Tuesday, November 19, 2019 11:52 PM IST
2019 ഒക്ടോബർ 24-ന് വത്തിക്കാൻ പ്രസദ്ധീകരിച്ച "ഭൂമി നമ്മുടെ അമ്മ' എന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഗ്രന്ഥം മനുഷ്യകുലം സംഘാതമായി നേരിടേണ്ട ഗൗരവമേറിയ പാരിസ്ഥിതിക വെല്ലുവിളികളെ സംബന്ധിച്ച പഠനമാണ്. "അങ്ങേയ്ക്കു സ്തുതി' എന്ന ചാക്രികലേഖനം പ്രസിദ്ധീകരിച്ചതിന്റെ നാലാം വാർഷികവും "ആമസോണ് സിനഡ്' സമ്മേളനവും അവസരമാക്കിയാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. "അങ്ങേയ്ക്കു സ്തുതി' എന്ന ചാക്രികലേഖനം ഉൾപ്പെടെ നാളിതുവരെ നമ്മുടെ പൊതുഭവനമായ ഭൂമിക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന സങ്കീർണങ്ങളായ പ്രശ്നങ്ങളെ സംബന്ധിച്ച മാർപാപ്പയുടെ പഠനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ലോകം ഇന്നു നേരിടുന്ന അതീവഗൗരവമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്കു സഭയുടേതായ പരിഹാരമാർഗങ്ങൾ മാർപാപ്പ ഇവിടെ ചൂണ്ടിക്കാണിക്കുന്നു.
പ്രകൃതിവിജ്ഞാനീയത്തിന്റെ ദൈവശാസ്ത്രപരവും ധാർമികവുമായ കാഴ്ചപ്പാടുകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. തന്റെ മുൻഗാമികളായ മാർപാപ്പമാരുടെ നിഗമനങ്ങളും ഉത്കണ്ഠകളും തന്റെതന്നെ ഇതപര്യന്തമുളള വിചിന്തനങ്ങളും പഠനങ്ങളും ഇതിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്. ഐക്യുമെനിക്കൽ പാത്രിയാർക്കീസ് ബെർത്തലോമിയുടെ അവതാരിക ഈ ഗ്രന്ഥത്തിനു വർധിതമൂല്യം നല്കുന്നു. പ്രകൃതിയുടെ ലോലമായ താളലയങ്ങൾക്കു ഹാനികരമാകുംവിധമുള്ള പ്രവർത്തനങ്ങളിലേർപ്പെടുന്നവർ പാപം ചെയ്യുന്നുവെന്നു പ്രസ്താവിക്കാൻ മടികാണിക്കാത്ത ആത്മീയ നേതൃത്വമാണ് അദ്ദേഹത്തിന്റേത്. അതേ സമീപനംതന്നെയാണു ഫ്രാൻസിസ് മാർപാപ്പയുടേതും.
പാരിസ്ഥിതിക വെല്ലുവിളികളും സഭയും
സങ്കീർണമായ പരിസ്ഥിതിപ്രശ്നങ്ങളുടെ രൂക്ഷത സഭ മനസിലാക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടോളമായി. ആധുനിക മാർപാപ്പമാരും വിവിധ രാജ്യങ്ങളിലെ മെത്രാൻസമിതികളും ഇതിന്റെ ഗൗരവസ്വഭാവം ലോകത്തിന്റെ ശ്രദ്ധയിൽ പെടുത്താൻ ഏറെ ശ്രമം നടത്തിയിട്ടുണ്ട്; വർധിതമായ ആവേശത്തോടെ ഇന്നും അതു തുടർന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ വിവേകം കൂടാതെ പ്രകൃതിയെ ചൂഷണം ചെയ്യുന്ന പ്രവണത സങ്കീർണങ്ങളായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് 1971-ൽ പോൾ ആറാമൻ മാർപാപ്പ മുന്നറിയിപ്പു നല്കുകയുണ്ടായി. (ഒക്തോജെസിമോ അന്നോ(21). ജോണ് പോൾ രണ്ടാമൻ തന്റെ "സാമൂഹ്യ ഒൗത്സുക്യം’ (1987), "നൂറാം വർഷം' (1991) എന്നീ ചാക്രിക ലേഖനങ്ങളിലും 1990 ലെ പീസ് മെസേജിലും പാരിസ്ഥിതിക പ്രശ്നങ്ങളുടെ രൂക്ഷത വ്യക്തമാക്കുന്നുണ്ട്.
