Wednesday, December 18, 2019 11:23 PM IST
സാക്ഷരതയിലും സംസ്കാരത്തിലും മുന്നിലാണെന്നു നാം കേരളീയർ അഭിമാനിക്കുന്നു. സ്വകാര്യജീവിതത്തിൽപോലും ഇടപെടുന്ന തരത്തിൽ നിയമങ്ങൾ രാജ്യത്തു രൂപപ്പെടുകയുമാണ്. എന്നിട്ടും അനുദിനം നമ്മെ കണ്ണീരണിയിക്കുകയാണ് വർധിച്ചുവരുന്ന റോഡപകടങ്ങൾ.
കൗമാരക്കാരുടെയും യുവാക്കളുടെയും അകാല വേർപാടുകൾ കുടുംബങ്ങളിൽ തീരാദുരിതം വിതയ്ക്കുന്നു. മുത്തച്ഛനും മുത്തശിയും വീടുകളിൽ ശേഷിക്കുന്പോഴും ഭാവിതലമുറ ഇല്ലാതാകുന്ന ദുരവസ്ഥ. ഒരെത്തും പിടിയും കിട്ടാത്തവിധം വാഹനാപകടങ്ങൾ പെരുകുകയാണ്. വാഹനങ്ങളുടെ ഫുൾ ഓപ്ഷൻ ജീവനു ഫുൾ സെക്യൂരിറ്റി ആകുന്നില്ലെന്ന് തിരിച്ചറിയുന്ന കാലം. എത്രമാത്രം നിയമങ്ങൾ രൂപപ്പെടുത്തിയാലും നിയമാനുസൃതം വാഹനം ഓടിക്കാൻ പക്വത കാണിക്കുന്നില്ലെങ്കിൽ ഡ്രൈവിംഗ് ദുരന്തമായി മാറും എന്നതിന് എത്രയോ ഉദാഹരണങ്ങൾ.
റോഡുകൾ
റോഡുകളുടെ നിർമാണം യാത്രക്കാരുടെ സുരക്ഷ മുന്നിൽകണ്ടാകണം. വളവുകളുടെ സ്വഭാവം, ടാറിംഗിന്റെ ചരിവ്, ഹംപുകൾ, സീബ്രാലൈനുകൾ, കാൽനടക്കാരുടെ സുരക്ഷ തുടങ്ങി ഒട്ടനവധി അടിസ്ഥാനകാര്യങ്ങൾ റോഡ് നിർമാണത്തിൽ ശ്രദ്ധിക്കണം. വാഹനങ്ങൾക്കു സൈഡ് കൊടുക്കുന്നതിന് ആവശ്യമായ വീതി റോഡിന് ഉണ്ടായിരിക്കണം. മധ്യത്തിലെ വെള്ളവരയും ഇരുവശവുമുള്ള വരകളും ഉണ്ടായതുകൊണ്ട് റോഡ് യഥാർഥ സുരക്ഷയുള്ള റോഡാണെന്നു പറഞ്ഞുകൂടാ. വശങ്ങളിലെ കട്ടിംഗ്, വളവിലും തിരിവിലുമുള്ള അപ്രതീക്ഷിത ഗട്ടറുകൾ, കൊടുംവളവിലെ വീതിയില്ലായ്മ തുടങ്ങിയവയൊക്കെ നമ്മുടെ റോഡുകളുടെ കുറവുകളാണ്.
അപകടം നടക്കുന്പോൾ മാത്രം പരിഹാരം തേടിയെത്തുന്ന റോഡ് നിരീക്ഷണം കൊണ്ടു കാര്യമില്ല. റോഡുകൾക്കിരുവശവുമുള്ള സിഗ്നലുകളെ മറയ്ക്കുന്ന പരസ്യങ്ങൾ ഉണ്ടാകരുത്. ഓട്ടോമാറ്റിക് സിഗ്നലുകളുടെ ഗുണനിലവാരവും കാര്യക്ഷമതയും കൃത്യമാകണം. റോഡ് അറ്റകുറ്റപ്പണികൾക്കുള്ള മൊബൈൽ വിംഗ് മേഖല തിരിച്ച് ഉണ്ടാകണം. അതിൽ അഴിമതിയും രാഷ്ട്രീയവും കലർത്തരുത്.
