Tuesday, December 24, 2019 12:05 AM IST
പ്രാതികൂല്യങ്ങളുടെ നടുവിലാണ് യേശുവിന്റെ ജനനം. ചക്രവർത്തി പ്രഖ്യാപിച്ച ജനങ്ങളുടെ കണക്കെടുപ്പിനുവേണ്ടിയുള്ള ക്ലേശകരമായ ബത്ലഹം യാത്ര, ഗർഭിണിയായ മറിയത്തിന്റെ ഈ യാത്രയ്ക്കിടയിലെ വിഷമതകൾ, ബത്ലഹമിൽ പാർക്കാൻ ഇടം ലഭിക്കാത്ത അവസ്ഥ, കാലിത്തൊഴുത്തിലെ ഉണ്ണിയുടെ പിറവി, പുൽത്തൊട്ടിയിൽ ശയിക്കുന്ന ഈശോ ഇവയെല്ലാം ഉണ്ണിയീശോയുടെ ജനനത്തിന്റെ ദുർഘട സാഹചര്യങ്ങളാണ്.
ഇവയിലും ഭീകരമാണ് ശിശുവിന്റെ ജീവന് എതിരെയുള്ള ഹേറോദേസിന്റെ വധഭീഷണി. ഉണ്ണിയെയും അമ്മയെയും കൂട്ടിക്കൊണ്ടു ദീർഘദൂരം ഈജിപ്തിലേക്ക് ഒളിച്ചോടേണ്ടിവരുന്നു. ആശാരിപ്പണിയിൽ നിന്നു സന്പാദിച്ച തുച്ഛമായ മിച്ചം മാത്രമായിരിക്കും വഴിയാത്രയിലെ കാലയാപനത്തിനുള്ള മാർഗം. പലായനം ചെയ്യുന്ന തിരുക്കുടുംബത്തോടു കണ്ടവരും കേട്ടവരും എങ്ങനെ പ്രതികരിച്ചുവോ, ആവോ!
ഈ ക്ലേശങ്ങളെല്ലാം രക്ഷകനായ യേശുവിന്റെ ജനനത്തിൽ സംഭവിച്ചതു ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഭാഗമാണെന്നു മനസിലാക്കുന്പോഴാണ് തിരുപ്പിറവിയുടെ അർഥം നമുക്കു പൂർണമായി ഗ്രഹിക്കാൻ കഴിയുക. കാലിത്തൊഴുത്തിൽ പിറന്നവൻ ലോകരക്ഷകനാണെന്ന് അറിയുകയും വിശ്വസിക്കുകയും ചെയ്യുന്ന ജനമാണു ക്രിസ്മസിനെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമാക്കി മാറ്റിയത്. തീർച്ചയായും ക്രിസ്മസിൽ നാം സന്തോഷിക്കണം. നാം പരസ്പരം സൗഹാർദത്തിൽ വളരണം; പരസ്പരം സമ്മാനങ്ങൾ കൈമാറുന്നതും കരോൾ ഗാനങ്ങൾ ആലപിക്കുന്നതുമെല്ലാം തികച്ചും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അനുഭവം നമുക്ക് നൽകും.
ഫ്രാൻസീസ് പാപ്പാ പറഞ്ഞു, എല്ലാ ക്രൈസ്തവരും തങ്ങളുടെ വീടുകളിൽ ഒരു പുൽക്കൂട് ഉണ്ടാക്കണം എന്ന്. പുൽക്കൂടിന്റെ ലാളിത്യത്തിലേക്ക് ഇറങ്ങിവന്ന ദൈവത്തിന്റെ മഹത്വം നമ്മെ ഓർമിപ്പിക്കാനാണ് പാപ്പാ ഈ ആഹ്വാനം നൽകിയത്. നമുക്കും പണിയാം ഒരു പുൽക്കൂട്- നമ്മുടെ ഹൃദയങ്ങളിൽ, നമ്മുടെ വീടുകളിൽ, നമ്മുടെ പള്ളികളിൽ, നമ്മുടെ സേവനരംഗങ്ങളിൽ.
യേശുവിന്റെ ജനനത്തോടനുബന്ധിച്ചുള്ള കഷ്ടതകളുടെ കഥ ഇന്നും തുടരുന്നു. യാതനകളുടെ നടുവിലാണ് ഇന്നും ജനങ്ങൾ. കർഷകവിഭാഗത്തിനു നേരിടേണ്ടിവരുന്ന ക്ലേശങ്ങൾ എത്രയേറെ! കൃഷി ചെയ്യേണ്ട ഭൂമിക്ക് പട്ടയമില്ലാത്ത അവസ്ഥ. വിളകൾക്ക് വിലയില്ലാത്തതിനാൽ വിറ്റാലും കിട്ടുന്നത് തുച്ഛം. വന്യമൃഗങ്ങളുടെ ആക്രമണത്താൽ കൃഷിനാശം ഉണ്ടാകുന്നിടത്ത് പ്രകൃതി ദുരന്തങ്ങൾ കൂടി ഉണ്ടായാൽ അവസ്ഥ ഏറെ ദയനീയം. കർഷകരുടെ പ്രശ്നങ്ങൾക്കു വേണ്ട പരിഹാരമില്ലാതെ പ്രവർത്തിക്കുന്ന സർക്കാരുകളുടെ കൃത്യവിലോപം അവർ മനസിലാക്കുന്നില്ല.
