Monday, January 13, 2020 11:36 PM IST
ഇന്നലെകളിൽ ലോകം ഉയർത്തിക്കാട്ടിയ പ്രത്യയശാസ്ത്രങ്ങളും അധ്വാനവർഗ സിദ്ധാന്തങ്ങളും കർഷകരെയും കാർഷികമേഖലയെയും രക്ഷിക്കാൻ ഉപകരിച്ചില്ലെന്നുള്ള തിരിച്ചറിവിലാണു കർഷകരിന്ന്. സംഘടിത തൊഴിലാളി വർഗത്തിന്റെ രക്തരൂഷിത വിപ്ലവത്തിലൂടെ ഭൂബൂർഷ്വകളെ ഇല്ലായ്മചെയ്ത് നവലോകം കെട്ടിയുയർത്തി കാർഷിക സോഷ്യലിസം പങ്കുവച്ച സമഗ്രമാറ്റങ്ങളുടെ സ്വപ്നങ്ങളും തകർന്നടിഞ്ഞു. ആധുനികലോകം പുറന്തള്ളിയ ഈ വിപ്ലവമുന്നേറ്റങ്ങളും കാലാകാലങ്ങളിൽ കർഷകരുടെമേൽ അടിച്ചേൽപ്പിച്ച ഭൂനിയമങ്ങളും കാലഹരണപ്പെട്ട് കാർഷികമേഖല വൻ തകർച്ചയിലേയ്ക്കു തള്ളിയിടപ്പെട്ട യാഥാർഥ്യങ്ങളുടെ ആധുനിക ലോകത്താണ് ഇന്ത്യയിലെ കർഷകസമൂഹം.
1940-കളിലെ ഗ്രോ മോർ ഫുഡ് പദ്ധതിയും 1950-കളിലെ ഭക്ഷ്യധാന്യ ഉത്പാദനപദ്ധതിയും 1968-ലെ ഹരിതവിപ്ലവവും 1996-ലെ നിത്യഹരിതവിപ്ലവവും വിവിധ കാലഘട്ടങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച് കാർഷികമേഖലയിൽ നടപ്പാക്കിയ നീലവിപ്ലവം, വെള്ളവിപ്ലവം, മഞ്ഞവിപ്ലവം, ബയോടെക്നോളജി വിപ്ലവം തുടങ്ങിയവയുമൊന്നും ഇന്ത്യയിലെ കർഷകരെ രക്ഷിക്കാനും കാർഷിക സന്പദ്ഘടന ശക്തിപ്പെടുത്താനും ഉപകരിച്ചില്ല. കടക്കെണിയും വിലത്തകർച്ചയും മൂലം കൃഷി ഉപേക്ഷിക്കുകയും മനംമടുത്ത് ജീവൻ വെടിയുകയും ചെയ്യുന്ന കൃഷിക്കാരുടെ എണ്ണം പെരുകുകയാണ്. നിരന്തര അവഗണനയും നീതിനിഷേധവും മൂലം അടിച്ചമർത്തപ്പെട്ട രോഷത്തിൽ നിന്ന് നിലനിൽപിനായി സംഘടിച്ചു നീങ്ങണമെന്ന ഉൾവിളി കർഷകരിൽ നിന്ന് ഉയർന്നുതുടങ്ങിയിരിക്കുന്നത് പ്രതീക്ഷയേകുന്നു.
അധ്വാനവർഗ അവകാശരേഖ
ആഗോളതാപനം ഉൾപ്പെടെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഉത്പാദനക്കുറവും ഉത്പന്നങ്ങൾക്ക് വിപണിവിലയിലുണ്ടാകുന്ന ഇടിവും വിലയിരുത്തി ആഗോള കന്പോളത്തിലെ സാധ്യതകൾ കണ്ടറിഞ്ഞ് വിളമാറ്റത്തിലൂടെ ബദൽ കൃഷിയിലേയ്ക്ക് ഇന്ത്യയിലെ കർഷകർ തിരിയേണ്ടിയിരിക്കുന്നു. കാർഷികമേഖലയുടെ നിലനില്പിനായി ഏകവിളയിൽ നിന്ന് ബഹുവിളയിലേയ്ക്ക് കൃഷികൾ മാറണം. ആധുനിക സാങ്കേതികവിദ്യകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി പുരയോട് ചേർന്ന് പുരയിടമെന്ന പഴമയിലേയ്ക്ക് കർഷകർ തിരിച്ചുപോകണം.