വാഹനങ്ങൾ
വാഹനങ്ങൾ സുരക്ഷിത യാത്രയ്ക്കുള്ളതാണ്, അഭ്യാസത്തിനുള്ളതല്ല. യുവമനസുകളെ പ്രലോഭിപ്പിക്കാനുള്ള "കെട്ടും മട്ടും സ്വഭാവവും ദ്രുതഗമനവും' ആധുനിക വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇത്രമാത്രം വേഗത്തിൽ യുവാക്കൾ എങ്ങോട്ടാണ് പോകുന്നത് എന്ന് വാഹനക്കന്പനികൾ ശ്രദ്ധിക്കാറുണ്ടോ? വേഗമാണോ ആവശ്യം? സുരക്ഷയല്ലേ? റോഡിൽനിന്നു ദുരന്തമുഖത്തേയ്ക്കും മരണത്തിലേക്കും ഇൻഷ്വറൻസ് നടപടിക്രമങ്ങളിലേക്കും പുതുതലമുറയെ എത്തിക്കണോ? പാഞ്ഞുപോക്കിന്റെ കാര്യത്തിൽ മത്സരിക്കുന്നതാണോ വാഹനത്തിന്റെ മേന്മ?
"ചവുട്ടിയാൽ ചവുട്ടിയിടത്തുനിൽക്കുന്ന ബ്രേക്കുള്ളതാണ് എന്റെ വണ്ടി' എന്ന് അഭിമാനപൂർവം പറയുന്ന ആധുനിക യുവത അപകടത്തിലേക്കു പാഞ്ഞടുക്കുന്നതും കുടുംബങ്ങൾ വേരറ്റുപോകുന്നതും വാഹനക്കന്പനികൾ തിരിച്ചറിയണം. "കൈകൊടുത്താലും കാലുകൊടുത്താലും' പറക്കുന്ന ആധുനിക വാഹനങ്ങൾക്ക് യോജിക്കുന്ന നിരത്തുകളും ട്രാഫിക് സംവിധാനങ്ങളും നമുക്കുണ്ടോ?
നിയമങ്ങൾ
സമൂഹത്തിൽ ഓരോ വ്യക്തിയുടേയും സുരക്ഷയ്ക്കു വേണ്ടിയാണ് നിയമങ്ങൾ. ഓരോരുത്തരും നിയമങ്ങൾ അനുസരിക്കുക വഴി അപരന്റെയും കൂടി സുരക്ഷ ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. നിയമാനുസൃതം ജീവിക്കാനുള്ള ദൃഢനിശ്ചയമാണ് പൗരബോധം ധാർമികത എന്നൊക്കെപ്പറയുന്നതിലേക്ക് നമ്മെയെത്തിക്കുന്നത്. റോഡപകടങ്ങളിൽ ശ്രദ്ധിച്ചാൽ നമുക്കു മനസിലാകുന്ന ഒരു കാര്യം അപകടത്തിനു പിന്നിൽ ആരുടെയെങ്കിലും അശ്രദ്ധയോ അലംഭാവമോ അനുസരണക്കേടോ ഉണ്ടെന്ന യാഥാർഥ്യമാണ്! നിരത്തിലൂടെ പാഞ്ഞുപോകുന്ന പലർക്കും മറ്റുള്ളവർ പ്രശ്നമല്ല. ഞാൻ മാത്രമുള്ള ലോകമാണ് എന്ന ഭാവത്തിലാണ് പലരുടേയും ഡ്രൈവിംഗ്. സ്വന്തം വാഹനത്തിൽ തനിക്കാവശ്യമായ എല്ലാ സുരക്ഷയും ക്രമീകരിച്ചിട്ടുണ്ട്, പിന്നെ ഞാനെന്തിനു ഭയക്കണം എന്നൊരു തോന്നൽ പലരുടെയും ഡ്രൈവിംഗിൽ ദൃശ്യമാണ്.
