Sunday, December 1, 2019 12:09 AM IST
ക്രൈ സ്തവ സഭകളുടെ സ്വത്തുവകകളും സന്പത്തും കൈകാര്യം ചെയ്യുന്നതിനു ചർച്ച് ആക്ട് വേണം എന്ന വാദം പല കോണുകളിൽനിന്നും ഉയരുന്ന സമയമാണിത്. അടിയന്തരമായും അനിവാര്യമായും ചെയ്യേണ്ട ഒരു കാര്യം എന്ന മട്ടിലാണ് പല കേന്ദ്രങ്ങളും മാധ്യമങ്ങളും ഇതിനെ അവതരിപ്പിക്കുന്നത്. എന്നാൽ, മറ്റൊരിടത്തുമില്ലാത്തതും മറ്റു സമുദായങ്ങൾക്കില്ലാത്തതുമായ ഒരു നിയമം ക്രൈസ്തവസഭകൾക്ക് ആവശ്യമില്ലെന്നു വിവിധ സഭകൾ പറയുന്നു. ഈ നിയമനിർമാണം ദുരുദ്ദേശ്യപരമാണെന്നു പലരും സന്യായം സംശയിക്കുകയും ചെയ്യുന്നു.
ക്രൈസ്തവസഭകളുടെ സ്വത്തും സന്പത്തും യാതൊരു നിയമമോ ചട്ടമോ ഇല്ലാതെ ചിലർ തോന്ന്യാസം കൈകാര്യം ചെയ്യുന്നു എന്ന മട്ടിലുള്ള പ്രചാരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ നിയമങ്ങൾക്കും വ്യവസ്ഥകൾക്കും വഴങ്ങാതെ പ്രവർത്തിക്കാനാണു നിയമനിർമാണത്തെ എതിർക്കുന്നതെന്നും ചിലർ പ്രചരിപ്പിക്കുന്നു. എന്നാൽ, യാഥാർഥ്യം പരിശോധിക്കുന്പോൾ പ്രചാരണങ്ങൾ അബദ്ധധാരണകൾ വച്ചുള്ളവയാണെന്നു കാണാം.
എന്താണ് ചർച്ച് ആക്ട്?
കേരളത്തിലെ വിവിധ സഭകളുടെയും ക്രിസ്തീയ സമൂഹങ്ങളുടെയും വസ്തുവകകളുടെ ഭരണത്തിനും നടത്തിപ്പിനുമായി ഗവണ്മെന്റ് കൊണ്ടുവരുവാൻ ഉദ്ദേശിക്കുന്ന നിയമമാണ് ചർച്ച് ആക്ട് എന്നതുകൊണ്ട് മനസിലാക്കേണ്ടത്. ഇടതുപക്ഷ ഗവണ്മെന്റിന്റെ കാലത്ത് രണ്ടുപ്രാവശ്യം ഇതിനുള്ള ശ്രമങ്ങൾ നടന്നു. 2009-ൽ ജസ്റ്റീസ് വി.ആർ. കൃഷ്്ണയ്യർ ചെയർമാനായിരുന്ന നിയമപരിഷ്കരണ കമ്മീഷനാണ് ആദ്യം ചർച്ച് ആക്ട് ബിൽ തയാറാക്കി അവതരിപ്പിച്ചത്. ’ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് ട്രസ്റ്റ് ബിൽ 2009’ എന്നായിരുന്നു ആ ബില്ലിന്റെ പേര്. 2019-ൽ ജസ്റ്റീസ് കെ.ടി. തോമസ് ചെയർമാനായ നിയമപരിഷ്കരണ കമ്മീഷൻ ഈ ബിൽ വീണ്ടുമവതരിപ്പിച്ചപ്പോൾ അതു "ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് ബിൽ 2019’ എന്നാക്കി മാറ്റി. എന്നാൽ 2019 ലെ ബിൽ ഒരു അസ്ഥികൂടം മാത്രമായിരുന്നു. അതിന്റെ വിശദാംശങ്ങളിൽ ഗവണ്മെന്റുണ്ടാക്കുന്ന നിയമംവഴി ഉൾപ്പെടുത്തുവാൻ ഉദ്ദേശിച്ചിരുന്നത് 2009 ലെ ബിൽതന്നെയാണ്.