"ഗ്രീൻ പോപ്പ് ' എന്നു വിശേഷിപ്പിക്കപ്പെടുന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പയും തന്റെ പ്രബോധനങ്ങളിൽ പ്രകൃതിക്കു സംഭവിക്കുന്ന ഭയാനകമായ മാറ്റവും അതുവഴി മനുഷ്യകുലത്തിനും എല്ലാ ജീവജാലങ്ങൾക്കും ഉണ്ടാകാൻ പോകുന്ന വലിയ അപകടങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാത്രമല്ല, പ്രകൃതിസംരക്ഷണം ലക്ഷ്യംവച്ച വത്തിക്കാന്റെ ഇടപെടലുകൾ ലോകത്തിനു മാതൃകയാണ്. വത്തിക്കാനിലെ വാഹനങ്ങളും മറ്റും നിർഗമിപ്പിക്കുന്ന കാർബണ് ഡയോക്സൈഡിനു പകരമായി ഹംഗറിയിൽ ഒരു പ്രദേശത്ത് വനം നട്ടുപിടിപ്പിച്ച് വായുവിൽ ഓക്സിജന്റെ തോത് വർധിപ്പിക്കാൻ വത്തിക്കാനു കഴിഞ്ഞു. അങ്ങനെ ലോകത്തിലെ ആദ്യത്തെ കാർബണ് ന്യൂട്രൽ രാജ്യമായി വത്തിക്കാൻ.
ഫ്രാൻസിസ് മാർപാപ്പയുടെ നൊന്പരങ്ങൾ
ഇന്നു മനുഷ്യകുലം നേരിടുന്ന നീറുന്ന പ്രശ്നങ്ങൾ ഫ്രാൻസിസ് മാർപാപ്പയെ വല്ലാതെ വ്യസനിപ്പിക്കുന്നുണ്ട്. ഈ ഹൃദയവേദന അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലും ഇടപെടലുകളിലും വ്യക്തമായി ലോകം മനസിലാക്കുന്നു. സന്പന്നതയുടെ നടുവിലെ വ്യാപകമായ ദാരിദ്ര്യം, അഭയാർഥികളുടെ ദയനീയ സാഹചര്യങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ, മൂല്യാധിഷ്ഠിതവും ദൈവവിശ്വാസപരവുമായ സംസ്കാരത്തിന്റെ ക്രമേണയുള്ള തിരോധാനം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം ആവർത്തിച്ച് ഇടപെടുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ, ആഗോളതാപനം, ജലം, പ്രാണവായു, മണ്ണ് തുടങ്ങിയവയുടെ മലിനീകരണം എന്നിവ മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളുടെയും ജീവന് അപകടകരമായി തീരുന്നുവെന്ന വസ്തുത അദ്ദേഹത്തെ ആശങ്കപ്പെടുത്തുന്നു.
കാലാവസ്ഥയിൽ വരുന്ന മാറ്റം ഉൗഹാതീതമായ പ്രശ്നങ്ങളാണു സൃഷ്ടിക്കുന്നത്. ജൈവ വൈവിധ്യം വളരെ വേഗത്തിൽ അപ്രത്യക്ഷമാകുന്നതിന് അതിടയാക്കുന്നു. കരയിലും കടലിലുമുള്ള ജീവികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. നല്ലൊരു ശതമാനം സസ്യങ്ങളും മൃഗങ്ങളും വംശനാശത്തിന്റെ വക്കിലാണ്. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന സംഘടന നടത്തിയ പഠനമനുസരിച്ച് 1970-നുശേഷം ലോകത്തിലെ 50% വന്യജീവിവർഗങ്ങൾക്കു വംശനാശം സംഭവിച്ചിട്ടുണ്ട്. ഓരോ വർഷവും 1.7 ശതമാനം വന്യജീവികൾ കുറയുന്നതായി പഠനത്തിൽ തെളിഞ്ഞു. ഇത്രയധികം ജീവിവർഗങ്ങൾ ഇതിനകം വംശനാശത്തിന് ഇരകളായിക്കഴിഞ്ഞുവെന്നതു ഭീതിജനകമായ സത്യമാണ്. മനുഷ്യകുലത്തിന്റെതന്നെ തിരോധാനം അധികം അകലെയല്ലെന്ന ഭയാശങ്കയ്ക്കുപോലും ഇന്നത്തെ കാലാവസ്ഥാ വ്യതിയാനം കാരണമാകുന്നുണ്ട്.
