Sunday, February 9, 2020 11:24 PM IST
രൂക്ഷമായ സാന്പത്തിക പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് 2020-21-ലെ കേരള സംസ്ഥാന ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. 2018-ലെ ഓഖി ദുരന്തത്തെ തുടർന്ന് പ്രത്യക്ഷപ്പെട്ട മഹാപ്രളയം, 2019-ലെ പ്രളയം എന്നിവ കേരളത്തിലെ ജനജീവിതത്തെയും സാന്പത്തികരംഗത്തെയും താറുമാറാക്കുകയുണ്ടായി. തുടർന്ന് ആവിർഭവിച്ച സാന്പത്തിക മാന്ദ്യത്തിന്റെ അലതല്ലലുകൾ കേരളത്തിൽ വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരിക്കുകയാണ്. എന്നാൽ, മേല്പറഞ്ഞ ബുദ്ധിമുട്ടുകൾ ആവിർഭവിക്കുന്നതിന് മുൻപുതന്നെ കേരളത്തിൽ സാന്പത്തിക പ്രതിസന്ധി ഉടലെടുത്തുകഴിഞ്ഞിരുന്നു.
പൊതുജനക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഏതൊരു സർക്കാരിനും ആവശ്യങ്ങൾ വർധിക്കുന്നതനുസരിച്ച് കടം എടുക്കേണ്ടിവരും. അധികമായാൽ അമൃതും ദോഷമാണല്ലോ. കടവും കരുതലോടെ എടുക്കണം. ശന്പളം, പെൻഷൻ, പലിശ തുടങ്ങിയ നിത്യനിദാന ചെലവുകൾ റവന്യുവിൽനിന്നും ആസ്തികൾ സൃഷ്ടിക്കുന്ന മൂലധന ചെലവുകൾ കടമെടുത്തും നടത്തണമെന്നാണ് പൊതുവേ അംഗീകരിച്ചിരിക്കുന്ന തത്വം. സംസ്ഥാനത്തെ മൊത്ത വരുമാനത്തിന്റെ മൂന്നു ശതമാനവും റവന്യുകമ്മി പൂജ്യവുമായിരിക്കണമെന്നാണ് ധനവിനിയോഗ നിയമം അനുശാസിക്കുന്നത്. പ്രത്യക സാഹചര്യങ്ങളിൽ ഇതിൽനിന്നു വ്യതിചലിക്കാം.
പുതുക്കിയ ബജറ്റ് അനുസരിച്ച് 2019-20-ലെ ആകെ വരുമാനം 99,042 കോടി രൂപയും റവന്യു ചെലവ് 1,06,516 കോടി രൂപയുമായിരിക്കുമെന്നാണ് പ്രതീക്ഷ. മൂലധന ചെലവ് 9,126 കോടി രൂപ. അപ്പോൾ ആകെ ചെലവ് 1,25,612 കോടി രൂപയും, കമ്മി 26,186 കോടി രൂപയുമായിരിക്കും. കമ്മി നികത്തുന്നതിനു സമാഹരിക്കുന്ന കടത്തിൽ 17,474 കോടി രൂപ റവന്യു കമ്മി നികത്തുന്നതിനും 8,712 കോടി രൂപ മൂലധന ചെലവിനും വേണ്ടി വിനിയോഗിക്കും. അങ്ങനെ ധനവിനിയോഗ നിയമത്തെപ്പോലും അവഗണിച്ചുകൊണ്ടു വൻതോതിലാണു കടമെടുക്കുന്നത്. ഈ കടമാണെങ്കിൽ ആകെ വരുമാനത്തിന്റെ 26.43 ശതമാനം വരും.
കടഭാരം കൂട്ടുന്നു
ഇങ്ങനെ ആണ്ടുതോറും വൻ തോതിൽ കടമെടുത്തിരുന്നതാണ് കേരള സർക്കാരിന്റെ സാന്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. പ്രകൃതി ദുരന്തങ്ങളും സാന്പത്തിക മാന്ദ്യവും അതിനു മൂർച്ചകൂട്ടിയെന്നേയുള്ളു. 2019-20-ൽ കടമായി സമാഹരിക്കുന്ന 70,034 കോടി രൂപയിൽ 42,988 കോടി രൂപ പഴയ കടം വീട്ടുന്നതിന് ഉപയോഗിക്കുന്നതിനാൽ ധനകമ്മി നികത്താൻ ഏകദേശം 26,190 കോടി രൂപ മാത്രമേ ലഭ്യമാവൂ. കൂടുതൽ കടമെടുക്കാൻ കേന്ദ്രം അനുവദിക്കാതിരുന്നതു പ്രതിസന്ധിയുടെ യഥാർഥ കാരണമായി. അതിനു കേന്ദ്രത്തെ പഴിക്കുന്നതിൽ വലിയ കഴന്പുണ്ടെന്നു തോന്നുന്നില്ല.
