബോഡിയ, വിയറ്റ്നാം, ലാവോസ്) ഒപ്പുവയ്ക്കാനുള്ളതാണ് ഈ നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാർ. 2012ൽ കംബോഡിയയിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ സജീവമായ ചർച്ചകൾ ഇപ്പോൾ അവസാനഘട്ടത്തിലെത്തി.
കരാർ യാഥാർഥ്യമാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സാന്പത്തിക ഗ്രൂപ്പ് (ഇക്കണോമിക് ബ്ലോക്) ആകും ആസിഇപി എന്നാണ് വീരവാദം. 2017ലെ കണക്കനുസരിച്ച് 340 കോടി ജനങ്ങളും 49.5 ലക്ഷം കോടി ഡോളർ (49.5 ട്രില്യണ് ഡോളർ) സന്പദ്ഘടനയും. ചൈനയും ഇന്ത്യയും ചേരുന്പോൾതന്നെ ഇതിന്റെ പകുതി വരും. കേൾക്കാനും മോഹിക്കാനും വലുതാണ് അത്തരമൊരു സന്പദ്ഘടന.
പക്ഷേ ചൈനയുടെ സന്പദ്ഘടനയുടെയും ആഗോള മേൽക്കോയ്മയുടെയും മുന്പിൽ വെറും കുള്ളൻ ആണ് ഇന്ത്യയെന്നതു മറക്കരുതല്ലോ. എട്ടു ശതമാനത്തിലേറെ വളർന്ന ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) ഇപ്പോൾ താഴ്ന്നു താഴ്ന്ന് അഞ്ചു ശതമാനത്തിലും താഴേക്കു വീണതും സ്ഥിതി കൂടുതൽ വഷളാക്കും.
കർഷകരുടെ നെഞ്ചിൽ ചവിട്ടി
എത്ര കൊണ്ടാലും പഠിക്കില്ലെന്നതാണോ അതോ കർഷകരെ എത്ര ഉപദ്രവിച്ചാലും മതിയാകില്ലെന്നാണോ കേന്ദ്രം ഭരിക്കുന്നവരുടെ സമീപനം? ദക്ഷിണേന്ത്യയിലെ കർഷകരെ പലതരത്തിലും ദോഷകരമായി ബാധിക്കുമെന്നു തീർച്ചയായിട്ടും ആർസിഇപിയുമായി മുന്നോട്ടുപോകാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം വേദനാജനകവും നടുക്കുന്നതും അപലപനീയവുമാണ്. ആസിയാൻ അടക്കം ഇതുവരെയുള്ള എല്ലാ അന്തരാഷ്ട്ര വ്യാപാര കരാറുകളിലും ഇന്ത്യക്കു നഷ്ടക്കച്ചവടമാണ്.
ആസിയാൻ കരാറിലൂടെ സംസ്ഥാനത്തെ റബർ കർഷകർക്കു മാത്രം പ്രതിവർഷം 8,000 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായതായാണു കണക്കുകൾ. 11 ലക്ഷം റബർ കർഷകർ, അതിലേറെ തൊഴിലാളികൾ, അവരുടെയെല്ലാം കുടുംബങ്ങൾ, റബറിനെ വലുതായി ആശ്രയിച്ചിരുന്ന കേരളത്തിന്റെ സന്പദ്ഘടന എന്നിവയിലെല്ലാം സൃഷ്ടിച്ച പ്രതിസന്ധിയും തകർച്ചയും വലുതാണ്. വ്യാപാര കമ്മി മുതൽ കാർഷിക മേഖലയുടെ നടുവൊടിക്കുന്നതു വരെ ഇന്ത്യയ്ക്കാകെ ഉണ്ടായ നഷ്ടങ്ങൾക്ക് ശരിയായ കണക്കുണ്ടാകില്ല.
2000 മാർച്ചിൽ നടപ്പിലായ ശ്രീലങ്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ 19 വർഷം കഴിയുന്പോൾ ഇന്ത്യക്ക് വലിയ തിരിച്ചടിയായെന്നു തെളിയുന്നു. ശ്രീലങ്കയ്ക്കു പിന്നാലെ മലേഷ്യ, സിങ്കപ്പൂർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായും ഇന്ത്യ ഒപ്പുവച്ച സമാന കരാറുകളും നഷ്ടക്കച്ചവടം തന്നെ.