വർധിതമായ ആഗോളതാപനത്തിന്റെ ഫലമായി ധ്രുവങ്ങളിലെ മഞ്ഞുമലകൾ ഉരുകുന്നതു മൂലം സമുദ്രനിരപ്പ് ഉയരുന്നത് ഭീകരമായ അവസ്ഥ സൃഷ്ടിക്കുന്നുണ്ട്. 2050 ആകുന്പോഴേക്കും ഇന്ത്യയിൽ 3.5 കോടി ജനങ്ങളെ മുംബൈ, കോൽക്കത്ത തുങ്ങിയ പട്ടണങ്ങളിൽനിന്നു മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്നാണ് യുഎസിലെ ക്ലൈമറ്റ് സെൻട്രലിന്റെ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വിയറ്റ്നാം, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളെ അപകടകരമായ വിധത്തിൽ ഇതു ബാധിക്കും. നമ്മുടെ സമുദ്രതീരങ്ങൾക്കും ഇത് അപകടം ചെയ്യുമെന്ന കാര്യത്തിൽ തർക്കമുണ്ടാകില്ല. കടലിനു ക്രമാതീതമായി ചൂടുപിടിക്കുന്പോൾ ന്യൂനമർദങ്ങളും ചുഴലിക്കാറ്റും കൊടുംനാശനഷ്ടങ്ങൾ ഉണ്ടാക്കും. മഹാപ്രളയങ്ങളും ഉരുൾപൊട്ടലും നിത്യസംഭവങ്ങളായി മാറാം.
ദരിദ്ര വിഭാഗങ്ങളായിരിക്കും പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം ഏറ്റവും കൂടുതൽ സഹിക്കേണ്ടിവരുന്നത്. ജലപ്രളയവും ഉരുൾപൊട്ടലും വരൾച്ചയും അതിശക്തമാകുന്പോൾ എല്ലാം ഉപേക്ഷിച്ച് സുരക്ഷിത മേഖലകളിലേക്ക് അവർക്കു പലായനം ചെയ്യേണ്ടിവരും. ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ് ഏറ്റവും കൂടുതൽ കഷ്ടപ്പെടുത്തുന്നത് ദരിദ്രവിഭാഗങ്ങളെയാണ്. പണം കൊടുത്ത് കുപ്പിവെള്ളം വാങ്ങുക അവർക്ക് അസാധ്യമാകും. ഇതെല്ലാം മാർപാപ്പയെ ആകുലചിത്തനാക്കുന്നു. ഡൽഹി പോലുള്ള നഗരങ്ങളിൽ ഇപ്പോൾതന്നെ പ്രാണവായു പണംകൊടുത്തു വാങ്ങേണ്ടിവരുന്ന അവസ്ഥയുണ്ടല്ലോ.
സുചിന്തിതമായ നിഗമനങ്ങൾ
ഭൂമി എല്ലാ ജീവജാലങ്ങളുടെയും പൊതുഭവനമാണെന്നു ലോകസമൂഹത്തെ മാർപാപ്പ ഓർമിപ്പിക്കുന്നു. സുന്ദരവും സുസ്ഥിരവുമായ സ്രഷ്ടിപ്രപഞ്ചം ദൈവത്തിന്റെ ദാനമാണ്. മനുഷ്യനുൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടും പരസ്പര പൂരകങ്ങളുമായി പ്രവർത്തിക്കണമെന്നത് സ്രഷ്ടാവിന്റെ നിശ്ചയമാണ്. ചെറുതും വലുതുമായ എല്ലാ ജീവികളും ദൈവത്തിന്റെ അനന്തജ്ഞാനവും സൗന്ദര്യവും പ്രകടമാക്കുന്നുണ്ട്. എല്ലാംതന്നെ മനുഷ്യന്റെ മുന്പിൽ തുറന്നുവയ്ക്കപ്പെട്ട പാഠപുസ്തകങ്ങളാണ്. എല്ലാറ്റിനും പ്രകൃതിയിൽ ഒരു റോളുണ്ടാകും. മനുഷ്യനിൽ ദൈവികചിന്തകൾ ഉയർത്താനും സൗന്ദര്യാസ്വാദനത്തിനും അവ വക നല്കുന്നു.
ഭൂമിയിലെ ജീവന്റെ സമൃദ്ധി ദൈവത്തിന്റെ അനന്തസ്നേഹം പ്രകടമാക്കുന്നു. വൈവിധ്യമാർന്ന ജീവന്റെ പ്രത്യേകതകൾ അഭംഗുരം സംരക്ഷിക്കപ്പെടാനുള്ള ക്രമവത്കരണവും പ്രകൃതിയിൽ ദൃശ്യമാണ്. ഭൂമിയുടെയും ജീവന്റെയും കാവൽക്കാരനും സംരക്ഷകനുമാകാൻ നിയോഗമുള്ള മനുഷ്യൻ ഭൂമിയുടെ അന്തകനായി മാറുന്ന അവസ്ഥയാണു നിലവിലുള്ളത്. സമീപകാലത്തു രൂപംകൊണ്ട ഭൗതികചിന്തകളും സ്വാർഥതാത്പര്യങ്ങളുമാണ് ഇതിലേക്കു വഴിതെളിക്കുന്നത്.