ഇങ്ങനെ ആണ്ടുതോറും വൻ തുക കടമെടുത്തു ചെലവുനടത്തുന്നതിന്റെ ഫലമായി സർക്കാരിന്റെ കടഭാരവും അമിതമായി വർധിച്ചിരിക്കുകയാണ്. 2020-21 അവസാനം സർക്കാരിന്റെ ആകെ കടം 2,98,724 കോടി രൂപയായി വർധിച്ചിരിക്കും. കൂടാതെ കിഫ്ബി വഴി സമാഹരിക്കുന്ന പണത്തിന്റെ ഭാരവും വന്നുചേരും. 2017-18 സാന്പത്തിക വർഷം അവസാനിക്കുന്പോൾ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ആകെ കടം 37,21,799 കോടി രൂപയായിരുന്നു. അന്ന് കേരളത്തിന്റെ കടമാകട്ടെ 2,10,758 കോടി രൂപയും. അത് ഇന്ത്യൻ സംസ്ഥാനങ്ങളുടെ ആകെ കടത്തിന്റെ 5.71 ശതമാനം വരും. കേരളത്തിലെ ജനസംഖ്യയാണെങ്കിൽ ഇന്ത്യൻ ജനസംഖ്യയുടെ 2.76 ശതമാനം മാത്രമേ വരുന്നുള്ളു. അപ്പോൾ ഒരു കേരളിയന്റെ ശരാശരി കടം ഒരിന്ത്യാക്കാരന്റെ ശരാശരി കടത്തിന്റെ ഇരട്ടിയാണെന്നർഥം. കേരളത്തിലേതിനേക്കാൾ വലിപ്പമുള്ള മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്നാട്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ കടം മാത്രമാണ് കേരളത്തിന്റെതിലും കൂടുതൽ.
പലിശ എന്ന ഭാരം
കടമായി സമാഹരിക്കുന്ന പണത്തിനു പലിശയും നൽകേണ്ടിയിരിക്കുന്നു. 2019-20-ൽ പലിശയായി നല്കേണ്ട സംഖ്യ 18,454 കോടി രൂപയായിരിക്കും. ഇത് സംസ്ഥാന റവന്യൂവിന്റെ 18.63 ശതമാനത്തോളം വരും. നികുതിയിനത്തിൽ 2019-20-ൽ ഏകദേശം 12,000 കോടി രൂപയുടെ ഇടിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോൾ പലിശയായി വൻ തുക നല്കാനില്ലായിരുന്നെങ്കിൽ, സർക്കാരിന് ഈ നികുതിയിടിവിനെ പ്രയാസംകൂടാതെ പരിഹരിക്കാനാവുമായിരുന്നു.
ചുരുക്കത്തിൽ, കടവും പലിശയുമാണു സർക്കാരിന്റെ ഇപ്പോഴത്തെ സാന്പത്തിക പ്രതിസന്ധിക്കു കാരണമായിത്തീർന്നതെന്നു വ്യക്തം. ഭാവിയിലുണ്ടാകുന്ന ബുദ്ധിമുട്ടുളെക്കാൾ ഇപ്പോഴുണ്ടാകുന്ന ഗുണം കൂടുതലാണെങ്കിൽ മാത്രമേ കടം ഗുണപ്രദമാവുകയുള്ളു. നേരേമറിച്ച് സാധാരണരീതിയിൽ കടം ഭാവിയിൽ കൂടുതൽ ബുദ്ധിമുട്ടിനേ കാരണമാവുകയുള്ളു. ഈ തത്വം അവഗണിച്ചുകൊണ്ടാണ് സർക്കാർ ഇതുവരെ കടമെടുത്തിരുന്നത്.
വിദേശപണത്തെ ആശ്രയിച്ച്
സാന്പത്തിക വളർച്ച ഉയർന്നതോതിലാണെങ്കിൽ കടവും പലിശയും ഒരു ബുദ്ധിമുട്ടിനും കാരണമാവുകയില്ല എന്നൊരു വാദഗതി കേരളത്തിലെ ധനമന്ത്രി ഉയർത്തിയിരുന്നതാണ്. എന്നാൽ, സാന്പത്തിക വളർച്ച ഉയർന്ന തോതിലായിരിക്കുമെന്ന കാര്യത്തിൽ യാതൊരു തീർച്ചയുമില്ല. ഇപ്പോൾതന്നെ അത് ക്ഷയിച്ചുകൊണ്ടിരിക്കുകയാണല്ലോ. നേരേമറിച്ച് കേരളത്തിലെ സാന്പത്തിക വളർച്ചതന്നെ കൃത്രിമമാണെന്നുള്ളതാണു വാസ്തവം. വിദേശപണ പ്രവാഹത്തിന്റെ പിൻബലത്തിൽ ഉപഭോക്തൃ ചെലവ് വർധിക്കുന്നതിലൂടെ നടക്കുന്ന വളർച്ചയാണ് കേരളത്തിലേത്. മാത്രമല്ല കേരളത്തിൽ ഉപയോഗപ്പെടുത്തുന്ന 75 ശതമാനം ഉപഭോക്തൃ വിഭവങ്ങൾ ഇതര സംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്നവയുമാണ്. അവയെ കേരളത്തിലെ ഉപഭോക്താക്കളുടെ പടിക്കൽ എത്തിക്കുന്നതിലൂടെയുള്ള മൂല്യവർധനവുമാണിവിടെ നടക്കുന്നത്.