ഇന്ത്യകൂടി ഒപ്പുവച്ച ലോക വ്യാപാര കരാർ (ഡബ്ള്യുടിഒ)യെ പോലും പിന്നിലേക്കു തള്ളിയാണു പുതിയ മേഖലാ, ഉഭയകക്ഷി കരാറുകളിൽ ഇന്ത്യ പങ്കാളിയാകുന്നതെന്നതും കാണാതെ പോകില്ല. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അടക്കം കാർഷിക വ്യവസായവും വ്യാപാരവും അടിസ്ഥാനമാക്കി നേട്ടം കൊയ്യുന്പോഴാണു കാർഷിക രാജ്യമായ ഇന്ത്യയിൽ കർഷകർ പ്രതിസന്ധിയിൽനിന്നു പ്രതിസന്ധികളിലേക്കു കൂപ്പുകുത്തുന്നത്. അപകടത്തിന്റെ പൂർണമായ വ്യാപ്തിയും പ്രത്യാഘാതവും കർഷകരും ചെറുകിട വ്യവസായികളും വ്യാപാരികളും മനസിലാക്കി വരുന്നതേയുള്ളൂവെന്നു മാത്രം.
ഓരോ സ്വതന്ത്രവ്യാപാര കരാറിനു ശേഷവും ഇന്ത്യയിലേക്കുള്ള ഇറക്കുമതികൾ കൂടുകയും കയറ്റുമതികളിൽ വേണ്ട വർധന ഇല്ലാതിരിക്കുകയും അതുവഴി നഷ്ടം കൂടി വരുകയും ചെയ്യുന്നു. ചൈനയിൽനിന്ന് ഏഴായിരം കോടിയിലേറെ ഡോളറിന്റെ ഇറക്കുമതി നടക്കുന്പോൾ ഇന്ത്യയുടെ കയറ്റുമതിയാകട്ടെ 1,600 കോടിയിലേറെ മാത്രമാണ്. ചുരുക്കത്തിൽ ഇന്ത്യയിലെ കർഷകരും ചെറുകിട, ഇടത്തരം, പരന്പരാഗത വ്യവസായികളും വ്യാപാരികളും വർഷം തോറും കൊടിയ തകർച്ചയിലാവുകയാണ്. ചെറിയ നേട്ടങ്ങൾ ഉണ്ടാകുന്നതാകട്ടെ ഉത്തരേന്ത്യക്കാർക്കു മാത്രം.
സാധാരണക്കാർ തകർന്നടിയും
ചൈനയും ജപ്പാനും കൊറിയയും ഓസ്ട്രേലിയയും ആസിയാൻ രാജ്യങ്ങളും അടക്കമുള്ളവർക്ക് ആർസിഇപി വഴി ഇന്ത്യൻ വിപണി തുറന്നുകൊടുത്താൽ രാജ്യത്തെ കർഷകരും ചെറുകിട വ്യവസായികളും കച്ചവടക്കാരും അടക്കമുള്ള സാധാരണക്കാർ തകർന്നടിയും. ആർസിഇപി ഇല്ലാതെ തന്നെ ഇന്ത്യയിലെ മൊത്തം ഇറക്കുമതിയുടെ 35 ശതമാനവും ഇപ്പോൾ ഈ 15 രാജ്യങ്ങളിൽ നിന്നാണ്. കയറ്റുമതിയുടെ വെറും 20 ശതമാനമേ തിരിച്ചുള്ളൂ. ഇതിൽ തന്നെ ചൈനയിൽ നിന്ന് ഇനിയുണ്ടാകുന്ന ഇറക്കുമതി ഭീഷണി പ്രവചനാതീതമാണ്. കരാറില്ലാതെ തന്നെ ചൈനീസ് ഉത്പന്നങ്ങൾ രാജ്യത്തിന്റെ മുക്കിനും മൂലയിലുമുണ്ട്.
ചൈനയുമായി 2013-14ൽ 3,600 കോടി ഡോളർ ആയിരുന്ന വ്യാപാര കമ്മി കഴിഞ്ഞ സാന്പത്തിക വർഷം ആയപ്പോൾ 5,300 കോടി ഡോളറായാണു കൂടിയത്. ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, ഫിലിപ്പീൻസ്, സിംഗപ്പൂർ എന്നീ ആസിയാൻ രാജ്യങ്ങൾ 2010ൽ ചൈനയുമായി ഉണ്ടാക്കിയ സ്വതന്ത്രവ്യാപാര കരാർ മാത്രം മതിയാകും ഇന്ത്യക്കുള്ള വലിയ മുന്നറിയിപ്പ്.