മാനസാന്തരം മാത്രമാണു വഴി
നമ്മുടെ ജീവിതശൈലിയിൽ അടിയന്തരമായ മാറ്റം അഥവാ മാനസാന്തരം ഉണ്ടാകണമെന്നു മാർപാപ്പ വാദിക്കുന്നു. പ്രകൃതിയെപ്പറ്റിയും തന്നെപ്പറ്റിയുമുള്ള മനുഷ്യന്റെ കാഴ്ചപ്പാടിൽ മാറ്റംവരണം. തിന്നുകുടിച്ച് ജീവിക്കുന്നതിനപ്പുറത്ത് ഒന്നുമില്ലെന്ന ഭൗതിക-പ്രായോഗിക വീക്ഷണം തിരുത്തപ്പെടേണ്ടതുണ്ട്. നിലനില്ക്കുന്നതും സമഗ്രവുമായ വികസനസങ്കല്പങ്ങൾ വളർത്തിയെടുക്കണം.
നിലവിലുള്ള വികസന-സാന്പത്തിക മോഡലുകൾ എല്ലാറ്റിനെയും നശിപ്പിക്കുന്നതിനു സഹായകമാണ്. വനനശീകരണവും മലിനീകരണവും അതിന്റെ പ്രത്യേകതയാണ്. കുടിവെള്ളം രോഗാതുരവും പ്രാണവായു വിഷലിപ്തവുമായിത്തീരുന്ന അവസ്ഥയാണ് ഉപഭോഗസംസ്കാരത്തി ന്റെ പരിണിതഫലം. യഥാർഥ സ്നേഹത്തിന്റെ അഭാവമാണിതിന് ഇടയാക്കുന്നതെന്ന് മാർപാപ്പ സമർഥിക്കുന്നുണ്ട്. സ്വാർഥത ശക്തിപ്പെടുന്നിടത്ത് സഹജീവികളും പ്രകൃതിയും നിർവിശങ്കം ചൂഷണം ചെയ്യപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല.
ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളം പാരിസ്ഥിതിക പ്രശ്നങ്ങളുടെ നടുവിലാണ്. പാതയോരങ്ങളിൽ വലിച്ചെറിയപ്പെടുന്ന മാലിന്യം മാത്രം മതി ഇതു മനസിലാക്കാൻ. പ്ലാസ്റ്റിക്കും കരിയിലയും കൂട്ടിയിട്ടു കത്തിച്ച് സ്വന്തം പരിസരം സുന്ദരമാക്കുന്പോൾ പൊതുസ്വത്തായ വായുമണ്ഡലം വിഷപ്പുകകൊണ്ടു നിറയുന്നുവെന്നത് നമുക്കു പ്രശ്നമാകുന്നില്ല. കീടനാശിനിയും കളനാശിനിയും ഉപയോഗിക്കുന്പോഴും അവ മനുഷ്യന്റെ ഭക്ഷണവും കുടിവെള്ളവും പ്രാണവായുവും വിഷലിപ്തമാക്കുമെന്നതും നമ്മെ അലട്ടുന്നില്ല. പരസ്നേഹത്തിന്റെയും ആദരവിന്റെയും കണികപോലും ഇല്ലാതാകുന്ന അവസ്ഥ. യഥാർഥ മാനസാന്തരത്തിന്റെ അനിവാര്യതയാണ് ഇതു സൂചിപ്പിക്കുന്നത്.
ഓരോരുത്തരും തന്റെ ജീവിതശൈലി പുനഃപരിശോധനയ്ക്കു വിധേയമാക്കണം. സൂപ്പർ മാർക്കറ്റിൽ കാണുന്നതെല്ലാം വാങ്ങിക്കൂട്ടുന്ന പ്രവണതയ്ക്കു മാറ്റമുണ്ടാകണം. ലളിതമായ ജീവിതശൈലി സംസ്കാരത്തിന്റെ ഭാഗമാകണം. ഇതിനു സഹായകമായ വിദ്യാഭ്യാസം കുടുംബങ്ങളിൽ തുടങ്ങണമെന്നു മാർപാപ്പ നിർദേശിക്കുന്നുണ്ട്. ഈ രംഗത്തു മതങ്ങൾക്ക്, പ്രത്യേകിച്ചു സഭയ്ക്ക്, വലിയ ദൗത്യം നിർവഹിക്കാനുണ്ടെന്ന മാർപാപ്പയുടെ ആഹ്വാനം ശ്രദ്ധേയമാണ്.
ദൈവവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ശരിയായ ആത്മീയതയുടെ ഭാഗമാകുന്പോൾ മാത്രമേ മനുഷ്യകുലം നേരിടുന്ന ഭയാനകമായ പരിസ്ഥിതി പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ കഴിയൂവെന്ന മാർപാപ്പയുടെ വാദം ശ്രദ്ധിക്കപ്പെടേണ്ടതാണ്.
ബിഷപ് തോമസ് ചക്യത്ത്