Tuesday, January 21, 2020 11:43 PM IST
പൗരത്വ നിയമ ഭേദഗതിയുടെ അനുബന്ധമായി ശരാശരി ഭാരതീയനെ വല്ലാതെ അസ്വസ്ഥനാക്കുന്ന സാഹചര്യമാണ് ആസേതുഹിമാചലം വന്നുചേർന്നിരിക്കുന്നതെന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാകില്ല. മനസുകളിൽ പോലും ഒരു മതത്തോടും അകൽച്ച കാണിക്കാൻ ഭരണഘടന അനുവദിക്കുന്നില്ലെന്ന പരമതത്വം ഒട്ടേറെപ്പേർ അവഗണിക്കുന്പോൾ ആപത്ശങ്ക ഘനീഭൂതമാവുക സ്വാഭാവികം.
ക്രൈസ്തവർ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നുവെന്ന് ചിലർ എഴുതുകയും ചിലർ നൽകുന്ന വിവരണം ഒൗദ്യോഗികമെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, പൗരത്വ നിയമ ഭേദഗതിയെ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന രീതിയിൽ ഒരു കാരണവശാലും അംഗീകരിക്കുകയില്ല എന്നതാണ് സഭയുടെ ഒൗദ്യോഗിക നിലപാട്. എല്ലാ രാജ്യങ്ങളിലും ഉള്ളതുപോലെ ഭാരതത്തിലും പൗരത്വം നൽകാൻ വ്യക്തമായ നിയമമുണ്ട്. ഇന്ത്യൻ പൗരൻ എന്ന നിലയിൽ അഭിമാനിക്കാവുന്ന അവസ്ഥ, സുസ്ഥിരമായ ജീവിതം, ഓരോ ഇന്ത്യക്കാരനും അവൻ എവിടെയാണെങ്കിലും ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് ഏതൊരു സർക്കാരിന്റെയും പ്രഥമ കടമ.
ലോകരാഷ്ട്രങ്ങൾ മുഴുവൻ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമൂല്യമാണ് രാജ്യത്ത് എല്ലാവരും തുല്യരാണ് എന്നത്. ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ പേരിൽ യാതൊരു വേർതിരിവും പാടില്ലാത്ത സമൂഹമാണിത്. സർവാദരണീയമായ ആ അവസ്ഥയ്ക്കു ഹാനികരമാകുംവിധമാണ് മതത്തിന്റെ പേരിലുള്ള വേർതിരിവ് പൗരത്വ നിയമ ഭേദഗതിയിലൂടെ ഇദംപ്രഥമമായി രാജ്യത്ത് ആവിഷ്കരിച്ചിരിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ മഹത്തായ മതേതരത്വം ഇതുവഴി തകർക്കപ്പെടുകയാണെന്ന ആരോപണം തള്ളിക്കളയാനാകില്ല. അതിനാൽ മതത്തിന്റെ പേരിൽ വേർതിരിവ് സൃഷ്ടിച്ചിരിക്കുന്ന പൗരത്വ നിയമ ഭേദഗതിയെ ഭരണഘടനാ വിരുദ്ധമെന്നും മതേതരത്വത്തിന് ഭീഷണിയെന്നും കാര്യകാരണ സഹിതം കത്തോലിക്കാ സമുദായം ഒൗദ്യോഗികമായി വിലയിരുത്തുന്നു.
ഓരോ രാജ്യത്തിന്റെയും നയമാണ് ആ രാജ്യത്തിന്റെ നിലപാടുകൾക്ക് അടിസ്ഥാനം. ലോകത്ത് വർധിച്ചുവരുന്ന മുസ്ലിം തീവ്രവാദത്തെയും ചില മുസ്ലിം രാഷ്ട്രങ്ങളിൽ നടമാടുന്ന ക്രൈസ്തവ കുരുതികളെയും പെണ്കുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ജീവിതം നശിപ്പിക്കുന്ന ലൗ ജിഹാദിനെയും ചൂണ്ടിക്കാട്ടിപൗരത്വ നിയമ ഭേദഗതിയെ എതിർക്കരുതെന്ന് പറയുന്നവരുണ്ട്. സമാധാനം ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും അലോസരവും വെറുപ്പും ഉളവാക്കുന്നതാണ് തീവ്രവാദികളുടെ പ്രവർത്തനങ്ങൾ എന്നതിൽ യാതൊരു തർക്കവുമില്ല. എന്നാൽ, മേൽപ്പറഞ്ഞ വികാരപരമായ വസ്തുതകളൊന്നും പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുവാൻ യാതൊരു ന്യായീകരണവുമല്ല എന്ന് വ്യക്തമാക്കട്ടെ.