നീതി ആയോഗ് 2017ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടനുസരിച്ച് ചൈനയുമായി 5,300 കോടി ഡോളറിന്റെ അധിക വ്യാപാരം ഉണ്ടായിരുന്ന ഈ ആറ് ആസിയാൻ രാജ്യങ്ങൾക്ക് ചൈനയുമായി കരാർ ഉണ്ടാക്കിയശേഷം എല്ലാം തിരിച്ചടിച്ചു. 2016ൽ എത്തിയപ്പോൾ തന്നെ 5,400 കോടി ഡോളറിന്റെ വ്യാപാര കമ്മിയാണ് ആസിയാനിലെ പ്രബല രാജ്യങ്ങൾക്കുണ്ടായത്.
അഞ്ചു വർഷത്തെ വൻ നഷ്ടം
പതിവുപോലെ ഇന്ത്യയുടെ കയറ്റുമതി ലക്ഷ്യം നേടില്ലെന്നു മാത്രമല്ല, ഇറക്കുമതികൾ രാജ്യത്തിന്റെതന്നെ സന്പദ്ഘടനയുടെ കുഴിതോണ്ടും. ഇതുവരെയുള്ള എല്ലാ സ്വതന്ത്ര വ്യാപാര കരാറുകളും വരുത്തിയതിനേക്കാൾ ഭീകരമാകും സ്ഥിതി. അനിയന്ത്രിത ഇറക്കുമതി ചെറുക്കാനായി ഓട്ടോ ട്രിഗർ എന്ന അവകാശ വ്യവസ്ഥ ഡയറി ഉത്പന്നങ്ങൾ അടക്കമുള്ളവയ്ക്കു കൊണ്ടുവരുമെന്നാണു കേന്ദ്ര വാണിജ്യ മന്ത്രാലയം അവകാശപ്പെടുന്നത്. സ്വതന്ത്ര്യ വ്യാപാര കരാറുകൾ നടപ്പിലായാൽ ഇത്തരം സംരക്ഷണമൊന്നും ഫലിക്കില്ല എന്നതും സർക്കാരിനും ബോധ്യമുള്ളതാണ്.
ആസിയാൻ രാജ്യങ്ങളും ആർസിഇപിയിലെ ചൈനയും ജപ്പാനും അടക്കമുള്ള രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ നിലവിൽ തന്നെ ഇന്ത്യക്കു വലിയ ക്ഷീണമാണ്. ആർസിഇപിയിലെ 15 രാജ്യങ്ങളുമായുള്ള 2018-19ലെ ഇന്ത്യയുടെ വ്യാപാര കമ്മി 10,050 കോടി ഡോളറാണ്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ 2014ൽ 6,300 കോടി ഡോളർ ആയിരുന്നു. അഞ്ചു വർഷം കൊണ്ട ു വ്യാപാര നഷ്ടത്തിലെ വർധന 3,750 കോടി ഡോളർ (2.70 ലക്ഷം കോടി രൂപ) ആണെന്നത് അതീവഗൗരവമുള്ളതാണ്.
പാലൊഴികെയെല്ലാം വെള്ളത്തിൽ
പക്ഷേ കാർഷിക കയറ്റുമതിയുടെ കാര്യത്തിൽ പടവലങ്ങ പോലെ താഴോട്ടാണ് ഇന്ത്യയുടെ പോക്ക്. കാർഷിക കയറ്റുമതിയുടെ മൂന്നിൽ രണ്ടും അരി, ഡെയറി ഉത്പന്നങ്ങൾ, മാംസം, തുകൽ തുടങ്ങിയവയാണ്. കയറ്റുമതി പ്രോൽസാഹനത്തിനായി കേന്ദ്രസർക്കാർ ചെലവഴിക്കുന്ന തുകയുടെ ഭൂരിഭാഗവും കാർഷികേതര ഉത്പന്നങ്ങൾക്കാണ്. കേരളത്തിലെ റബർ, ഏലം, കുരുമുളക് അടക്കമുള്ള നാണ്യവിളകൾക്ക് ആകട്ടെ ഇറക്കുമതിയാണു വില്ലൻ.
