Sunday, January 5, 2020 1:20 AM IST
സബാഷ് ശബരീനാഥൻ! കേരള നിയമസഭയുടെ നല്ല കീഴ്്വഴക്കങ്ങൾ ലംഘിക്കപ്പെടുന്നതു ചോദ്യംചെയ്യുന്നതിനു മുന്നോട്ടുവന്നതിന്. ചട്ടങ്ങളും കീഴ്വഴക്കങ്ങളും തങ്ങളുടെ സൗകര്യത്തിനനുസരിച്ച് അവഗണിച്ചു മുന്നോട്ടുപോകാൻ കേന്ദ്രത്തിലും കേരളത്തിലും ഭരണകക്ഷികൾ ഒരു മനോവിഷമവും ഇല്ലാതെ നടപടികൾ സ്വീകരിക്കുന്ന കാലത്ത് ഇത്തരം നീക്കങ്ങൾ ജനാധിപത്യ സംവിധാനത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്. ഇത്തരം ചോദ്യംചെയ്യലുകൾ സഭയിലെ ഭൂരിപക്ഷം പകരുന്ന ധിക്കാരത്തിൽ അവഗണിക്കപ്പെടാം എങ്കിലും ജനങ്ങളുടെ മനസിൽ ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നതു നല്ല ഫലമുണ്ടാക്കും.
തോമസ് ചാണ്ടി
2019 ഡിസംബർ 31 ന് വിളിച്ചു കൂട്ടപ്പെട്ട കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം സഭയുടെ കീഴ്വഴക്കം അനുസരിച്ച് അന്തരിച്ച കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചു പിരിയേണ്ടതായിരുന്നു. എന്നാൽ, തോമസ് ചാണ്ടിയുടെ കാര്യം സ്പീക്കർ സഭയിൽ പരാമർശിച്ചതേ ഇല്ല. കേരള നിയമസഭയുടെ ചരിത്രത്തിൽ അംഗങ്ങളായിരിക്കെ മരിച്ചിട്ടുള്ളവർ ഇതുവരെ 47 പേരാണ്. ഇവരിൽ തോമസ് ചാണ്ടിയുടെ കാര്യത്തിൽ മാത്രമാണ് ഈ സമീപനം ഉണ്ടായിട്ടുള്ളത്. മറ്റുള്ളവരുടെ എല്ലാം പേരിൽ ആദരാഞ്ജലി അർപ്പിച്ച് സഭ പിരിയുകയായിരുന്നു. ഇതിന് അപവാദമായുള്ളത് പുതുവർഷത്തിൽ ചേരുന്ന സമ്മേളനം മാത്രമാണ്.
ഭരണഘടന അനുസരിച്ച് ഒരു പുതുവർഷത്തിൽ ആരംഭിക്കുന്ന സഭാ സമ്മേളനത്തിന്റെ ആദ്യദിവസം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആവേണ്ടതുണ്ട്. എങ്കിൽ അടുത്ത ദിവസം സഭ മരിച്ച അംഗത്തെ അനുസ്മരിച്ച് പിരിയും. എന്നാൽ, ഡിസംബർ 31 ന് ചേരുന്ന സമ്മേളനം ജനുവരിയിലേക്കു നീണ്ടാൽ ആദ്യദിവസം ഗവർണറുടെ പ്രസംഗം വേണമെന്നില്ല. 1990 ഡിസംബർ 17 ന് ചേർന്ന സമ്മേളനം ജനുവരി രണ്ടുവരെ തുടർന്നിട്ടുണ്ട്. തമിഴ് നാട്ടിൽ ജയലളിത മുഖ്യമന്ത്രി ആയിരിക്കെ ഈ സൗകര്യം ഉപയോഗിച്ച് ഗവർണറുടെ പ്രസംഗം ഒഴിവാക്കാൻ പോലും നീക്കം നടത്തിയിട്ടുണ്ട്.
അതായത് ഡിസംബർ 31 ന് ചേർന്ന നിയമസഭയുടെ സമ്മേളനം അന്ന് തോമസ് ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചു പിരിഞ്ഞാലും ജനുവരി ഒന്നിനു ചേർന്ന് പൗരത്വബില്ലിനെതിരെ പ്രമേയം പാസാക്കാമായിരുന്നു. അതുകൊണ്ട് തോമസ് ചാണ്ടിയുടെ ഓർമയോടു കാണിച്ച അനദാരവായി ഈ കീഴ്വഴക്ക ലംഘനത്തെ ചിത്രീകരിക്കാനാവും.