ലൗ ജിഹാദിനെതിരേയും ക്രൈസ്തവ പീഡനങ്ങൾക്കെതിരേയും തുറന്ന നിലപാടുകൾ സ്വീ കരിച്ചിട്ടുള്ള കത്തോലിക്കാ കോണ്ഗ്രസ് മത തീവ്രവാദത്തെയും വർഗീയതയെയും ഒരു നാണയത്തിന്റെ ഇരുവശങ്ങളായി മാത്രമേ കാണുന്നുള്ളൂ. തീവ്രവാദത്തിന് മതത്തെ മറയാക്കുന്നതും വർഗീയത വളർത്താൻ മതത്തെ ഉപയോഗിക്കുന്നതും ആ മതത്തിന്റെ സ്വീകാര്യതയെയും പവിത്രതയെയുമാണ് തകർക്കുന്നത്. ഈശ്വരചിന്തകളിലൊന്നും അക്രമത്തിനും വിഘടനവാദത്തിനും വിദ്വേഷങ്ങൾക്കും ഒരു സ്ഥാനവുമില്ല.
മുസ്ലിം ഭരണാധികാരികളാണല്ലോ യുഎഇ ഭരിക്കുന്നത്. എന്നാൽ, അവിടത്തെ ക്രൈസ്തവർ അഭിമാനത്തോടും ആദരവോടുമാണ് ആ രാജ്യത്തെ ഭരണാധികാരികളെയും അവരുടെ രാജ്യത്തെ നയങ്ങളെയും വിശേഷിപ്പിക്കുന്നത്. ഒരു മുസ്ലിം രാഷ്ട്രം ആണെങ്കിൽ പോലും ജാതിയുടെയോ മതത്തിന്റെയോ പേരിൽ ദുബായിലെ ഭരണകൂടം യാതൊരു വേർതിരിവും അനുവദിക്കുകയില്ല എന്നു മാത്രമല്ല മതത്തിന്റെ പേരിൽ എന്തെങ്കിലും വിവേചനം കാണിച്ചാൽ കടുത്ത ശിക്ഷയും നൽകും. ഇവിടെയാണ് രാജ്യങ്ങളുടെ നയങ്ങളുടെ പ്രസക്തി. നല്ല ഭരണാധികാരികളും നല്ല നയങ്ങളുമാണ് ആ രാജ്യത്തെ ലോകരാഷ്ട്രങ്ങൾക്കിടയിൽ തിളങ്ങാനിടയാക്കുന്നത്.
ഭാരതത്തിന്റെ ഭരണഘടന ഉറപ്പു നൽകുന്ന മതനിരപേക്ഷത പൗരത്വ നിയമ ഭേദഗതിയിൽ ബലികഴിക്കപ്പെട്ടിരിക്കുന്നു. തുല്യനീതിയെന്ന ഭാരതത്തിന്റെ മഹത്തായ നയം ചോദ്യം ചെയ്യപ്പെടുകയാണിതിലൂടെ. നമ്മുടെ രാജ്യത്ത് ഇന്നു നിലനിൽക്കുന്ന ജനാധിപത്യത്തിൽനിന്നു മതാധിപത്യത്തിലേക്കുള്ള ഒരു വാതിലാണ് പൗരത്വ നിയമ ഭേദഗതി.