വിവിധ സഭകളുടെ വ്യാപകമായ എതിർപ്പിനെ തുടർന്നു രണ്ട് ബില്ലുകളും നടപ്പിലാക്കുന്നതിനുള്ള തുടർ നടപടികൾ ഉണ്ടായില്ല.
ഇപ്പോൾ 2009 ലെ ബില്ലിനുവേണ്ടി മുറവിളികൂട്ടുന്നവരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ ഉൗഹിച്ചെടുക്കാവുന്നതേയുള്ളു. ജനങ്ങളെ ഇളക്കുന്നതു സഭയിൽ സ്വത്ത് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്നങ്ങളുണ്ടെന്നു വരുത്തിത്തീർക്കാനാണ്. ഗവണ്മെന്റിനോട് ഇടപെട്ട് ഉചിതമായതു ചെയ്യാൻ കോടതി ആവശ്യപ്പെട്ടാൽ ആരെയും പിണക്കാതെ ഉദ്ദേശിച്ചതു നടത്താം എന്ന് ഇപ്പോഴത്തെ ഭരണാധികാരികൾ വിചാരിക്കുന്നുണ്ടാകാം. ചില സഭാവിഭാഗങ്ങളെയും ഇതര സഭകളിലെ ചില "വിമത’ സംഘടനകളെയുമാണ് ഈ ചതുരംഗക്കളിക്ക് ഇവർ കരുവാക്കുന്നത് എന്നുമാത്രം.
എന്താണ് 2009 ലെ ചർച്ച് ബിൽ?
സഭ ഏകമാണ് എന്നതു കത്തോലിക്കാ സഭയുടെ അടിസ്ഥാന സ്വഭാവങ്ങളിൽ ഒന്നാണ്. ഏകത്തെ ത്രിത്വമാക്കുന്ന പ്രക്രിയയാണ് ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരുടെ ബുദ്ധിയിലുദിച്ച ചർച്ച്് ബിൽ. എന്നുവച്ചാൽ മൂന്നു ട്രസ്റ്റുകളാക്കി സഭയെ രജിസ്റ്റർ ചെയ്യിച്ചു ഛിന്നഭിന്നമാക്കുക എന്ന തന്ത്രം. ചെറിയ ഡിനോമിനേഷനുകളെയും സഭാസമൂഹങ്ങളെയും ബില്ലിൽ ഉൾച്ചേർത്തിട്ടുണ്ടെങ്കിലും ബിൽ പ്രധാനമായും ലക്ഷ്യംവച്ചിരിക്കുന്നതു സഭ, രൂപത, ഇടവക എന്നിങ്ങനെ വ്യക്തമായ ഘടനകളുള്ള എപ്പിസ്കോപ്പൽ സഭകളെ (മെത്രാന്മാരുടെ അധികാരത്തിൻ കീഴിലുള്ളത്)യാണ് എന്നതിൽ സംശയംവേണ്ട. ബില്ലിന്റെ ലക്ഷ്യം ഭൗതികവസ്തുക്കളുടെ ജനാധിപത്യപരമായ നടത്തിപ്പും പണമിടപാടിന്റെ സുതാര്യതയുമാണെന്നു പറയുന്നത് ഒരു മറയാണ്. യഥാർഥ ലക്ഷ്യം സഭകളുടെ വ്യവസ്ഥാപിത ഘടനയെ തകർക്കുക എന്നുള്ളതാണ്.