സിഗ്നൽ പാലിക്കുക, നോ പാർക്കിംഗ് അനുസരിക്കുക, യുടേണും ഓവർടേക്കിംഗും നിയമാനുസൃതമാകണം, ഓവർസ്പീഡ് പാടില്ല തുടങ്ങിയ നിയന്ത്രണങ്ങൾ എന്തിനാണെന്നു പലർക്കും മനസിലാകുന്നില്ല. ചില വാഹനങ്ങളുടെ തലയെടുപ്പ് മറ്റെല്ലാ വാഹനങ്ങളേയും മറികടക്കാനും ലൈറ്റ് ഡിം ചെയ്യാതിരിക്കാനും മറ്റാരെയും വകവയ്ക്കാതിരിക്കാനും വേണ്ടിയുള്ളതാണെന്നു തോന്നും. സാമാന്യം വേഗത്തിൽ മുന്പേ പോയിക്കൊണ്ടിരിക്കുന്ന വാഹനത്തെ വീതികുറഞ്ഞ നിരത്തിൽ ഓവർടേക്ക് ചെയ്യാൻ വെന്പൽ കാണിക്കുന്ന സ്മാർട്ട്നെസ് ദുരന്തത്തിലേക്കുള്ള യാത്രയാകാൻ ഇടയില്ലേ?
ഫോൺ വിളിച്ചുകൊണ്ട് വാഹനമോടിക്കാൻ മാത്രം എന്താണ് ഇത്ര തിരക്ക്? ഹെൽമറ്റ് ധരിക്കാൻ എന്താണ് നമുക്കിത്ര ബുദ്ധിമുട്ട്? ദുരന്തം സംഭവിച്ചുകഴിയുന്പോൾ ചുറ്റിലേക്കും നോക്കി സകലരേയും കുറ്റം പറയും, പഴിചാരും. ആരും സ്വയം കുറ്റം സമ്മതിക്കില്ലതാനും. നിയമങ്ങൾ അനുസരിക്കേണ്ടത് കോടതിയുടേയും നിയമപാലകരുടേയും സർക്കാരിന്റെയും ആവശ്യമല്ല. മറിച്ച് അത് ഓരോരുത്തരുടെയും സ്വയരക്ഷയ്ക്കും അതുവഴി സാമൂഹ്യ സുരക്ഷയ്ക്കും വേണ്ടിയാണ്.
നമ്മുടെ മനസ്
റോഡിനേക്കാളും വാഹനത്തേക്കാളും നിയമത്തേക്കാളും പ്രധാനമാണ് നമ്മുടെ മനസും മനഃസാക്ഷിയും. ഞാൻ മാത്രമല്ല അപരനും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന സാമാന്യബോധം നമ്മുടെ മനസിന് നൽകണം. സ്വാർഥതയുടെ അദ്ഭുതലോകമല്ല പൊതുനിരത്തുകൾ എന്നറിയണം.
ലൈസൻസ് എടുക്കും വരെ കാണിക്കുന്ന ശുഷ്കാന്തിയും ഏകാഗ്രതയും ശ്രദ്ധയും കരുതലും ക്ഷമയുമൊക്കെ ലൈസൻസ് ലഭിക്കുന്നതോടെ ഇല്ലാതാകും. തന്റെ മുന്നിൽ ഒരു വാഹനം പോലും കാണാൻ ക്ഷമയില്ലാത്ത വിധം "റോംഗ് സൈഡ്' ഓവർ ടേക്കിംഗ് സാധ്യമാക്കും. മനസ് കടിഞ്ഞാണില്ലാതെ പായുന്നത് വാഹനത്തോടൊപ്പമാകുന്പോൾ ദുരന്തമുഖത്തുകൂടിയാകും യാത്രയെന്ന് അറിയുക. ഗുണനിലവാരമുള്ള നിരത്തുകൾ വേഗം കൂട്ടാനല്ല, മറിച്ച് കൂടുതൽ സുരക്ഷയിൽ ലക്ഷ്യത്തിലേക്കു വാഹനമോടിക്കാനാണ്. വേഗമെത്തുന്നതിനേക്കാൾ സുരക്ഷിതമായിട്ടെത്തണമെന്ന തീരുമാനത്തിൽ മനസ് പാകപ്പെടുത്തണം.