പ്രളയസമ്മേളനം ചെയ്തത്
2018 ഓഗസ്റ്റ് 30 ന് പ്രളയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കേരള നിയമസഭയുടെ സമ്മേളനം ഇതുപോലെ കൂടി. എന്നാൽ, അന്നും അനുസ്മരണ വിഷയം ഉണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹരി വാജ്പേയി, മുൻ ലോക് സഭാ സ്പിക്കർ സോമനാഥ് ചാറ്റർജി മുൻ കേരള മന്ത്രി ചേർക്കളം അബ്ദുള്ള, മുൻ കേരള നിയമസഭാഗം ടി.കെ. അറുമുഖൻ എന്നിവരുടെ പരാമർശനമാണ് നടത്തേണ്ടിയിരുന്നത്. പ്രളയത്തെക്കുറിച്ച് ചർച്ച നടത്താൻ കൂടിയ സഭ ഇവരെയും പ്രളയത്തിൽ മരിച്ചവരെയും എല്ലാം അനുസ്മരിച്ച ശേഷമാണ് പ്രളയചർച്ച ആരംഭിച്ചത്.
അന്നുവരെ ഉള്ള കിഴ്വഴക്കം അനുസരിച്ചു മുൻ രാഷ്ട്രപതി, മുൻ പ്രധാനമന്ത്രി എന്നിവർ അന്തരിച്ചാൽ അനുസ്മരണത്തിനുശേഷം സഭാ നടപടികൾ നിർത്തി വച്ച് അന്നത്തേക്കു സഭ പിരിയാറുണ്ട്. എന്നാൽ, വാജ്പേയിയുടെ കാര്യത്തിൽ അതുണ്ടായില്ല. ബിജെപി കേരളത്തിൽ വലിയ ശക്തി അല്ലാത്തതുകൊണ്ടും അടൽജിയുടെ കാര്യം പറഞ്ഞാൽ സംഘിമുദ്ര കിട്ടുമോ എന്നു ഭയമുള്ളതുകൊണ്ടും ആരും മിണ്ടിയില്ല.
അതുകൊണ്ടു തോമസ് ചാണ്ടിയുടെ കാര്യം വന്നപ്പോൾ ഇങ്ങനെയുമായി. ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിക്കുന്നതിനു തുടക്കം കുറിക്കുന്നവർ ഓർക്കുക. പിന്നാലെ വരുന്നവൻ നിങ്ങളേക്കാൾ ശക്തനും ഭീകരനുമാകാം. അയാൾ ഈ മാതൃക ചൂണ്ടിക്കാട്ടി ഇതിനപ്പുറവും ചെയ്യാം. ശ്രീരാമകൃഷ്ണൻ പണ്ട് സ്പീക്കറുടെ ഡയസിൽ കയറിയ പാപം അദ്ദേഹത്തെ ഇന്നും വേട്ടയാടുന്നത് ഓർക്കുക. അന്നു വിലപിക്കാൻ പോലും കഴിയാതെ വരാം.
പി.ടി ചാക്കോ
അന്തരിച്ച അംഗത്തിന്റെ കാര്യം വേണ്ടവിധം പരാമർശിക്കാത്തതിന്റെ പേരിൽ മന്ത്രിസഭ വീണ സംഭവം കേരള ചരിത്രത്തിലുണ്ട്. 1964 ൽ പി.ടി. ചാക്കോയോടു വേണ്ടവിധം ആദരം പ്രകടിപ്പിക്കാൻ സർക്കാരും സ്പീക്കറും കാണിച്ച താത്പര്യക്കുറവാണ് കേരള കോണ്ഗ്രസിന്റെ പിറവിയിൽ കലാശിച്ചത്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ആദരം അർപ്പിക്കുന്ന തെരക്കിൽ ചാക്കോയുടെ കാര്യം വേണ്ടതുപോലെ പരിഗണിക്കാൻ കഴിയാതെ പോയതാണെന്നു ചൂണ്ടിക്കാണിക്കപ്പെട്ടപ്പോൾ തന്റെ വീഴ്ചയ്ക്കു സ്പീക്കർ മാപ്പു പറഞ്ഞെങ്കിലും ആ നടപടി കോണ്ഗ്രസിലെ ഗ്രൂപ്പു വഴക്കിന്റെയും ക്രൈസ്തവ നേതാവിനോടുള്ള അവഗണനയുടെയും അടയാളമായി വളർന്നു.