കാർഷിക കൂട്ടായ്മകൾവഴി യന്ത്രവൽകൃത കൃഷിരീതികൾ സജീവമാക്കണം. ആഗോളവത്കരണത്തിന്റെ ഈ നാളുകളിൽ രാജ്യാന്തര കോർപറേറ്റുകളോട് കാർഷികരംഗത്ത് മത്സരിക്കാൻ കർഷകർക്ക് ഒറ്റയ്ക്ക് സാധ്യമല്ലാതായിരിക്കുന്പോൾ സംഘടിത കർഷകസംരംഭങ്ങളിലൂടെ മത്സരക്ഷമത ഉയർത്താതെ ഇന്ത്യയിലെ കർഷകർക്ക് ഇനിയുള്ള നാളുകളിൽ നിലനിൽപ്പില്ല.
കർഷക കുടുംബയൂണിറ്റുകൾ മൂല്യവർധിത ഉത്പന്നങ്ങളുടെ കേന്ദ്രങ്ങളാകണം. എല്ലാ പഞ്ചായത്തുകളിലും കർഷകകൂട്ടായ്മകളിലൂടെ കർഷക ഓപ്പണ് മാർക്കറ്റുകളുടെ ശൃംഖല രൂപപ്പെടണം. ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന് രക്ഷനേടി കാർഷികോത്പന്നങ്ങൾക്ക് ന്യായവില ലഭിക്കാനും കഷ്ടപ്പാടിന്റെയും നഷ്ടപ്പെടലിന്റെയും അവസ്ഥയിൽ അധികാരകേന്ദ്രങ്ങളോട് വിരൽചൂണ്ടി സംസാരിക്കാനും കർഷകർക്കാകണം.
ഇന്ത്യ ഇതിനോടകം ഏർപ്പെട്ടിരിക്കുന്ന ആഗോള നിക്ഷേപ കരാറുകളിലെ സാധ്യതകൾ മുന്നിൽക്കണ്ട് സംഘടിച്ചുള്ള രാജ്യാന്തര കാർഷിക കുടിയേറ്റവും കർഷകർ ഗൗരവമായിട്ടെടുക്കണം. നികുതിരഹിത കാർഷികോത്പന്ന ഇറക്കുമതിയിലൂടെ കാർഷികസന്പദ്ഘടന തകർത്ത് കാർഷികമേഖലയെയും കർഷക അവകാശങ്ങളെയും നിസാരവത്കരിച്ചും അവഗണിച്ചും വാണിജ്യ വ്യവസായ താത്പര്യങ്ങൾ സംരക്ഷിക്കുവാൻ കർഷകജനതയെ ബലികൊടുക്കുന്ന തീരുമാനങ്ങളിൽനിന്ന് കേന്ദ്രസർക്കാർ പിൻമാറണം. സംഘടിതകർഷകരുടെ ശക്തമായ എതിർപ്പുമൂലം ആർസിഇപി കരാറിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറിയതുപോലെ ആസിയാൻ ഉൾപ്പെടെ നിലവിലുള്ള സ്വതന്ത്ര വ്യാപാരക്കരാറുകളിൽ വ്യാപാരക്കമ്മി കുതിച്ചുയർന്നിരിക്കുന്നത് വിലയിരുത്തിയുള്ള പിന്മാറ്റവും അടിയന്തരമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിരിക്കുന്ന വിള, നാണ്യവിള ഇൻഷ്വറൻസിനോടൊപ്പം ജീവനോപാധിക്കായി കർഷക ഇൻഷ്വറൻസും ഏർപ്പെടുത്തണം.