ഇപ്രകാരമുള്ള വളർച്ച ഇതര സംസ്ഥാനങ്ങളിലെ ഉത്പാദന വർധനവിനു മാത്രമേ ഉപകരിക്കുന്നുള്ളു. അതേയവസരത്തിൽ വിദേശ പണ പ്രവാഹം നിലച്ചാൽ ഈ വളർച്ചയും അതേപടി നിലച്ചുപോകും. അങ്ങനെയുള്ള വളർച്ചാനിരക്കിന്റെ പിൻബലത്തിൽ കടമെടുക്കുന്നത് തീർത്തും ബുദ്ധിശൂന്യമായ ഒരു നടപടിമാത്രമാണുതാനും. ഇപ്പോഴത്തെ ബുദ്ധിമുട്ടുതന്നെ ഇതുപോലെയുള്ള വളർച്ചാനിരക്കിന്റെ പിൻബലത്തിൽ തുടർച്ചയായി കടമെടുത്തതിന്റെ അനന്തരഫലം കൂടിയാണെന്നു തന്നെ പറയാം.
ചെലവു ചുരുക്കണം
ഇങ്ങനെയുള്ള സാഹചര്യത്തിൽ ചെലവുചുരുക്കിയും വരവു വർധിപ്പിച്ചും വേണം പ്രതിസന്ധിയെ തരണം ചെയ്യാൻ. കേരളത്തിലെ ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രസ്താവിച്ചതുപോലെ, കഴിഞ്ഞ നാലഞ്ചു വർഷങ്ങളിൽ ചെലവിന്റെ വളർച്ച 14.13 ശതമാനമായി ഉയർന്നപ്പോൾ വരവിന്റെ വളർച്ച 13.24 ശതമാനം മാത്രമായിരുന്നു. ഈ സ്ഥിതി അതേപടി തുടർന്നാൽ പ്രതിസന്ധി കൂടുതൽ വഷളാകുമെന്നുറപ്പാണ്.
അപ്പോൾ ചെലവുകുറയ്ക്കുന്നതിനേപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു. പല മേഖലകളിലും ചെലവു കുറയ്ക്കാൻ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഉദാഹരണം പറയുകയാണെങ്കിൽ കേരളത്തിൽ ഇന്ന് 36 ക്ഷേമബോർഡുകളാണു പ്രവർത്തിക്കുന്നത്. അവയുടെ എണ്ണം വെട്ടിക്കുറച്ചാലും ക്ഷേമപ്രവർത്തനങ്ങൾ വലിയ പ്രയാസം കൂടാതെ നടക്കും. അത് ഭരണച്ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനും സഹായിക്കും.
ജംബോ കമ്മീഷൻ
സർക്കാരുദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്ന ഭരണഘടനാസ്ഥാപനമാണ് പബ്ലിക് സർവീസ് കമ്മീഷൻ. കേരളത്തിൽ ഒരു വർഷം ഏകദേശം 10,000 പേരെയാണ് തെരഞ്ഞെടുക്കുന്നത്. അവരെ തെരഞ്ഞെടുക്കാൻ ശന്പളമടക്കം പല ആനുകൂല്യങ്ങളും ലഭിക്കുന്ന 21 അംഗങ്ങളാണ് കേരളത്തിലുള്ളത്. എന്നാൽ, ആണ്ടുതോറും അനേക ലക്ഷം ഉദ്യോഗാർഥികൾ എഴുതുന്ന കേന്ദ്ര സിവിൽ സർവീസ് പരീക്ഷ, ഡിഫൻസ് സർവീസ് പരീക്ഷ തുടങ്ങിയ പരിക്ഷകൾ നടത്തുകയും വളരെയേറെ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുകയും ചെയ്യുന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ 11 അംഗങ്ങൾ മാത്രമാണുള്ളത്. വലിയ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ തമിഴ്നാട് തുടങ്ങിയവയിൽ 10 അംഗങ്ങളോടുകൂടിയാണ് പിഎസ്സികൾ പ്രവർത്തിക്കുന്നത്. എങ്കിൽ ഈ കൊച്ചു കേരളത്തിൽ 21 അംഗങ്ങൾ വേണോ എന്നു സർക്കാരും രാഷ്ട്രീയപാർട്ടികളും ചിന്തിക്കണം.