കോണ്ഗ്രസിൽ വൻ കലാപമായി. പി.കെ. കുഞ്ഞ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോണ്ഗ്രസിലെ ചാക്കോ ഗ്രൂപ്പുകാരായ 15 അംഗങ്ങൾ അനുകൂലിച്ചു. ശങ്കർ മന്ത്രിസഭ നിലംപതിച്ചു. അങ്ങനെ പോയി പ്രത്യാഘാതങ്ങൾ. എന്നാൽ, ഇടതുമുന്നണിയിലെ ഒരു ചെറിയ പാർട്ടിയായ ചാണ്ടിയുടെ പ്രസ്ഥാനത്തിന് ചാണ്ടി മത്സരിച്ച സീറ്റു പോലും മത്സരിക്കാൻ കിട്ടുമോ എന്നു ഭയമുള്ളപ്പോൾ അത്തരം ഒരു നീക്കത്തിനും കഴിയില്ല. തോമസ് ചാണ്ടിയുടെ സ്ഥാനത്ത് അന്തരിച്ചത് ഒരു സിപിഎം നേതാവായിരുന്നെങ്കിൽ ഇങ്ങനെ ആകുമായിരുന്നോ സമീപനം എന്നു സംശയിപ്പിക്കുന്നത് നല്ലതല്ല. ഈ ഭരണം ആജീവനാന്തമുള്ളതല്ല എന്ന് ഓർക്കുന്നത് നന്നായിരിക്കും.
നല്ല മാതൃകകൾ
കേരള നിയമസഭ ഇത്തരം കാര്യങ്ങളിൽ പാലിച്ചിട്ടുള്ള ഉന്നതമായ പാരന്പര്യങ്ങൾ മറക്കാവുന്നതല്ല. സിപിഐ നേതാവായിരുന്ന എൻ.ഇ. ബലറാം മരിച്ച വിവരം അറിഞ്ഞപ്പോൾ ആദരസൂചകമായി സമ്മേളനം നിർത്തിവച്ചു. ഒരിക്കലും ജനപ്രതിനിധി ആയിട്ടില്ലാത്ത കവി ഒ.എൻ.വി കുറുപ്പ് മരിച്ചപ്പോഴും സമ്മേളനം നിർത്തിവച്ചിട്ടുണ്ട്.
ശങ്കരനാരായണൻ തന്പി ഹാൾ
കേരള നിയമസഭയുടെ ആദ്യ സ്പീക്കറായിരുന്ന ശങ്കരനാരായണൻ തന്പിയുടെ പേരിലുള്ള ഹാൾ മോടി പിടിപ്പിച്ചതിന് 16 കോടി രൂപ ചെലവാക്കി എന്ന വാർത്ത തന്പിയെക്കുറിച്ച് അറിയുന്നവരെ വല്ലാതെ അന്പരപ്പിക്കും. കേരള നിയമസഭയുടെ പ്രഥമ സ്പീക്കറായിരുന്ന അദ്ദേഹം എംഎൽഎമാരുടെയും സ്പീക്കറുടെയും ശന്പളം വെട്ടിക്കുറച്ചയാളാണ് എന്നു ചരിത്രം.
രാജഗോപാൽ
ഒ. രാജഗോപാൽ കേരളത്തിലെ ബിജെപിയുടെ ഏക നിയമസഭാംഗമാണ്. എന്നാൽ, ബിജെപി സർക്കാരിനെതിരെ നിയമസഭയിൽ പ്രമേയം വന്നപ്പോൾ പ്രമേയം സഭ പാസാക്കിയത് ഏകകണ്ഠമായും. എന്തേ അങ്ങനെ സംഭവിച്ചു എന്നു ചോദിച്ചാൽ പിടിപ്പുകേട് എന്ന് ഉത്തരം. പണ്ടു ശ്രീരാമകൃഷ്ണനു സ്പീക്കർ തെരഞ്ഞെടുപ്പിൽ അദ്ദേഹം വോട്ടും ചെയ്തു. ബിജെപിയുടെ പ്രതിനിധിയായി നിയമസഭയിലെത്തിയ അദ്ദേഹം പാർട്ടിക്കു വിശദീകരിക്കാനാവാത്ത നിലപാടുകൾ എടുക്കുന്നതു നല്ല മാതൃകയാവില്ല.