ബാങ്ക് ലോണുകളിൽ വൻകിട വ്യവസായികൾക്കു കുറഞ്ഞ പലിശയും കർഷകർക്ക് ഉയർന്ന പലിശയും ഈടാക്കുന്ന ബാങ്കുകളുടെ കർഷകചൂഷണം രാജ്യനിയമങ്ങളെ അവഹേളിക്കുന്ന ഇരട്ടനീതിയാണ്. ബാങ്കുകളുടെ നീതിനിഷേധത്തിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കാൻ കൈവെള്ളയിലും മനസിലും തഴന്പുള്ള കർഷകർ മുന്നോട്ടുവരണം. പശ്ചിമഘട്ട പരിസ്ഥിതിലോലപ്രശ്നത്തിൽ സർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജനജീവിതത്തെ വെല്ലുവിളിച്ച് പശ്ചിമഘട്ട പരിസ്ഥിതിലോല അന്തിമവിജ്ഞാപനമിറക്കാൻ വനം-പരിസ്ഥിതി മന്ത്രാലയം ശ്രമിച്ചാൽ വൻ പ്രത്യാഘാതങ്ങളുണ്ടാകും. ഇക്കോ സെൻസിറ്റീവ് സോണുകൾ പ്രഖ്യാപിച്ച് കർഷകനെ കുടിയിറക്കാനുള്ള നീക്കങ്ങൾ എതിർക്കപ്പെടും.
മണ്ണിൽ പണിയെടുക്കുന്നവരും മണ്ണ് സംരക്ഷിക്കുന്നവരും മരങ്ങൾ നട്ടുവളർത്തി പരിസ്ഥിതി സംരക്ഷിക്കുന്നവരും കർഷകരാണ്. പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി രാജ്യാന്തര ഏജൻസികളിൽനിന്ന് സർക്കാരുകൾ സ്വീകരിക്കുന്ന കാർബണ്ഫണ്ട് കർഷകർക്ക് അവകാശപ്പെട്ടതാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ മറവിൽ കാർബണ്ഫണ്ട് കൈക്കലാക്കുന്ന പരിസ്ഥിതിമൗലികവാദികളുടെയും ഒറ്റയാൻ പരിസ്ഥിതിസംഘടനകളുടെയും വനംവകുപ്പ് ഉന്നതരുടെയും സാന്പത്തികസ്രോതസുകളും രാജ്യാന്തര ഇടപാടുകളും അന്പേഷണവിധേയമാക്കണം.
പതിറ്റാണ്ടുകൾക്ക് മുന്പ് പണം മുടക്കി വാങ്ങി, ആധാരമെഴുതി പോക്കുവരവ് നടത്തി കരമടച്ച് കൈവശംവച്ചനുഭവിച്ച് സംരക്ഷിക്കുന്ന കൃഷിഭൂമിയുടെ നികുതി അടയ്ക്കുന്നത് നിഷേധിക്കുന്നതും പോക്കുവരവ് നടത്താൻ വിസമ്മതിക്കുന്നതുമായ റവന്യൂ അധികൃതരുടെ ധിക്കാരസമീപനം അതിരുകടക്കുന്നു. വനവിസ്തൃതി കൂട്ടുവാൻ അസംഘടിത കർഷകസമൂഹത്തെ സ്വന്തം മണ്ണിൽനിന്ന് ആട്ടിയിറക്കാനുള്ള വനംവകുപ്പിന്റെ നീക്കത്തെ നിയമത്തിലൂടെയും ഒറ്റക്കെട്ടായുള്ള സംഘടിതശക്തികൊണ്ടും നഖശിഖാന്തം എതിർക്കുവാൻ കർഷകർ തയാറാകണം. സംസ്ഥാത്തെ വിവിധ വില്ലേജുകളിൽ പുരയിടങ്ങൾ തോട്ടങ്ങളായ സർക്കാർ രേഖകളിലെ ക്രമക്കേടുകൾ തിരുത്തി ശാശ്വതപരിഹാരം കണ്ടെത്തണം. പതിറ്റാണ്ടുകൾ പഴക്കമുള്ളതും കാലഹരണപ്പെട്ടതുമായ ഭൂനിയമങ്ങൾ പൊളിച്ചെഴുതണം.