ഗുജറാത്ത്, യുപി, ബിഹാർ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വൻകിട ക്ഷീരകർഷക ലോബി പ്രതിഷേധം ഉയർത്തിയപ്പോൾ പാൽ മേഖലയെ മാത്രം കരാറിൽനിന്നു മാറ്റി സംരക്ഷിക്കുമെന്നാണു കേന്ദ്രസർക്കാരിലെ ചിലരുടെ വാഗ്ദാനം. രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘിന്റെ ആഭിമുഖ്യത്തിൽ കേരളം അടക്കം 13 സംസ്ഥാനങ്ങളിലെ നാൽപതോളം കർഷക സംഘടനകൾ രാജ്യവ്യാപകമായി ദേശീയപാതകൾ ഉപരോധിക്കുകയും വാണിജ്യ- വ്യവസായ- റെയിൽ മന്ത്രി പിയൂഷ് ഗോയലിന്റെ കോലം കത്തിക്കുകയും ചെയ്യുമെന്നു ഭീഷണി വന്നപ്പോഴാണ് ക്ഷീരകർഷകർക്കു സംരക്ഷണം തേടാൻ സർക്കാർ ആലോചിക്കുന്നത്.
അമേരിക്കയിലെ വിസ്കോൻസിൻ- മാഡിസണ് യൂണിവേഴ്സിറ്റിയിലെ അഗ്രികൾച്ചറൽ ആൻഡ് അപ്ലൈഡ് ഇക്കണോമിക്സ് പ്രഫസറായ ഇയാൻ കോക്സ്ഹെഡ് ഏതാനും മാസം മുന്പു നടന്ന ഒരു കൂടിക്കാഴ്ചയിൽ പറഞ്ഞതാണ് ഓർമയിൽ വരുന്നത്. “കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കാർഷിക മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ പ്രോൽസാഹനം നൽകിയാലേ ആഗോളതലത്തിൽ ഇന്ത്യക്ക് ഇനി മുന്നേറാനാകൂ. ഭക്ഷ്യസംസ്കരണം അടക്കമുള്ള മൂല്യവർധിത കാർഷികോത്പന്നങ്ങളുടെ കയറ്റുമതിയാണു പ്രധാനം. ഐടി കന്പനികളുടെ ലാഭം കൊണ്ടുമാത്രം ഇന്ത്യയുടെ സമഗ്രപുരോഗതിയും വികസനവും നേടാനാകില്ല.”
പിൻമാറ്റംതന്നെ പോംവഴി
രാജ്യത്തിനും ജനങ്ങൾക്കും വലിയ നഷ്ടവും കഷ്ടവും ഉണ്ടാകുന്ന ആർസിഇപി കരാറിൽ നിന്നു പിന്മാറുക മാത്രമാണ് ഇന്ത്യക്കു കരണീയം. പന്ത്രണ്ടു രാജ്യങ്ങളുമായി അമേരിക്ക 2016 ഫെബ്രുവരി നാലിന് ഒപ്പുവച്ച ട്രാൻസ് പസഫിക് സഹകരണത്തിൽ നിന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പിന്മാറിയത് പ്രധാനമന്ത്രി മോദിക്ക് പാഠമാകണം. അധികാരമേറ്റ ശേഷം 2017 ജനുവരി 23ന് പ്രത്യേക പ്രസിഡൻഷ്യൽ മെമ്മോറാണ്ടത്തിലൂടെയായിരുന്നു അമേരിക്കയുടെ പിന്മാറ്റം.
രാജ്യതാത്പര്യങ്ങൾക്കും സാധാരണക്കാർക്കും ബാധകമാകുന്ന അന്താരാഷ്ട്ര കരാറുകളിൽ ഏർപ്പെടുന്നതിനു മുന്പു നിയമസഭകളിലും പാർലമെന്റിലും വിശദമായ ചർച്ചകൾ അനിവാര്യമാണ്. ലക്ഷക്കണക്കിനു ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന ആർസിഇപി കരാറിനെതിരേ ജനരോഷം ഉയർന്നാലേ സർക്കാരുകൾ കണ്ണുതുറക്കൂവെന്ന പിടിവാശി വേണ്ട. ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കും വ്യാപാരികൾക്കും കാർഷിക മേഖലയ്ക്കും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിൽ നിന്നു പിന്മാറി കർഷകർ ഉൾപ്പെടെയുള്ള രാജ്യത്തെ സാധാരണ പൗരന്മാർക്കു സംരക്ഷണവും പ്രോൽസാഹനവും ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ഇനിയും അമാന്തിക്കരുത്.