ഭൂപരിഷ്കരണ നിയമ ചരിത്രം
ഭാരതത്തിന്റെ ചരിത്രമാകെ തിരുത്തിയെഴുതാൻ സംഘികൾ ശ്രമിക്കുന്നു എന്നു പരാതിപ്പെടുന്നവർ തന്നെ കേരളത്തിന്റെ ചരിത്രം സ്വന്തമാക്കാൻ ശ്രമിക്കുന്നു. ഭൂപരിഷ്കരണ നിയമത്തെച്ചൊല്ലി സിപിഎം നടത്തുന്ന അവകാശവാദങ്ങൾ അതാണ് കാണിക്കുന്നത്. വാസ്തവത്തിൽ കേരളത്തിൽ ഇന്നു നിലവിലുള്ളതു കോണ്ഗ്രസ് നേതാവ് പി.ടി. ചാക്കോ അവതരിപ്പിച്ചു പാസാക്കിയ ഭൂപരിഷ്കരണ നിയമമാണ്. അതിനു കെ.ആർ. ഗൗരിയമ്മ, ബേബി ജോണ്, പി.എസ്. ശ്രീനിവാസൻ, സി.എച്ച്. മുഹമ്മദ് കോയ, കെ.എം. മാണി, കെ.ഇ. ഇസ്മയിൽ തുടങ്ങിയ മന്ത്രിമാർ ഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, അതൊന്നും അംഗീകരിക്കാതെ കേരള ത്തിലെ ഭൂപരിഷ്കരണ നിയമം തങ്ങളുടെ വകയാണ് എന്ന മട്ടിലാണ് സിപിഎമ്മിന്റെ അവകാശവാദങ്ങൾ. അച്യുതമേനോനെപ്പോലും അവർ ഒഴിവാക്കുന്നു.
കോണ്ഗ്രസ് സംഭാവന
കേരളത്തിലെ ഭൂപരിഷ്കരണ നിയമത്തിനു തുടക്കംകുറിച്ചത് 1954 ൽ പി.എസ്. നടരാജപിള്ളയാണ്. അദ്ദേഹം ഇതിനായി ഏഴു ബില്ലുകൾ അവതരിപ്പിച്ചു. നിയമസഭയുടെ സെലക്ട് കമ്മിറ്റിയുടെ വരെ പരിശോധന പൂർത്തിയായതാണ്. അതോടെ ആ മന്ത്രി സഭ പോയി. ബിൽ ലാപ്സായി. 1957ൽ അധികാരത്തിൽ വന്ന ഇം.എം.എസ് മന്ത്രിസഭയാണ് ഒരു ഭൂപരിഷ്കരണ നിയമം പാസാക്കിയത്. 1959 ജൂണ് 10ന് നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചു. എന്നാൽ അംഗീകാരം കിട്ടി നിയമമാക്കുന്നതിനു മുന്പ് 1959 ജൂലൈ 31ന് മന്ത്രിസഭയെ രാഷ്ട്രപതി ഡിസ്മിസ് ചെയ്തു. ബില്ലിന് അംഗീകാരം നിഷേധിക്കുകയും ചെയ്തു.
ഫലത്തിൽ ഇല്ലാതായ ബിൽ തുടർന്നു വന്ന പട്ടം താണുപിള്ള മന്ത്രിസഭയിലെ റവന്യു മന്ത്രി ആയിരുന്ന പി.ടി. ചാക്കോ രാഷ്ട്രപതി നിർദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തി വീണ്ടും അവതരിപ്പിച്ച് 1960 ഒക്ടോബർ 15 ന് പാസാക്കി. 1961 ജനുവരി 21 ന് ബില്ലിന് രാഷ്ട്രപതിയുടെ അംഗികാരം ലഭിച്ചെങ്കിലും കേശവാനന്ദഭാരതി കേസ് പോലുള്ള സുപ്രധാന കേസുകളിൽ കുടുങ്ങി നിയമം നടപ്പാക്കനാവാതെ പോയി. ബില്ലിലെ പല വകുപ്പുകളും ഭരണഘടനയ്ക്ക് എതിരാണ് എന്ന് കോടതി വിധിച്ചു. തുടർന്നാണ് പി. ടി. ചാക്കോ സമഗ്രഭൂപരിഷ്കണ നിയമം ഉണ്ടാക്കിയത്. 1963 സെപ്റ്റംബർ 20 ന് നിയമസഭയിൽ അവതരിപ്പിച്ച ബിൽ 1963 ഡിസംബർ നാലിന് നിയമസഭ പാസാക്കി. ബിൽ പാസാക്കിയ ശേഷം നടത്തിയ യാത്രയിലാണ് പീച്ചിയിൽ വച്ച് അദ്ദേഹത്തിന് കാറപകടം ഉണ്ടായതും ആ രാഷ്ട്രീയജീവിതം തന്നെ നിഗ്രഹിക്കപ്പെട്ടതും.