സർക്കാർ പദ്ധതികളുടെ ഭാഗമായി മലയോരമേഖലകളിലേയ്ക്ക് കാർഷിക ആവശ്യങ്ങൾക്കായി കുടിയേറിയ കർഷകർക്ക് ഉപാധികളില്ലാതെ ഭൂമികൈവശാവകാശരേഖ (പട്ടയം) നൽകണമെന്ന സർക്കാർ ഉത്തരവ് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പട്ടയം നൽകാതെ നിരന്തരം തടസവാദങ്ങളുന്നയിക്കുന്ന റവന്യൂ വകുപ്പിന്റെ നീക്കങ്ങൾ നീതീകരിക്കാനാവില്ല. പട്ടയഭൂമിയിൽ പോലും നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തിയുള്ള ഉത്തരവുകൾ പിൻവലിക്കുക മാത്രമല്ല ഇക്കാര്യത്തിൽ അടിയന്തര നിയമഭേദഗതികളുമുണ്ടാകണം.
റബറിന് കിലോഗ്രാമിന് 250 രൂപ അടിസ്ഥാനവില നിശ്ചയിച്ച് സംഭരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയാറാകണം. റബർ ഇറക്കുമതി സംരക്ഷണച്ചുങ്കത്തിലൂടെ നിയന്ത്രിക്കണം. അടിസ്ഥാന ഇറക്കുമതി വില പ്രഖ്യാപിക്കണം. ഉത്പാദനച്ചെലവ് കണക്കാക്കി റബർ ആക്ട് പതിമൂന്നാം വകുപ്പുപ്രകാരം റബറിന് ന്യായവില ലഭ്യമാക്കണം. ചണ്ടിപ്പാൽ, റബർ കോന്പൗണ്ട് വേസ്റ്റ് എന്നിവയുടെ ഇറക്കുമതി അനുവദിക്കാൻ പാടില്ല. റബറിനെ കാർഷികോത്പന്നമാക്കി കൃഷിമന്ത്രാലയത്തിന്റെ കീഴിലാക്കണം. വ്യവസായികളെ സംരക്ഷിക്കുന്ന റബർനയമല്ല മറിച്ച്, റബർകർഷക സംരക്ഷണനയമാണ് വേണ്ടത്. സർക്കാരും കർഷകരും പങ്കാളികളായി റബറധിഷ്ഠിത വ്യവസായ സംരംഭങ്ങളും റബർട്രേഡിംഗും ഉണ്ടാകണം. ഇപ്പോൾ ഏക ആശ്വാസമായ സംസ്ഥാന സർക്കാരിന്റെ 150 രൂപ വിലസ്ഥിരതാപദ്ധതി 200 രൂപയായി വർദ്ധിപ്പിച്ച് മുടങ്ങാതെ കർഷകനു ലഭ്യമാകണം
നാളികേര സംഭരണം പുനരാരംഭിക്കണം. നെല്ലുസംഭരണം സുതാര്യമാക്കണം. നെല്ലിന്റെ സംഭരണവില ഉയർത്തണം. നെല്ലുസംഭരണത്തിനുശേഷം പണം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണം. 2000ലെ ഇഎഫ്എൽ ഓർഡിനൻസുവഴി ഭൂമി നഷ്ടപ്പെട്ട കർഷകരുടെ കൃഷിഭൂമികൾ വ്യവസ്ഥയില്ലാതെ വിട്ടുകൊടുക്കുക മാത്രമല്ല കേരളത്തിൽ മാത്രമുള്ള ഇഎഫ്എൽ നിയമം പരിപൂർണ്ണമായി പിൻവലിക്കണം.
മലയോര കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായിത്തീർന്നിരിക്കുന്ന വന്യമൃഗങ്ങളുടെ ഉപദ്രവങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്തുകയും ജനങ്ങൾക്കുണ്ടാകുന്ന നാശങ്ങൾക്ക് ഉടൻ നഷ്ടപരിഹാരം നൽകുകയും വേണം. തെരുവിലും കൃഷിഭൂമിയിലും മനുഷ്യനെ വലിച്ചുകീറുന്ന മൃഗങ്ങളെ സംരക്ഷിക്കുന്ന കിരാതനിയമങ്ങൾ പൊളിച്ചെഴുതണം. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം.