ഒരു സഭ,
മൂന്നു ട്രസ്റ്റുകൾ
സഭയെ മൂന്നു ട്രസ്റ്റുകളായി തിരിക്കുന്നത് എങ്ങനെയാണ്? ഒന്നാമതായി സഭയെ ഇടവകതലം, രൂപതാതലം, സഭാതലം എന്നിങ്ങനെ മൂന്നായി തിരിക്കുന്നു. ഇതു പല വ്യവസ്ഥാപിത സഭകളിലും പ്രത്യേകിച്ച് കത്തോലിക്കാസഭയിൽ, ഇപ്പോഴുള്ള ഘടനതന്നെയാണ്. ഇടവകതലം സഭയുടെ അടിസ്ഥാന യൂണിറ്റാണ്. രൂപതാതലത്തെ സ്റ്റേറ്റ് ഡിസ്ട്രിക്ട് അഥവാ ജില്ലാതലമെന്നും വിളിക്കുന്നു. ഒരു സംസ്ഥാനത്തെ പഞ്ചായത്ത്/മുനിസിപ്പാലിറ്റി, ജില്ല, സംസ്ഥാനം എന്നീ തലങ്ങളിൽ തിരിക്കുന്നതുപോലെയെന്ന് തോന്നാമെങ്കിലും സംസ്ഥാന ഭരണാധികാരികൾക്കും ജില്ലാ ഭരണാധികാരികൾക്കുമുള്ള അധികാരം രൂപതയിലെയും സഭയിലെയും ഭരണാധികാരികൾക്കു ലഭിക്കുകയില്ല. കാരണം ഓരോ ഇടവകയും ഓരോ സ്വതന്ത്ര ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്യണമെന്നാണ് ബില്ലിലെ 5-ാം വകുപ്പിലെ നിർദേശം. പിന്നെ ട്രസ്റ്റിന്റെ ഭരണം നടത്തുന്നത് ട്രസ്റ്റ് അസംബ്ലിയും അസംബ്ലി തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുമായിരിക്കും. ഇടവകയിലെ അംഗങ്ങളായ പ്രായപൂർത്തിയായ എല്ലാവരും ഇതിലെ അംഗങ്ങളാണ്.
ഇടവക ട്രസ്റ്റ് അസംബ്ലിയാണ് രൂപതാ ട്രസ്റ്റ് അസംബ്ലിയിലേക്കും സ്റ്റേറ്റ് ട്രസ്റ്റ് അസംബ്ലിയിലേക്കും അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. അതത് അസംബ്ലികൾ ബില്ലിൽ പറഞ്ഞിരിക്കുന്നപ്രകാരം ട്രസ്റ്റ് കമ്മിറ്റി അംഗങ്ങളെയും മാനേജിംഗ് ട്രസ്റ്റിയെയും തെരഞ്ഞെടുക്കുന്നു. ഈ ട്രസ്റ്റ് കമ്മിറ്റികൾക്കായിരിക്കും ഓരോ ട്രസ്റ്റിന്റെയും ഭരണച്ചുമതല.
ട്രസ്റ്റ് രൂപീകരിച്ചുകഴിഞ്ഞാൽ മൂന്നു ട്രസ്റ്റുകളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടാകണമെന്ന് നിർബന്ധമില്ല. ട്രസ്റ്റുകൾക്ക് പ്രവർത്തനസ്വാതന്ത്ര്യമുണ്ടാകും. എങ്കിലും മൂന്നു ട്രസ്റ്റ് കമ്മിറ്റികളും ചേർന്നുള്ള ഒരു ബോർഡ് ഓഫ് ട്രസ്റ്റീസ് ഉണ്ടാക്കുന്നതിനെക്കുറിച്ച് ബില്ലിൽ സൂചനയുണ്ട് (വകുപ്പ് 11). വികാരി, രൂപതാ മെത്രാൻ, സഭാതലവൻ എന്നിവർ അതത് ട്രസ്റ്റ് അസംബ്ലികളുടെയും കമ്മിറ്റികളുടെയും അധ്യക്ഷൻ ആയിരിക്കും. പ്രസ്തുത ഉത്തരവാദിത്വം നിർവഹിക്കുന്നതിന് അവർ വിസമ്മതിച്ചാൽ അസംബ്ലികളുടെയും കമ്മിറ്റികളുടെയും അധ്യക്ഷസ്ഥാനം അതത് കമ്മിറ്റികളിലെ മാനേജിംഗ് ട്രസ്റ്റിക്ക് ആയിരിക്കും. അവരും വിസമ്മതിക്കുന്ന സാഹചര്യത്തിൽ അസംബ്ലിയിലുള്ളവരിൽനിന്ന് ഒരാളെ തെരഞ്ഞെടുത്ത് ഓരോ സെഷനും അധ്യക്ഷനാകാൻ നിയോഗിക്കാവുന്നതാണ്.