1963 ഡിസംബർ 31ന് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടി. 1964 ജനുവരി ഒന്നിന് ബിൽ പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് സർക്കാർ ഉത്തരവായി. ഇന്നും നിലവിലുള്ള കേരളത്തിലെ ഭൂപരിഷ്കരണ നിയമം അതാണ്. അത് ഒരു കോണ്ഗ്രസ് നേതാവിന്റെ വകയാണ്. കോണ്ഗ്രസിലെ ചരിത്രകാരന്മാർ ഇതൊന്നും ശ്രദ്ധിക്കുകയോ അവകാശവാദങ്ങൾ ഉന്നയിക്കുകയയോ ചെയ്യുന്നില്ല. ശബരീനാഥിനെപ്പോലുള്ളവർ നിരവധിയുണ്ടാകണം.
ആരിഫ് മുഹമ്മദ് ഖാൻ
കളിയറിയുന്നവരെ ഗവർണർമാരാക്കാൻ ബിജെപി കച്ചകെട്ടിയിരിക്കുകയാണ്. ബംഗാളിലെ ഗവർണർ നടക്കുന്ന വഴിയാവും മാതൃകയായി പാർട്ടി കാണുന്നത്. കേരള ഗവർണറും അദ്ദേഹത്തിന്റെ വഴിക്കാണ് എന്നാണ് അടയാളങ്ങൾ. കോണ്ഗ്രസ്, ജനതാദൾ, ഭാരതിയ ക്രാന്തിദൾ, ബഹുജൻ സമാജ് പാർട്ടി തുടങ്ങിയ പാർട്ടികളിലൂടെ വിപ്ലവം കളിച്ച് ഭാരതീയ ജനതാ പാർട്ടിയിൽ എത്തി നിൽക്കുന്ന കളിയറിയുന്ന കളിക്കാരനാണ് പുതിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ഡൽഹിയിലെ ജാമിയ മിലിയ സ്കൂളിലും അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലും ലക്നൗവിലും പഠിച്ചുവളർന്ന വിപ്ലവകാരിയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു പാർട്ടിയിലൂടെ എംപിയോ ജനപ്രതിനിധിയോ ഒക്കെ ആയി. നല്ല മെയ്വഴക്കമുള്ള ആൾ. താൻ കളിക്കാൻ വേണ്ടിയാണ് വന്നിരിക്കുന്നത് എന്ന മട്ടിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയും പ്രധാന പ്രതിപക്ഷവും ഗവർണറുടെ നിലപാടുകളെ കുറ്റപ്പെടുത്തുന്നു.
താൻ കേവലം ഒരു റബർ സ്റ്റാന്പ് ആയിരിക്കില്ല എന്നാണ് സന്ദേശം. ഗവർണർക്ക് എന്തോ ഒത്തിരി അധികാരങ്ങൾ ഉണ്ടെന്നു തോന്നിപ്പോകും അദ്ദേഹം പറയുന്നതു കേൾക്കുന്പോൾ. തനിക്ക് അധികാരമില്ലാത്ത കാര്യത്തിൽ വരെ അദ്ദേഹം തുറന്നടിക്കുന്നു. പൗരത്വ നിയമ ഭേദഗതിയെ എതിർത്തുകൊണ്ടു കേരള നിയമസഭ പ്രമേയം പാസാക്കിയത് ശരിയല്ല എന്നു തീർത്തുപറഞ്ഞു. അത് അദ്ദ്ഹത്തിന്റെ അഭിപ്രായം. പ്രമേയത്തിന് അതുകൊണ്ട് ഒരു പ്രശ്നവുമില്ല. പാസാക്കിയത് പാസായി തന്നെ ഇരിക്കും.