സംസ്ഥാനത്തെ കർഷകരുടെ കാർഷികകടങ്ങൾ എഴുതിത്തള്ളാൻ സർക്കാർ തയാറാകണം. കാർഷിക ഉത്പന്നങ്ങൾക്ക് ഉത്പാദനച്ചെലവിന്റെ അടിസ്ഥാനത്തിൽ ഒന്നര മടങ്ങ് അധികവില നൽകുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനം പ്രായോഗികമായി നടപ്പിലാക്കണം. കാർഷികവൃത്തിമാത്രം ഉപജീവനമാർഗമായി സ്വീകരിച്ച് ആറുപതിറ്റാണ്ടുകാലം ഈ നാടിനെ തീറ്റിപ്പോറ്റുന്ന ചെറുകിട നാമമാത്ര കർഷകർക്ക് അവരുടെ ജീവിതസായാഹ്നത്തിലെ ആശ്വാസമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 1200 രൂപ കർഷകപെൻഷൻ വിതരണം നിരന്തരം അട്ടിമറിക്കപ്പെടുന്നു. സർക്കാർ അംഗീകരിച്ച 2015-ലെ കാർഷിക വികസനനയത്തിൽ ചൂണ്ടിക്കാട്ടുന്ന 10,000 രൂപ കർഷകപെൻഷൻ ലഭ്യമാക്കണം.
ഇൻഫാം-കാർഷിക കാഴ്ചപ്പാടുകൾ
കർഷകർ ഉത്പാദന പ്രക്രിയയിൽ മാത്രം ശ്രദ്ധിച്ചാൽ മതിയാകില്ലെന്നും സംസ്കരണ വിപണന സാധ്യതകളും തന്ത്രങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കണമെന്നും കർഷകരുടെ നന്മകൾ തിരിച്ചറിയാത്ത രാഷ്ട്രീയ- ഭരണനേതൃത്വങ്ങളേയും അവരെ നിയന്ത്രിക്കുന്ന കർഷകവിരുദ്ധ ശക്തികളേയും സധൈര്യം നേരിടാൻ ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങി കരുത്തുനേടണമെന്നും മണ്ണിന്റെ മക്കളെ ബോധ്യപ്പെടുത്തി അവരുടെ ഹൃദയത്തിന്റെ ഉള്ളറകളിലേയ്ക്ക് വികസന വിപണന സ്വപ്നങ്ങൾ കൈമാറുകയായിരുന്നു ഇക്കാലമത്രയും ഇൻഫാം.
ആധുനിക ശാസ്ത്ര പുരോഗതിയുടെ കുത്തൊഴുക്കിൽ എല്ലാം കടപുഴക്കിക്കൊണ്ടുള്ള നാടിന്റെ വികസനമല്ല ലക്ഷ്യമിടുന്നത്. മറിച്ച്, പഴമയിലെ എല്ലാ നന്മകളേയും സ്വീകരിച്ചുകൊണ്ട് ആധുനികതയുടെ സഹായത്തോടുകൂടിയ വികസനത്തിനാണ് ഇൻഫാം വഴികാട്ടിയത്. ഏത് കാർഷിക വികസനചിന്ത രൂപപ്പെടുന്പോഴും പഴമയ്ക്ക് കൊടുക്കേണ്ട സ്ഥാനം കൊടുത്തിരിക്കണമെന്നാണ് ഇൻഫാമിന്റെ അടിസ്ഥാന വികസനകാഴ്ചപ്പാട്.
വിത്തുകളുടെ നിയന്ത്രണം പൂർണമായും കർഷകനു വേണമെന്നാണ് ഇൻഫാമിന്റെ നിലപാട്. കാർഷിക പുരോഗതി കർഷകന്റെ കണ്ടുപിടിത്തങ്ങളിൽ നിന്നാണുണ്ടാകേണ്ടത്. കർഷകന്റെ അറിവും ബുദ്ധിയും കഴിവും ശാസ്ത്രത്തിന്റെ പിൻബലത്തോടെ കർമനിരതമാക്കാനുള്ള പദ്ധതികൾക്ക് ഇൻഫാം പ്രോത്സാഹനം നൽകും.