ചുരുക്കത്തിൽ മൂന്നു വ്യത്യസ്ത ട്രസ്റ്റുകൾ രൂപീകരിച്ച് ട്രസ്റ്റ് അംഗങ്ങൾ തെരഞ്ഞെടുക്കുന്ന കമ്മിറ്റികളിലൂടെ ട്രസ്റ്റിന്റെ ഭരണം നടത്തിക്കൊണ്ടുപോവുക എന്നാണ് ചർച്ച് ബിൽ വിഭാവനം ചെയ്യുന്നത്.
സഭ ഒരു ചാരിറ്റബിൾ ട്രസ്റ്റ് ആണോ?
വസ്തുവിന്റെ ഉടമസ്ഥതയോട് കൂട്ടിച്ചേർക്കപ്പെടുന്ന ഒരു ബാധ്യത/ചുമതല എന്ന് ട്രസ്റ്റിനെ നിർവചിക്കാം. എന്നാൽ സഭയെ ഒരു ട്രസ്റ്റ് മാത്രമാക്കി ചുരുക്കാൻ പറ്റുമോ? വിളിച്ചുകൂട്ടപ്പെട്ടവരുടെ ഒരു സമൂഹം എന്നു സഭയെ നിർവചിക്കാറുണ്ട്. ഈ സമൂഹത്തിൽ വിവിധ ജീവിതാന്തസുകളിൽപ്പെട്ടവരുണ്ട്. ഓരോരുത്തർക്കും അവരവരുടേതായ ചുമതലകളും ദൗത്യങ്ങളുമുണ്ട്. സകല മനുഷ്യരുടെയും രക്ഷ എന്ന ആത്മീയമായ ഒരു ലക്ഷ്യമാണ് സഭയ്ക്കുള്ളത്. ഉപവിപ്രവർത്തനവും പ്രേഷിതപ്രവർത്തനവുമെല്ലാം സഭയുടെ ദൗത്യത്തിന്റെ ഭാഗമാണ്. വസ്തുവകകളെ മാത്രം വേർതിരിച്ച് സഭയെ ഒരു ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്യുന്നു എന്നു പറയുന്പോൾ സഭയുടെ സാന്പത്തികവശം മാത്രമാണ് പരിഗണിക്കപ്പെടുന്നത്. ദൈവശാസ്ത്രപരവും സാമൂഹികവും ആത്മീയവുമായ തലങ്ങളെ തീർത്തും അവഗണിച്ചുകൊണ്ട് ധനത്തിന്റെയോ ഭൗതികസ്വത്തിന്റെയോ മാത്രം തലത്തിൽ സഭയെ നിർവചിക്കുന്നതിനും വിലയിരുത്തുന്നതിനും ഇത് ഇടയാക്കും. ട്രസ്റ്റ് നിയമങ്ങൾക്കനുസരിച്ചു മാത്രം പ്രവർത്തിക്കുന്ന ഒരു സ്ഥിതിവിശേഷം സഭയിലുണ്ടാകും. കാനൻ നിയമം, സഭാ നേതൃത്വം, വിശ്വാസികളുടെ കടമകൾ, അവകാശങ്ങൾ എന്നിവ അവഗണിക്കപ്പെടും. ചുരുക്കത്തിൽ സഭയുടെ പാരന്പര്യങ്ങൾ, ആചാരങ്ങൾ എന്നിവ അപ്രസക്തമാവുകയും വിശ്വാസക്ഷയം സംഭവിച്ച് സഭതന്നെ ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥാവിശേഷമുണ്ടാകും. മാത്രവുമല്ല