മുന്നോട്ട് ഖാൻ കളി കടുപ്പിക്കാനാണ് സാധ്യത. നയപ്രഖ്യാപനം വരുന്നു. ബില്ലുകൾക്കുളള അനുമതി പ്രശ്നം വരുന്നു. ഭരണഘടനാപരമായ പലതരം ദൗത്യങ്ങൾ. എല്ലാക്കാര്യത്തിലും കൈയിടാനും വിവാദ പ്രസ്തവനകൾ നടത്താനും അദ്ദേഹത്തിനും ആരുടെയും അനുവാദം വേണ്ട. പിണറായിയും വിട്ടുകൊടുക്കുന്ന ടൈപ്പല്ല. ഗവർണർ സംഘി കളിക്കുന്നു എന്നു ജനത്തിന് ബോധ്യമായാൽ പിന്നെ ഇന്നുള്ള സഹതാപമൊന്നും പൊതുസമൂഹത്തിൽ നിന്ന് ഉണ്ടാവില്ല. ചരിത്ര കോണ്ഗ്രസിലേതു പോലുള്ള സംഭവങ്ങളോടു പോലും ജനം പ്രതികരിക്കാതാവും. വേദികൾ കുറയുകയും ചെയ്യും.
ഭരണഘടനാ സ്ഥാപനങ്ങളെ എല്ലാം വരുതിയിലാക്കുകയും വരുതിയിൽ നിൽക്കുന്നവരെ മാത്രം പദവികളിൽ പ്രതിഷ്ഠിക്കുകയും ചെയ്യുകയാണ് ബിജെപി. പണ്ട് ഇത്തരത്തിലുള്ള പലതും ചെയ്തിട്ടുള്ളവർ ഞങ്ങൾ ഇത്രയും ഒന്നും ചിന്തിച്ചിട്ടുപോലും ഇല്ലല്ലോ എന്നാണ് സങ്കടം പറയുന്നത്. ജനാധിപത്യം നിലനിന്നാൽ ഒരിക്കൽ ബിജെപിക്കും ഇങ്ങനെ വിലപിക്കേണ്ടി വരാം. ചരിത്രം തരുന്ന പാഠം ഇതാണ്. പക്ഷേ ചരിത്രം തിരിയുന്നതിനു മുന്പ് പലർക്കും ഏറെ സഹിക്കേണ്ടിയും വരാം.
വെള്ളാപ്പള്ളി
എല്ലാവരെയും കളിപ്പിച്ചു മുന്നേറുന്ന മഹാതന്ത്രജ്ഞനാണ് വെള്ളാപ്പള്ളിനടേശൻ. ഒരു കാലത്ത് അദ്ദേഹത്തിന്റെ ബദ്ധ ശത്രുവായിരുന്ന ഗോകുലം ഗോപാലന്റെ അടുത്ത ആളായിരുന്നു പിണറായി വിജയൻ. പിണറായി അധികാരത്തിൽ വന്നാൽ ഗോകുലം യോഗനേതാവാകും എന്നുവരെ കരുതിയവർ ഉണ്ട്. എന്നാൽ, സംഭവിച്ചത് തിരിച്ചാണ്. പിണറായി വെള്ളാപ്പള്ളിയുടെ ആളായി. അച്ഛനും മകനും രണ്ടു വള്ളത്തിൽ നിന്നുള്ള കളി ബിജെപിക്കു മനസിലായ മട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ കുറക്കൂടി ശക്തമായേക്കാം. യോഗത്തെ തങ്ങളുടെ ഒപ്പമാക്കാൻ അമിത് ഷായ്ക്ക് തോന്നിക്കൂടായ്കയില്ല. അമിത് ഷായെ കൂടെ ആക്കാനുള്ള കരുക്കളും വെള്ളാപ്പള്ളിക്കുണ്ടാവും.
ഏതായാലും അദ്ദേഹത്തിന് എസ്എൻഡിപിയിൽ വലിയ പിന്തുണയുണ്ട്. അതിൽ എല്ലാ പാർട്ടിക്കാർക്കും ഭയവുമുണ്ട്. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ വെള്ളാപ്പള്ളിക്ക് ആവും എന്ന് എല്ലാവർക്കും അറിയാം. സംഘടനയിൽ നിന്നു പുറത്താക്കാനായാൽ പിന്നെ അതുണ്ടാകുമോ എന്ന് ഉറപ്പില്ല.
അനന്തപുരി/ ദ്വിജൻ