ജലം ജീവനാണ്. ജലസംഭരണ സംരക്ഷണ വിനിമയം പ്രായോഗികമായി നടപ്പിലാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ ഫലപ്രദമാകുന്നില്ല. കുടിവെള്ള പ്രശ്നങ്ങൾ രൂക്ഷമാകുന്നു. കൃഷിക്കാവശ്യമായ വെള്ളസംഭരണത്തിനുള്ള പദ്ധതികളും പരാജയപ്പെട്ടിരിക്കുന്നു. ജൈവകൃഷിയാണ് നിലനിൽക്കുന്ന കൃഷിയെന്ന് ഇൻഫാം ആവർത്തിച്ചു പ്രഖ്യാപിക്കുന്നു.
ഉത്പാദനത്തോടൊപ്പം വിപണനതലങ്ങളിലും കർഷകർക്ക് പ്രോത്സാഹനം നൽകാൻ ഇൻഫാം നടത്തിയ ശ്രമങ്ങളാണ് കർഷകവിപണികൾ. ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന് കർഷനെ രക്ഷപെടുത്തി തങ്ങളുടെ ഉത്പന്നങ്ങൾക്ക് കർഷകർ തന്നെ വിലനിശ്ചയിച്ച് വില്പന നടത്തുന്ന കർഷകരുടെ തുറന്ന വിപണി കാർഷിക കേരളത്തിന് സംഭാവന ചെയ്തത് ഇൻഫാമാണ്. ഇത്തരം കർഷകവിപണികളാണ് ഇനിയുള്ള നാളുകളിൽ കർഷകരുടെ ഏക പ്രതീക്ഷ. സുഗന്ധ വ്യഞ്ജനങ്ങളായ ഏലം, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, കച്ചോലം, ജാതി, ഗ്രാന്പു ഫലവൃക്ഷങ്ങളായ തെങ്ങ്, റബർ, കമുക്, വാഴ, പൈനാപ്പിൾ, കാപ്പി, തേയില, കൊക്കോ, നെല്ല്, വാനില എന്നിവയുടെ കൃഷിക്കും മൃഗസംരക്ഷണത്തിന്റെ ഭാഗമായി കന്നുകാലി, കോഴി, ആട്, മുയൽ, കാട, താറാവ് എന്നിവയുടെ വളർത്തലിനും ഇവയുടെയെല്ലാം വിപണനത്തിനും വളർച്ചയ്ക്കുമായി ഇൻഫാം നടത്തിയ സംഘടിത ശ്രമങ്ങളും വിലപ്പെട്ട സേവനങ്ങളും വളരെ വലുതാണ്.
കർഷകരുടെ രാഷ്ട്രീയ നിലപാടുകൾ
കർഷകർക്കുവേണ്ടി ശബ്ദിക്കാനും വാദിക്കാനും പ്രവർത്തിക്കാനുമായി ഉത്തരവാദിത്വമുള്ള രാഷ്ട്രീയനേതൃത്വങ്ങളും ജനപ്രതിനിധികളും ഭരണത്തിലെത്തുന്പോൾ കർഷകനെ മറക്കുന്നു. കർഷകനെന്ന അസംഘടിത വർഗത്തെ വിലപറഞ്ഞ് വിറ്റ് പലരും നേട്ടങ്ങളുണ്ടാക്കുന്നു. ഇന്നലകളിൽ കർഷക സംരക്ഷകരായി അവതരിച്ചവർ തമ്മിലടിച്ച് തകരുന്നത് ദുഃഖകരമാണ്. തങ്ങളുടെജീവിതം കണ്ണീർക്കയത്തിലേയ്ക്ക് തള്ളിയിടുന്നവരുടെ മുന്പിൽ ഇനിയും അടിമകളേപ്പോലെ നിന്നുകൊടുക്കണമോയെന്ന് കർഷകസമൂഹം മാറി ചിന്തിക്കണം. പൊതുതെരഞ്ഞെടുപ്പുകളിൽ ആരു ജയിക്കണമെന്ന് കർഷകർ തീരുമാനിക്കുന്ന കാലം അതിവിദൂരമല്ല.
ഷെവലിയർ വി.സി. സെബാസ്റ്റ്യൻ
(ഇൻഫാം ദേശീയ സെക്രട്ടറി ജനറലും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന
ചെയർമാനുമാണ് ലേഖകൻ)