ചെലവ് ചുരുക്കലിനുപകരം ചെലവ് വർധിപ്പിക്കുന്ന പരിപാടികളാണ് സർക്കാർ നടപ്പിലാക്കുന്നത്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് പുതിയ ശന്പള കമ്മീഷന്റെ നിയമനം. ചെലവ് ചുരുക്കലിന്റെ ഭാഗമായി കേന്ദ്രഗവണ്മെന്റ് നടപ്പിലാക്കിവരുന്ന പങ്കാളിത്ത പെൻഷൻ പോലും നടപ്പിലാക്കാൻ കേരളസർക്കാർ വിമുഖത കാണിക്കുകയാണ്.
ചെലവ് ചുരുക്കൽപോലെ പ്രാധാന്യമുള്ളതാണ് വരവ് വർധിപ്പിക്കൽ. ഇക്കാര്യത്തിൽ സർക്കാരിന് സ്വീകരിക്കാവുന്ന ഒന്നാണ് വസ്തു നികുതിയുടെ പരിഷ്കരണം. നികുതി ചെറിയതോതിൽ ആണ്ടുതോറും വർധിപ്പിക്കുകയാണെങ്കിൽ വലിയ ബുദ്ധിമുട്ടുകൂടാതെ നികുതിദായകർക്ക് അത് നൽകാൻ സാധിക്കും. എന്നാൽ 1997-ന് ശേഷം അങ്ങനെയൊരു പരിഷ്കാരം നടത്തിയിട്ടില്ലെന്നുള്ളതാണ് യാഥാർഥ്യം.
ബജറ്റിൽ ഏകദേശം 25 ശതമാനം വിദ്യാഭ്യാസ മേഖലയ്ക്കുവേണ്ടി ചെലവാക്കുന്നു. എന്നാൽ, വിദ്യാഭ്യാസമേഖലയിൽനിന്ന് ഒരു വരുമാനവും സർക്കാരിനു ലഭിക്കുന്നുമില്ല. ഇന്ന് ഹയർ സെക്കൻഡറി വരെ യാതൊരു ഫീസും ഈടാക്കുന്നില്ല. ഇങ്ങനെ ആനുകൂല്യങ്ങൾ നല്കിയ കാലത്ത് കേരളം സാന്പത്തികമായി വളരെ പിന്നാക്കം നിന്ന ഒരു സംസ്ഥാനമായിരുന്നു. മാത്രമല്ല ജനങ്ങളിൽ 60 ശതമാനത്തിൽ കൂടുതൽ പേരും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുമായിരുന്നു. എന്നാൽ, സാന്പത്തികമായി വളരെയേറെ ഉയർച്ച കൈവരിക്കാൻ ഇന്നു കേരളത്തിനു സാധിച്ചിട്ടുമുണ്ട്. 2018-ൽ ഒരാളുടെ പ്രതിശീർഷ വരുമാനം ആ വർഷത്തിലെ വിലയനുസരിച്ച് 1,99,101 രൂപയായിരുന്നുവത്രെ. മാത്രമല്ല ദാരിദ്യരേഖയ്ക്കു താഴെയുള്ളവർ ആകെ ജനസംഖ്യയിൽ 10 ശതമാനത്തിൽത്താഴെ മാത്രമാണുതാനും. ഇങ്ങനെയുള്ള അനുകൂല സാഹചര്യത്തിൽ ഒരു ചെറിയ സെസോ ഫീസോ വിദ്യാർഥികളിൽ നിന്ന് ഈടാക്കാവുന്നതാണ്.
വരവ് വർധിപ്പിച്ചും ചെലവു ചുരുക്കിയും ഒരു സന്തുലിതാവസ്ഥയിൽ എത്തുകയെന്നുള്ളതാണ് കേരളത്തിലെ സാന്പത്തികപ്രതിസന്ധിക്കുള്ള ശാശ്വതപരിഹാരം. അങ്ങനെയൊരു സമീപനം അംഗീകരിച്ചതായി 2020-21 ലെ ബജറ്റ് പ്രസംഗത്തിൽ കാണുന്നില്ല.
ഡോ. കെ.വി. ജോസഫ്
(സാന്പത്തിക വിദഗ്ധനായ ലേഖകൻ കേരള എക്സ്പെൻഡിച്ചർ കമ്മിറ്റിയിലെ മുൻ അംഗമാണ്.)