ഒരു നിമിഷം ക്ഷമ കാണിച്ചാൽ ഒരുപക്ഷേ ഒട്ടനവധി ദുരന്തങ്ങൾ ഒഴിവാകും; ജീവനും ജീവിതവും സംരക്ഷിക്കപ്പെടും. വേഗം കൂട്ടാനും ഓവർടേക്ക് ചെയ്യാനുമുള്ള മനസിന്റെ "പ്രകോപിതവാസന' യെ അടക്കിനിർത്താനും വിവേകം സ്വന്തമാക്കാനും ശ്രമിക്കണം. വേഗം അനിയന്ത്രിതമാകുന്പോൾ മനസിന്റെയും ബുദ്ധിയുടെയും കടിഞ്ഞാൻ നഷ്ടമാകും. വാഹനത്തിന്റെ ഫുൾ ഓപ്ഷനിലും മനുഷ്യന്റെ കഴിവിലുമുള്ള അഹന്ത ക്ഷണനേരം കൊണ്ട് പൊലിഞ്ഞില്ലാതാകും.
വെല്ലുവിളികൾ
പൊതുനിരത്തിൽ മറ്റുള്ളവരെക്കൂടി പരിഗണിക്കാനുള്ള വിവേകമുണ്ടാകണം. യുവത ജീവന്റെ വില തിരിച്ചറിയണം. നിയമലംഘനത്തിനുള്ള പിഴരസീതുകളെ മറികടക്കാൻവേണ്ടിയല്ല സ്വന്തം ജീവന്റെ സുരക്ഷക്കായിട്ടാണ് നിയമം അനുസരിക്കേണ്ടത്. അടിച്ചുപൊളിച്ചു തച്ചുടയ്ക്കേണ്ടതല്ല ജീവിതം. ജീവിതം ഹ്രസ്വമാണ്, അശ്രദ്ധമായി വാഹനം ഓടിച്ചു നാം ജീവിതത്തെ പിന്നെയും ഹ്രസ്വമാക്കണമോ?
പിഴശിക്ഷയേക്കാൾ അനിവാര്യമാകുന്നതാണു ബോധവത്കരണം. സ്കൂൾ മുതൽ സിലബസ് ജീവന്റെ മൂല്യത്തെക്കുറിച്ച് ഉദ്ഘോഷിക്കുന്നതാകണം. കരിക്കുലവും ആക്ടിവിറ്റികളും ജീവിതത്തിന്റെ അർഥത്തിലേക്ക് ആഴമേറിയ ബോധ്യം നൽകുന്നതായിരിക്കണം. ഒന്നാമനും രണ്ടാമനുമാകുന്നതിനും ഗ്രേഡും റാങ്കും നേടുന്നതിനുമപ്പുറം ഒരു നല്ല മനുഷ്യനാകാൻ കുട്ടികളെ പഠിപ്പിക്കുന്ന ചിട്ടയാർന്ന ശിക്ഷണവും ബോധനവും ഉണ്ടാകണം.
റോഡപകടങ്ങളുടെ മുഖ്യപങ്കും വാഹനമോടിക്കുന്നവരുടെ അക്ഷമയിൽനിന്നും തിടുക്കത്തിൽനിന്നും ശാന്തതയില്ലായ്മയിൽനിന്നും ഉടലെടുക്കുന്നതാണ്. വൈകിയാലും സുരക്ഷിതമായി ലക്ഷ്യത്തിലെത്താനുള്ള ചിന്ത ഉണർത്തുന്ന മനസ് നാം രൂപപ്പെടുത്തണം. വാഹനമല്ല ജീവനാണ് പ്രധാനം.
ടോം ജോസ് തഴുവംകുന്ന്