ഈ രാജ്യത്തെ പൂർണമാക്കുന്നതും മഹനീയമാക്കുന്നതും തുല്യനീതിയാണ്. ഭാരതത്തിലെ ഹൈന്ദവരും ക്രിസ്ത്യാനികളും മുസ്ലിംകളും മറ്റു മതസ്ഥരും ഒരു മനസോടെ ജീവിക്കുന്ന കാഴ്ച എത്ര സുന്ദരമാണ്! രാഷ്ട്രീയക്കാർക്കും വർഗീയവാദികൾക്കുമെല്ലാം അവരുടേതായ അജൻഡകളുണ്ട് . ഓരോ അജൻഡയുടെയും അടിസ്ഥാനത്തിൽ അവർ കാര്യങ്ങൾ നിശ്ചയിക്കുന്നു. എന്നാൽ, അജൻഡകൾ നടപ്പാക്കാനുള്ള പ്രക്രിയയുടെ ഭാഗമായി നിഷ്കളങ്കരായ പൗരന്മാരിൽ വർഗീയതയും വിദ്വേഷവും പകയും കുത്തിവയ്ക്കുന്ന കിരാത നടപടികൾക്ക് കാലം മാപ്പു നൽകില്ല.
ദേശീയബോധത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചകൾക്കു സന്നദ്ധമാകാത്ത നമ്മൾ ഭാരതത്തെ മാതൃസ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുന്നു. ഭാരതത്തിന്റെ ഭരണഘടനയെ പുണ്യപുസ്തകത്തിന്റെ പദവി നൽകി മാനിക്കുന്നു. ഭാരതത്തിലെ ഓരോ പൗരനും നമ്മുടെ സഹോദരനാണ്. ഭാരതം ആരു ഭരിച്ചാലും നമുക്ക് പരാതിയില്ല. പക്ഷേ, ഭരണം രാജ്യത്തിന്റെ സമഗ്ര പുരോഗതിക്കാകണം മുൻഗണന നൽകേണ്ടത്. ദൈവസാന്നിധ്യം നിറഞ്ഞുനിൽക്കുന്ന, സമാധാനത്തിന്റെയും സന്തോഷത്തിന്റെയും മനസിന്റെ ആലയങ്ങളാണ് ഇന്ന് പണിയപ്പെടേണ്ടത്. തീവ്രവാദവും വിഘടനവാദവും വർഗീയതയും നിരന്തരമായ പ്രക്ഷോഭങ്ങളും ഈ രാജ്യത്തെ ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ മോശമാക്കുന്നതു മാത്രമല്ല, നമ്മുടെ ജീവിതനിമിഷങ്ങളെ ഭീതിയിലും ആശങ്കയിലും കഷ്ടതയിലുമാക്കി മാറ്റുന്നതും തിരിച്ചറിയണം.
എല്ലാവരുടെയും നന്മ ആഗ്രഹിച്ച്, എല്ലാവരെയും സ്നേഹിച്ച്, സമാധാന- സന്തോഷ ഭരിതമായ "ദൈവത്തിന്റെ സ്വന്തം രാജ്യ'മാക്കി ഭാരതത്തെ കാത്തുസൂക്ഷിക്കാൻ ഓരോ ഭാരതീയനും ഉത്തരവാദിത്വമുണ്ട്. ബഹുഭൂരിപക്ഷം ഹൈന്ദവരും ബഹുഭൂരിപക്ഷം മുസ്ലിംകളും ബഹുഭൂരിപക്ഷം ക്രൈസ്തവരും നല്ലതു മാത്രം ആഗ്രഹിക്കുന്നു.
മതത്തിന്റ പേരിൽ യാതൊരു വേർതിരിവും നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ല എന്നതിന്റെ അന്തഃസത്ത ഉൾക്കൊണ്ട്, ഏതെങ്കിലും മതത്തിലെ ആരെങ്കിലും തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയാലോ ഏതെങ്കിലും മതത്തിലെ ആരെങ്കിലും വർഗീയത കാണിച്ചാലോ അതിന്റെ പേരിൽ നമ്മുടെ മനസുകളിൽ ഒരു മതത്തോടും അകൽച്ചയോ ബഹുമാനക്കുറവോ കാണിക്കാൻ ഭരണഘടന അനുവദിക്കുന്നില്ല എന്ന ബോധ്യം നാം കാത്തുസൂക്ഷിക്കണം. ഭാരതത്തിന്റെ മഹത്തായ ഭരണഘടന ലോകാദരം നേടി അവികലശോഭയോടെ എന്നും നിലനിൽക്കട്ടെ.
അഡ്വ. ബിജു പറയന്നിലം
(ലേഖകൻ കത്തോലിക്കാ കോണ്ഗ്രസ് ഗ്ലോബൽ പ്രസിഡന്റാണ്)