മത്സ്യത്തൊഴിലാളികളുടെ അവസ്ഥയും വ്യത്യസ്തമല്ല. കടലിന്റെ മക്കളുടെ ഹൃദയങ്ങളിൽ ദുഃഖം അലയടിക്കുന്നു. പാവപ്പെട്ട തൊഴിലാളികൾ ആയുസുകൊണ്ടു നേടിയെടുത്ത ജീവനോപാധികളും പാർപ്പിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും കടൽഭിത്തികളുടെ അഭാവംമൂലം നിമിഷനേരം കൊണ്ട് ഇല്ലാതാകുന്നു. ഓരോ വർഷകാലവും അവരെ കൂടുതൽ ദുരിതങ്ങളിലേക്ക് താഴ്ത്തുന്നു.
അപമാനിക്കപ്പെടുന്ന സ്ത്രീത്വം, ലഹരിയിലാഴുന്ന യുവത്വം, ജാതിയുടെയും മതത്തിന്റെയും പേരിലുള്ള പോരാട്ടങ്ങൾ, ഭ്രൂണഹത്യ, ആൾക്കൂട്ടകൊലകൾ, രാഷ്ട്രീയ പോരാട്ടങ്ങൾ ഇവയെല്ലാം ജീവിതത്തെ ദുഃസഹമാക്കുന്ന ഒരു കാലഘട്ടമാണിത്.
ഇവയുടെ നടുവിലും യേശു ജനിക്കണം. അവിടുത്തെ സന്ദേശം ലോകം ഓർമിക്കണം. പ്രസിദ്ധനായ എഴുത്തുകാരൻ ജി. കെ. ചെസ്റ്റർട്ടൻ പറയുന്നതുപോലെ ഭവനരഹിതമായ അവസ്ഥ എല്ലാ ഭവനങ്ങളിലും ആഘോഷിക്കപ്പെടുന്ന ദിനമാണ് ക്രിസ്മസ്; ഇല്ലായ്മയും ദാരിദ്ര്യവും തിരസ്കരണവും നന്മയിലേക്ക് നയിക്കുന്ന അവസരമായി മാറണം. കുടിവെള്ളത്തിന്റെ അഭാവംമൂലം വിഷമിക്കുന്ന ജനങ്ങൾ, ഭവനരഹിതർ, മതവിശ്വാസംമൂലം പീഡിപ്പിക്കപ്പെടുന്നവർ, വിദ്യാഭ്യാസൗകര്യങ്ങൾ കിട്ടാത്ത കുട്ടികൾ, തെരുവിൽ അലഞ്ഞുനടക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാർ എന്നിവരുടെയെല്ലാം കഷ്ടപ്പാടുകൾ നീക്കംചെയ്യാൻ ഒരുമിച്ചു പ്രവർത്തിക്കാനുള്ള അവസരമായിത്തീരട്ടെ ഈ ക്രിസ്മസ്.
"അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം’ എന്നു മാലാഖമാരോടു ചേർന്ന് ഭൗമികർ പാടണം. മനുഷ്യന്റെ സമാധാനമാണ് ദൈവമഹത്വത്തിന്റെ അടയാളം. ലോകത്തിനു രക്ഷയും സമാധാനവും നൽകാനാണ് യേശു ജനിച്ചതും ജീവിച്ചതും മരിച്ചതും ഉത്ഥാനം ചെയ്തതും. അവിടുന്നിൽ വിശ്വസിച്ച് സ്നാനപ്പെടുന്നവർക്കു വേണ്ടി മാത്രമുള്ളതല്ല ഈ സന്ദേശം. സകല ജനപദങ്ങൾക്കും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു എന്നാണ് ദൈവദൂതൻ ഇടയന്മാരെ അറിയിച്ചത്.
യേശുവിന്റെ സന്ദേശം ഹൃദയങ്ങളിൽ സ്വീകരിച്ച് സന്തോഷവും സമാധാനവും അനുഭവിക്കാൻ നമുക്കു പരിശ്രമിക്കാം. ഏവർക്കും ക്രിസ്മസ് മംഗളങ്ങൾ; പുതുവത്സരാശംസകൾ!
കർദിനാൾ മാർ ജോർജ് ആലഞ്ചേരി