മൂന്നു തലത്തിലുള്ള ട്രസ്റ്റുകൾക്കും ട്രസ്റ്റ് നിയമങ്ങൾക്കു വിധേയമായി സ്വതന്ത്രമായി പ്രവർത്തിക്കാമെന്നതിനാൽ ഇടവക-രൂപത-സഭ എന്നിങ്ങനെ വ്യത്യസ്ത സ്വത്വങ്ങളായി സഭ നിലകൊള്ളുകയും സഭയുടെ ആന്തരികഘടന നശിക്കുകയും ചെയ്യും.
സഭയ്ക്ക് എന്തിന് സ്വത്ത്
ദൈവാരാധന, പ്രേഷിതപ്രവർത്തനം, ജീവകാരുണ്യപ്രവർത്തനങ്ങൾ, വൈദികരുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങൾക്കായിട്ടാണ് ഭൗതികസ്വത്ത് ആവശ്യമായി വരുന്നത്. ദൈവാരാധന എന്നു പറയുന്പോൾ ആരാധനാസ്ഥലം ആവശ്യമാണ്. ദേവാലയത്തിന്റെ നിർമിതിക്കാണ് പണം കൂടുതൽ ആവശ്യമായി വരുന്നത്. ഒപ്പം ദേവാലയത്തിന്റെ നടത്തിപ്പ്, ദേവാലയ ശുശ്രൂഷിക്കും (കപ്യാർ) മറ്റു ജോലിക്കാർക്കും നല്കുന്ന വേതനം, വൈദികർക്കുള്ള അലവൻസ്, ദേവാലയത്തിലെ കർമങ്ങൾക്കുള്ള ചെലവുകൾ എന്നിവയ്ക്കെല്ലാം പണം ആവശ്യമുണ്ട്. ദേവാലയത്തോടൊപ്പം സെമിത്തേരി, വൈദികമന്ദിരം, വിശ്വാസ പരിശീലനകേന്ദ്രം തുടങ്ങിയവയും ആവശ്യമായി വരും. അതോടൊപ്പം പ്രേഷിതപ്രവർത്തനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കും ആവശ്യമായ പണം കണ്ടെത്തേണ്ടതുണ്ട്. ഈ ലക്ഷ്യങ്ങൾക്കായി, ഭരണഘടന ഉറപ്പുനല്കുന്ന അവകാശങ്ങൾ ഉപയോഗിച്ചുകൊണ്ട് സ്വത്ത് ആർജിക്കുന്നതിനും അതിന്റെ ഭരണം നിർവഹിക്കുന്നതിനുമുള്ള നിയമങ്ങളും സഭയിലുണ്ട്. അതതു സ്ഥലങ്ങളിലെ സിവിൽ നിയമങ്ങളനുസരിച്ചുവേണം സ്വത്ത് കൈകാര്യം ചെയ്യുവാൻ എന്ന് സഭാനിയമത്തിൽ പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്.
(തുടരും)
ഡോ. ജോർജ് തെക്കേക്കര
(കാനൻ-സിവിൽ നിയമങ്ങളിൽ വിദഗ്ധനായ ലേഖകൻ കോട്ടയം വടവാതൂർ പൗരസ്ത്യവിദ്യാപീഠത്തിൽ പ്രഫസറാണ്.)